ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, May 22, 2020

കണ്ണൂർ ജില്ലയിലെ ലോക്ഡൗൻ ഇളവുകൾ; കളക്ടറുടെ ഉത്തരവ്

കണ്ണൂർ ജില്ലയിലെ ലോക്ഡൗൻ ഇളവുകൾ; കളക്ടറുടെ ഉത്തരവ്


കോവിഡ് -19 വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൌണ്‍ 2020 മെയ് 31 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് പരാമര്‍ശ പ്രകാരം ഉത്തരവായിട്ടുണ്ട്. കോവിഡ് 19 പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും ഫല പ്രാപ്തിയിലെത്തിക്കാൻ രോഗ വ്യാപനം തടയുന്നതിന് പൊതുവായ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍കൊണ്ട് മാത്രം കോവിഡ് 19 എന്ന വൈറസിന്‍െറ വ്യാപനം തടയാന്‍ സാധിക്കുകയില്ല. രോഗ വ്യാപനം തടയുന്നതിനായി ഓരോ വ്യക്തിയും ജീവിതചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതും വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ആവശ്യമായ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആയതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കേണ്ടതുമുണ്ട്. കൂടാതെ സാനിറ്റൈസര്‍, ഹാന്‍വാഷ്, എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നത ശീലം നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്.

ആള്‍ക്കൂട്ടം കൂടുന്ന പരിപാടികളും അടിയന്തിരമല്ലാത്ത യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും അനിവാര്യമാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സൗഹൃദ സന്ദര്‍ശനങ്ങളും ബന്ധു വീടുകളിലുള്ള സന്ദര്‍ശനങ്ങളും അടിയന്തിര ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാസ്ക്, സാനിറ്റൈസര്‍, ഹാന്‍വാഷ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അപരിചിതരായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത കാണിക്കേണ്ടതാണ്.

അതേ സമയം സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ ചെറിയ രീതിയിലുള്ള ഇടപ്പെടലുകൾ നിയന്ത്രണങ്ങളോടെ അനുവദിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഹോട്ട് സ്പോട്ടുകള്‍ക്ക് ബാധകമല്ലാത്ത രീതിയില്‍ താഴെപറയുന്ന ഇളവുകള്‍ അനുവദനിയമാണെന്നറിയിക്കുന്നു.

കടകള്‍, ഒറ്റനില വ്യാപാര സമുച്ചയങ്ങള്‍

കോവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തി സാനിറ്റൈസര്‍, ഹാന്‍വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങളെല്ലാം ഉൾപ്പെടെ പ്രവര്‍ത്തനം നടത്താന്‍ അനുമതി തേടുന്ന സ്ഥാപനങ്ങള്‍ യഥാസമയം അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്. കടകള്‍, കച്ചവട സ്ഥാപനങ്ങളില്‍ ഹോം ഡെലിവറി സംവിധാനം, ടോക്കണ്‍ സംവിധാനം, ടെലിഫോണ്‍ മുഖാന്തിരം സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം എന്നിവ ഫലപ്രദമായി നടപ്പിലാക്കേണ്ടതാണ്. സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. കടകളില്‍ ഒരേ സമയത്ത് സാമൂഹിക അകലം പാലിച്ച് പരമാവധി 5 പേര്‍ മാത്രം പ്രവേശിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യാപാര സമുച്ചയങ്ങളില്‍ ഒരു ദിവസം 50% ഷോപ്പുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഏതൊക്കെ ഷോപ്പുകള്‍ തുറക്കണമെന്ന് കടഉടമകളുടെ കൂട്ടായ്മയിലൂടെ നിശ്ചയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതിയോടെ തീരുമാനിക്കാവുന്നതാണ്.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍

ഹോം ഡെലിവറി സംവിധാനവും, പാഴ്സല്‍ മാര്‍ഗ്ഗവും മാത്രം ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം നടത്താവുന്നതാണ്. ഹോട്ടലുകളില്‍/റസ്റ്റോറന്റുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന സാഹചര്യം അനുവദനീയമല്ല.

ആശുപത്രികള്‍

ആശുപത്രികളില്‍ അടിയന്തിര ചികിത്സക്ക് വരുന്നവര്‍ ഒഴികെ ടോക്കണ്‍ സംവിധാനവും ഫോണ്‍ മുഖാന്തിരമുള്ള സന്ദര്‍ശന സമയം നിശ്ചയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി, ഒരേ സമയം സന്ദര്‍ശനത്തിന് വരുന്നവര്‍ 10 പേര്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ആശുപത്രികളില്‍ ചികില്‍സക്ക് വരുന്നവര്‍ക്കിടയില്‍ രോഗവ്യാപനമില്ലാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

വ്യവസായ സ്ഥാപനങ്ങള്‍ (ഖാദി, കൈത്തറി ഉള്‍പ്പെടെ)

എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുന്നതോടൊപ്പം ഒരോ ദിവസവും സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കേണ്ടതാണ്.

തോട്ടങ്ങള്‍, കാര്‍ഷികമേഖല

തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്താവുന്നതാണ്.

നിര്‍മ്മാണ മേഖല

ദുരന്തനിവാരണ പ്രവൃത്തികള്‍, റോഡ് പണികള്‍, ഭവന നിര്‍മ്മാണം മറ്റ് അടിയന്തിര സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയ്ക്കായി പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. സാധന സാമഗ്രികള്‍ വാഹനങ്ങള്‍ വഴി കൊണ്ടുപോകാവുന്നതാണ്.

ക്വാറികള്‍

നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടും പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടും പ്രവൃത്തി നടത്താവുന്നതാണ്.

ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍

ഹെയര്‍ കട്ടിംഗ്, ഹെയര്‍ ഡ്രസ്സിംഗ്, ഷേവിംഗ് തുടങ്ങിയ പ്രവൃത്തികള്‍ എയര്‍കണ്ടീഷന്‍ ഉപയോഗിക്കാതെ നടത്താവുന്നതാണ്. ഈ സ്ഥാപനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഒരേ സമയം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ടെലഫോണ്‍ മുഖാന്തിരം സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവൃത്തിക്കേണ്ടതാണ്.

വിവാഹം, മരണാന്തര ചടങ്ങ്

വിവാഹ ചടങ്ങ് അമ്പത് പേരിലും, വിവാഹ അനുബന്ധ ചടങ്ങുകള്‍ പത്ത് പേരിലും മരണാനന്തര ചടങ്ങുകള്‍ ഇരുപത് പേരിലും അധികരിക്കാതെ സംഘടിപ്പിക്കേണ്ടതാണ്.

മാര്‍ക്കറ്റുകള്‍

മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിനും ആള്‍ക്കുട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും നിര്‍ബന്ധമായും അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ക്രമീകരിക്കേണ്ടതാണ്.

ആരാധനാലയങ്ങള്‍, മാളുകള്‍
സിനിമാശാലകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ മറ്റ് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണം തുടരുന്നതാണ്.

കൂടാതെ എല്ലാ കൂട്ടായ്മകളും ആള്‍ക്കൂട്ടം കൂടുന്ന പൊതുപരിപാടികളും നടത്തുന്നതിന് നിലവിലുള്ള നിരോധനം തുടരും.

ഹോട്ട് സ്പോട്ടുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതായിരിക്കും.

ലോക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005 ലെ ദുരന്ത നിവരാണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188-ാം വകുപ്പിന്റ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമ നടപടികള്‍ക്ക് വിധേയനാകേണ്ടിവരും, നിര്‍വ്വഹണചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്.

ജില്ലയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. ഹോട്ട്സ്പോട്ടുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഇന്‍സിഡൻ്റ് കമാന്‍ഡര്‍മാര്‍, പോലീസ്, തദ്ദേശ സ്വയം ഭരണ മേധാവികള്‍ എന്നീവര്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍വ്വഹണ ചുമതലയുള്ള എല്ലാ വിഭാഗവും മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കേണ്ടതാണ്. ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ തീരുമാനം  അന്തിമമായിരിക്കും.

No comments:

Post a Comment