ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

MURALI THUMMARUKUDI's Page

മുരളീ തുമ്മാരുകുടി എഴുതുന്നു.ഇദ്ദേഹം ലോക പ്രശസ്തനായ ദുരന്തനിവാരണ ഉപദേശക വിദഗ്ദനും യുണൈറ്റഡ് നേഷൻസിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലവനുമാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്


To go to face book page of Murali  ,click the  link here

  
Articles by Muralai Thummarukudi

നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ...?
വ്യകതിപരമായി ആശ്വാസത്തിന്റെ ഒരു ദിവസമാണിന്ന്. അമ്മയുടെ രണ്ടാമത്തെ വാക്സിനും എടുത്തു.
അമ്മക്ക് എൺപത് വയസ്സ് കഴിഞ്ഞു. (കഴിഞ്ഞിട്ട് വർഷങ്ങൾ പലതായെങ്കിലും എൺപത് കഴിഞ്ഞപ്പോൾ മുതൽ അമ്മയുടെ വയസ്സ് എണ്ണുന്നത് ഞങ്ങൾ നിറുത്തി. എണ്ണി എണ്ണി എന്തിനാണീ പ്രായം കൂട്ടുന്നത്?).
കൊറോണക്കാലത്ത് വ്യക്തിപരമായി ഏറ്റവും വലിയ ആശങ്ക അമ്മയുടെ ആരോഗ്യം തന്നെയാണ്. സാധാരണഗതിയിൽ ഒരു രോഗവുമില്ലാത്ത, പത്താമത്തെ വയസ്സ് മുതൽ പാടത്തും പറന്പിലും അധ്വാനിച്ചു ജീവിക്കുന്ന ആളാണ്‌. കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോൾ പറന്പിൽ പുളി മരത്തിന്റെ താഴെ നടന്നു പുളി പെറുക്കിക്കൂട്ടുകയാണ്. എന്നെ കണ്ടപ്പോൾ ചെറുതായൊന്നു ചമ്മി. വീടിന് പുറത്ത് അധികം പണി ചെയ്യാനൊന്നും ഇറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അനിയൻ ഓഫീസിൽ പോകുന്നത്.
"അവനോട് പറയണ്ട കേട്ടോ" അമ്മ പറഞ്ഞു.
അങ്ങനെ ആരോഗ്യമായിരിക്കുന്ന അമ്മക്ക് കൊറോണ പിടിപെട്ടാലോ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാസങ്ങളോളം നാട്ടിൽ ഉണ്ടായിട്ടും രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടത്. ഒന്ന് കെട്ടിപ്പിടിച്ചു കൂടിയില്ല.
ഇന്നിപ്പോൾ അമ്മക്ക് രണ്ടാമത്തെ വാക്സിനും കിട്ടിയപ്പോൾ വലിയ ആശ്വാസം.
രണ്ടു വാക്സിനും എടുത്തവർക്കും രോഗമുണ്ടാകാമെങ്കിലും സാധ്യത തീർച്ചയായും കുറവാണ്, ഉണ്ടായാൽത്തന്നെ ഗുരുതരമാകുന്നില്ല. ഇന്ന് ശാസ്ത്രത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അവർ ചെയ്തിരിക്കുന്നു.
ആദ്യത്തെ നന്ദി ശാസ്ത്രജ്ഞരോട് തന്നെയാണ്. ലോക ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വേഗത്തിലാണ് അവർ കൊറോണക്ക് വാക്സിൻ കണ്ടുപിടിച്ചത്. ലോകത്തെ അനവധി ലാബുകളിൽ, പകലും രാത്രിയും ജോലി ചെയ്ത്, വ്യക്തിപരമായി രോഗം ഉണ്ടാകാനുള്ള സാധ്യതകളെ അവഗണിച്ച് അവർ സമൂഹത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാനുള്ള രക്ഷാമാർഗം കണ്ടെത്തി.
ലാബിൽ ഒന്നോ പത്തോ തരം വാക്സിൻ ഉണ്ടാക്കിയാലും അത് കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കുക എന്നതും വെല്ലുവിളിയാണ്, അതും വൈകുന്ന ഓരോ ദിവസവും ആയിരങ്ങളുടെ മരണം കൂടുതൽ സംഭവിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ട് തന്നെ വാക്സിൻ ഫാക്ടറികളോട്, അവിടുത്തെ ഉഗ്യോഗസ്ഥർ മുതൽ സെക്യൂരിറ്റി വരെയുള്ളവരോട് നന്ദി പറഞ്ഞേ പറ്റൂ.
ഫാക്ടറിയിൽ നിന്നും വെങ്ങോലയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ വാക്സിൻ എത്തുന്നത് വരെ സങ്കീർണ്ണമായ ഒരു സപ്ലൈ ചെയിൻ പ്രവർത്തിക്കുന്നുണ്ട്. ശീതികരിച്ച കണ്ടെയ്‌നറുകൾ, വിമാനം, ട്രെയിൻ, ട്രക്ക്, എന്നിങ്ങനെ എവിടെയൊക്കെ കയറിയിറങ്ങിയാണ് വാക്സിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്!
ആർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഡോക്ടർമാർ, അത് നടപ്പിലാക്കുന്ന സോഫ്ട്വെയർ ഡിസൈനർ തുടങ്ങി വാക്സിൻ ശ്രുംഖലയുടെ പിന്നിൽ ശ്രദ്ധിക്കപ്പെടാത്ത അനേകം ആളുകൾ ഇനിയുമുണ്ട്.
അവസാനത്തെ കണ്ണി വെങ്ങോല പബ്ലിക് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരാണ്. തിരക്കില്ലാത്ത സമയം നോക്കി പ്രായമായ അമ്മയെ വിളിച്ചുവരുത്തി സ്നേഹപൂർവ്വം വാക്സിൻ നൽകി തിരിച്ചയച്ചു.
ഒരു രൂപ പോലും ആരും ചോദിച്ചില്ല, കൊടുത്തുമില്ല.
സർക്കാർ കാര്യം മുറ പോലെ എന്ന് പറഞ്ഞും കേട്ടും മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. കൊറോണക്കാലത്ത് നമ്മൾ മുന്നിൽ കാണുന്നത് നമ്മൾ ശീലിച്ചിട്ടില്ലാത്തത്രയും കരുതലും കരുണയും കാര്യക്ഷമതയുമുള്ള സർക്കാർ സംവിധാനങ്ങളാണ്. ഓർമ്മകൾ ഉണ്ടായിരിക്കണം.
എല്ലാവരോടും ഏറെ നന്ദിയുണ്ട്.
ഇപ്പോൾ സംസ്ഥാനങ്ങൾ വാക്സിൻ പണം കൊടുത്തു വാങ്ങണമെന്ന റിപ്പോർട്ടുകൾ വരുന്നു.
വാക്സിൻ എടുത്തവരും എടുക്കാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന് വേണ്ടി പണം കൊടുക്കുന്ന ഒരു സൽക്കർമം സമൂഹ മാധ്യമത്തിൽ കണ്ടു. ഇന്നലെ മുഖ്യമന്ത്രി അതിനെപ്പറ്റി പത്ര സമ്മേളനത്തിൽ പറയുകയും ചെയ്തു.
"നമ്മുടെ നാടിൻറെ രീതിയാണ്" എന്നാണദ്ദേഹം പറഞ്ഞത്.
ശരിയാണ്.
ഈ സാഹചര്യത്തിൽ എനിക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ചെറിയ കാര്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറച്ചു പണം അയക്കുക എന്നത്. സാധാരണ ഗതിയിൽ വിളിച്ചു പറഞ്ഞു വെടി വഴിപാട് നടത്തുന്ന രീതി ഈ കോലോത്ത് ഇല്ലാത്തതാണ്.
എന്നാൽ ഇതൊരു സാധാരണ സമയമല്ല. ഇന്നലെ ഞാൻ എന്റെ സഹോദരങ്ങളോടും അവരുടെ മക്കളോടും മക്കളുടെ മക്കളോടും ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ ആവശ്യപ്പെട്ടു.
നേരം വെളുത്തപ്പോഴേക്കും നല്ലൊരു തുക വാഗ്ദാനം കിട്ടി. ഇന്നിപ്പോൾ അത് തുമ്മാരുകുടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
എന്റെ വായനക്കാരോട് ഞാൻ വല്ലപ്പോഴും മാത്രം ഒരു നല്ല കാര്യത്തിന് കുറച്ചു പണം കൊടുക്കാൻ ആവശ്യപ്പെടാറുണ്ട്. ഇന്ന് അത്തരത്തിൽ ഒരു ദിവസമാണ്.
ഇന്നലെ 22 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിന് വേണ്ടി എത്തിയതെങ്കിൽ ഇന്നും നാളെയുമായി നമുക്കത് കോടികൾ ആക്കണം.
സാധിക്കുന്നവർ സാധിക്കുന്നത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുമല്ലോ.
ഇത് ഒരു നന്ദി പ്രകാശനമല്ല. ഈ നാടിന്റെ രീതിയാണ്, നമ്മൾ ഒറ്റക്കെട്ടാണ് എന്ന ചിന്തയാണ്, ഒപ്പമുണ്ടെന്ന വാക്കാണ്.
നമ്മുടെ എല്ലാവരുടേയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ കൊറോണക്കാലം കഴിഞ്ഞു കെട്ടിപ്പിടിക്കാൻ നമ്മോടൊപ്പം വേണം. പണമില്ലാത്തത് കൊണ്ട് വാക്സിൻ ഒരു ദിവസം പോലും വൈകരുത്.
മുരളി തുമ്മാരുകുടി







കൊറോണക്കാലം, വിവാദങ്ങളും വിമർശനങ്ങളും
ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ഇപ്പോൾ കൊറോണ വൈറസ് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. മൊത്തം കേസുകൾ 24 ലക്ഷവും മൊത്തം മരണ സംഖ്യ 17,0000 വും കടന്നു. കൊറോണ വർദ്ധനവിന്റെ ഗ്രാഫ് നോക്കിയാൽ ഉറപ്പായും കാണാവുന്നത് അതിന്റെ ഉച്ചിയിലൊന്നും നാം എത്തിയിട്ടില്ല എന്നാണ്. ആദ്യത്തെ പത്തുലക്ഷം കടക്കാൻ 93 ദിവസം എടുത്തപ്പോൾ അടുത്ത മില്യൺ കടക്കാൻ വെറും പതിമൂന്നു ദിവസമാണ് എടുത്തത്. ഈ കണക്കിന് ഈ മാസം അവസാനിക്കുന്നതിന് മുൻപ് ഒരുപക്ഷെ മൂന്നാമത്തെ പത്തുലക്ഷവും കടക്കും. മരണ സംഖ്യ ഒന്നിൽ നിന്നും രണ്ടു ലക്ഷവും ആകും.
ഈ രോഗങ്ങളുടെയും മരണങ്ങളുടേയും നടുക്കും കൊറോണ വിവാദങ്ങൾക്ക് ക്ഷാമമൊന്നുമില്ല. ഇന്നിപ്പോൾ ലോകത്തെ നമുക്ക് നാലായി വിഭജിക്കാം.
1. കൊറോണ മരണങ്ങൾ ഇല്ല, വിവാദങ്ങളും ഇല്ല.
2. കൊറോണ മരണങ്ങൾ ഇല്ല, പക്ഷെ വിവാദം ഉണ്ട്.
3. കൊറോണ മരണങ്ങൾ ഉണ്ട്, പക്ഷെ വിവാദം ഇല്ല.
4. കൊറോണ മരണങ്ങൾ ഉണ്ട് , വിവാദങ്ങളും ഉണ്ട്.
മരണങ്ങൾ പതിനായിരം കടന്ന ബ്രിട്ടനിൽ രോഗവ്യാപനത്തിന്റെ ആദ്യകാലത്ത് ആ വിഷയത്തെ പറ്റി നടന്നിരുന്ന ക്യാബിനറ്റ് ബ്രീഫിംഗിൽ (COBRA Meeting എന്നാണ് അവിടുത്തെ പത്രക്കാർ ഇതിന് പേരിട്ടിരിക്കുന്നത്) പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല എന്നതാണ് വിവാദം. അമേരിക്കയിൽ, വേണ്ട സമയത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചോ, ലോക്ക് ഡൌൺ പിൻവലിക്കാൻ സമയമായോ തുടങ്ങിയ വിവാദങ്ങൾ നടക്കുന്നു. ഗൂഗിളിൽ Corona Controversy എന്നോ corona criticism എന്നോ ടൈപ്പ് ചെയ്താൽ ശറപറേന്ന് വിവാദങ്ങളുടെയും വിമർശനങ്ങളുടെയും വാർത്ത വരും. നമുക്ക് ഇഷ്ടമുള്ളത് വായിക്കാം, നമ്മുടെ രാഷ്ട്രീയമനുസരിച്ച് ഭാഗം പിടിക്കാം, ചർച്ച ചെയ്യാം, ഫോർവേഡ് ചെയ്യാം.
കേരളത്തിലും വിവാദങ്ങൾ ഉണ്ടെങ്കിലും ഭാഗ്യവശാൽ നമ്മൾ ഗ്രൂപ്പ് രണ്ടിൽ ആണ്. അതായത് കൊറോണ മരണങ്ങൾ സംഭവിക്കുന്നില്ല, വിവാദങ്ങൾ മാത്രമേ ഉള്ളൂ. കൊറോണ മരണങ്ങളും ഇല്ല വിവാദങ്ങളും ഇല്ല എന്ന സ്ഥിതിയാണ് ഏറ്റവും നല്ലത്. പക്ഷെ അതൊരു ജനാധിപത്യ സംവിധാനത്തിൽ സാധിക്കുന്നതോ പ്രതീക്ഷിക്കാവുന്നതോ അല്ല. അപ്പോൾപ്പിന്നെ സെക്കൻഡ് ബെസ്റ്റ് രണ്ടാമത്തെ ഗ്രൂപ്പ് തന്നെയാണ്. ഞാൻ കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ പറയുന്നത് പോലെ ഇതൊരു മാരത്തൺ ഓട്ടമായതിനാൽ ഇനിയും വിവാദങ്ങൾ വരും, പോകും. അതിലെ ശരിയും ശരികേടും, രാഷ്ട്രീയവും, അവസരവാദവും എല്ലാം കാലം വിലയിരുത്തട്ടെ. അത് എന്റെ വിഷയമല്ല.
പക്ഷെ ഞാൻ ശ്രദ്ധിക്കുന്നതും മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതുമായ ചിലതുണ്ട്. കേരളത്തിലെ കൊറോണക്കാലത്തെ നയരൂപീകരണം എന്നത് താമരശ്ശേരി ചുരത്തിലെ ഡ്രൈവിങ് പോലെയാണ്. കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എല്ലാം തവിട് പൊടിയാകും. കൊറോണക്കേസുകൾ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ വെറും രണ്ടുമാസത്തിനകം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികൾക്കപ്പുറത്തേക്ക് കേസുകളുടെ എണ്ണം വളരും. ലോക്ക് ഡൌൺ അനന്തമായി നീട്ടിക്കൊണ്ടു പോയാൽ സാന്പത്തിക സ്ഥിതി ആകെ അവതാളത്തിലാകും, ജന ജീവിതവും. ഇവ തമ്മിലുള്ള ഒരു ബാലൻസിംഗ് ആണ് ഇപ്പോൾ നടക്കുന്നത്, അവിടെയാണ് ഭരണ സംവിധാനങ്ങളുടെ പരമാവധി ശ്രദ്ധ വേണ്ടത്. ആ കാര്യങ്ങളെ പറ്റിയാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.
1. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കേസുകളുടെ എണ്ണം കൂടുന്നു. പ്രതിദിനം ആയിരം കേസൊക്കെയാണ് കൂടി വരുന്നത്. മെയ് മൂന്നിന് ലോക്ക് ഡൌൺ പൂർണ്ണമായും പിൻവലിക്കാൻ സാധിക്കുമോ, സാധിച്ചു കഴിഞ്ഞാൽ പിന്നീട് സാമൂഹിക അകലം പാലിക്കൽ എത്രമാത്രം സാധ്യമാകും, കേസുകളുടെ വളർച്ച നിരക്ക് കുറഞ്ഞത് നിലനിർത്താൻ സാധിക്കുമോ, കേസുകൾ ലക്ഷങ്ങളിലേക്ക് വളരുമോ, അത് എവിടെ വരെ എത്താം, എത്തും?
2. ആഭ്യന്തര യാത്രാ വിലക്കുകൾ കുറഞ്ഞു കഴിഞ്ഞാൽ, സ്വകാര്യ വാഹനങ്ങൾ കൂടി അനുവദിച്ചാൽ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികൾ തീർച്ചയായും തിരിച്ചു വരാൻ ശ്രമിക്കും. അത് തികച്ചും ന്യായവുമാണ്. ഇപ്പോൾ തന്നെ റെയിൽ പാളത്തിലൂടെയും കാട്ടിലൂടെയും നടന്ന് ആളുകൾ കേരളത്തിലെത്താൻ ശ്രമിക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ അത് വർദ്ധിക്കില്ലേ? ഇങ്ങനെ സർക്കാർ നിർദ്ദേശം അനുസരിക്കാതെ ഊടുവഴികളിലൂടെ വരുന്നവർ സർക്കാരിൽ റിപ്പോർട്ട് ചെയ്യുമോ, ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുമോ, നമ്മുടെ കേസുകൾ വീണ്ടും ഉയരുമോ?
3. ഒന്നും രണ്ടുമായി ഇന്ത്യക്കാർ മറുനാടുകളിൽ മരിക്കുന്നുണ്ട്. പോരാത്തതിന് ഗൾഫ് നാടുകളിൽ എണ്ണ വില കുറയുന്നതിന്റെ സാന്പത്തിക പ്രശ്നങ്ങളുമുണ്ട്. അവിടെ നിന്നും ആയിരക്കണക്കിന് മലയാളികളുടെ നാട്ടിൽ എത്തണമെന്ന തികച്ചും ന്യായമായ ആവശ്യം എന്നാണ് സാധിക്കുക? എത്തിക്കഴിഞ്ഞാൽത്തന്നെ നാലാഴ്ചത്തെ ക്വാറന്റൈൻ മതിയാകുമോ? വീട്ടിലിരിക്കാൻ പറഞ്ഞാൽ ആളുകൾ അത് അനുസരിക്കുമോ?
4. ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ എത്തിയത് മറ്റിടങ്ങളേക്കാൾ ഒന്നുരണ്ടു മാസം വൈകിയാണ്. ചുരുക്കം ഇന്ത്യക്കാരുള്ള അവിടെയും കേസുകളുടെ എണ്ണം പതുക്കെ കൂടി വരുന്നു. ആഫ്രിക്കയിലെ പലയിടങ്ങളിലും ആരോഗ്യ സംവിധാനം മറ്റിടങ്ങളിലേത് പോലെ വികസിതമല്ല. എങ്ങനെയാണ് ഇവരുടെ കാര്യത്തിൽ സഹായം ചെയ്യാൻ കഴിയുന്നത്?. അവിടെ നിന്നും, അതുപോലെ വളരെ കുറഞ്ഞ എണ്ണം മാത്രം ഇന്ത്യക്കാരുള്ള മറ്റ് നാടുകളിൽ നിന്നും നാട്ടിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെയാണ് സഹായിക്കാൻ സാധിക്കുന്നത്?
5. എസ് എസ് എൽ സി പരീക്ഷ ഇനിയും തീർന്നിട്ടില്ല, അത് തീർത്ത് മാർക്കിട്ട് റിസൾട്ട് പ്രഖ്യാപിച്ച് പുതിയ അധ്യയന വർഷം തുടങ്ങണം. കേസുകളുടെ കാര്യത്തിൽ വീണ്ടും ഉയർച്ച ഉണ്ടായാൽ ഇത് നടക്കില്ല. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘർഷം ഇനിയും കൂടും. അതെങ്ങനെ കൈകാര്യം ചെയ്യും?
6. മെയ് മാസത്തിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായാൽ ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുക സാധ്യമല്ല. ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ധാരാളം സ്‌കൂളുകളിൽ അധ്യയനം ഓൺലൈൻ ആക്കി മാറ്റിയിരിക്കുകയാണ്. എങ്ങനെയാണ് കണക്ടിവിറ്റിയും കന്പ്യൂട്ടറും എല്ലാവർക്കും ലഭ്യമല്ലാത്ത നമ്മുടെ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്?
7. അടുത്ത വർഷത്തെ പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള എൻട്രൻസ് പരീക്ഷകളും, പ്ലസ് ടു മുതൽ പി ജി വരെയുള്ള അഡ്മിഷനുകളും നടത്തണം. ഇതൊക്കെ സാധ്യമാകുമോ?
8. കേരളത്തിന് പുറത്തും വിദേശത്തും ആയിരക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിന് പോകുന്നുണ്ട്. ഏറെപ്പേർ ഇപ്പോൾത്തന്നെ അവിടെ ഉണ്ട്? ഇവരുടെ കാര്യങ്ങൾ എന്താകും?
9. എണ്ണ വില വളരെ കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ ധാരാളം ആളുകൾ തൊഴിൽ ചെയ്യുന്ന ഗൾഫ് നാടുകളിൽ ഉണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി നമ്മുടെ തൊഴിലിനെ മാത്രമല്ല അവിടെ ബിസിനസ്സ് ചെയ്യുന്നവർ, അവിടേക്ക് കയറ്റുമതി ചെയ്യേണ്ടവർ തുടങ്ങിയവരെയും ബാധിക്കും. എങ്ങനെയാണ് അത് നമ്മുടെ സന്പദ്‌വ്യവസ്ഥയെ ബാധിക്കുന്നത്? എന്ത് തയ്യാറെടുപ്പാണ് നാം നടത്തേണ്ടത്?
10. ഈ കൊറോണക്കാലത്തും പ്രകൃതിയുടെ നിയമങ്ങൾക്ക് മാറ്റമൊന്നുമില്ല. മഴക്കാലം വരികയാണ്, പനിക്കാലവും. വേനൽക്കാല മഴകൾ പതിവിലും കൂടുതലാണ്. ഓടകളും കാനകളും വൃത്തിയാക്കി നാം മഴക്കാലത്തിന് തയ്യാറെടുക്കേണ്ട സമയമാണ്. മഴയുടെ തോത് എന്തായിരിക്കും എന്ന് ശ്രദ്ധിക്കണം, വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഇനിയും ഉണ്ടാകാം, ഇതിനൊക്കെ കരുതിയിരിക്കണം.
സാന്പത്തിക വെല്ലുവിളികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും പലതുണ്ട്. അതോരോന്നും ചിന്തിക്കേണ്ടതും കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുമാണ്. തീർച്ചയായും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇക്കാര്യങ്ങളിലെല്ലാം മനസ്സിരുത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയിൽ കേസുകളുടെ എണ്ണം കുതിച്ചു കയറാതെ പിടിച്ചു കെട്ടാനാകുമെന്നും കേരളത്തിൽ ഇനിയും ഒരു പീക്ക് ഉണ്ടാകാതെ നോക്കാൻ കഴിയുമെന്നും തൽക്കാലം പ്രതീക്ഷിക്കാം. അതേസമയം അങ്ങനെ അല്ലാത്ത സാഹചര്യങ്ങൾക്ക് തയ്യാറെടുക്കുകയും ആവാം.
വിമർശനങ്ങളും വിവാദങ്ങളും എല്ലാം സമാന്തരമായി നടക്കട്ടെ.

മുരളി തുമ്മാരുകുടി






തീയിൽ കുരുത്ത പാഠങ്ങൾ
ഒരു ഐ ഐ ടി ക്കാരനെ എങ്ങനെ തിരിച്ചറിയാം എന്നുള്ളതിനെ കുറിച്ച് ഒരു ജോക്ക് ഉണ്ട്.
"ഒരു ബുദ്ധിമുട്ടുമില്ല, പരിചയപ്പെട്ട് പത്തു മിനിറ്റിനകം അവർ തന്നെ അക്കാര്യം പറഞ്ഞിരിക്കും."
സത്യമാണ്. ഞാൻ തന്നെ ഇക്കാര്യം ഇടക്കിടക്ക് ഇവിടെ പറയാറുണ്ടല്ലോ. കഴിഞ്ഞ ദിവസം എന്നോട് ഒരു സുഹൃത്ത് ചോദിച്ചു,
"സത്യം പറ... ചേട്ടൻ ബി കോം ഫസ്റ്റ് ക്‌ളാസ്സ് തന്നെയാണോ?”
ഐ ഐ ടി യിൽ നിന്നും പഠിച്ചിറങ്ങുന്നതിൽ ബി ടെക്ക് കാർ മാത്രമേ ഒറിജിൽ ഐ ഐ ടി ക്കാർ ഉള്ളൂ എന്നും മറ്റുള്ളവരൊക്കെ ചുമ്മാതാണെന്നും നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. ഞാനും കേട്ടിട്ടുണ്ട്.
ഞങ്ങൾ അത് കാര്യമാക്കാറില്ല, കാരണം അത് പറയുന്നത് മുഴുവനും ഐ ഐ ടിയിൽ പഠിക്കാത്തവരാണ്. ജീവിതത്തിൽ ധാരാളം കാശുണ്ടാക്കണം എന്ന് വിചാരിച്ചിട്ടും പറ്റാത്ത ചിലർ, കാശുള്ളവരെ നോക്കി "ഓ, ഈ കാശൊക്കെ ഉണ്ടാക്കിയിട്ടെന്ത് കാര്യം" എന്ന തത്വശാസ്ത്രം പറയാറില്ലേ, അതുപോലെയേ ഉള്ളൂ ഇതും.
അതവിടെ ഇരിക്കട്ടെ.
ഐ ഐ ടി യിൽ നിന്നും പി എച്ച് ഡി നേടി റിസർവ്വ് ബാങ്കിന്റെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഞാൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല. കാര്യങ്ങൾ പക്ഷെ ആ വഴിക്കാണ് പോയത് എന്നുമാത്രം.
ബ്രൂണൈ ഷെൽ പെട്രോളിയത്തിൽ ജോയിൻ ചെയ്ത് ഒരാഴ്ചക്കകം ഒരു ഓയിൽ എണ്ണച്ചോർച്ച മാനേജ് ചെയ്യേണ്ടി വന്ന ഹതഭാഗ്യന്റെ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
വാസ്തവത്തിൽ പിന്നീടാണ് ഞാൻ ദുരന്ത നിവാരണത്തിനുള്ള പരിശീലനങ്ങൾ നേടിയത്.
അടിസ്ഥാനപരമായി ദുരന്ത നിവാരണത്തിന് മൂന്ന് തലങ്ങളുണ്ട്.
ഒന്നാമത്തേത് ഏറ്റവും മുൻ നിരയിലുള്ള ജോലിയാണ്. ഒരു ട്രെയിൻ നദിയിൽ വീണാൽ അതിൽ നിന്നുള്ള ആളുകളെ രക്ഷിക്കാൻ വെള്ളത്തിൽ മുങ്ങുക, എടുത്തു പുറത്തെത്തിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ കൊടുക്കുക, ആശുപത്രിയിൽ എത്തിക്കുക എന്നിങ്ങനെ. ഓയിൽ സ്പിൽ ആണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ബൂം ഡിപ്ലോയ് ചെയ്യുക, എണ്ണ സ്‌കിം ചെയ്യുക, ഡിസ്‌പെർസൻറ് സ്പ്രേ ചെയ്യുക ഇതൊക്കെയാണ് മുൻ നിര ജോലികൾ. ഇതിന് നല്ല പരിശീലനം, പ്രത്യേക ഉപകരണങ്ങൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, പിന്നെ ആരുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് (കമാൻഡ് കൺട്രോൾ) എന്നുള്ള അറിവ് വേണം. ഫീൽഡ് ട്രെയിനിങ് രണ്ടോ മൂന്നോ ദിവസം ഉണ്ടാകും.
അടുത്ത പരിശീലനം മുൻ നിരയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ളതാണ്. ട്രെയിൻ നദിയിൽ വീണ ഉദാഹരണം എടുത്താൽ മുങ്ങൽ വിദഗ്ദ്ധർ, പ്രഥമ ശുശ്രൂഷ വിദഗ്ദ്ധർ, ആംബുലൻസ് ഡ്രൈവർ ഇവരെ തമ്മിൽ ഏകോപിപ്പിക്കണം. ഓൺ സീൻ കമാണ്ടർ എന്നാണ് ഇത്തരം ആളുകളുടെ പേര്. അതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. വെള്ളത്തിൽ മുങ്ങുകയോ കടലിൽ നിന്നും എണ്ണ കോരിയെടുക്കുക ഒന്നും ഇവരുടെ ജോലിയല്ല. പക്ഷെ ഗ്രൗണ്ടിൽ ജോലി ചെയ്യുന്നവർക്കുള്ള സഹായം എത്തിക്കുക, അവരുടെ സുരക്ഷ ഉറപ്പു വരുത്തുക, ലോക്കൽ പോലീസും മറ്റുള്ളവരുമായി ബന്ധപ്പെടുക, ഹെഡ് ഓഫിസുമായി നിരന്തരം സന്പർക്കത്തിലിരിക്കുക, മൈക്കും ചൂണ്ടി വരുന്ന പ്രാദേശിക പത്രക്കാരെ സമാധാനിപ്പിക്കുക ഇതൊക്കെ ഓൺ സീൻ കമാണ്ടറുടെ ജോലിയാണ്. ഇതിന് വേറെ രീതിയിലുള്ള പരിശീലനമാണ്. ഓൺ സീൻ കമാൻഡർ ട്രെയിനിങ് മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കും. ഇത് ഞാൻ സിംഗപ്പൂരിലാണ് ചെയ്തതെന്നാണ് എന്റെ ഓർമ്മ.
മൂന്നാമത്തേത് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ ഇരുന്നു ചെയ്യേണ്ട കാര്യങ്ങളാണ്. താഴെ ഫീൽഡിൽ ജോലി ചെയ്യുന്നവർക്കുള്ള എല്ലാ സഹായങ്ങളും (ആളുകൾ, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ്) എത്തിക്കണം, ആർമിയുടെ സഹായം വേണമെങ്കിൽ അതും, ദേശത്തു നിന്നോ വിദേശത്തു നിന്നോ എന്തെങ്കിലും സഹായം വേണമെങ്കിൽ അതും സംഘടിപ്പിക്കണം. ഇനി കാര്യങ്ങൾ എങ്ങോട്ടാണ് നീങ്ങാൻ സാധ്യത എന്ന് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണം, അതിന് തയ്യാറെടുക്കണം. പിന്നെ തലസ്ഥാനത്തുള്ള മാധ്യമ സിംഹങ്ങളെ കൈകാര്യം ചെയ്യണം. ഇതിന് വേറൊരു തലത്തിലുള്ള പരിശീലനമാണ്. കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ട്രെയിനിങ് എന്നാണ് ഇതിന്റെ പേര്. ഒന്നോ രണ്ടോ ദിവസം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് മുതൽ പത്രക്കാരെ കൈകാര്യം ചെയ്യൽ വരെ ഇതിൽ പഠിപ്പിക്കും. അഞ്ചു ദിവസം നീണ്ട പരിശീലനമാണിത്. ലണ്ടനിലാണ് ഈ പരിശീലനം നേടിയത്.
എന്റെ കാര്യത്തിൽ പക്ഷെ ആദ്യം ഉണ്ടായത് ദുരന്തമാണ്, പിന്നീടാണ് പരിശീലനം വരുന്നത്. ബ്രൂണൈയിൽ ഞാൻ എത്തി ഒരാഴ്ചക്കകം ഓയിൽ സ്പിൽ ഉണ്ടായ കാര്യം പറഞ്ഞല്ലോ. ഒമാനിൽ എത്തുന്പോൾ ആണ് കൂടുതൽ ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ടീമിൽ അംഗമാകുന്നത്.
മൊത്തം പത്തുപേരാണ് ഈ ടീമിൽ ഉള്ളത്. സേഫ്റ്റി, എൻവിറോണ്മെന്റ്, മെഡിക്കൽ, ലോജിസ്റ്റിക്, പബ്ലിക് റിലേഷൻസ്, ഓപ്പറേഷൻ, പ്രൊക്യൂർമെന്റ്, ഫിനാൻസ്, കാലാവസ്ഥ പ്രവചനം, പിന്നെ ഒരു ഡയറക്ടറും. ഓരോ വകുപ്പിൽ നിന്നും ഒരാളാണ് ടീമിൽ, ഇവർ ഓരോ ആഴ്ചയും മാറി വരും. സ്ഥാപനത്തിന് അഞ്ചു ഡയറക്ടർമാർ ഉള്ളതിൽ ഒരാൾ ഓരോ ആഴ്ചയും ഡ്യൂട്ടി ഡയറക്ടർ ആകും. ഡ്യൂട്ടിയിൽ ഉള്ളവർക്ക് അക്കാലത്ത് ഒരു പേജർ ഉണ്ടാകും, പിന്നീട് മൊബൈൽ ഫോൺ ആയി. ഡ്യൂട്ടിയുള്ള ആഴ്ചയിൽ കോർപ്പറേറ്റ് ഓഫീസിൽ നിന്നും പതിനഞ്ചു മിനുട്ടിൽ എത്താവുന്ന സ്ഥലത്ത് ഉണ്ടായിരിക്കണം, സ്മാൾ അടിക്കരുത് എന്നിങ്ങനെയുള്ള നിബന്ധനകളുണ്ട്. പകരമായി ഓരോ ആഴ്ച ഡ്യൂട്ടി എടുക്കുന്പോഴും നൂറു റിയാൽ (അന്ന് പതിനായിരം രൂപ ആയിരുന്നു എന്ന് തോന്നുന്നു) പ്രതിഫലം കിട്ടും.
ശനിയാഴ്ച രാവിലെ ഏഴരക്കാണ് ഡ്യൂട്ടി തുടങ്ങുന്നത്. എല്ലാവരും കോർപ്പറേറ്റ് എമർജൻസി കൺട്രോൾ റൂമിൽ എത്തും. ഓപ്പറേഷൻസ് വിഭാഗത്തിലെ ആൾ ആ ആഴ്ച എന്ത് ഓപ്പറേഷനാണ് നടക്കുന്നത്, അതിൽ എന്തെങ്കിലും അപായ സാധ്യത ഉണ്ടോ എന്നെല്ലാം വിശദീകരിക്കും. കാലാവസ്ഥക്കാരൻ എന്തെങ്കിലും കാലാവസ്ഥ ബന്ധിതമായ വിഷയങ്ങൾ ഉണ്ടോ, കാറ്റുണ്ടോ, മഴയുണ്ടോ എന്നൊക്കെ ഫോർകാസ്റ്റ് പറയും. മീറ്റിങ്ങ് തീർന്നു.
എന്തെങ്കിലും ഒരു എമർജൻസി ഉണ്ടായാൽ പകലോ രാത്രിയോ നമ്മുടെ പേജർ അലാം അടിക്കും. പിന്നെ മുൻപിൻ നോക്കാതെ എമർജൻസി റൂമിൽ എത്തണം. പതിനഞ്ചു മിനിറ്റിനകം എത്തിയില്ലെങ്കിൽ വിശദീകരണം തേടും, അവർ വേറെ ആളെ വിളിക്കുകയും ചെയ്യും. എന്താണ് എമർജൻസി എന്ന് ഓപ്പറേഷൻസ് വിശദീകരിക്കും, എന്ത് ചെയ്യണമെന്ന് കൂട്ടായി തീരുമാനിക്കും. ഇതാണ് തിയറി എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുളളത്.
നാല്പത് വർഷങ്ങളായി നല്ല നിലയിൽ നടക്കുന്ന ഒരു സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവിടെ ദുരന്തങ്ങൾ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ട് ഓരോ ആറു മാസം കൂടുന്പോഴും ഞങ്ങൾ ഒരു സെനാറിയോ പ്ലാൻ ചെയ്യും, എല്ലാവരും ഓടി വരും, എന്നിട്ട് കാര്യങ്ങൾ ചർച്ച ചെയ്യും പോകും.
ഒരിക്കൽ എന്റെ ബോസ് അവധിക്ക് പോയി (പഴയ ബ്രൂണൈ ബോസ് തന്നെ). അതുകൊണ്ട് രണ്ടാഴ്ച എനിക്ക് ഡ്യൂട്ടി എടുക്കേണ്ടി വന്നു. രണ്ടാമത്തെ ആഴ്ചയിൽ ഒരു വൈകുന്നേരം എട്ടുമണിക്ക് പേജർ ഇരുന്നു വിറക്കാൻ തുടങ്ങി. എട്ടു മിനിറ്റിനകം ഞാൻ കോർപ്പറേറ്റ് എമർജൻസി സെന്ററിൽ എത്തി.
എമർജൻസി സെന്ററിന് മൂന്നു മുറികളുണ്ട്. ആദ്യത്തെ മുറി ഒബ്സെർവർക്കും സപ്പോർട്ട് സ്റ്റാഫിനും ഉള്ളതാണ്. നടുവിലെ മുറി എമർജൻസി ടീമിനുള്ളതാണ് അവിടെ വേറെ ആർക്കും പ്രവേശനമില്ല. മൂന്നാമത്തെ മുറി ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുള്ളതാണ്. എമർജൻസി ടീമിലെ ആളുകൾക്ക് ചിലപ്പോൾ 24 മണിക്കൂറും അവിടെ നിൽക്കേണ്ടി വരും. അപ്പോൾ അവർക്കുള്ള എല്ലാ സൗകര്യങ്ങളും വേണമല്ലോ.
ഇത്തവണ പ്രശ്നം ഗുരുതരമാണ്. എണ്ണക്കായി കുഴിച്ചുകൊണ്ടിരുന്ന ഒരു കിണറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അതിനി എപ്പോൾ വേണമെങ്കിലും അഗ്നിക്കിരയാകാം. കരയിലെ എണ്ണ പര്യവേക്ഷണം ഒരു എണ്ണക്കന്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടേക്കാം, പരിസ്ഥിതിനാശം ഉണ്ടാകും, സ്ഥിതിഗതികൾ സാധാരണ ഗതിയിലാക്കാൻ വളരെ ചിലവുണ്ടാകും. അത്രയും നാൾ നഷ്ടപ്പെടുന്ന എണ്ണയുടെ വില, അതുണ്ടാക്കുന്ന കുപ്രസിദ്ധി, ഇതൊക്കെ പ്രശ്നമാണ്. അടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരുടെ ജീവൻ, അങ്ങോട്ട് എണ്ണയോ അഗ്നിയോ പടർന്നാൽ ഉണ്ടാകുന്ന നഷ്ടം ഇങ്ങനെ സാന്പത്തികവും അല്ലാതെയുമുള്ള നഷ്ടങ്ങൾ വേറെയുണ്ട്.
ഈ സാഹചര്യത്തെയാണ് ഞങ്ങൾ നേരിടേണ്ടത്. പതിനഞ്ചു മിനുട്ടിനുള്ളിൽ എല്ലാവരും വന്നു. മീറ്റിംഗ് തുടങ്ങി.
ഏതൊരു ദുരന്തത്തിന്റെയും ആദ്യ സമയ പ്രശ്നം എന്ന് പറയുന്നത് ആവശ്യത്തിന് വിവരം ലഭ്യമായിരിക്കില്ല എന്നതാണ്. അതേ സമയം തീരുമാനങ്ങൾ എടുക്കുന്നത് വൈകിക്കാനും പാടില്ല. കാരണം, തീരുമാനം വൈകിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. അപ്പോൾ സമ്മർദ്ദത്തിൽ നിൽക്കുന്പോൾ ആവശ്യത്തിന് ഇൻഫോർമേഷൻ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ആദ്യത്തെ വലിയ വെല്ലുവിളി.
ഭൂമിക്കടിയിലുള്ള എണ്ണപ്പാടത്തിൽ നിന്നും അതിവേഗതയിൽ ആകാശത്തോളം ഉയർന്ന് എണ്ണ ഒരു ഫൗണ്ടൻ പോലെ പെയ്യുകയാണ്. എണ്ണക്കിണർ കുഴിക്കാൻ ഉപയോഗിച്ച റിഗും, ആ കിണറിലെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ട ഉപകാരണങ്ങളുള്ള ലോഗിംഗ് ട്രക്കും എണ്ണയിൽ കുളിച്ചു കിടക്കുകയാണ്. ഭാഗ്യത്തിന് ആരുടേയും ജീവൻ നഷ്ടപ്പെട്ടില്ല.
റേഡിയോ ആക്റ്റീവ് സോഴ്‌സുകൾ ഉൾപ്പെടെ അനവധി വിലപ്പെട്ട ഉപകരണങ്ങളുള്ള ഒരു വാഹനമാണ് ലോഗിംഗ് ട്രക്ക്. പത്തുകോടിയോളം രൂപ വിലയുള്ള അതിന് സ്വന്തമായി ചലിക്കാനുള്ള കഴിവുണ്ട്, പക്ഷെ എണ്ണയുടെ ഫൗണ്ടന്‌ താഴെ അത് സ്റ്റാർട്ട് ചെയ്യുന്നത് റിസ്ക്ക് ആണ്. ആ ട്രാക്കിന്റെ മുന്നിലോ പുറകിലോ ഒരു കേബിൾ കെട്ടിയാൽ ദൂരെ നിന്നും വലിച്ചു മാറ്റിയിടാം. ഒരാൾ ട്രക്കിന്റെ അടുത്ത് എത്തണം കേബിൾ ഹുക്ക് ചെയ്യണം. ഒരു മിനുട്ട് നേരത്തെ കാര്യമേ ഉള്ളൂ. ട്രക്ക് വീണ്ടെടുക്കാം, പത്തുകോടി ലാഭിക്കാം പോരാത്തതിന് കിണറിനുള്ളിൽ എന്താണ് സംഭവിച്ചതെന്നുള്ള വിവരവും കിട്ടും.
ഒരാളെ ട്രക്കിനടുത്തേക്ക് വിടണോ?
ഇതാണ് ഒന്നാമത്തെ ചോദ്യം.
പത്തുകോടി രൂപയും അതിൽ കൂടുതൽ വിവരങ്ങളും ഒരു വശത്ത്.
ഒരു ചെറിയ അപകടം ഉണ്ടാകാനുള്ള സാധ്യത മറുവശത്ത്.
പോകാൻ തയ്യാറായി ആളുകൾ നിൽക്കുകയാണ്, നിർദ്ദേശം എത്തേണ്ടത് കേന്ദ്രത്തിൽ നിന്നാണ്.
ഡയറക്ടർക്ക് ഒട്ടും സംശയമില്ല. നമ്മുടെ ഒരു സ്റ്റാഫിന് എന്തെങ്കിലും ചെറിയ അപകടമെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിൽ നമ്മൾ ആ റിസ്ക് എടുക്കേണ്ട.
മൂന്ന് ദിവസം എണ്ണയുടെ ഫൗണ്ടൈൻ അവിടെ നിന്ന് വാരി വിതറി, പക്ഷെ പിന്നീടൊരാളും ആ ട്രക്കിന് പുറകെ പോയില്ല. മൂന്നാം ദിവസം എണ്ണക്ക് തീ പിടിച്ചു. ട്രക്കും റിഗും അഗ്നിക്കിരയായി (ചിത്രങ്ങൾ നോക്കുക).
എണ്ണ കുഴിച്ചെടുക്കുക എന്നതാണ് കന്പനിയുടെ ജോലി. എണ്ണക്കിണറിന്റെ നിയന്ത്രണം പോയിക്കഴിഞ്ഞാൽ അത് വീണ്ടെടുക്കുക ഞങ്ങൾക്ക് പരിചയമുള്ള പണിയല്ല. അതിന് നിലവിൽ ലോകത്തിൽ അപൂർവ്വം കന്പനികളേ ഉള്ളൂ. അമേരിക്കയിൽ ഒന്നോ രണ്ടോ, റഷ്യയിൽ ഒന്ന്, പോളണ്ടിൽ ഒന്ന് അങ്ങനെ മൊത്തം വിരലിലെണ്ണാവുന്നത്. ശരിക്കും ജീവൻ പണയം വെച്ചുള്ള ജോലിയാണ് ഇവർ ചെയ്യുന്നത്. ഞാൻ കണ്ടിട്ടുളളതിൽ ഏറ്റവും കൂടുതൽ ദിവസവേതനമുള്ള പണിക്കാർ ഇവരാണ്. ഒരു ദിവസം ഏഴു ലക്ഷത്തിൽ കൂടുതൽ !.
അമേരിക്കയിലുള്ള ഒരു സ്ഥാപനത്തിനാണ് കന്പനിയുമായി കോൺട്രാക്ട് ഉള്ളത്. അവരെ വരുത്താൻ ഏർപ്പാട് ചെയ്തു. പ്രത്യേക വിമാനവും വിമാനം നിറയെ പണിയായുധങ്ങളുമായി അവരെത്തി.
ഒരു എണ്ണക്കിണർ നിയന്ത്രണത്തിൽ എത്തിക്കുക എന്നാൽ എളുപ്പ ജോലിയല്ല. രണ്ടോ മൂന്നോ മാസങ്ങൾ എടുക്കാം, ഓരോ ദിവസവും പക്ഷെ അനവധി തീരുമാനങ്ങൾ എടുക്കാനുണ്ട്. ഞങ്ങൾ ടേൺ എടുത്ത് എമർജൻസി റൂമിൽ ഉണ്ട്.
ഒരു ദിവസം ഉച്ചക്ക് ഓൺ സീൻ കമാണ്ടറുടെ വിളി വന്നു.
"ഒരു വലിയ ക്രെയിൻ വേണമെന്നാണ് വെൽ കൺട്രോൾ വിദഗ്ദ്ധർ പറയുന്നത്. ഉടൻ വേണം. സ്പെസിഫിക്കേഷൻ ഫാക്സ് വഴി അയച്ചിട്ടുണ്ട്."
"ശരി, എവിടെ കിട്ടും ക്രെയിൻ ?" ഡയറക്ടർ ചോദിച്ചു.
ലോജിസ്റ്റിക്സിന്റെ ചാർജ്ജുള്ള ആൾ ക്രെയിൻ അന്വേഷിച്ചു ഫോൺ കോളുകളിൽ മുഴുകി.
അരമണിക്കൂറിനകം അദ്ദേഹം മറുപടിയുമായി വന്നു. ഒമാനിൽ ഈ പറഞ്ഞ കപ്പാസിറ്റിയുള്ള ഒരു ക്രെയിൻ ഉണ്ട്. അത് ഒമാനിലെ എൽ എൻ ജി പ്ലാന്റിൽ ഒരു കോൺട്രാക്ട് കിട്ടി സുർ എന്ന സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കയാണ്. അവർക്ക് ആറു മാസത്തെ കോൺട്രാക്റ്റ് ഉണ്ട്. ഒരു ദിവസം പതിനായിരം ഡോളർ ആണ് കോൺട്രാക്റ്റ് റേറ്റ്. ഇപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നാൽ മറ്റേ കോൺട്രാക്ട് പോകും. പക്ഷെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എമർജൻസി റെസ്പോൺസിന് വരാൻ അവർ തയ്യാറാണ്. പക്ഷെ മറ്റേ കോൺട്രാക്ടിൽ അവർക്ക് കിട്ടുമായിരുന്ന മുഴുവൻ തുകയും വാഗ്ദാനം ചെയ്യണം, ഏതാണ്ട് 1.8 മില്യൺ ഡോളർ, പന്ത്രണ്ട് കോടി രൂപ.
സാധാരണ ഗതിയിൽ ഒരു കന്പനിക്കും ഇത്തരം ഒരു എഗ്രിമെന്റ് കൊടുക്കുക സാധ്യമല്ല. ഒന്നാമതായി ഒരു കന്പനിയെ മാത്രം ആശ്രയിക്കാൻ പറ്റില്ല. ദുബായിലൊക്കെ വേറെ കന്പനികൾ കണ്ടേക്കാം, കുറച്ചു കൂടി അന്വേഷിച്ചാൽ വേറെ ക്രെയിനുകളും കണ്ടേക്കാം. അരമണിക്കൂറിലെ അന്വേഷണം കൊണ്ടാണ് തീരുമാനം എടുക്കേണ്ടത്, അതും സിംഗിൾ സോഴ്സിങ്ങ്.
രണ്ടാമത്തേത് ഒരു മില്യൺ ഡോളറിന്റെ തീരുമാനമാണ്.
സാധാരണ ഗതിയിൽ ഓരോ സ്ഥാപനത്തിലും ഓരോ ലെവലിലും എത്ര വരെ പ്രൊക്യൂർമെൻറ് നടത്താം, എത്ര കൊട്ടേഷൻ വേണം, അത് എവിടെ പബ്ലിഷ് ചെയ്യണം എന്നതിനൊക്കെ നിയമമുണ്ട്. എന്റെ ലെവലിൽ രണ്ടായിരത്തി അഞ്ഞൂറ് ഡോളർ വരെയുള്ള ജോലികൾക്ക് തീരുമാനം എടുക്കാം, എന്റെ ബോസിന് പതിനായിരം, അതിന്റെ ബോസിന് അന്പതിനായിരം എന്നിങ്ങനെ. ഒരു ഡയറക്ടർക്ക് പരമാവധി തീരുമാനം എടുക്കാവുന്നത് ഒരു ലക്ഷം ഡോളറിന്റെ പ്രൊക്യൂർമെൻറ് ആണ്. അതിന് മുകളിൽ ആണെങ്കിൽ ഒരു മൈനർ ടെണ്ടർ ബോർഡ് ഉണ്ട് (2.5 മില്യൺ വരെ, അത് ആഴ്ചയിൽ ഒരിക്കലാണ് കൂടുന്നത്). അതിലും കൂടുതൽ ആണെങ്കിൽ (25 മില്യൺ) മേജർ ടെണ്ടർ ബോർഡ് ഉണ്ട്, അത് മാസത്തിലൊരിക്കലോ അതിലും ചുരുക്കത്തിലുമൊ യാണ് കൂടേണ്ടത്.
ഇതിപ്പോൾ ഒരു എമർജൻസി സാഹചര്യമാണ്. ഈ എമർജൻസി റൂമിലേക്ക് കയറുന്പോൾ ഞങ്ങളുടെ അധികാര പരിധി ഏറെ വർദ്ധിക്കും. സിംഗിൾ സോഴ്സ്, കോൺട്രാക്ടിങ്, പ്രൊക്യൂർമെൻറ് നിയമങ്ങൾ മാറും. ആ എമർജൻസി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. അതിനുവേണ്ടി ഉചിതമായ ഏതൊരു തീരുമാനവും ഈ കമ്മറ്റിക്ക് എടുക്കാം. ആ കമ്മറ്റിയുടെ തീരുമാനങ്ങൾ അപ്പോൾ ആരും ചോദ്യം ചെയ്യില്ല.
പക്ഷെ അതിനു മുൻപ് ഒരു കാര്യം ചെയ്യണം. തീരുമാനം എടുക്കുന്നതിന് മുൻപ് അപ്പോഴത്തെ ദുരന്ത സാഹചര്യം, ലഭ്യമായ വിവരങ്ങൾ ഇവ ഒരു വൈറ്റ് ബോർഡിൽ എഴുതണം. ഈ വിഷയം എമർജൻസി കമ്മിറ്റി ചർച്ച ചെയ്യണം, കമ്മിറ്റിയുടെ തീരുമാനം ബോർഡിൽ എഴുതണം. ഒരു സ്വിച്ചമർത്തിയാൽ വൈറ്റ് ബോർഡിൽ എഴുതിയതെല്ലാം ഒരു ഫാക്സ് പ്രിന്റ് പോലെ പ്രിന്റ് ഔട്ട് ആയി വരും. അത് നമ്മൾ എടുത്ത് ഫയലിൽ വെക്കണം. അത്രേയുള്ളൂ കാര്യം.
ഞങ്ങൾ ക്രെയിൻ ആവശ്യപ്പെട്ട സമയവും സാഹചര്യവും എഴുതി, ക്രെയിൻ വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ തീരുമാനമല്ല, അത് അന്വേഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവുമല്ല. അത് ഓൺ സീൻ കമാണ്ടർ ചെയ്തിരിക്കണം, അയാളെ ദുരന്ത സമയത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. അതിനുള്ള അധികാരവും ഞങ്ങൾക്കില്ല.
ക്രെയിൻ അന്വേഷിക്കാൻ ഞങ്ങൾ എന്ത് ചെയ്തു, എന്ത് ഓഫറാണ് ലഭിച്ചത് അത്രയും എഴുതി.
ഇനി തീരുമാനമാണ്. ഈ ക്രെയിൻ ഒരു പക്ഷെ ഒരാഴ്ച മാത്രമേ നമുക്ക് വേണ്ടി വരൂ, അപ്പോൾ ഒരു ലക്ഷം ഡോളറിന് പകരമാണ് പതിനെട്ടു ലക്ഷത്തിന്റെ കോൺട്രാക്ട് കൊടുക്കേണ്ടത്. കുറച്ചു കൂടി ഒന്ന് വില പേശിയാൽ അല്പം കുറച്ചു കിട്ടിയേക്കാം. പതിനെട്ട് ലക്ഷം ഡോളർ ചെറിയ തുകയല്ല, ഡയറക്ടറുടെ സാധാരണ അധികാരത്തിന് മുകളിലാണ്. ടെണ്ടർബോർഡ് കൂടി വേണമെങ്കിൽ റെഗുലറൈസ് ചെയ്യാം, അല്ലെങ്കിൽ ടെണ്ടർ ബോർഡ് സംവിധാനത്തിൽ നിന്നും മാറ്റണം എന്ന് ആവശ്യപ്പെടാം.
പക്ഷെ തൽക്കാലം നമ്മൾ ഒരു എമർജൻസിയിൽ ആണ്. അതുകൊണ്ട് ഇത്തരം നിയമത്തിന്റെ നൂലാമാലകൾക്കോ സാന്പത്തികമായ ചെറിയ ലാഭങ്ങൾക്കോ ഒന്നും സമയമില്ല. കാര്യം നടത്തുക എന്നതാണ് പ്രധാനം. അതാണ് കന്പനിയുടെ പോളിസി, അത് ഞങ്ങൾക്കറിയാം.
കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ തീരുമാനം എടുക്കാൻ ഡയറക്ടർക്ക് ഒരു മിനുട്ട് പോലും വേണ്ടി വന്നില്ല.
"ശരി ആ ക്രെയിൻ നമ്മൾ എടുക്കുന്നു." ഡയറക്ടർ തീരുമാനിച്ചു.
തീരുമാനം ഞങ്ങൾ ബോർഡിൽ എഴുതി. ലോജിസ്റ്റിക് കാരൻ ക്രെയിൻ മുതലാളിയെ വിളിച്ചു, മുതലാളി ക്രെയിൻ ഡ്രൈവറെയും. അഞ്ചു മിനിറ്റിനകം സൂറിലേക്ക് പൊയ്ക്കൊണ്ടിരുന്ന ക്രെയിൻ സൗലിയയിലേക്ക് പോയി തുടങ്ങി. പ്രൊക്യൂർമെൻറ് വിഭാഗം കോൺട്രാക്ട് തയ്യാറാക്കാൻ തുടങ്ങി. ഇരുപത്തി നാലു മണിക്കൂറിനകം ക്രെയിൻ അപകട സ്ഥലത്തെത്തുമെന്ന് ഓൺ സീൻ കമാണ്ടറെ ഞങ്ങൾ വിവരം അറിയിച്ചു.
അടുത്ത വിഷയത്തിലേക്ക് ഞങ്ങൾ കടന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾക്ക് ഇൻഷുറൻസ് ഉണ്ട്, അതിന്റെ ഒരു ഏജന്റും വക്കീലും പുറത്ത് സപ്പോർട്ട് റൂമിൽ ഇരിക്കുന്നുണ്ട്. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അവസാനം ബില്ല് കൊടുക്കേണ്ടി വരുന്നത് അവരാണ്. ഞങ്ങളുടെ തീരുമാനം ഒരു പ്രിന്റ് ഔട്ട് ആയി അവർക്ക് അരമണിക്കൂർ കഴിഞ്ഞാൽ കിട്ടും, ഞങ്ങളുടെ എം ഡി ക്കും. പക്ഷെ ആ തീരുമാനത്തെ പറ്റി അപ്പോൾ അഭിപ്രായം പറയാനോ മാറ്റാൻ ആവശ്യപ്പെടാനോ അവർക്ക് അവകാശമില്ല. ഒരു എമർജൻസി സമയത്ത് മാനേജിങ്ങ് ഡയറക്ടർക്കും മുകളിലാണ് എമർജൻസി ഡയറക്ടർ. എമർജൻസി ഡയറക്ടറെ എപ്പോൾ വേണമെങ്കിലും മാറ്റാനോ സ്വയം ആ സ്ഥാനത്ത് വന്നിരിക്കണോ എം ഡി ക്ക് അധികാരമുണ്ട്. പക്ഷെ ഡ്യൂട്ടി എമർജൻസി ഡയറക്ടർ എടുക്കുന്ന തീരുമാനം അവർക്ക് മാറ്റാൻ പറ്റില്ല, കാരണം ഓരോ എമർജൻസിയും വ്യത്യസ്തമാണ്. വേഗതയാണ് എമർജൻസിയുടെ അടിസ്ഥാന ഘടകം. a serious, unexpected, and often dangerous situation requiring immediate action എന്നാണ് എമർജൻസിയുടെ നിർവ്വചനം തന്നെ. അപ്പോൾ തീരുമാനങ്ങളും വേഗത്തിൽ തന്നെ എടുക്കേണ്ടി വരും. ഈ തീരുമാനങ്ങളെ പിൽക്കാലത്ത് എ സി റൂമുകളിൽ ചായയും കുടിച്ചിരുന്ന് അപഗ്രഥിക്കാൻ ആർക്കും കഴിയും, കൂടുതൽ ശരിയായ തീരുമാനങ്ങൾ അവർ എടുത്തേക്കുകയും ചെയ്യാം. പക്ഷെ ആ സഹചര്യത്തിന്റെ നടുക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിമിതമായ സമയത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഏതൊരു സാഹചര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്ന് ഉറപ്പുള്ളവരെയാണ് കന്പനി എമർജൻസി ടീമിൽ വച്ചിരിക്കുന്നത്. ആ നിലയിൽ മാത്രമേ പിൽക്കാലത്ത് ഞങ്ങളുടെ തീരുമാനത്തെ ഞങ്ങൾക്ക് ന്യായീകരിക്കേണ്ട കാര്യമുള്ളൂ. ഇത്തരം സാഹചര്യത്തിൽ പ്രവർത്തിച്ചിട്ടില്ലാത്തവർക്കും നിയമങ്ങളാണ് ഏറ്റവും പ്രധാനമെന്നുള്ള തരത്തിൽ ചിന്താഗതിയുള്ളവർക്കും ഇതൊന്നും മനസ്സിലാകണമെന്നില്ല. അത്തരം ആളുകൾ സാധാരണ ഈ കമ്മിറ്റികളിൽ എത്താറുമില്ല.
നാല്പത്തി ഒന്ന് ദിവസത്തിന് ശേഷം സൗലിയയിലെ എണ്ണക്കിണർ നിയന്ത്രണത്തിലായപ്പോഴേക്കും മുപ്പത് മില്യൺ ഡോളറിന്റെ (അന്ന് നൂറ്റി അന്പത് കോടി രൂപ) തീരുമാനങ്ങൾ ഞങ്ങൾ എടുത്തിരുന്നു എന്നാണ് എന്റെ ഓർമ്മ. പക്ഷെ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ, കന്പനിയുടെ ഇമേജിന് വലിയ കോട്ടമില്ലാതെ, പരിസ്ഥിതി നാശം പരമാവധി കുറച്ച് ആ വിഷയം കൈകാര്യം ചെയ്തു എന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. അപ്പോൾ തന്നെ പി ഡബ്ല്യൂ ഡി പിടിച്ച് ഒരു അവാർഡും തന്നിരുന്നു എന്നാണ് ഓർമ്മ.
പിൽക്കാലത്ത് അമേരിക്കയിൽ ഗൾഫ് ഓഫ് മെക്സിക്കോയിൽ ഇത്തരത്തിൽ ഒരു ബ്ലോ ഔട്ട് ഉണ്ടായി. അത് നിയന്ത്രണത്തിലാക്കാൻ നൂറ്റി അൻപത് ദിവസങ്ങൾ എടുത്തു. ആ സമയമെല്ലാം കടലിൽ എണ്ണ പടർന്നു. അത് നീക്കം ചെയ്യാനുള്ള ചിലവും പിഴയും ശിക്ഷയും ഒക്കെയായി ബി പി എന്ന കന്പനിക്ക് ഇരുപത്തി അഞ്ചു ബില്യൺ ഡോളർ ആണ് ചെലവായത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ. പതിനൊന്നാളുകളുടെ ജീവനും നഷ്ടപ്പെട്ടു.
കരയിലും കടലിന് നടക്കും ഉണ്ടാകുന്ന അപകടങ്ങൾ വ്യത്യസ്തമാണെന്നാലും തീരുമാനങ്ങൾ എടുക്കുന്ന രീതികൾ ഒന്ന് തന്നെയാണ്. അവരുടെ സാഹചര്യം എന്തായിരുന്നുവെന്നൊന്നും എനിക്കറിയില്ല, പക്ഷെ ഇങ്ങനെ മറ്റൊന്ന് കാണുന്പോഴാണ് നമ്മൾ വേഗത്തിൽ എടുത്ത തീരുമാനങ്ങളുടെ ഗുണവും ദുരന്തങ്ങളുടെ സാധ്യമാകുമായിരുന്ന വ്യാപ്തിയും നമ്മൾ തന്നെ മനസ്സിലാക്കുന്നത്.

എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടമാണ് ആ നാല്പത്തി ഒന്ന് ദിവസം. എത്രയോ പാഠങ്ങളാണ് ഞാനന്ന് പഠിച്ചത്. അതിന് ശേഷമാണ് കോർപ്പറേറ്റ് എമർജൻസി പരിശീലനത്തിന് പോകുന്നത്. വലിയ എമർജൻസികൾ കൈകാര്യം ചെയ്യുന്നവരെ ഇത്തരം പരിശീലനത്തിന് വിടണം. പോരാത്തതിന് എമർജൻസി സമയത്ത് മാത്രം പ്രാബല്യത്തിൽ വരുന്ന അധികാരങ്ങളും ചട്ടങ്ങളും ക്രോഡീകരിക്കണം. ഒരു ദുരന്തത്തിന്റെ മധ്യത്തിൽ ഉത്തമ ബോധ്യത്തോടെ ഒരാൾ തീരുമാനമെടുക്കുന്പോൾ ദുരന്തകാലം കഴിഞ്ഞുള്ള സമയത്ത് ആ വിഷയത്തിൽ അറിവോ ഉത്തരവാദിത്വമോ പരിചയമോ ഇല്ലാത്തവർ തീരുമാനങ്ങളേയും തീരുമാനം എടുത്തവരേയും വിലയിരുത്തുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ദുരന്തകാലത്ത് തീരുമാനങ്ങൾ എടുക്കാൻ ആളുകൾ മടിക്കും. നഷ്ടം മൊത്തം സമൂഹത്തിന് ആവുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾ എങ്കിലും ഇക്കാര്യം ശരിയായി മനസ്സിലാക്കിയിട്ടുണ്ട്.
ദുരന്തകാലത്തെ സർക്കാർ ഉദ്യോഗസ്ഥർ...
ഒരു സർക്കാർ ഉദ്യോഗം എപ്പോഴെങ്കിലുമൊക്കെ മിക്കവാറും എല്ലാ മലയാളികളുടെയും സ്വപ്നവും ആഗ്രഹവും ആണെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെപ്പറ്റി സമൂഹത്തിന്റെ മൊത്തം അഭിപ്രായം പൊതുവെ നെഗറ്റീവ് ആണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും അതിന് ഉടക്ക് വെക്കുന്നവർ, ചെറിയ കാര്യത്തിന് പോലും പല പ്രാവശ്യം നടത്തിക്കുന്നവർ, കൈക്കൂലി മേടിക്കുന്നവർ എന്നിങ്ങനെ പരാതികൾ പലതുണ്ട് അവരുടെ പേരിൽ. എല്ലാ ഉദ്യോഗസ്‌ഥരും ഒരു പോലെ അല്ലെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവം സർക്കാർ ഓഫീസുകളിൽ നിന്നും കിട്ടാത്തവർ കുറവാണ്, അതുകൊണ്ട് തന്നെ ഇത്തരം സ്റ്റീരിയോ ടൈപ്പുകൾ സമൂഹത്തിൽ പതിഞ്ഞു കിടക്കുന്നു.
പക്ഷെ, ഒരു ദുരന്തം വരുന്പോൾ കാര്യങ്ങൾ അടിമുടി മാറുകയാണ്. 2018 ലെ പ്രളയത്തിലും ഇപ്പോഴത്തെ കൊറോണയിലും നമ്മുടെ സിവിൽ സർവീസിന്റെ ഏറ്റവും നല്ല മുഖമാണ് പുറത്തു വരുന്നത്. ഔദ്യോഗികമായ കാര്യക്ഷമത വർദ്ധിക്കുന്നത് മാത്രമല്ല വ്യക്തിപരമായും കൂട്ടായും അവർ കാണിക്കുന്ന മാനുഷിക മൂല്യങ്ങൾ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നത് തന്നെയാണ്. ഇതിന് വലിയ ഉദ്യോഗമെന്നോ ചെറിയ ഉദ്യോഗമെന്നോ വ്യത്യാസമില്ല, വകുപ്പുകൾ തമ്മിൽ ഭേദവുമില്ല. ഈ കൊറോണക്കാലത്ത് അത്തരം എത്രയോ അനുഭവങ്ങളാണ് നമ്മൾ കാണുന്നതും വായിക്കുന്നതും.
കൊറോണക്കാലത്തെ ഈ മുൻനിരപ്പോരാളികളിൽ പ്രധാനികൾ നമ്മുടെ ആരോഗ്യപ്രവർത്തകർ തന്നെയാണ്. ആരോഗ്യ പ്രവർത്തകർ എന്ന് പറയുന്പോൾ ഡോക്ടർമാരും നേഴ്‌സുമാരും ആണ് നമ്മുടെ ചിന്തയിൽ ആദ്യം വരുന്നതും ഏറ്റവും മുൻ നിരയിൽ കാണുന്നതും. പക്ഷെ അവിടെ തീരുന്നതല്ല ആരോഗ്യപ്രവർത്തകരുടെ നിര. ഫർമസിസ്റ്റ്സ്, ലബോറട്ടറി സ്റ്റാഫ് എന്നിവർ മുതൽ ആശുപത്രിയിലെ ക്ളീനിംഗ് സ്റ്റാഫും മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നവരും ഉൾപ്പെട്ട ഒരു സംഘമാണ് നമ്മുടെ കൊറോണ യുദ്ധം മുൻ നിരയിൽ നിന്ന് നയിക്കുന്നത്. നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത് ഇവരാണ്.
നമ്മൾ അറിയാത്ത മറ്റൊരു സംഘം ആരോഗ്യ പ്രവർത്തകരും നമ്മുടെ ഇടയിലുണ്ട്. ആശുപ്രത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യ സംരക്ഷണമല്ല, പൊതുജനാരോഗ്യ സംരക്ഷണമാണ് ഇവരുടെ തൊഴിൽ മേഖല. ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ ആശാ വർക്കർ (Accredited Social Health Activisit) വരെ. ആശുപത്രികൾക്ക് പുറത്ത് സമൂഹത്തിലേക്കിറങ്ങി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നമ്മൾ അധികം ശ്രദ്ധിക്കാറില്ല. പൊതുജനാരോഗ്യ സംരക്ഷണത്തിന് നമ്മുടെ ആരോഗ്യത്തിലുള്ള പങ്ക് നമ്മൾ അറിയാറുമില്ല. വാസ്തവത്തിൽ ഞാൻ ഇന്ന് വരെ കേരളത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെ ഔദ്യോഗിക ജോലിക്കിടയിൽ നേരിട്ട് കണ്ടിട്ടില്ല. മുനിസിപ്പാലിറ്റികളിൽ പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്പോൾ വരുന്ന റിപ്പോർട്ടിൽ മാത്രമാണ് അവരുടെ പേരുകൾ കാണാറുള്ളത്. പക്ഷെ ഈ കൊറോണക്കാലത്ത് എയർപോർട്ടിൽ വരുന്ന ആളുകളുടെ റിപ്പോർട്ട് എടുക്കുന്നത് മുതൽ, ക്വാറന്റൈനിലുള്ള ആളുകളുടെ ലിസ്റ്റ് സൂക്ഷിക്കുക, അവരെ വിളിച്ച് ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുക, കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണനിലവാരം ഉറപ്പുവരുത്തുക, ഇതര സംസ്ഥാന തൊഴിലാളികൾ ജീവിക്കുന്ന ക്യാന്പുകളിലെ ശുചിത്വം ഉറപ്പു വരുത്തുക എന്നിങ്ങനെ എത്രയോ കാര്യങ്ങളിലാണ് അവർ മുന്നിലുള്ളത്. നമ്മുടെ ആരോഗ്യ രംഗത്തെ ‘unsung heroes’ ആണ് ഇവർ.
സാധാരണ ഗതിയിൽ ആരോഗ്യ പ്രവർത്തനം പോലീസുകാരുടെ ജോലിയല്ല. പക്ഷെ ഈ കൊറോണ യുദ്ധം നമ്മൾ ഇപ്പോൾ ജയിച്ചു നിൽക്കുന്നതിൽ നമ്മുടെ പോലീസ് സേനക്കുള്ള പങ്ക് എടുത്ത് പറയാതെ വയ്യ. പണ്ട് തന്നെ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണ് മിക്ക പോലീസുകാരും, ഇപ്പോൾ അത് പലപ്പോഴും പ്രതിനാറു മണിക്കൂറായി. ഉത്തരവാദിത്തമില്ലാതെ ലോക്ക് ഡൌൺ ലംഘിച്ച് റോഡിൽ ഇറങ്ങുന്നവരെ തടയുക, വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടവർ അത് ലംഘിച്ചാൽ അവരെ പോയി പറഞ്ഞു മനസിലാക്കുക, ആവശ്യക്കാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കുക, മരുന്നെത്തിക്കുക, ഭക്ഷണവും ഭക്ഷണ സാധനങ്ങളും എത്തിക്കുക, ഇതിനിടയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാതിരിക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്താൽ സ്വയം ക്വാറന്റൈനിൽ പോകേണ്ടി വരിക എന്നിങ്ങനെ എത്രയോ ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും അവർനേരിടുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ യുദ്ധത്തിലെ രണ്ടാമത്തെ വ്യൂഹം ആണിവർ. പോലീസിന്റെ ഇടപെടലും സഹായവുമില്ലാതെ ആളുകളെ സ്വന്തം ഇഷ്ടത്തിന് പെരുമാറാൻ വിട്ടിരുന്നെങ്കിൽ നമ്മുടെ കാര്യം കട്ടപ്പൊക ആയേനെ.
കേരളത്തിൽ ദുരന്ത നിവാരണത്തിന്റെ ഔദ്യോഗിക ഉത്തരവാദിത്തം റവന്യൂ ഡിപ്പാർട്ട്മെന്റിനാണ്. ദുരന്ത നിവാരണ അതോറിറ്റി മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള - റവന്യൂ വകുപ്പിന് കീഴിലുള്ള സംവിധാനങ്ങൾ പൂർണ്ണമായും ഈ യുദ്ധത്തിൽ പങ്കാളികളായുണ്ട്. വളരെ പരിമിതമായ വിഭവങ്ങളാണ് അവർക്ക് ദുരന്ത നിവാരണത്തിന് ലഭിക്കുന്നത്, മറ്റു ഡിപ്പാർട്ട്മെന്റുകൾക്ക് ഉള്ളത് പോലെ വിസിബിലിറ്റി കിട്ടുന്നുമില്ല, അതിലവർക്ക് പരാതിയില്ല, യുദ്ധത്തിലെ വിജയമാണ് അവരുടെയും ലക്ഷ്യം.
കേരളം കൊറോണയെ ഇത്രയും നന്നായി നേരിടുന്നതിന് അടിസ്ഥാനമായ പല കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്നത് ത്രിതല സന്പ്രദായത്തിലുള്ള നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയും, കരുത്തും, മത്സരവുമാണ്. ഈ കൊറോണ യുദ്ധത്തിൽ നമ്മുടെ ജനപ്രതിനിധികൾ വഹിക്കുന്ന പങ്കിനെ പറ്റി ഞാൻ പിന്നീടൊരിക്കൽ എഴുതുന്നുണ്ട്. പക്ഷെ ഇപ്പോൾ പറയേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കുറിച്ചാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ കേരളത്തിൽ സ്ഥാപിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അതിന് മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞ്, മണിക്കൂറുകൾക്കകം ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ പഞ്ചായത്തുകളിൽ ഉണ്ടായിക്കഴിഞ്ഞു. 24 മണിക്കൂറിനകം 900 ന് മുകളിൽ, 48 മണിക്കൂർ ആയപ്പോൾ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1030 ലും കമ്മ്യൂണിറ്റി കിച്ചണുകളായി. കേരളം ലോകത്തിന് മാതൃകയാണെന്ന് എനിക്ക് പലപ്പോഴും പറയാനാകുന്നത് ഇത്തരം കാര്യക്ഷമത കാണുന്നതുകൊണ്ടാണ്.
പറയേണ്ട വകുപ്പുകൾ ഇനിയും ഉണ്ട്. മറുനാടൻ തൊഴിലാളികളുടെ കാര്യം നോക്കുന്ന തൊഴിൽ വകുപ്പ്, ബിവറേജസ് അടച്ചിട്ടും മദ്യദുരന്തം ഉണ്ടാകാതെ കാക്കുന്ന എക്സൈസ് ഡിപ്പാർട്ട്മെന്റ്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ സിവിൽ സപ്ലൈസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, എന്നിങ്ങനെ പലതും. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തികച്ചും കസ്റ്റമർ ഫ്രണ്ട്‌ലിയും കാര്യക്ഷമവും ആയി മാറിയ വൈദ്യതി വകുപ്പിനെ പറ്റി പ്രത്യേകം തന്നെ എഴുതാനുള്ളത് കൊണ്ട് ഇപ്പോൾ കൂടുതൽ പറയുന്നില്ല. ഈ കൊറോണക്കാലത്തും അവരുടെ പ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് മാത്രം പറയാം. വിട്ടു പോയിട്ടുള്ള വകുപ്പുകൾ ആണ് കൂടുതലും, അവർ പരാതി പറയുമെന്നും അറിയാം. അതുകൊണ്ട് നിങ്ങൾക്കും ഈ വിഷയത്തിൽ ഏതൊക്കെ വകുപ്പുകളെയാണ് അഭിനന്ദിക്കേണ്ടതെന്ന് പറയാം. ആരെയും മനഃപൂർവം ഒഴിവാക്കിയതുമല്ല, അറുപത് വകുപ്പുകളെയും പറ്റി ഒരുമിച്ച് പറയാൻ സാധിക്കില്ലല്ലോ.
ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർക്കും നമ്മുടെ കൊറോണക്കാലത്തെ പ്രതിരോധത്തിൽ വലിയ പങ്കുണ്ട്. അതും ഞാൻ അടുത്ത ദിവസം പറയാം. ലോകത്തിൽ ഒരു സർക്കാരിനും ജനങ്ങളുടെ എല്ലാ ആവശ്യവും നിറവേറ്റാൻ പറ്റില്ല, സ്വകാര്യ മേഖലക്കും സഹകരണ മേഖലക്കും അതിൽ വലിയ പങ്കുണ്ട്. ഈ കൊറോണക്കാലത്ത് നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനുമുണ്ട്.
അവസാനമായി നമ്മുടെ യുവാക്കളായ കലക്ടർമാരെപ്പറ്റിയും രണ്ടു വാക്ക്. കളക്ടർമാർക്ക് അനിയന്ത്രിതമായ അധികാരങ്ങൾ ഉണ്ടെന്നും അതൊക്കെ കുറക്കാൻ സമയമായി എന്നുമൊക്കെ വിശ്വസിക്കുന്ന ഒരാളായ ഞാൻ, അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതൊരു താത്വികമായ അവലോകനമാണ്. പക്ഷെ ഓരോ ദുരന്ത കാലത്തും എത്രമാത്രം കാര്യക്ഷമതയോടെയാണ് നമ്മുടെ യുവാക്കളായ കളക്ടർമാർ അതിൽ ഇടപെടുന്നത് എന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നു. ആരോഗ്യം മുതൽ ഭക്ഷണം വരെ എത്രയോ കാര്യങ്ങളാണ് അവർക്ക് കൈകാര്യം ചെയ്യാനുള്ളത്? അവർ ദിവസം എത്ര മണിക്കൂർ ഇപ്പോൾ ഉറങ്ങുന്നുണ്ടാകും? കേരളം മുഴുവൻ ലോക്ക് ഡൗണിൽ ആയ ഈസമയത്ത് കുട്ടികൾക്ക് അച്ഛനമ്മമാരോട് ഒത്ത് അപ്രതീക്ഷിത സമയം പങ്കുവെക്കാനാകുന്പോൾ, ഇവരുടെ കുടുംബങ്ങളിൽ കാര്യങ്ങൾ തിരിച്ചായിരിക്കില്ലേ?
എന്താണെങ്കിലും ഒരു കാര്യം ഉറപ്പായും പറയാം. ഓരോ ദുരന്തകാലവും നമ്മളോട് പറയുന്നത് ഇതാണ്. നമ്മുടെ സിവിൽ സർവീസ്, കളക്ടർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെ സിവിൽ സർവീസ് എന്നതിന്റെ അർഥം മനസ്സിലാക്കിയിട്ടുള്ളവർ തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി വരുന്ന വെല്ലുവിളികൾ ഓരോന്നിനും ഒപ്പം അവരുടെ സേവന നിലവാരവും ഉയരുന്നുണ്ട്. ഇവരൊക്കെയാണ് നാളെ നമ്മുടെ സിവിൽ സംവിധാനത്തിലെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതെന്നത് നമുക്ക് പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്താൽ മാത്രം മതി. ഈ കൊറോണക്കാലത്തു നിന്നും നമ്മൾ പഠിച്ച പാഠങ്ങൾ എങ്ങനെയാണ് സിവിൽ സർവീസിന്റെ സംസ്കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇനി ഭരണ നേതൃത്വം ചിന്തിക്കേണ്ടത്.
കൊറോണ യുദ്ധരംഗത്തും പ്രതിരോധ രംഗത്തുമുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ആദരവോടെ, അഭിമാനത്തോടെ, അത്ഭുതത്തോടെ എന്റെ കൂപ്പു കൈ.
മുരളി തുമ്മാരുകുടി

(ഈ പോസ്റ്റിന്റെ താഴെ ഏതെങ്കിലും ഒരു വകുപ്പിലെ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ഈ കൊറോണക്കാലത്ത് മോശമായി പെരുമാറി എന്ന ഉദാഹരണവുമായി വരരുത്. ഏതൊരു നന്മക്കിടയിലും അങ്ങനെയുള്ളവർ കാണും. ഈ പോസ്റ്റിനിടയിൽ അങ്ങനെ പറയാൻ തോന്നുന്നവരും അതേ അച്ചിൽ വാർത്തവരാണ്, അവർക്ക് വേണ്ടി എന്റെ ബ്ലോക്ക് ഓഫീസ് എന്നും തുറന്നിരിക്കും).

കൊറോണക്കാലത്തെ തൊഴിൽ ജീവിതം
ആരോഗ്യ രംഗത്തെ ഗവേഷണം

മെഡിക്കൽ ഗവേഷണ രംഗത്ത് നമ്മുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്. കൊറോണക്ക് ശേഷം ഉള്ള കാലത്ത് സ്പേസിലും ന്യൂക്ലിയർ റിസർച്ചിലും നടത്തുന്ന പോലെയുള്ള ദീർഘ വീക്ഷണത്തോടെ ഉള്ള നിക്ഷേപങ്ങൾ ആരോഗ്യ രംഗത്തെ ഗവേഷണത്തിലും നടത്തിയാൽ നമ്മൾ ഈ രംഗത്ത് ഒരു സൂപ്പർ പവർ ആകും.
മുരളി തുമ്മാരുകുടി


ജോലി കളയുന്ന സമൂഹ മാധ്യമങ്ങൾ...
ലിങ്ക്ഡ് ഇൻ എന്ന സമൂഹ മാധ്യമം നന്നായി ഉപയോഗിച്ചാൽ നമ്മളെ തേടി ജോലികൾ ഇങ്ങോട്ടു വരുന്ന സാഹചര്യം ഞങ്ങൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നല്ലോ. ഇന്ന് അതിന് നേരെ വിപരീതമായ സാഹചര്യം നോക്കാം. സമൂഹ മാധ്യമങ്ങൾ വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത് എങ്ങനെയാണ് നിങ്ങളുടെ ജോലി കിട്ടാനുള്ള സാധ്യതയേയും, കിട്ടിയ ജോലിയേയും ബാധിക്കുക എന്ന് നോക്കാം. തൊഴിൽ രംഗത്തുള്ളവരും തൊഴിൽ രംഗത്തേക്ക് വരാൻ തയ്യാറെടുക്കുന്നവരും ഇക്കാര്യം ശ്രദ്ധിച്ച് വായിക്കണം.
സമൂഹമാധ്യമം തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും നാടകീയമായ ഉദാഹരണം, ന്യൂ യോർക്കിൽ ഒരു സ്ഥാപനത്തിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്ന ജസ്റ്റിൻ സാക്കോയുടേതാണ്. സമൂഹ മാധ്യമത്തിൽ താരമൊന്നുമല്ലാത്ത, ട്വിറ്ററിൽ വെറും 170 ഫോളവേഴ്സ് മാത്രമുള്ള ഒരാൾ. അനവസരത്തിൽ നടത്തിയ ഒറ്റ ട്വീറ്റിൽ അവരുടെ തൊഴിൽ മാത്രമല്ല, ജീവിതം തന്നെ മാറിമറിഞ്ഞു.
2013 ൽ അവർ ദക്ഷിണാഫ്രിക്കയിൽ അവധിക്കാലം ചിലവഴിക്കാൻ പോവുകയായിരുന്നു. ന്യൂ യോർക്കിൽ നിന്നും ലണ്ടൻ വഴി കേപ് ടൌൺ എന്നതാണ് റൂട്ട്. അന്നൊന്നും വിമാനത്തിൽ വൈഫൈ ആയിട്ടില്ലാത്തതിനാൽ വിമാനത്തിൽ കയറുന്നതിന് മുൻപും, ലണ്ടനിൽ വിമാനം ഇറങ്ങിക്കഴിഞ്ഞും, വിമാനയാത്രയിൽ നേരിട്ട ചെറിയ അസൗകര്യങ്ങളെ കുറിച്ച് അവർ ട്വീറ്റ് ചെയ്തു. അത് ആരും തന്നെ ഗൗനിച്ചില്ല. എന്നാൽ ലണ്ടനിൽ നിന്നും കേപ്പ് ടൗണിലേക്ക് വിമാനം കയറുന്നതിന് മുൻപ് അവർ ഒരു ട്വീറ്റ് കൂടി ചെയ്തു. ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു, അടുത്ത പതിനൊന്ന് മണിക്കൂർ ജസ്റ്റിൻ സാക്കോ വിമാനത്തിലായിരുന്നു. ആ സമയം താഴെ സമൂഹമാധ്യമത്തിന്റെ ലോകത്ത് ജസ്റ്റിൻ സാക്കോയുടെ ട്വീറ്റ് പെട്ടെന്ന് വൈറൽ ആയി. അതിലെ വംശീയത ആളുകളെ നന്നായി ചൊടിപ്പിച്ചു. തുടർന്ന് പ്രതികരണങ്ങളുമായി ജസ്റ്റിന്റെ സ്ഥാപനത്തിനു താഴെ ആളുകൾ പൊങ്കാലയുമായി എത്തി. ജസ്റ്റിൻ അവിടെ ജോലി ചെയ്യുന്നിടത്തോളം കാലം ആ സ്ഥാപനവുമായി ബിസിനസ് ചെയ്യില്ല എന്ന് പറഞ്ഞ് ആളുകൾ ട്വീറ്റ് ചെയ്തു തുടങ്ങി.
സമൂഹമാധ്യമത്തിന്റെ ലോകത്ത് ഇത് സംഭവിക്കുന്പോൾ ഒന്നും അറിയാതെ ജസ്റ്റിൻ വിമാനത്തിലാണ്. സ്ഥാപനത്തിന്റെ പേര് ചീത്തയാകുന്നു, ബിസിനസ്സ് നഷ്ടപ്പെടുന്നു എന്ന് കണ്ടതോടെ സ്ഥാപനം ഒരു ട്വീറ്റുമായി വന്നു,
‘This is an outrageous, offensive comment. Employee in question currently unreachable on an intl flight.’
അതോടെ കാര്യങ്ങളുടെ ഗതി മാറി. താഴെ നടക്കുന്ന സംഭവങ്ങളൊന്നും ജസ്റ്റിൻ അറിഞ്ഞിട്ടില്ലെന്ന് ആളുകൾക്ക് മനസ്സിലായി. അങ്ങനെയാണെങ്കിൽ അവർ വിമാനമിറങ്ങുന്പോൾ, പെട്ടെന്ന് സമൂഹമാധ്യമത്തിൽ താൻ വെറുപ്പിന്റെ കേന്ദ്രമായത് അറിയുന്പോൾ എങ്ങനെയായിരിക്കും മുഖം എന്നൊക്കെയായി സമൂഹമാധ്യമത്തിന്റെ ചിന്തയും ചർച്ചയും. അങ്ങനെ ജസ്റ്റിൻ വിമാനമിറങ്ങിയോ (#HasJustineLandedYet) എന്ന ഹാഷ് ടാഗ് വൈറൽ ആയി.
ഇതും ജസ്റ്റിൻ അറിയുന്നില്ല. എവിടെ നിന്നും എങ്ങോട്ടാണ് ജസ്റ്റിൻ യാത്ര ചെയ്യുന്നത് എന്നൊക്കെ അപ്പോഴേക്കും സമൂഹ മാധ്യമങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കേപ്പ് ടൗണിൽ അവർ വിമാനമിറങ്ങുന്നതും കാത്ത് ആളുകളുണ്ടായിരുന്നു. അവരുടെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
കേപ്പ് ടൗണിൽ വിമാനമിറങ്ങിയതോടെ ജസ്റ്റിന് കാര്യങ്ങൾ മനസ്സിലായി. അവരുടെ ട്വിറ്റർഫീഡിലും ഫോണിലും ആയിരക്കണക്കിന് മെസ്സേജുകളാണ് എത്തിയത്. പേടിച്ച അവർ ഉടൻ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പതിനായിരക്കണക്കിന് റീട്വീറ്റും കമന്റുമായി അവർ ട്വിറ്റർ ലോകത്ത് മായ്‌ക്കാനാവാത്തത്ര പടർന്നു പോയിരുന്നു.
ദക്ഷിണാഫ്രിക്കയിൽ താമസിക്കാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെ ജോലിക്കാർ അവരെ അവിടെ താമസിപ്പിച്ചാൽ തങ്ങൾ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ അവധിയും കാൻസൽ ചെയ്ത് ജസ്റ്റിൻ തിരിച്ചെത്തിയെങ്കിലും അവരുടെ തൊഴിൽ തിരിച്ചു കിട്ടിയില്ല.
ഒരു ട്വീറ്റ് !!, അതും വെറും170 ഫോളോവേഴ്സ് മാത്രമുള്ള ഒരാളിൽ നിന്നും. ഇതൊക്കെയാണ് സമൂഹമാധ്യമത്തിന്റെ ലോകം.
ഉള്ള തൊഴിൽ പോകുന്നതിൽ മാത്രമല്ല തൊഴിൽ കിട്ടാതിരിക്കുന്നതിലും സമൂഹമാധ്യമത്തിന് പങ്കുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടെക്സസിൽ ഒരു സംഭവമുണ്ടായി. എമിലി ക്ളോ എന്ന പെൺകുട്ടി ഒരു സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിച്ചു. അവരാകട്ടെ എമിലിയുടെ സമൂഹ മാധ്യമപേജുകൾ പരിശോധിച്ചു, അതിൽ എമിലി സ്വിമ്മിങ്ങ് പൂളിൽ ബിക്കിനി ഇട്ടു നിൽക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. അവർ എമിലിക്ക് ജോലി നൽകിയില്ലെന്ന് മാത്രമല്ല, ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പ്രൊഫഷണൽ അല്ല എന്ന് കൂടി പോസ്റ്റ് ചെയ്തു.
‘PSA (because I know some of you applicants are looking at this): do not share your social media with a potential employer if this is the kind of content on it. I am looking for a professional marketer--not a bikini model.’
ഇത്തവണ പൊങ്കാല കിട്ടിയത് കന്പനിക്കാണ്. ആയിരക്കണക്കിന് ആളുകൾ ഈ നടപടിയിൽ പ്രതിഷേധിച്ച് പോസ്റ്റുകൾ ഇടാൻ തുടങ്ങിയതോടെ അവർ അക്കൗണ്ടുകളും വെബ്‌സൈറ്റും പ്രൈവറ്റ് ആക്കി കണ്ടം വഴി ഓടി. എമിലിക്ക് ജോലി കിട്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഈ രണ്ടു സംഭവങ്ങളിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ടിക്-ടോക് തുടങ്ങി ധാരാളം ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നാം നമ്മുടെ ചിന്തകളും കഴിവുകളും പ്രകടമാക്കാറുമുണ്ട്. മറ്റുള്ളവരുടെ പോസ്റ്റുകളിൽ അഭിപ്രായ പ്രകടനം നടത്താറുമുണ്ട്. ഇതെല്ലാം വളരെ വ്യക്തിപരമായ കാര്യമാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാൽ ഒന്നുറപ്പിച്ചോളൂ, നിങ്ങളുടെ സമൂഹ മാധ്യമ ചിന്തകളും ഷെയറുകളുമെല്ലാം നിങ്ങളുടെ എംപ്ലോയറും ഫ്യൂച്ചർ എംപ്ലോയറും ശ്രദ്ധിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത് അത് കൂടി വരും. എന്താണ്, എപ്പോഴാണ് നിങ്ങൾക്ക് പണിയായി വരാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല. നിങ്ങളുടെ പേജ് പ്രൈവറ്റ് ആണെന്നതോ, നിങ്ങൾ മലയാളത്തിലാണ് എഴുതുന്നതെന്നതോ, നിങ്ങൾക്ക് പത്തു ഫോളോവേഴ്സ് പോലും ഇല്ല എന്നതോ ഒന്നും ഇവിടെ വിഷയമല്ല.
സാധാരണഗതിയിൽ സമൂഹമാധ്യമങ്ങളിലെ എന്തൊക്കെ കാര്യങ്ങളാണ് തൊഴിലിന് പ്രശ്നമാകാറുള്ളത്?
1. രാഷ്ട്രീയം: കക്ഷിരാഷ്ട്രീയ ചായ്‌വുള്ളവർ മുതൽ, വിവിധ പൊളിറ്റിക്കൽ ഐഡിയയോളജികളെ അനുകൂലിക്കുന്നവർ വരെ സമൂഹമാധ്യമങ്ങളിലുണ്ട്. ഇത് സ്വാഭാവികമായും വ്യക്തികളുടെ പ്രൊഫൈലിൽ പ്രതിഫലിക്കാം. തികച്ചും വ്യക്തിപരമായ കാര്യമാണ് ഇതെങ്കിലും തീവ്ര രാഷ്ട്രീയധ്രുവീകരണം പ്രതിഫലിപ്പിക്കുന്ന പ്രൊഫൈലുകൾ നിങ്ങൾക്ക് വിനയായി മാറാം. തീവ്രമായ അഭിപ്രായപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്.
2. ഭാഷ: അഭിപ്രായപ്രകടനം എന്ന പേരിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നതും അപകടമാണ്. തമാശക്കാണെങ്കിൽപ്പോലും മറ്റുള്ളവരെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും നിങ്ങളുടെ തൊഴിൽ ജീവിതത്തെ സാരമായി ബാധിക്കാം. വിദേശത്തുള്ള തൊഴിൽദാതാക്കൾ മലയാളത്തിലുള്ള നിങ്ങളുടെ പോസ്റ്റുകൾ വായിച്ച് എങ്ങനെ അർത്ഥം മനസിലാക്കും എന്ന് ചിന്തിക്കേണ്ട. ഭാഷ പരിഭാഷപ്പെടുത്തൽ നിർമിത ബുദ്ധിയുടെ കാലത്ത് ഒരു പ്രശ്നമേയല്ല എന്ന് മനസിലാക്കുക. മാത്രമല്ല, നിർമ്മിത ബുദ്ധി തർജ്ജമ ചെയ്യുന്പോൾ നിങ്ങൾ വിചാരിക്കാത്ത അർത്ഥം പോലും അതിനുണ്ടാകും, ശ്രദ്ധിക്കുക.
3. സെക്സിസ്റ്റ് മനോഭാവങ്ങൾ: വികസിത സമൂഹത്തിൽ വളരെ തരംതാണതെന്നു കരുതുന്ന ഒന്നാണ് ലിംഗവിവേചനം. ഇത് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുള്ള കാര്യവുമാണ്. നമ്മുടെ നാട്ടിലെ പല പ്രയോഗങ്ങളും, തമാശ എന്ന് നമ്മൾ ഉദ്ദേശിക്കുന്നതും മറ്റൊരിടത്ത് അസ്വീകാര്യമാകാം.
4. ഹോമോഫോബിയ: സ്വവർഗാനുരാഗികളോടുള്ള മോശം മനോഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. അവരോടുള്ള അനിഷ്ടം അല്ലെങ്കിൽ മുൻവിധി സോഷ്യൽ മീഡിയയിൽ പ്രകടമാക്കുന്നതിലൂടെ നിങ്ങൾ ഹോമോഫോബിക് (Homophobic) ആയ വ്യക്തിയാണെന്നാണ് തെളിയിക്കപ്പെടുന്നത്. ഇത് നിങ്ങളെക്കുറിച്ചുള്ള എംപ്ലോയറുടെ കാഴ്ചപ്പാടിൽ ഇടിവ് വരുത്താം.
5. മതം: മതങ്ങളെക്കുറിച്ചുള്ള തീവ്രമായ അഭിപ്രായപ്രകടനം പ്രശ്നത്തിലേക്ക് നയിക്കാം. വിശ്വാസികൾ പൊതുവെ അവരുടെ മതമാണ് ശരിയെന്ന് കരുതുന്നു, ചിലർ അത് മാത്രമാണ് ശരിയെന്നും. മത വിശ്വാസമില്ലാത്തവർ അതൊന്നും ശരിയല്ല എന്ന് കരുതുന്പോൾ ഇതൊക്കെ വ്യക്തിസ്വാതന്ത്ര്യം എന്നാണ് കേരളത്തിൽ പൊതുവെ നമ്മൾ ചിന്തിക്കുന്നത്. എന്നാൽ ലോകത്തിലെ എല്ലായിടത്തും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. കേരളത്തിൽ തന്നെ പുറത്തു പറഞ്ഞില്ലെങ്കിലും മതം പ്രധാനമായി കരുതുന്ന എംപ്ലോയർമാർ ഉണ്ട്, മതത്തെ പിണക്കേണ്ട എന്ന് കരുതുന്നവരും. നമ്മുടെ മത വിശ്വാസങ്ങളും മറ്റു മതങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്വകാര്യമായി വെക്കുന്നതാണ് തൊഴിൽ രംഗത്തെ സുരക്ഷിതത്വത്തിന് നല്ലത്.
5. വംശീയത: സ്വന്തം വംശം ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുകയും, അതിനെ അടിസ്ഥാനമാക്കി മറ്റൊരു വംശത്തിൽപ്പെട്ട ആളുകളോട് മുൻവിധിയോടെയും വിവേചനത്തോടെയും പെരുമാറുന്നതാണ് വംശീയത (Racism) അഥവാ മറ്റു വർഗ/വർണങ്ങളിൽപ്പെട്ടവരോടുള്ള വിരോധം. രണ്ടും വളരെ നികൃഷ്ടമായാണ് ആധുനികലോകം കാണുന്നത്. പലപ്പോഴും പല രാജ്യങ്ങളിലും ദേശങ്ങളിലുമുള്ളവരെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അങ്ങനെയൊന്ന് നിങ്ങൾ ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭാവി എംപ്ലോയർ അത് ശ്രദ്ധിക്കും. നിങ്ങൾ തീരെ political correctness ഇല്ലാത്ത, വംശീയ മനോഭാവമുള്ള വ്യക്തിയാണെന്നാണല്ലോ ഇവിടെ തെളിയിക്കപ്പെടുന്നത്.
6. അന്താരാഷ്ട്ര രാഷ്ട്രീയം: അന്താരാഷ്ട്ര പൊളിറ്റിക്‌സിൽ (ഇന്ത്യ - പാക്കിസ്ഥാൻ, അമേരിക്ക - ചൈന, ഇറാൻ - സൗദി അറേബ്യ, ഇസ്രായേൽ - പാലസ്റ്റീൻ എന്നിങ്ങനെ) നിങ്ങൾക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ ഉണ്ടായി എന്ന് വരാം. ജനാധിപത്യ കേരളത്തിലെ ശീതളച്ഛായയിൽ ഇരുന്ന് നിങ്ങൾ അതൊക്കെ സമൂഹമാധ്യമത്തിൽ ഉറക്കെ പറഞ്ഞു ശീലിച്ചിട്ടും, അതിന് ധാരാളം ലൈക്കും ഷെയറും കിട്ടിയിട്ടുമുണ്ടാകും. പക്ഷെ അന്താരാഷ്ട്രമായി തൊഴിൽ അന്വേഷിക്കുകയാണെങ്കിലോ അന്താരാഷ്ട്ര തൊഴിൽ ചെയ്യുകയാണെങ്കിലോ ഇതൊക്കെ എപ്പോൾ വേണമെങ്കിലും നിങ്ങളെ തിരിഞ്ഞുകൊത്താം. അഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്പോഴും അവ പ്രകടിപ്പിക്കുന്നതിൽ മിതത്വം പാലിക്കുന്നതാണ് ബുദ്ധി.
7. രാജാക്കന്മാരെപ്പറ്റി പറയുന്പോൾ: ജനാധിപത്യമായ സാഹചര്യത്തിൽ വളർന്നത് കൊണ്ട് ഭരണാധികാരികളെ വിമർശിക്കുക എന്നത് നമുക്ക് അസ്വാഭാവികമായി തോന്നുന്ന ഒന്നല്ല. പക്ഷെ ലോകത്തെ അനവധി രാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികളെ വിമർശിക്കുന്നത് നിയമപരമായിത്തന്നെ കുറ്റമാണ്. ഉദാഹരണത്തിന് തായ്‌ലൻഡിലെ രാജാവ്, രാജ്ഞി, കിരീടാവകാശി എന്നിവരെ വിമർശിക്കുന്നത് മൂന്നു മുതൽ പതിനഞ്ചു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. മറ്റു രാജ്യങ്ങളിലിരുന്ന് അവരെ സമൂഹമാധ്യമത്തിൽ വിമർശിച്ചവരെ തായ്‌ലൻഡിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. തൊഴിൽ അന്വേഷിക്കുന്നവരും തൊഴിൽ ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.
8 ഷെയർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം: സ്വന്തമായി അഭിപ്രായം പറയാത്തവർ പോലും ചിലപ്പോൾ മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ, കാർട്ടൂണുകൾ, ന്യൂസ് പേപ്പർ ആർട്ടിക്കിളുകൾ എന്നിവ ഷെയർ ചെയ്യാറുണ്ട്. നിങ്ങൾ എന്തെങ്കിലും ഷെയർ ചെയ്താൽ അതിലെ അഭിപ്രയങ്ങളുമായി നിങ്ങൾ യോജിക്കുന്നു എന്ന് തന്നെയാണ് സമൂഹമാധ്യമത്തിലെ തത്വം. ‘as received’ എന്നൊക്കെ പറഞ്ഞ് ചിലർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകാൻ നോക്കും, കാര്യമില്ല.
9. നിങ്ങൾ ഇഷ്ടപ്പെടുന്നതെന്തോ അതാണ് നിങ്ങൾ: അഭിപ്രയം പറയാത്തവരും പോസ്റ്റുകൾ ഷെയർ ചെയ്യാത്തവരും ആണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക സ്വാഭാവികമാണ്. പലപ്പോഴും മുഴുവൻ വായിച്ചിട്ടോ മുഴുവൻ കാര്യങ്ങൾ ഗ്രഹിച്ചിട്ടോ അംഗീകരിച്ചിട്ടോ ആകണമെന്നില്ല നിങ്ങൾ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ ലൈക്കുകൾ നിങ്ങളുടെ വ്യക്തിത്വത്തെ നിർവ്വചിക്കുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിലെ ശാസ്ത്രം. ആയതിനാൽ ലൈക്ക് ചെയ്യുന്നതും സൂക്ഷിച്ചു വേണം.
10. വാട്ട്സ്ആപ്പ് സ്വകാര്യമല്ല: പൊതുവേദികളിൽ പറയാൻ മടിക്കുന്ന പലതും നമ്മൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പറയുമല്ലോ. അത് സ്വകാര്യമാണെന്നാണ് ധാരണ. പക്ഷെ അങ്ങനെയല്ല. മുൻപ് പറഞ്ഞ തരത്തിലുള്ള കുഴപ്പമുണ്ടാക്കാവുന്ന അഭിപ്രായങ്ങൾ നിങ്ങൾ അവിടെ പറയുകയോ, ഷെയർ ചെയ്യുകയോ, മോശമായ ഭഷ ഉപയോഗിക്കുകയോ ചെയ്താൽ എപ്പോൾ വേണമെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് പുറത്ത് വരാം, പണി കിട്ടുകയും ചെയ്യാം.
11. സുരക്ഷിത സ്ഥലങ്ങൾ ഇല്ല: ഈ കൊറോണക്കാലം നമ്മളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടെങ്കിൽ ഈ ലോകം മുഴുവൻ പരസ്പരബന്ധിതമാണെന്നതാണ്. സമൂഹമാധ്യമങ്ങളുടെ ലോകവും അതുപോലെ തന്നെയാണ്. നമ്മൾ ലോകത്തിൽ സുരക്ഷിതമെന്ന് കരുതുന്ന എവിടെയെങ്കിലും ഇരുന്ന് അവിടുത്തെ സംവിധാനത്തിൽ പൊളിറ്റിക്കലി കറക്റ്റ് എന്ന് ചിന്തിക്കുന്ന ഒരു അഭിപ്രായപ്രകടനം നടത്തിയാൽ അതെങ്ങനെ എവിടെ വെച്ചാണ് പാരയായി വരുന്നതെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര യാത്രയോ തൊഴിലോ ആഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയയിൽ വിഷയം തിരഞ്ഞെടുക്കുന്നതിലും ഭാഷയിലും ഏറെ ശ്രദ്ധിക്കണം.
12. ഒളിച്ചിരിക്കാനാവില്ല: സ്വന്തം അഭിപ്രായ പ്രകടനത്തിന് ഫേക്ക് ഐഡി ഉപയോഗിക്കുന്നവരും, സ്വന്തം പ്രാദേശിക ഭാഷയിൽ പറഞ്ഞാൽ മറ്റുളളവർ അറിയില്ല എന്ന് ചിന്തിക്കുന്നവരും, പോസ്റ്റ് പ്രൈവറ്റ് ആയതിനാൽ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരും, പോസ്റ്റ് ഡിലീറ്റ് ചെയ്താൽ പ്രശ്നം തീരും എന്നും കരുതുന്നവരും ഉണ്ട്. ഇതൊന്നും ശരിയല്ല. സമൂഹമാധ്യമങ്ങളിൽ നിങ്ങൾ എഴുതുന്നതെന്തും കല്ലിൽ കൊത്തിവെച്ചതുപോലെ ഡിജിറ്റൽ ഫുട് പ്രിന്റ് ആയി അവിടെത്തന്നെ ഉണ്ടാകും. എപ്പോൾ വേണമെങ്കിലും ഇത് നിങ്ങളെ തിരിഞ്ഞുകൊത്തുകയും ചെയ്യും. ജാഗ്രതൈ !
13. അധികം ഡീസന്റ് ആയാലും കുഴപ്പം തന്നെ: നിങ്ങൾ എന്ത് എഴുതുന്നു എന്നത് മാത്രമല്ല, എപ്പോൾ എഴുതുന്നു, എത്രമാത്രം എഴുതുന്നു (ലൈക്, കമന്റ്, പോസ്റ്റ്, ഷെയർ) എന്നതെല്ലാം നിങ്ങളുടെ എംപ്ലോയർ ശ്രദ്ധിച്ചേക്കാം. അപ്പോൾ നിങ്ങൾ മുൻപ് പറഞ്ഞ കുഴപ്പങ്ങൾ ഒന്നുമില്ലാത്ത അഭിപ്രായങ്ങൾ പറയുന്ന ആളാണെങ്കിലും ഓഫീസ് സമയത്ത് കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചിലവാക്കുന്ന ആളാണെന്ന് കണ്ടാലും പണി പാളിയേക്കാം, ശ്രദ്ധിക്കുക.
14. നിർമ്മിത ബുദ്ധി നിങ്ങളെ അന്വേഷിക്കുന്പോൾ: ഇനിയുള്ള കാലത്ത് ഓരോ തൊഴിലാളികളുടേയും തൊഴിൽ അന്വേഷകരുടെയും ഇവാലുവേഷനും പ്രൊഫൈലിങ്ങും നടത്തുന്നത് മനുഷ്യരല്ല, നിർമ്മിത ബുദ്ധി ആയിരിക്കും. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഓടിച്ചൊന്നു നോക്കുകയല്ല - നിങ്ങൾ ജോയിൻ ചെയ്ത അന്നുമുതൽ ഇന്നുവരെയുള്ള സകല പോസ്റ്റും ലൈക്കും ഷെയറും പരിശോധിച്ച്, നിങ്ങൾ എത്ര സമയം അവിടെ ചിലവാക്കുന്നു, നിങ്ങളുടെ കൂട്ടുകാർ ആരൊക്കെയാണ് എന്നതെല്ലാം അപഗ്രഥനം ചെയ്തിട്ടാണ് നിങ്ങളുടെ പ്രൊഫൈലിങ് നടത്താൻ പോകുന്നത്. തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളിലും ഇത്തരം പ്രൊഫൈലിങ് വരും, ഇതിന് മാത്രമായി പുതിയ സ്ഥാപനങ്ങൾ ഉണ്ടാകും. നിങ്ങൾ സ്വകാര്യമെന്ന് വിശ്വസിച്ചിരുന്ന സമൂഹമാധ്യമങ്ങളിലെ ഡേറ്റ, നിങ്ങൾ ഡിലീറ്റ് ചെയ്തത് ഉൾപ്പെടെ ഇത്തരം സ്ഥാപനങ്ങൾക്ക് സമൂഹമാധ്യമ കന്പനികൾ മറിച്ചു വിൽക്കും. നിർമ്മിത ബുദ്ധി എന്തൊക്കെ മാനദണ്ഡങ്ങളാലാണ് നമ്മളെ നല്ലതായി പ്രൊഫൈൽ ചെയ്യുന്നതെന്ന് നമുക്ക് മുൻകൂട്ടി പ്രവചിക്കാനാകില്ല. ഉദാഹരണത്തിന് സമൂഹമാധ്യമങ്ങളിൽ കൂടുതൽ സെൽഫി ഷെയർ ചെയ്യുന്നവർ ബുദ്ധി കുറഞ്ഞവരാണെന്ന ഒരു തത്വം വികസിച്ചു വരുന്നുണ്ട് (എന്നെയൊക്കെ കണ്ടിട്ടാകണം). ഇത് സത്യമാകണമെന്നില്ല, പക്ഷെ ദശലക്ഷക്കണക്കിന് തൊഴിൽ അന്വേഷകരിൽ നിന്നും കുറച്ചു പേരെ തിരഞ്ഞെടുക്കേണ്ടി വരുന്പോൾ ആളുകളെ ഒഴിവാക്കാൻ ഇതുപോലെ എന്തെങ്കിലും ചില തത്വങ്ങൾ വേണ്ടിവന്നേക്കാം, അത് നമുക്ക് പാരയായി തീരുകയും ചെയ്യാം.
15. എന്നാൽ പിന്നെ ഇതങ്ങു വേണ്ടെന്നു വെച്ചാലോ?: ഈ സമൂഹമാധ്യമങ്ങൾ ഇത്ര കുഴപ്പമുണ്ടാക്കുന്ന ഒന്നാണെങ്കിൽ തൊഴിൽ അന്വേഷിക്കുന്ന കാലത്ത് ഇതങ്ങ് വേണ്ടെന്ന് വെക്കുന്നതാണോ ബുദ്ധി? തീർച്ചയായും അല്ല. നിങ്ങൾ ഒരു ഇന്റർവ്യൂവിന് ചെല്ലുന്പോൾ നിങ്ങൾക്ക് ഒരു സമൂഹമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ല എന്ന് പറഞ്ഞാൽ നിങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്നും, സ്വന്തമായി അഭിപ്രയങ്ങളില്ലാത്ത വിഡ്ഢി ആണെന്നുമാണ് തൊഴിൽ ദാതാക്കൾ കരുതുക. അതുകൊണ്ട് സമൂഹ മാധ്യമത്തിൽ (ലിങ്ക്ഡ് ഇൻ മാത്രമല്ല) അക്കൗണ്ടുകൾ തീർച്ചയായും വേണം.
നിങ്ങൾ ഇന്ന് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങളുടെ പേര് ഗൂഗിൾ സെർച്ച് ചെയ്യുക, ഇംഗ്ളീഷിലും മലയാളത്തിലും. എന്താണ് ആദ്യത്തെ രണ്ടു പേജുകളിൽ വരുന്നതെന്ന് നോക്കുക. നിങ്ങളെ ഇനിയുള്ള കാലത്ത് ജോലിക്ക് ഇന്റർവ്യൂ ചെയ്യാൻ സാധ്യതയുള്ള ആരും ഇതാണ് ചെയ്യാൻ പോകുന്നത്. ഈ പേജുകളിൽ, അല്ലെങ്കിൽ അവ പുറത്തുകൊണ്ടുവരുന്ന ചിത്രങ്ങളിൽ എന്തെങ്കിലും കുഴപ്പസാധ്യതകൾ ഉണ്ടെങ്കിൽ അല്പം പേടിച്ചു തുടങ്ങുന്നത് നല്ലതാണ്. കാരണം ഇന്റർനെറ്റിന്റെ അകത്തേക്കുള്ള യാത്രപോലെ സുഗമമല്ല, പരിക്കുകൾ കൂടാതെ പുറത്തേക്ക് തിരിച്ചിറങ്ങുന്നത്.
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. സമൂഹ മാധ്യമത്തിൽ പ്രൈവറ്റ്, പ്രൊഫഷണൽ എന്നിങ്ങനെ രണ്ടു വിഭാഗം ഇല്ല. എവിടെയും പ്രൊഫഷണൽ ആയി പെരുമാറുന്നതാണ് ബുദ്ധി. ഇതിന്റെ അർത്ഥം സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് സമൂഹമാധ്യമത്തിൽ പെരുമാറണം എന്നല്ല, മറിച്ച് സ്വന്തം വ്യക്തിത്വം സമൂഹമാധ്യമങ്ങൾ വഴി മറ്റുള്ളവർ കാണുമെന്നും അതിനെ പ്രൊഫഷണലായ ഒരു ബയോഡാറ്റ കൊണ്ട് മാത്രം മറച്ചുപിടിക്കാൻ പറ്റില്ല എന്നുമാണ്.

മുരളി തുമ്മാരുകുടി, Neeraja Janaki



പ്രകൃതിയും മനുഷ്യനും - ചില പാഠങ്ങൾ
എന്റെ ചെറുപ്പകാലത്ത് ജീവിതത്തിൽ പ്രകൃതിക്കുള്ള സ്ഥാനം കൂടുതൽ വ്യക്തമായിരുന്നു. ചോറിനുള്ള അരി വരുന്നത് പാടത്തു നിന്നാണ്, കറിക്കുള്ള പച്ചക്കറി പറന്പിൽ നിന്നും. തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ മാത്രമല്ല സ്‌കൂളിൽ ഫീസ് കൊടുക്കാനുള്ള പണവും കിട്ടും. പാല് പശുവിൽ നിന്നും, വെള്ളം കിണറ്റിൽ നിന്നും. കളിക്കുന്നത് പറന്പിലും പാടത്തിലും, കുളിക്കുന്നത് തോട്ടിലും കുളത്തിലും. തേച്ചു കുളിക്കുന്ന ഇഞ്ച പറന്പിൽ നിന്നാണ്, പനി വന്നാൽ മരുന്നായി തുളസിയും കുരുമുളകും പറന്പിൽ നിന്നു തന്നെ.

ഇങ്ങനെ പ്രകൃതിയോടൊത്ത് ജീവിക്കുന്പോൾ പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്ന ബോധം നമുക്ക് വേഗത്തിൽ സ്വാഭാവികമായി ഉണ്ടാകും, ആരും പറഞ്ഞുതരേണ്ട കാര്യമില്ല.
പക്ഷെ ഇപ്പോഴത്തെ സ്ഥിതി അതല്ല. അരി വരുന്നത് സൂപ്പർമാർക്കറ്റിൽ നിന്നോ റേഷൻ കടയിൽ നിന്നോ ആണ്. പച്ചക്കറി വരുന്നത് കടയിൽ നിന്ന്, കളിക്കുന്നത് കംപ്യൂട്ടറിൽ, കുളിക്കുന്നത് കുളിമുറിയിൽ, വെള്ളം വരുന്നത് പൈപ്പിൽ നിന്ന്, പാല് തരുന്നത് മിൽമ. കുളിക്കാനുള്ള ഷാംപൂവും കുടിക്കാനുള്ള മരുന്നും ഫാർമസിയിൽ നിന്ന് തന്നെ.
വാസ്തവത്തിൽ അരി ഇപ്പോഴും ഉണ്ടാകുന്നത് പാടത്ത് നിന്നുതന്നെയാണ്, വെള്ളം ഇപ്പോഴും പ്രകൃതിയിൽ നിന്നാണ്, മിൽമയുടെ പാലും പശുവിന്റെ അകിടിൽ നിന്നും വരുന്നത് തന്നെയാണ്. പക്ഷെ ഇവ തമ്മിലുള്ള പ്രത്യക്ഷ ബന്ധം നമുക്ക് ദൃശ്യമല്ല. അതുകൊണ്ട് തന്നെ പ്രകൃതിക്ക് നാശം ഉണ്ടാകുന്പോൾ അത് നമ്മുടെ ജീവിതത്തെയും ജീവനേയും ബാധിക്കുമെന്ന് നമുക്ക് ഒരു തോന്നലില്ല.
അറിയാതെ വന്ന ഈ അവധിക്കാലത്ത് ലോകത്തെന്പാടുമുള്ള കുട്ടികളെ പ്രകൃതിയുമായി പുനർ ബന്ധിക്കാൻ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഒരു പ്രോജക്റ്റ് തുടങ്ങിയിട്ടുണ്ട്. മുപ്പത് ദിവസത്തെ "Earth School" എന്നാണ് ഇതിന്റെ പേര്. നാഷണൽ ജോഗ്രഫിക് മുതൽ ബി ബി സി വരെയുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള മെറ്റീരിയൽ ഉപയോഗിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.
താല്പര്യമുള്ളവർ, കുട്ടികളും അധ്യാപകരും, ഒന്നാമത്തെ കമന്റിലുള്ള ലിങ്ക് ഫോളോ ചെയ്യുക. മറ്റുളളവർ ഇതൊന്ന് ഷെയർ ചെയ്യുകയോ അധ്യാപകരായിട്ടുള്ള സുഹൃത്തുക്കളെ ടാഗ് ചെയ്യുകയോ ചെയ്യാം.
മുരളി തുമ്മാരുകുടി




കുട്ടികൾക്കായി ഒരു പ്രോഗ്രാമിങ് ലാംഗ്വേജ്
-----------------------------------------------------------------------

അമേരിക്കയിലെ MIT Media Labs ലെ Lifelong Kindergarten ഗ്രൂപ്പ് 2003 ഇൽ പുറത്തിറക്കിയ ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് ആണ് Scratch.
വളരെ രസകരമായ രീതിയിൽ പ്രോഗ്രാമിന്റെ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് Scratch വികസിപ്പിച്ചെടുത്തത്. പ്രോഗ്രാമിങ് പഠനത്തോടൊപ്പം കുട്ടികളുടെ പ്രോബ്ലം സോൾവിങ് സ്‌കിൽസ് കൂടി വളർത്തയെടുക്കാൻ Scratch സഹായിക്കുന്നു.
അമേരിക്കയിലും ബ്രിട്ടനിലും കോഡ് ക്ലബ്‌സിലൂടെ (Code Clubs) Scratch വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ചില സ്കൂളുകളിൽ Scratch പഠിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.
കേരളത്തിലെ കുട്ടികൾക്ക് Scratch പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി Sarath കുറച്ചു വീഡിയോസ് ഉണ്ടാക്കിയിട്ടുണ്ട്. അവയെല്ലാം ഒരു പ്ലേലിസ്റ്റ് ആക്കി ക്രമീകരിച്ചിട്ടുള്ള ലിങ്ക് താഴെ കൊടുക്കുന്നു. നിങ്ങളുടെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്പിന് ഇതു സഹായകരമാകട്ടെ...




DURING THE TIMES OF COVID 
മതം, ദൈവം, കൊറോണ.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ മഹാമാരികൾ വരുന്പോൾ ആളുകൾ കൂട്ടമായി ആരാധനാലയങ്ങളിലേക്കാണ് പോകാറുള്ളത്. വസൂരി വരുന്നത് ദേവിയുടെ വിളയാട്ടം ആണെന്ന് ഒരു കൂട്ടർ, ദൈവ കോപം ആണെന്ന് മറ്റൊരു കൂട്ടർ, അല്ല ദൈവം നമ്മളെ പരീക്ഷിക്കുന്നതാണെന്ന് മൂന്നാമതൊരു കൂട്ടർ. വിശദീകരണം എന്താണെങ്കിലും അത്തരം ദുരന്ത കാലങ്ങൾ ദൈവവിശ്വാസം കുറച്ചില്ല, മതങ്ങളുടെ സ്വാധീനം കൂട്ടുകയും ചെയ്തു.
ക്ഷേത്രമില്ലാതിരുന്ന പല ഗ്രാമങ്ങളിലും ക്ഷേത്രമുണ്ടായത് വസൂരിക്കാലത്താണ് എന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.
ഈ കൊറോണക്കാലത്ത് പക്ഷെ മതങ്ങളും ദൈവങ്ങളും ആൾദൈവങ്ങളും അൽപ്പം പിൻവാങ്ങി നിൽക്കുകയാണ്. രോഗത്തെ ചെറുക്കുന്ന ജോലി ശാസ്ത്രത്തിനും ആളുകളെ സഹായിക്കുന്ന ജോലി സർക്കാരിനുമാണ് പ്രധാനമായും നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കൊറോണാന്തര കാലം മതത്തിന്റെ പ്രസക്തി കുറയുമെന്ന് ആളുകൾ ചിന്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു പ്രഭാഷണം നടത്തിയപ്പോൾ ഈ വിഷയത്തെപ്പറ്റി ഒരാൾ ചോദ്യം ഉന്നയിച്ചിരുന്നു.
അന്ന് രാവിലെ ഞാൻ എന്റെ സുഹൃത്തും കേരള യുക്തിവാദി സംഘം പ്രസിഡന്റുമായ അഡ്വക്കേറ്റ് അനിൽ കുമാറുമായി ഈ വിഷയം സംസാരിച്ചിരുന്നു. കൊറോണ കഴിയുന്പോൾ മതത്തിന്റെ സ്വാധീനം ഒട്ടും കുറയുമെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് സാന്പത്തിക സ്ഥിതി കൂടുതൽ ബുദ്ധിമുട്ടാകുന്നതോടെ വിശ്വാസം അല്പം കൂടും എന്നാണ് എന്റെ തോന്നൽ. ശാസ്ത്രത്തിൽ വിശ്വസിക്കുന്പോൾ ദൈവ വിശ്വാസം കുറയുമെന്നതിനും ഒരു തെളിവുമില്ല. മൂന്നാഴ്ച ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പരിപാലനത്തിൽ കഴിഞ്ഞു രോഗം മാറി പുറത്തിറങ്ങുന്നവർ ആദ്യം നന്ദി പറയുന്നത് ദൈവത്തിന് തന്നെയാണ്. അത് നമ്മൾ പഠിച്ചിരിക്കുന്ന ഒരു ഫ്രെയിം വർക്കിന്റെ രീതിയാണ്.
എന്താണെങ്കിലും ‘കോവിഡാനന്തര കേരളം യുക്തി വാദി വീക്ഷണത്തിൽ’ എന്ന എന്റെ സുഹൃത്ത് അനിൽ കുമാറിന്റെ പ്രഭാഷണം തീവ്ര മതവിശ്വാസികൾ അല്ലാത്തവർ ഒന്ന് കേൾക്കണം.
കോവിഡാനന്തര കേരളത്തിൽ മതവും ദൈവവും (ആൾദൈവങ്ങളും) അപ്രസക്തമാകില്ല എന്നും, കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെയും ശ്രദ്ധ ആകർഷിക്കാനുള്ള കഴിവും, അവരിലേക്ക് സന്ദേശങ്ങൾ എത്തിക്കാനുള്ള സംവിധാനവും, പ്രായോഗികമായി അനവധി വിഭവങ്ങളുമുള്ള മതങ്ങൾക്കും മത ബന്ധിത പ്രസ്ഥാനങ്ങൾക്കും ആളുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ മുതൽ ആളുകൾക്ക് പ്രായോഗിക സഹായം ചെയ്യുന്നത് വരെയുള്ള ധാരാളം വിഷയങ്ങളിൽ പലതും ചെയ്യാനുണ്ട് എന്നതാണ് എന്റെ വിശ്വാസം. അതിനെപ്പറ്റി പിന്നീടൊരിക്കൽ എഴുതാം.
തൽക്കാലം ഇത് കേട്ട് നോക്കൂ. വല്ലതും കൊടുക്കണമെങ്കിൽ നേരിട്ട് കൊടുത്താൽ മതി !https://www.youtube.com/user/kysalpy?fbclid=IwAR3ZirgB0kR0UYyXgFoH78hYiGU-0ZKKkya-c65Ysc6w-IzXevTUOMFbVE4
മുരളി തുമ്മാരുകുടി

********
ചെസ്സ് പഠിക്കാൻ താല്പര്യമുളളവർക്ക്.
എന്റെ മരുമകൻ അഭിജിത് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയാണ്.
അന്താരാഷ്ട്ര റാങ്കിങ്ങ് കിട്ടിയിട്ടുള്ള ചെസ്സ് കളിക്കാരനാണ്. കേരളത്തിലെ ജൂനിയർ ചെസ്സ് ചാന്പ്യൻ ആയിരുന്നപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ജൂനിയർ ചെസ്സ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2016, 2017, 2018 എന്നീ വർഷങ്ങളിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ചെസ്സ് ചാന്പ്യൻ ആയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി സ്കൈപ്പ് വഴി ലോകത്ത് അനവധി സ്ഥലങ്ങളിലുള്ള ആളുകൾക്ക് ചെസ്സിൽ പരിശീലനം നൽകുന്നുണ്ട്. ഏഴു വയസ്സിന് മുകളിലുള്ള ആർക്കും അഭിജിത്തിന്റെ കോച്ചിങ്ങിന് ചേരാം.
താല്പര്യമുള്ളവർ അഭിജിത്തിനെ നേരിട്ട് ബന്ധപ്പെടുക. ലോകത്തെവിടെയാണെങ്കിലും ഇപ്പോൾ സ്കൈപ്പ് വഴിയോ സൂം വഴിയോ ചെയ്യാമല്ലോ. സമയവും ഫീസും അഭിജിത്തിനോട് നേരിട്ട് സംസാരിക്കാം. ഈ വിഷയത്തിൽ താല്പര്യമുള്ള ആരെങ്കിലും നിങ്ങളുടെ ബന്ധത്തിലോ സൗഹൃദത്തിലോ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യാം.
അഭിജിത്തിന്റെ കോൺടാക്ട് താഴെ കൊടുത്തിരിക്കുന്നു.
Whatsapp- 9446580213
Email- abhijithm945@gmail.com
മുരളി തുമ്മാരുകുടി
***************************************

USA COVID-19 Norka Help desk
കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു.
815-595-2068 എന്നതാണ് ഹെൽപ് ലൈൻ നമ്പർ. ആരോഗ്യപരമായ വിഷയങ്ങൾ, ഇമ്മിഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ, വിസാ- തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാർഥികൾ നേരിടുന്ന ആശയക്കുഴപ്പം, പ്രായമായവർക്കു വേണ്ട സഹായങ്ങൾ, അസുഖ ബാധിതരുടെ ആവശ്യങ്ങൾ, സാന്പത്തികമായ സംശയങ്ങൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഈ ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം.
കോവിഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്ന മലയാളികൾക്ക് ഈ നന്പറിൽ ബന്ധപ്പെടാം. നോർക്കയുമായി സഹകരിച്ചായിരിക്കും ഈ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക.
ലോക കേരള സഭയിലെ അമേരിക്കയുടെ പ്രതിനിധികളും ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്, അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്സ് , നൻമ്മ എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെൽപ് ഡെസ്കിന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട്.
Well done my LKS friends in US
മുരളി തുമ്മാരുകുടി



കേരളമെന്നു കേട്ടാൽ...
കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !!
എത്ര അതിശയകരമായ കണക്കുകളാണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല.
ജനുവരി മുപ്പതിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ നോക്കൂ.
മൊത്തം ജനസംഖ്യ 33,406,000
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം - ജനുവരി മുപ്പത്
മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം - 499
മൊത്തം മരണ സംഖ്യ - 3
ഇതേ സമയം അമേരിക്കയിലെ ന്യൂ യോർക്ക് സ്റ്റേറ്റിലെ കണക്കെടുക്കാം
മൊത്തം ജനസംഖ്യ 19,453,561
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം മാർച്ച് ഒന്ന്
മെയ് നാലിലെ കേസുകളുടെ എണ്ണം - 318,953
മരണ സംഖ്യ - 24988
ഇനി ഗ്രെയ്റ്റർ ലണ്ടനിലെ കണക്ക് നോക്കാം
മൊത്തം ജനസംഖ്യ 8,174,000
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ഫെബ്രുവരി പന്ത്രണ്ട്.
മെയ് നാലിന് കേസുകളുടെ എണ്ണം 24,988
മരണ സംഖ്യ - 5,178
രണ്ടു പ്രദേശത്തും കേരളത്തേക്കാൾ ജനസംഖ്യ കുറവാണ്, പക്ഷെ കേസുകളുടെ എണ്ണം വളരെ കൂടുതൽ. അത് കൂടുതൽ ടെസ്റ്റ് ചെയ്തത് കൊണ്ടാണെന്ന് ഉടൻ പറയുന്നവരുണ്ടാകും, സത്യവുമാണ്. പക്ഷെ മരണത്തിന്റെ കണക്കെടുക്കൂ, അതിൽ ടെസ്റ്റിംഗിന് പ്രാധാന്യം ഒന്നുമില്ലല്ലോ.
ദശലക്ഷം ജനസംഖ്യക്ക് 1315 പേർ ന്യൂയോർക്കിലും ദശ ലക്ഷം ജനസംഖ്യക്ക് 647 പേർ ഗ്രെയ്റ്റർ ലണ്ടനിലും മരിച്ചപ്പോൾ കേരളത്തിലെ മരണസംഖ്യ ദശലക്ഷത്തിന് 0.09 ആണ്.
ഇതൊരു മത്സരം ഒന്നുമല്ലെങ്കിലും ലോകത്തിൽ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മറ്റൊരു പ്രാവശ്യയിലും ഇത്രയും നേരത്തെ കൊറോണ എത്തിയിട്ടും ഇതുപോലെ താഴ്ന്ന മരണ നിരക്കുള്ളതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. തിരിച്ച് അഭിപ്രായമുള്ളവർ പറയണം, പഠിക്കാനാണ്.
ഇനി ഈ സ്ഥലങ്ങളിലെ വരുമാനവും ഡോക്ടർമാരുടേയും ആശുപത്രി കിടക്കകളുടെയും എണ്ണവും കൂടി നോക്കാം.
കേരളം
ആളോഹരി വരുമാനം - 2937 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) - 1.8
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) - 1.7
ന്യൂ യോർക്ക് സ്റ്റേറ്റ്
ആളോഹരി വരുമാനം - 88,981 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) - 3.06
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) - 3.75
ഗ്രെയ്റ്റർ ലണ്ടൻ
ആളോഹരി വരുമാനം - 68108 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) 2.92
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) 3.3
അപ്പോൾ മറ്റിടങ്ങളിലെ ഇരുപതിലൊന്നിലും താഴെ വരുമാനവും (ആളോഹരി) പകുതിയിൽ താഴെ ആശുപത്രി സൗകര്യങ്ങളും കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
എന്തുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതിന് ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ ഉണ്ടാകാം. മുഖ്യമന്ത്രിക്ക് ഒട്ടും ക്രെഡിറ്റ് കൊടുക്കേണ്ട എന്നുള്ളവർക്ക് കേരളത്തിലെ ചൂടും ഹ്യൂമിഡിറ്റിയുമാണ് കാരണമെന്ന് പറയാം. മുഖ്യമന്ത്രിക്ക് തന്നെ എല്ലാ ക്രെഡിറ്റും കൊടുക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വമാണ് കാരണം എന്ന് പറയാം, പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കണമെന്നുളളവർക്ക് ലോക്ക് ഡൗണിന് എല്ലാ ക്രെഡിറ്റും കൊടുക്കാം. ശാസ്ത്രീയമായി ചിന്തിക്കുന്നവർക്ക് ഇതും ഒപ്പം മറ്റു പലതും കാരണങ്ങളായി ഉണ്ടാകാം. ഞാനും ഈ വിഷയം പഠിക്കുന്നുണ്ട്. എനിക്ക് എന്റേതായ നിഗമനങ്ങളുണ്ട്. പക്ഷെ അത് ഇവിടെ വിശദീകരിക്കുന്നതിൽ കാര്യമില്ല, അതിനുള്ള സ്ഥലമോ സമയമോ അല്ല ഇത്.
പക്ഷെ ഒന്ന് നമുക്ക് ഉറപ്പിക്കാം. ലോകോത്തരമായ ഒന്ന്, ലോകത്തിന് മാതൃകയായ ഒന്ന് കേരളം നേടിയിട്ടുണ്ട്. അത് ലോകം ശ്രദ്ധിക്കുന്നുണ്ട്, വരുംകാലങ്ങളിൽ ഇത് മെഡിക്കൽ പുസ്തകങ്ങളിൽ കേസ് സ്റ്റഡി ആകും. അതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.
ഈ മാതൃക ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. അത് നിങ്ങളുടേതാകാം, എന്റേതാകാം, നമ്മുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആകാം. അത് പക്ഷെ, നമ്മൾ ഒരിക്കലും അറിയില്ല. അതാണ് ദുരന്ത നിവാരണത്തിന്റെ രീതി. മരണം ഒന്നും സംഭവിച്ചില്ലെങ്കിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയും നടപ്പിലാക്കിയ മുഖ്യമന്ത്രിയെയും നമുക്ക് കുറ്റം പറയാം, വല്ല ആവശ്യവും ഉണ്ടായിരുന്നോ! എന്ന്.
കൊറോണയുടെ രണ്ടാം വരവിലും കേരളം മേൽക്കൈ നേടി. ഇനിയുള്ളത് മൂന്നാം വരവാണ്.
മറ്റുനാടുകളിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കേരളത്തിൽ ഇനിയും കേസുകളുണ്ടാകുമെന്നത് ഉറപ്പാണ്. കുറച്ചു പേരെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ അത് അവസ്ഥ കൂടുതൽ വഷളാക്കുമെന്നും ആശങ്കപ്പെടണം.
രണ്ടുമാസത്തോളമായി ലോക്ക് ഡൌൺ ആയിട്ട്, വ്യക്തികളുടേയും കുടുംബങ്ങളുടെയും സാന്പത്തികവും മാനസികവുമായ റിസർവ്വ് കുറഞ്ഞു തുടങ്ങി. ജൂൺ ആയിട്ടും സ്‌കൂൾ തുറന്നില്ലെങ്കിൽ, എൻട്രൻസ് പരീക്ഷകളും അഡ്മിഷനും നടന്നില്ലെങ്കിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസിക സംഘർഷം കൂടും. ഇതിനും പുറമെയാണ് മഴയും മഴക്കാല പനിയും വരാനുള്ളത്.
റിലാക്സ് ചെയ്യാൻ ഒട്ടും സമയമില്ല, അല്പസമയം റിലാക്സ് ചെയ്യാതെ പറ്റുകയുമില്ല. ഇതാണ് ഇനി വരുന്ന ദിവസങ്ങൾ.
കൊറോണയുടെ ആദ്യകാലത്തേ ഞാൻ പറഞ്ഞത് പോലെ കൊറോണ ട്വൻറി ട്വൻറി മാച്ച് അല്ല, ടെസ്റ്റ് മാച്ചാണ്. ഇനിയും ഇന്നിങ്‌സുകൾ ഉണ്ടാകും, രണ്ടാം റൗണ്ടിലെ ജയം നമുക്ക് സന്തോഷം നൽകണം, പക്ഷെ ജീവിതം സാധാരണ നിലയിൽ ആകുമെന്നുള്ള പ്രതീക്ഷ തന്നെ ഏറെ നാളത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ആയിരങ്ങളുടെ ജീവൻ രക്ഷിക്കാമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇനി വരുന്ന കൊറോണയുടെ തിരമാലകളിലും ഇതേ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ ലോകം ആദരവോടെ നോക്കിക്കാണുന്ന ഒരു സ്ഥലമായി മാറും കേരളം, മാറ്റണം.
മുരളി തുമ്മാരുകുടി






കൊറോണക്ക് ശേഷമുള്ള ലോകം
എന്നാണ് കൊറോണ അവസാനിക്കുന്നത് ? കൊറോണക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും ?
രാജ്യങ്ങളുടെ അതിർത്തികൾ നേർത്തു വന്നിരുന്ന ഒരു ലോകമായിരുന്നു കൊറോണക്ക് മുൻപ്. പരസ്പരം യുദ്ധം ചെയ്തിരുന്ന യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തികൾ കടക്കുന്നത് നമ്മൾ അറിയാത്ത സ്ഥിതിയായി. പക്ഷെ കൊറോണ പെട്ടെന്ന് പഴയ അതിർത്തികൾ തിരിച്ചു കൊണ്ട് വന്നു. ഇനി അതിരുകൾ ഇല്ലാത്ത ലോകം ഉണ്ടാകുമോ അതോ മതിലുകൾ ഉയരുന്ന ലോകമാണോ ഉണ്ടാകാൻ പോകുന്നത് ?
എങ്ങനെയാണ് തൊഴിൽ ലോകം മാറാൻ പോകുന്നത് ? ഇമ്മിഗ്രെഷൻ കുറയുമോ അതോ കൂടുമോ ?
വമ്പൻ സൈന്യങ്ങളും സന്നാഹങ്ങളും ഉണ്ടായിട്ടും വൻശക്തികൾക്ക് കുഞ്ഞൻ വൈറസിനെ ഒന്നും ചെയ്യാൻ പറ്റിയില്ല. ഇനി ഉള്ള ലോകത്ത് സൈന്യങ്ങളുടെ ഭാവി എന്തായിരിക്കും ?
എന്തായിരിക്കും നേതൃത്വത്തിന്റെ ഭാവി ?, ഏതു തരം നേതാക്കളാണ് നാളെ ലോകത്ത് ഉണ്ടാകാൻ പോകുന്നത്. ജനപ്രിയമായ നേതൃത്വത്തിൽ നിന്നും മാറി കാര്യക്ഷമമായ നേതൃത്വമാകുമോ ലോകം ആഗ്രഹിക്കുന്നത് ?
എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് എന്റെ ഉത്തരങ്ങളും ചിന്തകളുമായി നാളെ (മെയ് എട്ടാം തിയതി) രാത്രി ഒമ്പത് മണിക്ക് കൈരളി ചാനലിൽ ഞാൻ സംസാരിക്കുന്നുണ്ട്. ചർച്ചയല്ല, എന്റെ തല, എന്റെ ഫുൾ ഫിഗർ, ചുവന്ന കുർത്ത, അദ്ദാണ് !
1. സുഹൃത്തുക്കളും ഫോളോവേഴ്സും കാണുക, ഈ പോസ്റ്റ് ഷെയർ ചെയ്യുക, കൂടുതൽ ആളുകൾ കാണട്ടെ.
2. മറ്റു ചാനലുകളിൽ ഉള്ള സുഹൃത്തുക്കൾക്ക് കടന്നു വരാം. ചർച്ച ഇല്ല, ഫുൾ ഫിഗർ പ്രസന്റേഷൻ ഓഫറുകൾ സ്വീകരിക്കുന്നുണ്ട്.
അപ്പൊ എല്ലാം പറഞ്ഞ പോലെ, മെയ് എട്ടാം തിയതി വൈകിട്ട് ഒമ്പത് മണിക്ക് കൈരളിയിൽ.
മുരളി തുമ്മാരുകുടി





ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ?
തിരുവാഴിത്താന്റെ കഥ എപ്പോഴെങ്കിലും കേട്ടിട്ടില്ലാത്ത ആളുകൾ എന്റെ തലമുറയിലെ നായർ കുടുംബങ്ങളിൽ ഉണ്ടാകില്ല. മരുമക്കത്തായത്തിന്റെയും അതിന്റെ ദൂഷ്യഫലങ്ങളുടെയും ഉത്തമ ഉദാഹരണമായിരുന്നു തിരുവാഴിത്താൻ എന്ന കാരണവർ.
തിരുവിതാംകൂറിലെ മരുമക്കത്തായം അനുസരിച്ച് സന്പത്തിന്റെ അവകാശികൾ കുടുംബത്തിലെ സ്ത്രീകളാണ്, അതെല്ലാം നോക്കി നടത്തുന്നത് വീട്ടിലെ മൂത്ത കാരണവരും. സ്ത്രീകൾ സ്വന്തം വീട്ടിൽത്തന്നെ താമസിക്കുന്നതിനാൽ കാരണവർ സ്വാഭാവികമായും ആങ്ങളയോ അമ്മാവനോ ആയിരിക്കും. നായർ കുടുംബത്തിലെ ആണുങ്ങൾ മറ്റു നായർ കുടുംബങ്ങളിൽ ‘സംബന്ധത്തിന്’ പോവുകയാണ് പതിവ്. അതുകൊണ്ട് പഴയ നായർ കുടുംബത്തിൽ അവിടുത്തെ സ്ത്രീകൾ, അവരുടെ മക്കൾ, മക്കളുടെ മക്കൾ ഇവരെല്ലാമാണ് താമസം, കൂട്ടത്തിൽ കാരണവരായ അമ്മാവനും. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിൽ കാരണവരായ അമ്മാവന് മാത്രം ഭാര്യയെ വീട്ടിൽ താമസിപ്പിക്കാനുള്ള അവകാശമുണ്ടായിരുന്നു.
കാര്യം ആള് കാരണവർ ആണെങ്കിലും സ്വത്ത് മുഴുവൻ സഹോദരിമാരുടെയും അവരുടെ മക്കളുടേയും ആയിരുന്നു. അത് അന്യാധീനപ്പെടാതെ നോക്കി നടത്തുക, പറ്റുന്നതുപോലെ സന്പത്ത് വർദ്ധിപ്പിക്കുക, അല്പം പോലും സ്വന്തം ഭാര്യക്കോ മക്കൾക്കോ കൊടുക്കാതിരിക്കുക, ഇതൊക്കെയാണ് അക്കാലത്തെ നല്ല അമ്മാവന്മാർ ചെയ്യേണ്ടിയിരുന്നത്.
എന്നാൽ സ്വത്തിന്റെ കാര്യം ആയതിനാൽ അന്നും ‘നല്ല അമ്മാവൻ’ പൊതുവെ ചിത്രങ്ങളിൽ മാത്രം കാണുന്ന ഒരാളാണ്. സഹോദരിമാരുടെ സ്വത്ത് പരമാവധി ആസ്വദിക്കുക, അവസരം കിട്ടിയാൽ സംബന്ധങ്ങൾക്കും, ചുറ്റിക്കളികൾക്കും, സ്വന്തം മക്കൾക്കും ഊറ്റിക്കൊടുക്കുക, സഹോദരിമാരെ ഏതാണ്ട് പട്ടിണിക്കിട്ട പോലെ വളർത്തുക (വീട്ടിൽ എത്ര അരിവെക്കണം, കറിക്ക് എത്ര തേങ്ങാ വേണം എന്നൊക്കെ തീരുമാനിക്കുന്നത് അമ്മാവനാണ്, അമ്മായി ഉണ്ടെങ്കിൽ അവരും), മരുമക്കളെ യാതൊരു ഉത്തരവാദിത്തബോധവും ഇല്ലാതെ വളർത്തുക, എന്നിട്ട് ആ കാര്യം പറഞ്ഞ് അവരെ അപമാനിക്കുക, അക്കാരണത്താൽ സന്പത്ത് അവരെ ഏൽപ്പിക്കാതിരിക്കുക ഇതൊക്കെയാണ് കാരണവർ അമ്മാവന്മാരുടെ അന്നത്തെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രോസിജിയർ. ഇക്കാലത്ത് ആദർശവൽക്കരിക്കപ്പെടുന്ന കൂട്ടുകുടുംബങ്ങൾ വാസ്തവത്തിൽ ഉപജാപങ്ങളുടേയും തൊഴുത്തിൽക്കുത്തിന്റെയും അരങ്ങും ആലയവും ആയിരുന്നു.
ഇതിനൊരു മാറ്റമുണ്ടാകുന്നത് കാരണവർ അമ്മാവന്റെ മരണത്തോടെയാണ്. വീട്ടിലെ ഒട്ടുമിക്ക അംഗങ്ങളും പ്രാർത്ഥിക്കുന്നത് അമ്മാവൻ പെട്ടെന്ന് തട്ടിപ്പോകണേ എന്നാണ്. പക്ഷെ ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്ന് പറഞ്ഞതുപോലെ കുടിലൻമാരായിരുന്ന കാരണവന്മാർ വേഗത്തിലൊന്നും കാലപുരി പൂകാറില്ല.
ഇത്തരത്തിൽ എല്ലാം തികഞ്ഞ ഒരു കാരണവരായിരുന്നു തിരുവാഴിത്താൻ. ആയ കാലത്ത് മരുമക്കൾക്ക് വേണ്ടത്ര പണികൊടുത്ത്, എല്ലാ മരുമക്കളാലും വെറുക്കപ്പെട്ട ഒരു ശരാശരി കാരണവർ ജന്മം. പക്ഷെ മരണകാലത്ത് ചെയ്ത ഒറ്റ ബ്രില്യന്റ് പ്രവൃത്തിയാൽ അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നു, ഞാൻ എഴുതുന്നു, നിങ്ങൾ വായിക്കുന്നു.
അമ്മാവൻ മരിക്കാൻ കിടക്കുകയാണ്, മരുമക്കൾ കൂടിയിട്ടുണ്ട്, മരിച്ചാൽ കരയാനായി ജോലിക്കാർ എത്തിയിട്ടുണ്ട്. (അതെ, ഇപ്പോൾ തമിഴ്‌നാട്ടിലും വടക്കേ ഇന്ത്യയിലും ഉള്ളതുപോലെ അക്കാലത്ത് കൂലിക്ക് കരയുന്ന പണി കേരളത്തിലും ഉണ്ടായിരുന്നു.സ്നേഹം കൊണ്ട് കരയാൻ ആളില്ലാത്തതായിരുന്നിരിക്കാം കാരണം). ഗംഗാ ജലം റെഡി, ആരോ രാമായണം പകുക്കുന്നു.
"അമ്മാവന് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?"
രാജാക്കന്മാർ മരിക്കുന്നതിന് മുൻപ് അവസാനമായി നൽകുന്ന ഉത്തരവിനാണ് ‘അന്ത്യ ശാസനം’ എന്ന് പറയുന്നത്. ഇപ്പോൾ രാജാക്കന്മാർ ഇല്ലാത്തതിനാൽ അന്ത്യശാസനം എന്നാൽ ലാസ്റ്റ് വാണിങ് എന്നർത്ഥം വന്നിട്ടുണ്ട്. കാരണവന്മാർക്ക് അന്ത്യശാസനം ഒന്നുമില്ലെങ്കിലും, “ആ കിഴക്കേ പറന്പിലെ മുപ്പത് സെന്റ് ഇന്ന ആൾക്ക് പതിച്ചുകൊടുക്കണം” എന്നൊക്കെ വേണമെങ്കിൽ പറയാം. അത് മരുമക്കൾ അംഗീകരിക്കണമെന്നില്ല, അംഗീകരിക്കാറുമില്ല. പുതിയ കാരണവരുടെ അധികാര പ്രയോഗം തുടങ്ങുന്നത് പഴയ കാരണവർ പറഞ്ഞതൊക്കെ നിരാകരിച്ചുകൊണ്ടാണ്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ പുതിയ ബോസുമാർ പഴയ ആൾ മണ്ടനായിരുന്നെന്നും ‘ഞാൻ’ ഭയങ്കര മാറ്റങ്ങൾ വരുത്തുമെന്നും പറഞ്ഞ് ചാടിപ്പുറപ്പെടുന്പോൾ ഞാൻ ഈ കാരണവൻമാരെ ഓർക്കാറുണ്ട്.
തിരുവാഴിത്താന് അങ്ങനെ ഒരു നിർദ്ദേശവും നൽകാനില്ല. അങ്ങനെ ഒരുപകാരം പോണപോക്കിൽ അങ്ങേരിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ പുള്ളിക്ക് ഒരാഗ്രഹമുണ്ടായിരുന്നു.
"എടാ കഴുവേറികളെ…” അമ്മാവൻ വിളിച്ചു (പണ്ടുകാലത്ത് അമ്മാവന്മാർ മരുമക്കളെ സ്നേഹപൂർവ്വം വിളിച്ചിരുന്നതാണ്).
"എന്താമ്മാവാ?”
"ആ തേങ്ങാപ്പുരയിൽ തേങ്ങാ പൊതിക്കാനുള്ള കന്പിപ്പാര കിടപ്പുണ്ടോ ?
"ഇപ്പൊ നോക്കാം, അമ്മാവാ,"
ആരോ ഓടിയിപ്പോയി നോക്കി.
"അതവിടെ ഉണ്ടമ്മാവാ"
"അത് നിന്റെ അമ്മയെ കെട്ടിക്കാൻ വച്ചിരിക്കയാണോ, ഇങ്ങ് എടുത്തുകൊണ്ടു വാടാ കഴുതേ" (വീണ്ടും അക്കാലത്തെ സ്നേഹമസൃണമായ സംഭാഷണം).
വേറാരൊ പോയി കന്പിപ്പാര കൊണ്ടുവന്നു.

"ഞാൻ മരിച്ചു കഴിഞ്ഞാൽ ഉടൻ ഇത് എന്റെ ആസനത്തിൽ കൂടി അടിച്ച് തലവരെ കേറ്റണം"
എന്താണ് ഈ അപൂർവ്വമായ ആവശ്യത്തിന്റെ അടിസ്ഥാനം എന്ന് മരുമക്കൾക്ക് മനസ്സിലായില്ല. സിദ്ധികൂടിയ സ്വാമിമാരെ മരിച്ചുകഴിയുന്പോൾ നിറുകയിൽ നിന്നും താഴേക്ക് കമുകിന്റെ വാരി അടിച്ചിറക്കുന്ന ആചാരമുണ്ട്. അമ്മാവൻ ഇടക്ക് തിരുവില്വാമലയിൽ ഭജനത്തിനൊക്കെ പോകുന്നതായതിനാൽ അവിടെ നിന്നും കിട്ടിയ വല്ല പുതിയ ആചാരവുമാകാം.
എന്താണെങ്കിലും ആവശ്യം കേട്ടപാടെ മരുമക്കളുടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ ചെയ്യാം... ഞാൻ ചെയ്യാം എന്നുപറഞ്ഞ് മരുമക്കൾ തമ്മിൽ മത്സരമായി.
"എനിക്ക് നിങ്ങൾ എല്ലാവരും ഒരുപോലെയാണ്. അതുകൊണ്ട് എല്ലാവരും കൂടി ഒരുമിച്ച് അടിച്ചുകേറ്റിയാൽ മതി." കാരണവർ ശാന്തശീലനായി. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
മരുമക്കൾ അമ്മാവന് വായിൽ ഗംഗാജലം പകർന്നു. സഹോദരിമാർ രാമായണം പകുത്തു വായന തുടങ്ങി.
“മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്താൻ.
“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതം ചെയ്തതവൻതന്നെ ഞാനൊടുക്കുവൻ.”
അമ്മാവൻ അന്ത്യശ്വാസം വലിച്ചു.
മരുമക്കൾ അമ്മാവന്റെ ആസനത്തിൽ കന്പിപ്പാര വെച്ചു, കുറച്ചു പേർ അമ്മാവനെ മുകളിൽ നിന്നും പിടിച്ചുവെച്ചു, മറ്റുള്ളവർ താഴെ നിന്നും ആഞ്ഞുതള്ളി.
പിന്നെ ആചാരപ്രകാരം താഴെ വെള്ളവിരിച്ച് അതിൽ ഇറക്കി കിടത്തി.
നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. അവർ എത്തി, പക്ഷെ കണ്ട കാഴ്ച അവരെ നടുക്കി. .
ആസനത്തിലൂടെ പാര അടിച്ചു കയറ്റി കാരണവർ മരിച്ചു കിടക്കുന്നു.
അമ്മാവനും മരുമക്കളും തമ്മിലുള്ള ഉടക്ക് നാട്ടിൽ എല്ലാവർക്കും അറിയാം
"കാര്യം എത്ര മോശപ്പെട്ട കാരണവരാണെങ്കിലും, ദിസ് ഈസ് ടൂ മച്ച്." വന്നവർ അഭിപ്രായപ്പെട്ടു.
"അമ്മാവന്റെ അന്ത്യാഭിലാഷം ആയിരുന്നു" എന്നൊക്കെ മരുമക്കൾ കോറസായി പറയുന്നുണ്ട്, ആരെങ്കിലും വിശ്വസിക്കുമോ..?
രാജകിങ്കരന്മാർ സ്ഥലത്തെത്തി. അമ്മാവനെ കൊന്ന കുറ്റത്തിന് മരുമക്കളെ തുറുങ്കിലടച്ചു, വിചാരണ ചെയ്തു കഴുവിലേറ്റി.
മരിച്ചാൽ പോലും ആളുകൾക്ക് പണിതരുന്ന മഹാന്മാർക്ക് അന്ന് മുതൽ തിരുവാഴിത്താൻ എന്ന പേര് വന്നു.
ഇതൊക്കെ പഴയ കഥയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ മരുമക്കത്തായത്തിന്റെ നടുവൊടിഞ്ഞു. സ്വാതന്ത്യത്തിന് ശേഷം കേരളത്തിലുണ്ടായ തലമുറ മരുമക്കളെ അല്ല, മക്കളെയാണ് നോക്കി വളർത്തിയത്. അതിപ്പോഴും തുടരുന്നു.
അതും എന്തൊരു വളർത്തലായിരുന്നു...
തങ്ങളുടെ തലമുറക്ക് ലഭിക്കാതെ പോയ സ്നേഹം കൊടുത്ത്, തങ്ങൾക്ക് വിശന്നാലും അവർക്ക് വിശക്കാതെ നോക്കി, തങ്ങൾ നേടിയതിനേക്കാൾ കൂടുതൽ വിദ്യാഭ്യാസം അവർ നേടണം എന്നാഗ്രഹിച്ച്, അതിനുവേണ്ടി തങ്ങളുടെ ആഗ്രഹങ്ങൾ വേണ്ടെന്ന് വെച്ച് ഒക്കെയാണ് 1950 മുതൽ 1970 വരെയുള്ള കാലത്ത് ജനിച്ച് ഇപ്പോൾ അന്പതിനും എഴുപതിനും ഇടക്ക് പ്രായമുള്ളവരുടെ തലമുറ മക്കളെ വളർത്തിയതും വളർത്തുന്നതും.
ആ തലമുറയിൽ ഉളളവരുടെ അച്ഛനമ്മമാർ ഞങ്ങളെ ചേർത്ത ശേഷം സ്‌കൂളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങളാകട്ടെ, മക്കളുടെ സ്‌കൂളിലെ പേരന്റ് ടീച്ചേർസ് മീറ്റിംഗിന് അവധി എടുത്തു വരുന്നു.
ആ തലമുറയിൽ ഉള്ളവരുടെ മാതാപിതാക്കൾ സ്‌കൂളിലെ പ്രോഗ്രസ്സ് കാർഡ് കാണുന്പോൾ മാത്രം കുറ്റം പറഞ്ഞതല്ലാതെ പഠിക്കാൻ ഒരു സഹായവും ചെയ്തതായി ഓർമ്മയില്ല. ഞങ്ങളാകട്ടെ, മക്കൾ പഠിക്കുന്ന വിഷയം ആദ്യം സ്വയം പഠിച്ച് അവർക്കായി നോട്ട് തയ്യാറാക്കിവെക്കുന്നു.
ഞങ്ങളുടെ തലമുറയിൽ ഉള്ളവർക്ക് ജോലി കിട്ടിയപ്പോൾ ഞങ്ങൾ സ്വയം പെട്ടിയെടുത്ത് റയിൽവേസ്റ്റേഷനിൽ പോയി ടിക്കറ്റ് എടുത്ത് സ്ഥലം വിട്ടു. അവിടെ ആരുടെയൊക്കെയോ കൂടെ പോയി താമസിച്ചു. എന്നാൽ ഞങ്ങളുടെ കുട്ടികൾക്ക് ജോലി കിട്ടുന്പോൾ ഞങ്ങൾ അവിടെ പോയി വീടെടുത്ത് കൊടുത്ത് കട്ടിലും കിടക്കയും വീട്ടുസാമാനങ്ങളും വാങ്ങിക്കൊടുക്കുന്നു.
ഇനി അവർക്ക് കുട്ടികൾ ഉണ്ടായാലോ, ഏത് അമേരിക്കയാണെങ്കിലും ഞങ്ങൾ അവിടെ പോയി കുട്ടികളെ നോക്കിക്കൊടുക്കും.
ഞങ്ങളല്ലേ സൂപ്പർ പേരന്റ്സ് എന്ന് ഞങ്ങൾക്ക് തോന്നാം.
എന്നാൽ ഒരു കാര്യത്തിൽ ഞങ്ങളും തിരുവാഴിത്താന്റെ സ്വഭാവം കാണിക്കുന്നുണ്ട്. അത് പൈതൃകമായ സ്വന്തിന്റെ കാര്യങ്ങളിലാണ്.
പൊതുവെ സ്വന്തം ആവശ്യത്തിന് പണം ഒട്ടും ചെലവാക്കാതെ ജീവിക്കുന്നവരാണ് ഞങ്ങളുടെ തലമുറ. എല്ലാം അടുത്ത തലമുറക്ക് വേണ്ടി കരുതിവെച്ചിരിക്കയാണ്. എന്നാൽ അതങ്ങ് വിട്ടു കൊടുക്കാൻ വലിയ മടിയുമാണ്. ഇതൊക്കെ നിങ്ങൾക്കുള്ളതാണെന്ന് ഇടക്കിടക്ക് പറയുമെങ്കിലും സന്പത്ത് മക്കൾക്ക് കൊടുക്കുന്നത് പോയിട്ട്, ഒരു വിൽപ്പത്രം എഴുതിവെക്കാൻ പോലും നമുക്ക് മടിയാണ്.
കുട്ടികൾക്കായി നമ്മൾ ഉണ്ടാക്കിയ സന്പത്ത് ഇപ്പോഴേ അവർക്ക് കൊടുത്താൽ അവരത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമോ എന്നാണ് കൂടുതൽ ആളുകളുടെയും പേടി.
ഇങ്ങനെ നിങ്ങൾ നിങ്ങളുടെ കുട്ടികളെപ്പറ്റി വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുട്ടികളെ ‘വളർത്തിയിട്ടില്ല’ എന്ന് തന്നെയാണ് അർത്ഥം. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ പഠിപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ വളർത്തുക എന്നതിന്റെ അർത്ഥം. ഒരാളുടെ ഭൗതികമായ വളർച്ച ജയിലിൽ ഇട്ടാലും ഉണ്ടാകും, സമയത്തിന് ഭക്ഷണം കൊടുത്താൽ മാത്രം മതി.
അപ്പോൾ ചെറുപ്പകാലം മുതലേ കുട്ടികളെ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തു പഠിപ്പിക്കുക, നിങ്ങളുടെ ആസ്തി ബാധ്യതകൾ അറിയിക്കുക. കുട്ടികൾ തൊഴിൽ ചെയ്തു സന്പാദിക്കുന്ന പണം അവരോട് തന്നെ വേണ്ട തരത്തിൽ നിക്ഷേപിക്കാൻ പറയുക. അക്കാര്യം അവരോട് സംസാരിക്കുക. അവരുടെ പണം വാങ്ങി കൈകാര്യം ചെയ്യുകയോ അതിൽ ഒട്ടും താല്പര്യം എടുക്കുകയോ ചെയ്യാതിരിക്കുക.
അച്ഛനമ്മമാർ കുട്ടികൾക്ക് വേണ്ടി അധികം സന്പാദിച്ചു വെക്കരുത് എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ. വേണ്ടത്ര പഠിപ്പിക്കുക, ജോലി നേടാൻ സഹായിക്കുക, പിന്നെ നിങ്ങൾ കുറച്ച് അടിച്ചുപൊളിക്കുക. പക്ഷെ
കൂടുതൽ മാതാപിതാക്കളും അങ്ങനെയല്ല. മക്കൾ വലുതായാലും അവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്, സന്പാദിച്ചുവെച്ചിരിക്കുന്നതും അവർക്ക് വേണ്ടിത്തന്നെ. പക്ഷെ എന്താണ് സന്പാദിച്ചിരിക്കുന്നതെന്ന് മക്കളോട് പറയുകയോ അതിന്റെ ഉത്തരവാദിത്തം അവരെ ഏൽപ്പിക്കുകയോ ഒട്ട് ചെയ്യുകയുമില്ല.
അതുകൊണ്ട് തന്നെ ഈ സ്നേഹമൊക്കെ സ്നേഹിച്ചിട്ടും, മക്കൾക്ക് വേണ്ടി ജീവിച്ചിട്ടും, ‘അച്ഛനുമമ്മയും സ്വത്തും കെട്ടിപ്പിടിച്ചിരിക്കയാണെന്നുള്ള’ പഴിയാണ് ബാക്കി. എന്റെ തലമുറയിലുള്ളവരുടെ ചില കുട്ടികളെങ്കിലും ഇങ്ങനെ പറഞ്ഞു തുടങ്ങി, അതുകൊണ്ടാണ് ഞാൻ പഴയ കഥ ഓർത്തത്.
അത് വേണ്ട. നിങ്ങൾക്ക് അത്യാവശ്യം പൈതൃക സമ്പത്തുള്ള ആളാണെങ്കിൽ, അത് മക്കൾക്ക് കൊടുക്കാനാണ് നിങ്ങൾ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ ഇനി അധികം വൈകിക്കേണ്ട. കുട്ടികൾക്ക് പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ കുറേശ്ശെ അതവർക്ക് കൊടുക്കുക. മുഴുവൻ ഒറ്റയടിക്ക് കൊടുക്കണം എന്നല്ല. സന്പത്തും സന്പാദ്യവും കൈകാര്യം ചെയ്ത് അവർക്ക് പരിചയമുണ്ടാകണം. അത് നമ്മൾ അവരുടെ ചുറ്റുമുള്ള കാലത്ത് തന്നെ വേണം താനും. അപ്പോൾ എന്തെങ്കിലും തെറ്റുണ്ടായാൽ പറഞ്ഞുകൊടുക്കാനും താഴെ വീണാൽ പിടിച്ചുയർത്താനും നമ്മൾ ഉണ്ടല്ലോ.
മക്കൾക്ക് വേണ്ടി എല്ലാം ചെയ്തുകൊടുക്കുകയും മക്കൾക്ക് വേണ്ടി സന്പത്ത് കൂട്ടിവെക്കുകയും ചെയ്യുന്ന മാതാപിതാക്കൾ വാസ്തവത്തിൽ ഉത്തരവാദിത്തബോധം ഉള്ളവരല്ല. കുട്ടികളെ ജീവിക്കാനല്ല, പരാജയപ്പെടാനാണ് അവർ പരിശീലിപ്പിക്കുന്നത്. ചെറുപ്പ കാലത്ത് തന്നെ കുട്ടികളെ സ്വന്തം ആസ്തി ബാധ്യതകൾ അറിയിച്ചു വളർത്തുകയും ഏറ്റവും വേഗത്തിൽ അവർക്ക് പൈതൃക സ്വത്തുക്കൾ വീതം വച്ച് നൽകുകയും ചെയ്യുന്ന കുടുംബങ്ങൾ ആണ് വേഗത്തിൽ സാമ്പത്തികമായി പുരോഗമിക്കുന്നത് എന്ന് മാത്രമല്ല കുടുംബത്തിൽ അടിപിടിയില്ലാത്തത്.
ഇനിയത്തെ വർഷവും വിഷുവും വരുമ്പോഴേക്കും ആരെന്നും എന്തെന്നും ആർക്കും അറിയില്ലാത്ത ഈ കൊറോണക്കാലം സമ്പത്തിനേയും സമ്പാദ്യത്തേയും ബാദ്ധ്യതകളേയും ലോണുകളേയും പറ്റിയൊക്കെ മക്കളോട് സംസാരിക്കാനായിട്ടുള്ള അവസരമായിട്ടെടുക്കുക, പതുക്കെ പതുക്കെ പൈതൃകമായി ലഭിച്ച സ്വത്തുക്കൾ ഉള്ളവർ അത് അടുത്ത തലമുറക്ക് കൈമാറുന്നതിനെ പറ്റി ചിന്തിക്കുക, ഉറപ്പായിട്ടും ഒരു വിൽ എഴുതിവെക്കുക. കൊറോണക്കാലം കഴിയുമ്പോൾ അവരെക്കൊണ്ട് ചുമ്മാ പിതൃസ്മരണ ചെയ്യിക്കേണ്ട, വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ അവർക്ക് സഹായം വേണ്ടി വരികയും ചെയ്യും..

മുരളി തുമ്മാരുകുടി
(ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിലാണ് ഞാൻ ജനിച്ചതെങ്കിലും മരുമക്കത്തായം നില നിന്ന അവസാന കുടുംബങ്ങളിൽ ഒന്നിൽ ആണ്. പക്ഷെ എന്റെ അമ്മാവൻ കഥയിൽ പറഞ്ഞ അമ്മാവന് കടക വിരുദ്ധമായിട്ടാണ് പെരുമാറിയത്. കിട്ടിയ സ്വത്ത് വർദ്ധിപ്പിച്ചു, അത് സഹോദരിക്കും മക്കൾക്കും പരമാവധി ഉപകാരപ്പെടുന്ന തരത്തിൽ ഉപയോഗിച്ചു, വേണ്ട സമയത്ത് തന്നെ അത് മരുമക്കളെ ഏൽപ്പിച്ചു. അമ്മാവൻ കല്യാണം കഴിച്ചിരുന്നില്ല എന്നത് തീർച്ചയായും ഈ പെരുമാറ്റത്തെ സഹായിച്ചിട്ടുണ്ടാകണം !, അതുകൊണ്ട് തന്നെ ഈ ലേഖനം പൊതു താല്പര്യപ്രകാരമാണ്, ആത്മകഥാംശമില്ല ! )

കൊറോണയുടെ മൂന്നാം വരവ്...
2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.
പ്രവാസികളായ മലയാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ് ആരംഭിച്ചിരിക്കയാണ്. ഈ മൂന്നാമത്തെ വരവിന് ഒരു പ്രത്യേകതയുണ്ട്. ഇത്തരത്തിൽ ഒരു മൂന്നാം വരവ് ഉണ്ടാകുമെന്ന് അറിഞ്ഞെടുത്ത തീരുമാനത്തിൽ നിന്നാണ് ഈ തിരമാല തുടങ്ങുന്നത്.
കേരളത്തിലേക്ക് വരണം എന്നാഗ്രഹിക്കുന്നവരെ, അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നോ ആണെങ്കിലും അതിനനുവദിക്കണമെന്നും അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണമെന്നുമുള്ളത് ധാർമ്മികമായ ഒരു തീരുമാനമാണ്. അത് കൂടുതൽ കേസുകളുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ എടുക്കുന്പോഴാണ് ആ തീരുമാനത്തിന്റെ മിഴിവ് കൂടുന്നത്.
ഇപ്പോൾ കേരളത്തിൽ രോഗം പിടിച്ചു കെട്ടിയ നിലക്ക് പുറമെ നിന്നുള്ള വരവ് പാടെ ഒഴിവാക്കി അതിർത്തിയിലെല്ലാം മണ്ണിട്ട് വേണമെങ്കിൽ നമുക്ക് കേരളത്തെ സംരക്ഷിക്കാമായിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരോട് കേന്ദ്ര സർക്കാരും ഇന്ത്യക്കകത്തുള്ളവരോട് സംസ്ഥാന സർക്കാരും അത്തരം ഒരു നയമല്ല സ്വീകരിച്ചിരിക്കുന്നത്. അതൊരു നല്ല കാര്യമാണ്, ഞാൻ പൂർണ്ണമായി പിന്തുണക്കുന്നതും.
ഈ മൂന്നാമത്തെ വരവിലും ഏറെ മരണങ്ങളില്ലാതെ കേരളം രക്ഷപ്പെടുമോ?
ഇതിന് എളുപ്പത്തിൽ പറയാവുന്ന ഒരുത്തരമില്ലെങ്കിലും ആശാവഹമായ ചിലതുണ്ട്.
1. എങ്ങനെയാണ് കൊറോണ പോലുള്ള ഒരു മഹാമാരിയെ കൈകാര്യം ചെയ്യേണ്ടതെന്ന് നമ്മുടെ ആരോഗ്യവകുപ്പിന് നല്ല ഗ്രാഹ്യമുണ്ട്. നിപ മുതൽ കിട്ടിയ അനുഭവ പാഠങ്ങളുമുണ്ട്.
2. കൊറോണക്കെതിരെയുള്ള യുദ്ധം നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്കകത്ത് നിന്ന് നടത്താനുള്ള സാവകാശം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നൽകുക എന്നതാണ് പ്രധാനം. അതായത് ഗുരുതരമായ മൊത്തം കേസുകളുടെ എണ്ണം എപ്പോഴും നമുക്ക് ലഭ്യമായ ഐ സി യു, വെന്റിലേറ്റർ സംവിധാനങ്ങളുടെ പകുതിയിലും താഴെ നിർത്താൻ സാധിക്കണം. അതുപോലെതന്നെ അറിയാവുന്ന കേസുകളുടെ ആകെ എണ്ണം ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉണ്ടാക്കി ട്രേസ് ചെയ്ത് ഹൈറിസ്ക് ഗ്രൂപ്പിനെ നിരീക്ഷിച്ചു കൊണ്ടുപോകാൻ സാധിക്കണം.
3. ഈ കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സാധിക്കുന്നതിൽ ഏറ്റവും നല്ല സംരക്ഷണം നൽകണം. ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങളോ വിശ്രമമോ ഇല്ലാതെ അവർക്ക് യുദ്ധം ചെയ്യേണ്ടി വരരുത്. ആരോഗ്യ പ്രവർത്തകരെ വാടകവീട്ടിൽ നിന്നും ഇറക്കിവിടുന്ന സാഹചര്യങ്ങൾ ഒരിക്കലും ഉണ്ടാകരുത്. അവരുടെ ശ്രമവും ആത്മവിശ്വാസവും ഇല്ലെങ്കിൽ നമ്മുടെ പ്രതിരോധം വെറും ചീട്ടുകൊട്ടാരമാണ് എന്നത് മറക്കരുത്.
4. കൊറോണക്കാലത്തിന്റെ ആദ്യ ദിനങ്ങളിൽ ഏറെക്കുറെ സന്പൂർണ്ണമായ ലോക്ക് ഔട്ട് ഉണ്ടായിട്ടും ഭക്ഷണത്തിന് ക്ഷാമമുണ്ടായില്ല എന്നും പണമില്ലാത്തതിനാൽ ആളുകൾ പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും ആളുകൾക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട് ഇനിയും അത്തരം കടുത്ത നടപടികൾ വേണ്ടി വന്നാൽ ആളുകളുടെ മാനസിക ആശങ്ക കഴിഞ്ഞ തവണത്തെ അത്രയും ഉണ്ടാകില്ല.
5. കേന്ദ്ര സർക്കാർ ട്രെയിൻ സർവീസുകൾ പരിമിതമായെങ്കിലും നാളെ തുടങ്ങുകയാണ്. സംസ്ഥാന സർക്കാരും പൊതുഗതാഗതം കുറച്ചൊക്കെ ഉടൻ തുടങ്ങുമെന്ന് കരുതാം. പൊതുഗതാഗതം എന്നത് ആളുകളുടെ യാത്രാ സംവിധാനം മാത്രമല്ല, മാനസികമായി ആത്മവിശ്വാസം നൽകുന്ന ഒന്നുകൂടിയാണ്. വേണമെങ്കിൽ ബാംഗ്ലൂരിൽ നിന്ന് എപ്പോൾ വേണമെങ്കിലും കേരളത്തിലെത്താം എന്നൊരു വിശ്വാസമുണ്ടായാൽ പിന്നെ ബാംഗ്ലൂരിൽ നിന്നു വരുന്നവരുടെ എണ്ണം കുറയും. ജനീവയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ഞാൻ ആദ്യം ശ്രദ്ധിച്ചത് ബസ് സർവീസ് ഉണ്ടോ എന്നതാണ്. അതുണ്ട് എന്ന് കണ്ടപ്പോൾ ഉണ്ടായ ആത്മവിശ്വാസം ചെറുതല്ല.
6. ഈ കാര്യങ്ങൾ അറിയുന്ന, പരിമിതികൾക്കിടയിലും മുന്നിൽ നിന്നു നയിക്കുന്ന നേതൃത്വം നമുക്കുണ്ട്. കേരളത്തിൽ ഈ വിഷയത്തിൽ എന്താണ് നടക്കുന്നതെന്ന് ഓരോ മലയാളിക്കും അറിയാം.
അതേസമയം കാര്യങ്ങൾ വഷളാകാനുള്ള സാഹചര്യങ്ങളുമുണ്ട്.
1. വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും കേരളത്തിൽ എത്തുന്നത്. അഞ്ചു ലക്ഷത്തോളം പേർ അതിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. മറ്റിടങ്ങളിലെ സാന്പത്തികവും ആരോഗ്യവുമായ പ്രശ്നങ്ങളാൽ ഇനിയും ധാരാളം ആളുകൾ എത്താൻ ശ്രമിക്കും. ആഴ്ചയിൽ ശരാശരി ഒരു ലക്ഷം പേരെങ്കിലും എത്തുകയും അതിൽത്തന്നെ ആയിരത്തിലൊരാൾക്ക് എങ്കിലും വൈറസ് ബാധ ഉണ്ടാവുകയും ചെയ്താൽ കേസുകളുടെ എണ്ണം ആഴ്ചയിൽ നൂറു കടക്കും. ഇത്തരം കേസുകളിൽ അൻപത് ശതമാനത്തോളം രോഗലക്ഷണങ്ങൾ ഇല്ലാത്ത, എന്നാൽ വൈറസ് ബാധ ഉള്ള ആളുകൾ (മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിവുള്ളവരും) ആണെന്നാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. പുറത്തു നിന്നും വരുന്നവർ കൃത്യമായി ക്വാറന്റൈൻ കണ്ടീഷൻ പാലിക്കണം എന്നൊക്കെയാണ് പറയുന്നതെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവർ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. വൈറസ് ഉള്ള ആൾ ശരാശരി രണ്ടാൾക്ക് രോഗം പകർന്നു നൽകിയാൽത്തന്നെ രോഗികളുടെ എണ്ണം പതിനായിരം കടക്കാൻ അധികം സമയം വേണ്ട. റാന്നിയിലും കാസർഗോഡും ഒരാളിൽ നിന്നും എത്രയോ ആളുകളിലേക്കാണ് രോഗം പടർന്നത്. അപ്പോൾ വളരെ കുറച്ച് ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മതി കാര്യങ്ങൾ കൈവിട്ടു പോകാൻ.
2. ഇത് സംഭവിക്കാതിരിക്കാൻ ഓരോ വാർഡിലും സർക്കാർ തലത്തിൽ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, റെസിഡന്റ് അസോസിയേഷനുകൾ ഇവരെല്ലാം ചേർന്നുള്ള ഒരു ജാഗ്രതാ സംവിധാനം സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് (നല്ലൊരു മാതൃകയാണ്). സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഓരോ കേസുകൾക്കും അംഗീകാരം കൊടുക്കുന്നതിന് മുൻപ് പാസിന് അപേക്ഷിക്കുന്നവരുടെ വീട് ആശാ വർക്കർമാർ സന്ദർശിച്ച് അവിടെ സെൽഫ് ക്വാറന്റൈനിനുള്ള സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നുണ്ട്, സൗകര്യമില്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന സെന്ററുകളിൽ ആണ് പോകേണ്ടത്. തിരിച്ചുവരുന്ന എല്ലാവരും സ്വാഭാവികമായും സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. വന്നു കഴിഞ്ഞാൽ അടച്ച് മുറിയിലിരിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ട് ആണുതാനും. ഇത്തരത്തിൽ വീടുകളിൽ ക്വറിന്റൈനിൽ എത്തി അത് ലംഘിക്കുന്നവരെ ചുറ്റുമുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നല്ല അയൽബന്ധങ്ങൾ നിലനിർത്തുന്നതിന്റെ പേരിൽ ആളുകൾ ഈ ഉത്തരവാദിത്തം കാര്യമായി എടുക്കില്ല. ഇത്തരത്തിൽ വിളിച്ചു പറഞ്ഞ ഒരു പഞ്ചായത്തംഗത്തെ ക്വാറന്റൈനിൽ ഇരുന്നവരുടെ ബന്ധുക്കൾ മർദ്ദിച്ചതായും വായിച്ചു. ചുരുക്കത്തിൽ പറഞ്ഞുവരുന്നത് പുറത്തു നിന്നും ആളുകൾ വരുന്നതല്ല യഥാർത്ഥ പ്രശ്നം, വന്നു കഴിഞ്ഞാലുള്ള അവരുടെ ഉത്തരവാദിത്തപരമായ പെരുമാറ്റമാണ്.
ഇക്കാര്യത്തിൽ സമൂഹമാകെ ശ്രദ്ധയോടെ ഇരിക്കണം. നമ്മുടെ പഞ്ചായത്ത് അംഗങ്ങളും ആശാ വർക്കേഴ്സും അനുകരണീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്, അവരെ സഹായിക്കണം. ഇത് നമ്മുടെ അയൽക്കാരുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിന്റെ മാത്രം വിഷയമല്ല, നമ്മുടെ സമൂഹത്തിന്റെ മൊത്തം ഭാവിയുടെയും നിങ്ങളുടെ ആരോഗ്യത്തിന്റെയും പ്രശ്നമാണ്. ഉത്തരവാദിത്തം പുറത്തുനിന്ന് വരുന്നവരുടെയും വീട്ടുകാരുടെയും, അയൽക്കാരുടെയും ആണ്. സർക്കാരിന്റെ കണ്ണ് വെട്ടിക്കുക എന്നത് വലിയ അഭിമാനമായി കാണരുത്, അതിനെ പ്രോത്സാഹിപ്പിക്കുകയുമരുത്.
3. ഇന്ത്യയിലെ പല നഗരങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കയാണ്. ലോക്ക് ഡൌൺ തുടങ്ങിയ മാർച്ച് 24 ന് ഇന്ത്യയിൽ മൊത്തം കേസുകൾ ആയിരത്തിന് താഴെ ആയിരുന്നത് ഇപ്പോൾ അറുപതിനായിരത്തിന് മുകളിലായി. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ പുതിയ രോഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ചെന്നൈയിലും മുംബൈയിലും ഒന്നും അങ്ങനെയല്ല കാര്യങ്ങൾ. ഏറെ മലയാളികളുള്ള സ്ഥലങ്ങളാണ് ഇതെല്ലാം. അവിടെയൊക്കെ സമൂഹ വ്യാപനം ഉണ്ടാവുകയോ ഉണ്ടായി എന്ന് സന്ദേശങ്ങൾ വരികയോ ചെയ്താൽ ആളുകളുടെ ഒഴുക്ക് പിന്നെയും കൂടും.
4. ആദ്യ രണ്ടുമാസത്തെ ലോക്ക് ഡൌൺ നമ്മുടെ സമൂഹം ഏറെക്കുറെ നന്നായി കൈകാര്യം ചെയ്തു. കുട്ടികളുടെ അവധിക്കാലമായതിനാൽ അതും വലിയ പ്രശ്നമായില്ല. ഇനി ലോക്ക് ഡൌൺ നീട്ടിയാൽ പലർക്കും സാന്പത്തികമായി പിടിച്ചു നിൽക്കാൻ പറ്റിയെന്നു വരില്ല. പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷകൾ നടന്നില്ലെങ്കിൽ അത് ആളുകൾക്ക് ബുദ്ധിമുട്ടാകും. എൻട്രൻസ് പരീക്ഷകൾ, ഡിഗ്രി കോഴ്‌സുകളുടെ അവസാന പരീക്ഷ എന്നിവ ഏറെ പ്രധാനവും മാനസിക സംഘർഷം ഉണ്ടാക്കുന്നതുമാണ്. സർക്കാരിന് പോലും ഇനി ലോക്ക് ഡൗണിൽ അധികനാൾ സാന്പത്തികമായി അതിജീവിക്കാൻ പറ്റില്ല.
അപ്പോൾ മൂന്നാം കൊറോണ യുദ്ധം ജയിക്കാനുള്ള നമ്മുടെ സാധ്യത തൽക്കാലം 50/50 ആണ്. അതേസമയം ഈ കൊറോണയുദ്ധം മൂന്നു റൗണ്ടിൽ തീരുന്നതുമല്ല. അടുത്ത ഒരു വർഷമെങ്കിലും ചുരുങ്ങിയത് കൊറോണ നമ്മുടെ ചുറ്റും ഉണ്ടാകുമെന്നും അതിനോടൊത്ത് ജീവിക്കാൻ നാം പഠിക്കണമെന്നുമാണ് സൂചനകൾ. ആരോഗ്യപരമായും സാന്പത്തികമായും കുറച്ചു നഷ്ടങ്ങൾ ഉണ്ടാകും, നമ്മുടെ ജീവിത ശൈലികളിൽ മാറ്റം വരും, ശീലിച്ച ചിലത് മാറ്റേണ്ടി വരും, ചിലത് പുതിയതായി ശീലിക്കേണ്ടി വരും.
എന്നാൽ ഒന്നുണ്ട്, ഈ മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും. അനവധി സാദ്ധ്യതകൾ അത് നമ്മുടെ മുന്നിൽ തുറക്കും. ലോകത്തെവിടെയുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മലയാളികൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്നും ജോലിചെയ്യാൻ പറ്റുമെന്ന ഒരു കാലം വന്നാൽ, ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്ന ഒരു പ്രദേശമാണ് കേരളം എന്ന് ലോകമലയാളികൾക്ക് ബോധ്യം വന്നാൽ ഏറ്റവും മിടുക്കരായ മലയാളികൾ കേരളം വിട്ടുപോകേണ്ട കാലം അവസാനിക്കും. എന്നുമാത്രമല്ല അവരിൽ ഏറെപ്പേർ തിരിച്ചു വരികയും ചെയ്യും. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപാരവും കൂടുതൽ പൊടിപൊടിക്കും. നമ്മടെ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും രാഷ്ട്രീയത്തിലും അത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.
ഇക്കാര്യത്തിൽ സമൂഹത്തിന്റെ മൊത്തമായ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം മാത്രമാണ് വേണ്ടത്. കുറച്ചൊക്കെ പഴയ രാഷ്ട്രീയം ഇടക്ക് തികട്ടിവരുമെങ്കിലും പൊതുവിൽ പൊതുസമൂഹവും സർക്കാരും ഒറ്റക്കെട്ടായിട്ടാണ് ഈ വെല്ലുവിളിയെ ഇതുവരെ നേരിട്ടത്. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

അതിജീവനം !!
കൊറോണക്കെതിരെ യുദ്ധം ചെയ്യുന്ന മുൻനിരപ്പോരാളികളാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. ലോകത്തെമ്പാടും അനവധി ആരോഗ്യ പ്രവർത്തകർ ഈ യുദ്ധത്തിൽ അവരുടെ ജീവൻ ബലിദാനം ചെയ്തു കഴിഞ്ഞു. ഇനി ഈ വ്യാധി നിയന്ത്രണത്തിലാകുന്നതിന് മുൻപ് എത്രയോ ആരോഗ്യപ്രവർത്തകരുടെ ജീവനെടുത്തേക്കാം. എന്നിട്ടും അവർ ഓരോ ദിവസവും മുന്നോട്ടിറങ്ങുന്നു. നമുക്ക് അഭിമാനമാണ്.
പക്ഷെ ആശുപത്രികളിൽ കൊറോണക്കെതിരെ യുദ്ധം നടക്കുമ്പോഴും അവരുടെ ഓരോരുത്തരുടേയും വ്യക്തിജീവിതത്തിലും അനവധി സംഘർഷങ്ങൾ ഉണ്ട്. ഒരു വശത്ത് വൈറസുമായിട്ടും മറു വശത്ത് ജീവിതവുമായിട്ടും ഒരേ സമയം പോരാട്ടമാണ്. അതിനെ കുറിച്ചാണീ ചിത്രം. ലോകത്തെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് സ്ത്രീകളുടെ ഒരു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചതാണ്, കാണണം നഷ്ടം വരില്ല.
ആരോഗ്യപ്രവർത്തകരെ എത്ര വട്ടം അഭിനന്ദിച്ചാലും എനിക്ക് മതിയാവുന്നില്ല. അമ്മമാരായവർക്ക്, കുട്ടികളെ കെട്ടിപ്പിടിക്കാൻ പോലുമാകാതെ യുദ്ധത്തിനിറങ്ങിയവർക്ക് ഈ മാതൃദിനത്തിൽ പ്രത്യേക ആശംസകൾ.
കാണണം, ഷെയർ ചെയ്യണം.
പരിചയപ്പെടുത്തിയ Radhika Sunishന് നന്ദി. പാടിയിരിക്കുന്നത് രാധികയാണ്, നന്നായിട്ടുണ്ട്.
മുരളി തുമ്മാരുകുടി



കൊറോണ: രോഗവും രോഗികളുടെ എണ്ണവും...
ഈ കൊറോണക്കാലത്ത് രോഗത്തിന്റെ തീവ്രതയേക്കാൾ കൂടുതലായി ലോകരാജ്യങ്ങളെ വട്ടം കറക്കിയത് ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണമാണ്.
ആരോഗ്യമന്ത്രിയുടെ ഈ അഭിമുഖത്തിലെ വാക്കുകൾ ശ്രദ്ധിക്കുക. പൊതുവെ മലയാളികൾക്ക് ആത്മവിശ്വാസം പകരാൻ മാത്രം ശ്രമിക്കുന്ന ടീച്ചർ അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനായി കാര്യങ്ങൾ നേരിട്ട് പറയുകയാണ്.
“രോഗം മൂര്‍ച്ചിച്ചാലും ശ്വാസം മുട്ടിയാലും വീട്ടിലിരുന്നാല്‍ മതി എന്ന നിലപാടാണ് പല ലോകരാജ്യങ്ങളും എടുത്തത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ് അങ്ങനെ അവര്‍ക്ക് നിലപാടെടുക്കേണ്ടി വന്നത്. പലരും വീട്ടിലിരുന്ന് ശ്വാസം മുട്ടി മരിച്ചു. മുംബൈയും ചെന്നൈയും ആ അവസ്ഥയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലേക്ക് പോവാതിരിക്കാനാണ് നാം കൂട്ടായി പരിശ്രമിക്കുന്നത്."
ഇനി ഏപ്രിൽ രണ്ടാം തീയതിയിലെ എന്റെ പോസ്റ്റിലെ ചില ഭാഗങ്ങൾ ഒന്നുകൂടി എഴുതാം.
"ഇനി വരുന്ന മുപ്പത് ദിവസങ്ങൾ ഏറ്റവും പ്രധാനമാണ്. ഇത് ഇനിയും നേരം വെളുത്തിട്ടില്ലാത്ത നമ്മുടെ നാട്ടിലെ മരപ്പോങ്ങന്മാരും പോലീസുമായിട്ടുള്ള ഒളിച്ചു കളിയല്ല. ഇത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയുടെ പ്രശ്നമല്ല, ഇത് കർണാടകവും ആയിട്ടുള്ള അതിർത്തി അടക്കലിന്റെ പ്രശ്നമല്ല, ഇത് മറുനാടൻ തൊഴിലാളികളുടെ പ്രശ്നം ഭക്ഷണമാണോ നാട്ടിൽ പോകുന്നതാണോ എന്നുള്ള തർക്കമല്ല. ഇത് കേരളത്തിലെ ആരോഗ്യ സംവിധാനനത്തിലെ പരിധിക്കും പരിമിതികൾക്കും ഉള്ളിൽ കേരളത്തിലെ മൊത്തം കൊറോണക്കേസുകളെ പിടിച്ചു കെട്ടാൻ പറ്റുമോ എന്ന് തീരുമാനിക്കുന്ന യുദ്ധമാണ്. ആ യുദ്ധം ഇനി മൂർച്ഛിക്കാൻ പോവുകയാണ്. മെയ് മാസം രണ്ടാം തീയതിയാകുന്പോൾ അതിന്റെ ഉത്തരം നമുക്കെല്ലാം അറിയാമായിരിക്കും. ആ യുദ്ധത്തിൽ നമ്മൾ തോറ്റാൽ അതായത്, നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധികൾക്കപ്പുറത്ത് കേരളത്തിൽ കൊറോണക്കേസുകൾ ഉണ്ടായാൽ ലോകത്തിന് അത് വലിയൊരു സംഭവം ആവില്ല. ഇറ്റലിയിൽ പതിനായിരം ആളുകൾ മരിക്കുന്പോൾ, ഒരു ലക്ഷം പേരുടെ മരണത്തിന് അമേരിക്ക തെയ്യാറെടുക്കുന്പോൾ കേരളത്തിൽ മരണങ്ങൾ ആയിരം കടന്നാലും അന്പതിനായിരം തന്നെ എത്തിയാലും ലോകം അത് ശ്രദ്ധിക്കില്ല. കൊറോണക്കാലത്തെ വെറുമൊരു സ്റ്റാറ്റിസ്റ്റിക്സ് ആയി അതവസാനിക്കും.
പക്ഷെ ഈ കൊറോണയുദ്ധത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിയുടെ പിന്നിൽ നാം ഒറ്റ മനസ്സോടെ അണിനിരന്നാൽ, പരിമിതമായ വിഭവങ്ങളും അപരിമിതമായ ആത്മാർത്ഥതയുമുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആശുപത്രി കപ്പാസിറ്റിക്കുള്ളിൽ ഈ യുദ്ധം ചെയ്യാനുള്ള അവസരം നമ്മൾ ഒരുക്കിക്കൊടുത്താൽ ഈ യുദ്ധം നമ്മൾ ജയിക്കും. പ്രായമായവരെ ചികിൽസിക്കണോ അതോ മരണത്തിന് വിട്ടുകൊടുക്കണോ എന്ന് ഡോക്ടർമാർക്ക് തീരുമാനമെടുക്കേണ്ടി വരുന്ന ലോകത്ത് തൊണ്ണൂറു വയസ്സിന് മുകളിൽ പ്രായമുള്ള ഒരു കൊറോണ രോഗിയെ കേരളത്തിലെ ആരോഗ്യ സംവിധാനം രക്ഷിച്ചെടുത്തത് ബി ബി സി യിൽ പ്രധാന വാർത്തയാണ്. ഈ യുദ്ധം നമ്മൾ ജയിച്ചാൽ ആയിരക്കണക്കിന് മലയാളികളുടെ ജീവൻ മാത്രമായിരിക്കില്ല നാം രക്ഷിച്ചെടുക്കുന്നത്, ആരോഗ്യ സംവിധാനങ്ങളുടെ കേരളമാതൃക ലോകം നോക്കിക്കാണും. കൊറോണ കഴിയുന്ന ലോകത്ത് വിശ്വസിക്കാൻ കഴിയുന്ന ഒരു സ്ഥിരതയുള്ള ഒരു പ്രദേശമായി കേരളം അറിയപ്പെടും. കേരളത്തിലെ സാമൂഹ്യ സാന്പത്തിക ലാൻഡ്‌സ്‌കേപ്പ് അത് മാറ്റിമറിക്കും."
കൊറോണയുടെ രണ്ടാമത്തെ തിരമാലയേയും നമ്മൾ തടഞ്ഞു നിർത്തി. ലോകം അത് ശ്രദ്ധിച്ചു. കൊറോണയുടെ മൂന്നാം തിരമാല നമ്മുടെ മുന്നിലെത്തുന്പോഴും എനിക്കും പറയാനുള്ളത് ഇത് തന്നെയാണ്. സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പരമാവധി പാലിക്കുക. നമ്മുടെ പരിമിതമായ ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ കൊറോണയെ നേരിടാനുള്ള അവസരം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നൽകുക. ബാക്കി അവർ നോക്കിക്കോളും.
ഇല്ലെങ്കിൽ മറ്റിടങ്ങളിലെ പോലെ നമ്മളും കണക്കുകളുടെ ഭാഗമാകും. കൊറോണകൊണ്ടുള്ള മരണ സംഖ്യ മൂന്നു ലക്ഷം കടക്കുന്ന ലോകത്തിന് അന്ന് കേരളം ഒരു വാർത്തയാവില്ല.
മുരളി തുമ്മാരുകുടി.


വയസ്സാകുന്ന മനുഷ്യാവകാശങ്ങൾ
ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ അങ്ങുമിങ്ങും ഈ ചൂടുകാലത്ത് നടക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രം ഏറെ വിഷമിപ്പിച്ചു. "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്നൊക്കെ ഒന്നാം ക്‌ളാസ് മുതൽ പറഞ്ഞു പഠിപ്പിച്ചിട്ട് എന്റെ സഹോദരങ്ങൾ അങ്ങനെ നടക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നതൊരു വലിയ സങ്കടം ആണ്. അതുകൊണ്ടാണ് ഒരാഴ്ചയായി ഒന്നും എഴുതാതിരുന്നത്.
ഇന്ന് കുറച്ചു ഫിലോസോഫിക്കൽ ആണ്, അതുകൊണ്ട് വയസ്സായവരുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നതിനെ പറ്റി പറയാം.
നമ്മൾ ഇന്നലെ വരെ ജീവ വായുപോലെ നമ്മുടെ അവകാശമായിക്കണ്ടിരുന്ന പലതും ഇനിയുള്ള കാലത്ത് അങ്ങനെയല്ലാതായി മാറും എന്നും കുറച്ചു നാൾ കഴിയുമ്പോൾ സമൂഹത്തിലും ഭരണത്തിലും എല്ലാവർക്കും ഒരേ പങ്കാളിത്തം വിഭാവനം ചെയ്തിരുന്ന ജനാധിപത്യം പോലും നിലനിന്നേക്കില്ല എന്നുമൊക്കെ ഹരാരി കുറച്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ അല്പം കടന്ന കയ്യായിട്ടാണ് തോന്നിയത്. ഇന്നിപ്പോൾ കൊറോണക്കാലം വെറും മൂന്നു മാസം പിന്നിടുമ്പോൾ അക്കാലം ഒന്നും അത്ര ദൂരത്തിൽ അല്ല എന്ന് തോന്നുന്നു.
ഏറ്റവും അതിശയകരമായ വേഗത്തിൽ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങൾ ആണ്. തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും (age is just a number) എന്നൊക്കെ പറഞ്ഞാണ് നമ്മൾ ശീലിച്ചത്. പക്ഷെ രോഗികളുടെ എണ്ണം വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളിൽ കയറുന്ന സാഹചര്യം വന്നപ്പോൾ ചിലരുടെ ജീവൻ മറ്റുള്ളവരേതിനേക്കാൾ വിലകുറഞ്ഞതായി. പൊതുസമൂഹം ആദ്യം നോക്കിയത് പ്രായമായവരുടെ നേരെയാണ്.
"ഇവരൊക്കെ ജീവിതം ജീവിച്ചതല്ലേ, അപ്പോൾ ഉള്ള ഐ സി യു വും വെന്റിലേറ്ററുമൊക്കെ അത്രയും കാലം ജീവിക്കാത്തവർക്ക് കൊടുക്കാം"
എന്ന് ചിന്തിക്കുന്ന കാലം പലയിടത്തും എത്തി. രോഗികളുടെ ആധിക്യവും വെന്റിലേറ്ററുകളുടെ എണ്ണക്കുറവും വച്ച് വിലയില്ലാത്ത ജീവിതങ്ങളുടെ അക്കം എൺപത്തി അഞ്ചോ എൺപതോ എഴുപത്തി അഞ്ചോ ഒക്കെയായി. കാര്യങ്ങൾ കൂടുതൽ വഷളായിരുന്നെങ്കിൽ അത് വീണ്ടും താഴേക്ക് വന്ന് എഴുപതും അറുപതുമൊക്കെ ആയേനെ!. ഈ കൊറോണയെ നമ്മൾ കീഴടക്കുന്നതിന് മുൻപ്, ഈ ചോദ്യങ്ങളും തെരഞ്ഞെടുപ്പുകളും നമ്മുടെ കേരളത്തിൽ പോലും ഉണ്ടായേക്കാം.
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നത് പ്രായമായവരുടെ മാത്രം മരണമല്ല, നമ്മൾ തലമുറകളായി ആർജ്ജിച്ച സംസ്കാരത്തിന്റെ മരണം കൂടിയാണ്.
രോഗികളെയും വയസ്സായവരേയും ഒക്കെ സംരക്ഷിക്കുക എന്നത് മറ്റു മൃഗങ്ങൾ സാധാരണ ചെയ്യുന്ന ഒന്നല്ല. വയസ്സായി ഓടാൻ ബുദ്ധിമുട്ടുള്ള ഒരു മാൻ കൂട്ടത്തിൽ ഉണ്ടെങ്കിൽ അതിനെക്കൂടി സംരക്ഷിച്ച് കൊണ്ട് കട്ടിൽ ജീവിക്കാം എന്ന് ഒരു മാൻ കൂട്ടം തീരുമാനിച്ചാൽ അതിലെ ആരോഗ്യമുള്ളവരുടെ കാര്യം കൂടി കുഴപ്പത്തിലാകും. അതുകൊണ്ടു തന്നെ അവർ ആരോഗ്യമുള്ളവരുടെ കാര്യമാണ് നോക്കുന്നത്. മനുഷ്യൻ മൃഗവുമായി എത്ര അടുത്താണെന്നുള്ളതിന്റെ ഒരു പ്രിവ്യൂ ഒക്കെയാണ് കൊറോണ നമുക്ക് തന്നത്.
( ആനകളും തിമിംഗലങ്ങളും ഉൾപ്പടെ അപൂർവ്വം ജീവികളാണ് വയസ്സായവരെ സംരക്ഷിക്കുന്ന സ്വഭാവം ഉള്ളത്. വയസ്സായ ആനകൾക്ക് കൂടി പോകാൻ പറ്റുന്ന വേഗത്തിലേ ആനക്കൂട്ടങ്ങൾ നടക്കുകയുള്ളൂ. ചെറുപ്പകാലത്ത് സിംഹമായി ജീവിച്ചിട്ട് വയസ്സാകുമ്പോൾ ആനയാകുന്നതാണ് ബുദ്ധി)
ഈ കൊറോണക്കാലത്തിൽ വയസ്സായവർക്കും വയസ്സാവാൻ പോകുന്നവർക്കും ചിലതൊക്കെ പഠിക്കാനുണ്ട്. മക്കൾക്ക് വേണ്ടി ഒക്കെയുള്ള ജീവിതം ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്. അവരുടെ തടി കേടാവുന്ന കാലം വന്നാൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് സമ്പൂർണ്ണമായി ജീവിക്കുക, മനുഷ്യാവകാശങ്ങൾക്കൊക്കെ പ്രായമാവുകയാണ്. അതുകൊണ്ട് സ്വന്തം കാര്യം നോക്കാൻ പഠിക്കുക. ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളമെങ്കിലും വയസ്സന്മാർ സംഘടിച്ച് ഒരു വോട്ടിങ്ങ് ബ്ലോക്ക് ആവുക. വയസ്സായവരുടെ അവകാശങ്ങൾ ക്രോഡീകരിക്കാൻ ശ്രമിക്കുക. ഇനിയൊരു മഹാമാരിയോ ഭക്ഷ്യക്ഷാമമോ ഒക്കെ ഉണ്ടായാൽ "വയസ്സായവരൊക്കെ ക്യൂവിൽ നിന്നും മാറി നിൽക്കട്ടെ" എന്ന് പറയാൻ അവസരമുണ്ടാക്കാതിരിക്കുക.
പ്രായമായവരുടെ അവകാശങ്ങൾ മാത്രമല്ല ഈ കൊറോണക്കാലം കൊണ്ടുപോയത്. എല്ലാ മനുഷ്യരുടെയും എന്തെങ്കിലും ഒക്കെ അവകാശങ്ങൾ ഇല്ലാതായിട്ടുണ്ട്.തൊഴിലാളികളുടേത് ഉൾപ്പടെ ഏറെ അവകാശങ്ങൾ അതിവേഗത്തിൽ ഇല്ലാതാവാൻ പോവുകയാണ്. ഇതൊക്കെ പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്നുള്ള ചിന്തയിൽ അധികം ചിന്തിക്കാതെ ഒട്ടും എതിർക്കാതെ നമ്മൾ അതെല്ലാം വിട്ടുകൊടുത്തിട്ടും ഉണ്ട്. ഈ കൊറോണക്കാലം കഴിയുന്നതിന് മുൻപ് ഇനി എന്തൊക്കെ അവകാശങ്ങൾ ആണ് നമുക്ക് നഷ്ടപ്പെടാൻ പോകുന്നത് ?, ഈ കൊറോണ കഴിയുന്ന ഒരു കാലം ഉണ്ടായാൽ അതൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ ?. കൊറോണ കുറച്ചു കാലം നീണ്ടു നിന്നാൽ പണ്ട് നമുക്ക് ഇത്തരം അവകാശങ്ങൾ ഉണ്ടായിരുന്നു എന്ന് നാം ഓർക്കുമോ ?
മുരളി തുമ്മാരുകുടി .




ഓൺലൈൻ ആയി പഠിപ്പിക്കുന്നത് എങ്ങനെ ?
ഓൺ ലൈൻ ആയി പഠിപ്പിക്കുന്നതിന് കുറച്ചു നിർദ്ദേശങ്ങൾ തരാം എന്ന് പറഞ്ഞിരുന്നല്ലോ. ഈ സീരിസിലെ ആദ്യത്തെ വെബ്ബിനാർ ഈ വ്യാഴാഴ്ച (21 May 2020) രാവിലെ പത്തര മുതൽ പന്ത്രണ്ട് വരെ നടത്തുകയാണ്. കോളേജ് അധ്യാപകർക്ക് വേണ്ടിയാണ് പ്രധാനമായും ഈ സെഷൻ നടത്തുന്നത്.
എന്തൊക്കെ കാര്യങ്ങൾ ആണ് അധ്യാപകർ ശ്രദ്ധിക്കേണ്ടത് ?, പവർ പോയിന്റ് ഉപയോഗിക്കുന്നത് ശരിയാണോ ?, എങ്ങനെയാണ് കുട്ടികളുടെ ക്‌ളാസ്സിലെ പാർട്ടിസിപ്പേഷൻ ഉറപ്പാക്കുന്നത് ?, ഭിന്നശേഷി ഉള്ളവർ ഉൾപ്പടെയുള്ളവരുടെ താല്പര്യങ്ങൾ എങ്ങനെയാണ് ഓണലൈനിൽ സംരക്ഷിക്കാൻ പറ്റുന്നത് ?, കുട്ടികൾ കോപ്പി അടിക്കുന്നത് എങ്ങനെയാണ് കണ്ടുപിടിക്കുന്നത് ?, ഓൺലൈൻ ആയി എങ്ങനെയാണ് പരീക്ഷ നടത്തുന്നത് ?
ഇത്തരം ചോദ്യങ്ങൾക്കാണ് ഈ സെഷൻ ഉത്തരം പറയാൻ ശ്രമിക്കുന്നത്.
ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ സെഷൻ നടക്കുമ്പോളും അതിന് ശേഷവും ഉണ്ടാകും.



സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങൾ!
മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, പതിനേഴ് വരെ ലോക്ക് ഡൌൺ ആണ്.
പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല.
ജൂൺ ആദ്യമാണ് സ്‌കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് അതും കൃത്യസമയത്ത് നടക്കുമെന്ന് തോന്നുന്നില്ല.
ആഗസ്റ്റ് വരെയും കുട്ടികൾ വീട്ടിൽത്തന്നെ ആയിരിക്കുമെന്ന് ചിന്തിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതാണ് ബുദ്ധി. എന്നാൽ അത് ആലോചിക്കുന്പഴേ എല്ലാവർക്കും തലകറങ്ങും എന്നതുകൊണ്ട് ജൂലൈ ഒന്നുമുതൽ ക്ലാസുകൾ തുറക്കുമെന്ന് തൽക്കാലം വിചാരിക്കാം. (ആ വിചാരം പിന്നീട് നീട്ടിയാൽ മതിയല്ലോ).
എന്നുവെച്ച് മെയ്, ജൂൺ മുഴുവൻ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കണമെന്ന് അർത്ഥമില്ല. നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവരുടെ സിലബസിൽ ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വേണ്ടതുപോലെ കവർ ചെയ്യപ്പെടുന്നില്ല. അത് ചെയ്യാനുള്ള അവസരമായി ഈ വരുന്ന മാസങ്ങൾ പ്രയോജനപ്പെടുത്താം.
ചില ഉദാഹരണങ്ങൾ:
ഈ കൊറോണക്കാലത്ത് കുട്ടികളെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും പറ്റി പഠിപ്പിക്കാം.
മഴക്കാലവുമായി ജൂൺ വരികയായി. ജല സുരക്ഷയെ, പ്രളയത്തെ, ജലജന്യരോഗങ്ങളെപ്പറ്റിയും പഠിപ്പിക്കാം.
എല്ലാവരും വീട്ടിലിരിക്കുകയായതിനാൽ വരവ്, ചിലവ്, സന്പാദ്യം തുടങ്ങിയ ‘ഹോം എക്കണോമിക്സ്’ പഠിപ്പിക്കാം. വീട്ടിലെ സാന്പത്തിക കാര്യങ്ങൾ കുട്ടികൾ കൂടി അറിയട്ടെ.
കുട്ടികൾക്ക് അടുക്കളയെ, പാചകത്തെ, അടുക്കള സുരക്ഷയെ, ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ എല്ലാം അടുത്തറിയാനുള്ള അവസരമാണ്.
കൃഷി, പശുവും പാലും തമ്മിലുള്ള ബന്ധം, കാലാവസ്ഥയും കൃഷിയും തമ്മിലുള്ള ബന്ധം എല്ലാം കുട്ടികൾ അറിയട്ടെ, ഈ അവസരത്തിൽ.
നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്താം. എന്തുകൊണ്ടാണ് നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തുന്നതും മലകളിലെ മണ്ണ് ചുരണ്ടിയെടുക്കുന്നതും തെറ്റാകുന്നത് എന്നും പഠിപ്പിക്കാം.
യാത്ര ചെയ്യാതിരിക്കുന്ന കാലമായതിനാൽ യാത്രക്ക് എങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്, യാത്ര എങ്ങനെയാണ് വിദ്യാഭ്യാസമായി മാറ്റേണ്ടത് എന്നതും ചർച്ച ചെയ്യാം.
പൗരധർമം എന്താണെന്നും നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചും അറിയാം. ഇന്നാട്ടിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നമ്മുടെ Constitution അഥവാ ഭരണഘടന. ഇന്ത്യൻ ഭരണഘടനയെപ്പറ്റി പഠിക്കാനും അതിൻറെ അന്തഃസത്ത - അടിസ്ഥാന തത്വങ്ങൾ, മൗലികാവകാശങ്ങൾ, പൗരന്മാരുടെ ചുമതലകൾ - മനസിലാക്കാനും ശ്രമിക്കാം.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അതിനായി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെന്താണെന്നും അവകാശ ലംഘനം നടന്നാൽ എന്താണ് ചെയ്യേണ്ടതെന്നും പഠിപ്പിക്കാം.
വീടിനുള്ളിൽ, പൊതുസ്ഥലങ്ങളിൽ, സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്നും ഇവിടെയെല്ലാം ഇങ്ങനെ സ്വന്തം സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തണമെന്നും പഠിക്കാം.
സമത്വം എന്ന ആശയത്തെക്കുറിച്ച് അറിയാൻ ശ്രമിക്കാം. സാമൂഹിക പിന്നോക്കാവസ്ഥ എന്താണെന്നും ആധുനിക സമൂഹത്തിൽ തുല്യതക്കുള്ള പ്രാധാന്യവും കുട്ടികൾ അറിയണം. നിലവിൽ ജാതി, വർഗം, നിറം, ലിംഗം, ലൈംഗീകാഭിമുഖ്യം, ശാരീരിക/മാനസിക വൈകല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചും അവ സമൂഹത്തെ എത്രത്തോളം പിന്നോക്കം വലിക്കുന്നു എന്നും അവരെ ബോധ്യപ്പെടുത്താം.
നമുക്ക് ചുറ്റുമുള്ള ലോകം എത്ര വൈവിധ്യം നിറഞ്ഞതാണെന്നും വിവിധയിടങ്ങളിലെ സംസ്കാരങ്ങളും ജീവിതരീതികളും തമ്മിലുള്ള വ്യത്യാസം സ്വാഭാവികമാണെന്നും അവയെല്ലാംതന്നെ ബഹുമാനിക്കപ്പെടേണ്ടതാണെന്നും കുട്ടികളറിയേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, മറ്റുരാജ്യങ്ങൾ, അവിടങ്ങളിലെ ഭരണരീതികൾ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഇവയും പഠിപ്പിക്കാം.
ശാരീരികാരോഗ്യം പോലെതന്നെ മാനസികാരോഗ്യത്തെക്കുറിച്ച് മനസിലാക്കേണ്ടതും ആവശ്യമാണ്. മാനസികാരോഗ്യം എങ്ങനെ ഉറപ്പുവരുത്തണം, ബന്ധങ്ങൾ എങ്ങനെ സൂക്ഷിക്കണം, ഭയങ്ങളെയും പരാജയങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതെല്ലാം ഈയവസരത്തിൽ പരിശീലിപ്പിക്കാം.
സ്വന്തം താല്പര്യങ്ങളും അവകാശങ്ങളും മടികൂടാതെ തുറന്നുപറയാനും, ശാരീരിക പ്രശ്നങ്ങളുണ്ടായാലെന്നപോലെ മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരെ സമീപിക്കണമെന്നും മനസിലാക്കാം.
കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ അറിയപ്പെട്ട ലോകാരോഗ്യ സംഘടനയെയും യു എൻ സംവിധാനങ്ങളെയും പറ്റി കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.
വാർത്തകൾ മാധ്യമങ്ങളിൽ കൂടി അറിയാൻ കാത്തിരിക്കുന്നതിനാൽ വാർത്തകളെയും വ്യാജ വർത്തകളെയും തിരിച്ചറിയേണ്ട ആവശ്യകതയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.
സമൂഹമാധ്യമത്തിന്റെ കാലത്ത് വളരുന്ന കുട്ടികൾക്ക് അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് പറഞ്ഞുകൊടുക്കാം.
നമ്മുടെ ചുറ്റുമുള്ള ചന്ത മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താം.
നമ്മൾ ഒളിച്ചുവെക്കുന്ന ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായ രീതിയിൽ കുട്ടികൾക്ക് ക്ലാസെടുക്കാം.
ലഹരിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ അതിന്റെ പ്രശ്നങ്ങൾ കുട്ടികളുമായി സംസാരിക്കാം.
മതങ്ങളുടെ സ്വാധീനം കൂടിവരുന്ന കാലഘട്ടത്തിൽ സ്വന്തം മതത്തെ പറ്റിയല്ലാതെ മറ്റൊരു മതത്തെയും കുറിച്ച് കുട്ടികൾക്ക് അറിവില്ല. മതങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും കുട്ടികളുമായി ചർച്ച ചെയ്യാം.
നിർമ്മിത ബുദ്ധി തൊഴിലുകളെ നിയന്ത്രിക്കുകയും, പുതിയ തൊഴിലുകൾ ഉണ്ടാക്കുകയും പഴയവ ഇല്ലാതാക്കുകയും ചെയ്യുന്ന കാലത്തിനായി കുട്ടികളെ തയ്യാറാക്കാം.
വിഷയങ്ങൾ വേറെയും പലതുണ്ട്. കുട്ടികളെ നാലു ഗ്രൂപ്പായി - അഞ്ചു മുതൽ പത്തു വയസ്സ് വരെ, പത്തു മുതൽ പതിനഞ്ചു വരെ, പതിനഞ്ചു മുതൽ ഇരുപത് വരെ, ഇരുപതിന് മുകളിൽ എന്നിങ്ങനെ തിരിക്കുക. മുകളിൽ പറഞ്ഞ എല്ലാ വിഷയങ്ങളും എല്ലാവർക്കും വേണമെന്നില്ല. വേണമെങ്കിൽത്തന്നെ പ്രായമനുസരിച്ച് വിഷയത്തിന്റെ ആഴം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഇതെല്ലാം എല്ലാ സ്‌കൂളിലും എല്ലാ അധ്യാപകരും പഠിപ്പിക്കേണ്ടതില്ല. ഓരോ വിഷയവും ഏറ്റവും അറിവുള്ളവർ പഠിപ്പിക്കട്ടെ. അവർ ലോകത്ത് എവിടെയാണെങ്കിലും ക്ലാസ് റെക്കോർഡ് ചെയ്ത് ഉപയോഗിക്കാമല്ലോ. (ഈ വരുന്ന അധ്യാപക ട്രെയിനിങ് സ്‌കൂളിനായി സുരക്ഷ ഓഡിറ്റ് നടത്തുന്നതിനെ പറ്റി ഒരു മണിക്കൂറുള്ള ക്ലാസ് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചിട്ടുണ്ട്. എൺപതിനായിരം അധ്യാപകരാണ് ഒറ്റയടിക്ക് ആ വിഷയം പഠിക്കാൻ പോകുന്നത്, KITE-VICTERS ചാനൽ വഴി).
സർക്കാരിന്റെ വിദ്യാഭ്യാസ ചാനലിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ചാനലുകൾക്കും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി രാവിലെയും ഉച്ചക്കും ഒരു മണിക്കൂർ സമയം മാറ്റിവെക്കാമല്ലോ.
സ്‌കൂളിലെ അധ്യാപകരും വെറുതെ ഇരിക്കേണ്ട. സ്‌കൂൾ തുറക്കാൻ തയ്യാറെടുക്കുന്നതിനോടൊപ്പം അവരുടെ ഉത്തരവാദിത്തത്തിലുള്ള കുട്ടികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി വിഷയങ്ങൾ ചർച്ച ചെയ്യണം.
ഹോം സ്‌കൂളിംഗിലെ ഒരു പ്രധാന പ്രശ്നം എല്ലാ വീട്ടിലും കുട്ടികൾക്ക് പഠിക്കാനുള്ള അന്തരീക്ഷവും പറഞ്ഞുകൊടുക്കാനുള്ളവരുടെ സാന്നിധ്യവും ഒരുപോലെ ആയിരിക്കില്ല എന്നതാണ്. സമൂഹത്തിലുള്ള വിടവുകൾ ഇത് വലുതാക്കും. ഇവിടെയാണ് നമ്മുടെ സമൂഹത്തിലെ ചെറുപ്പക്കാർ മുതൽ റിട്ടയർ ആയവർ വരെയുള്ളവരുടെ സന്നദ്ധ സേവനം ഉപയോഗിക്കാവുന്നത്. അപ്പാർട്ട്മെന്റുകളിലും ഗ്രാമത്തിലും ഓരോ റെസിഡന്റ് അസോസിയേഷനിലും ഉള്ളവരിൽ അറിവുള്ളവർ മുൻകൈയെടുത്താൽ അവിടുത്തെ കുട്ടികൾക്ക് ക്ളാസെടുക്കാം. വേണമെങ്കിൽ അടുത്ത റെസിഡന്റ് അസ്സോസിയേഷനുകളുമായി ചേർന്നും പ്രവർത്തിക്കാം. വേണമെങ്കിൽ ഗ്രാമത്തിലെ ലൈബ്രറി ആസ്ഥാനമാക്കി ചുറ്റുമുള്ള കുട്ടികളെ തമ്മിൽ ബന്ധിപ്പിക്കാം. ജാതി, മതം, പണം എന്നിവയുടെ പേരിൽ കുട്ടികൾ വിവിധ സ്‌കൂളുകളിൽ പോകുന്ന സന്പ്രദായം ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.
കേരളത്തിലെ കുട്ടികളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ന്യൂസ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ, ഒരേതരം താല്പര്യങ്ങളുളളവർക്ക് ഡിജിറ്റലായി ഒന്നിച്ചു കൂടാനുള്ള അവസരങ്ങളുണ്ടാക്കാൻ എല്ലാം ഈ ഓൺലൈൻ പഠനകാലം ഉപയോഗിക്കാം.
ഇത്തരത്തിൽ അടുത്ത രണ്ടു മാസം ചിലവാക്കിയാൽ കേരളത്തിലെ ഏറ്റവും ഉത്തരാവാദിത്ത ബോധമുള്ള തലമുറയായിരിക്കും ഈ കൊറോണക്ക് ശേഷം ഉരുത്തിരിയുന്നത്. ഇതൊരു സുവർണ്ണാവസരമാണ്. പശുവിന്റെ ആമാശയത്തിന്റെ അറകളും പാറ്റ ശ്വസിക്കുന്ന രീതിയും ഒക്കെ പവർ പോയിന്റ് ഉപയോഗിച്ച് ഓൺലൈൻ വഴി പഠിപ്പിച്ച് കുട്ടികളെ ബോറടിപ്പിക്കുന്നതിലും എത്രയോ നല്ലതായിരിക്കും ഈ രീതി. സിലബസിലുള്ളത് സ്‌കൂൾ തുറന്നിട്ട് പഠിപ്പിക്കാമല്ലോ. പറ്റിയാൽ ഓൺലൈൻ പഠനം ദിവസം ഒരു മണിക്കൂർ എന്ന നിലയിൽ തുടരണം. ഇപ്പോൾ ഉള്ള ബോറൻ സിലബസിലെ പകുതി സാധനങ്ങൾ വെട്ടി കാട്ടിൽ കളയുകയും വേണം.
മുരളി തുമ്മാരുകുടി, Neeraja Janaki





സ്‌കൂളുകളിലെ സുരക്ഷ!
തട്ടേക്കാട് ബോട്ടപകടത്തിൽ വിനോദയാത്രക്ക് പോയ അധ്യാപകരും കുട്ടികളും മുങ്ങിമരിച്ച സംഭവമുണ്ടായ അന്നുമുതലാണ് ഞാൻ കേരളത്തിൽ സുരക്ഷ എന്ന വിഷയത്തിൽ ഇടപെട്ട് തുടങ്ങിയത്.
കേരളത്തിൽ സുരക്ഷയുടെ കാര്യത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ കുട്ടികളെ സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിക്കണമെന്നും അത് സുരക്ഷിതമായ ഒരു സ്‌കൂളിൽ നിന്നു തന്നെ തുടങ്ങണമെന്നും ഞാൻ അന്ന് തൊട്ടേ പറഞ്ഞു വന്നിരുന്നതാണ്. സ്‌കൂളിലെ സുരക്ഷ എന്ന വിഷയം തന്നെ ഞാൻ ഇംഗ്ളീഷിലും മലയാളത്തിലും കൈപ്പുസ്തകങ്ങൾ ഉണ്ടാക്കി, മന്ത്രിമാരേയും ഉദ്യോഗസ്ഥന്മാരേയും കണ്ട് സ്‌കൂളിൽ സുരക്ഷ ഉറപ്പു വരുത്തേണ്ടതിന്റെയും സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം സംസാരിച്ചു. അവർ എല്ലാം ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് പറയുകയും ചെയ്തു. എന്നിട്ടും ഓരോ വർഷവും സ്‌കൂൾ തുറക്കുന്ന ജൂൺ ഒന്നിന് തന്നെ സ്‌കൂളുകളിൽ ഉൾപ്പെടെയുള്ള അപകടങ്ങളിൽ കുട്ടികൾ മരിക്കുന്ന അവസ്ഥ വരെയുണ്ടായി.
2019 ൽ കേരളത്തിൽ സ്‌കൂളുകളിലുണ്ടായ ചില അപകടങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാലായിൽ സ്പോർട്സ് മീറ്റിൽ കുട്ടിക്ക് അപകടമുണ്ടായത് (പിന്നീട് ആ കുട്ടി മരിച്ചു), വയനാട്ടിൽ ക്ലാസ്സ്‌റൂമിൽ പാന്പുകടിയേറ്റ് കുട്ടി മരിച്ചത്, ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ കുട്ടി മരിച്ചത് എല്ലാം ചേർന്നപ്പോൾ പെട്ടെന്ന് ആളുകൾക്ക് ഈ വിഷയത്തിൽ കൂടുതൽ താല്പര്യമുണ്ടായി.
ആദ്യം മുൻകൈ എടുത്തത് വയനാട്ടിലെ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചാണ്. ജില്ലയിലെ 303 സ്‌കൂളുകളിലെ അധ്യാപകർക്ക് വേണ്ടി മൂന്നു ദിവസ പരിശീലനം നടത്തി. കളക്ടറും ആരോഗ്യമന്ത്രിയും പ്രത്യേക താല്പര്യമെടുത്ത് വ്യക്തിപരമായി അതിൽ പങ്കെടുക്കുകയും ചെയ്തു. പറവൂരിലെ
Help for Helpless Educational and Charitable Societyഎന്ന സംഘടനയാണ് ഇതിൽ മുഖ്യപങ്ക് വഹിച്ചത്.
ഈ വർഷം അധ്യാപകർക്കുള്ള പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളിലെ സുരക്ഷ ഒരു വിഷയമാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചു, വിക്ടേഴ്‌സ് ചാനൽ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്നര മുതൽ ഒരു മണിക്കൂർ സ്‌കൂളിലെ സുരക്ഷയുടെ പ്രാധാന്യം മുതൽ സ്‌കൂൾ സേഫ്റ്റി ഓഡിറ്റ് വരെ, അപകടം ഉണ്ടായാൽ ഏതു ചെയ്യണം എന്നത് മുതൽ അപകടത്തെ പറ്റി അന്വേഷിക്കുന്നത് വരെയുള്ള വിഷയങ്ങളിൽ ഒരു ക്ലാസ് നടത്തി.
ഇപ്പോൾ അത് യു ട്യൂബിൽ ലഭ്യമാണ്. ലിങ്ക് ഒന്നാമത്തെ കമന്റിൽ. ലിങ്ക് പോസ്റ്റ് ചെയ്ത് രണ്ടു മണിക്കൂറിനകം ഇരുപതിനായിരത്തിലധികം ആളുകൾ അത് കണ്ടുകഴിഞ്ഞു, അനവധി അധ്യാപകർ (എന്റെ സ്ഥിരം വായനക്കാരല്ലാത്തവരും), നല്ല കമന്റുകളുമായി വരുന്നുണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്. സ്‌കൂൾ സുരക്ഷയുടെ ഗൈഡ് ലൈൻ, വിനോദയാത്രയെപ്പറ്റിയുള്ള പുസ്തകം ഇവ രണ്ടാമത്തെയും മൂന്നാമത്തെയും കമന്റായി ചേർത്തിരിക്കുന്നു.
ഈ പോസ്റ്റ് തീർച്ചയായും ഷെയർ ചെയ്ത് അധ്യാപകസുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം. നമ്മൾ ഒരിക്കലും അറിയില്ലെങ്കിലും ഈ പാഠങ്ങൾ ഒരു കുട്ടിയുടെ എങ്കിലും ജീവൻ രക്ഷിച്ചേക്കാം. നമ്മുടെ കുട്ടികൾക്ക് ഒരു ചെറിയ മുറിവേറ്റാൽ പോലും നമുക്ക് എത്ര വേദനിക്കും, അപ്പോൾ സ്‌കൂളിലെ അപകടങ്ങൾ കുറക്കാനുള്ള ഏതൊരു ശ്രമവും നമ്മൾ പൂർണ്ണമായി പിന്തുണക്കേണ്ടതാണ്. ഷെയർ ചെയ്യുന്ന എല്ലാവർക്കും മുൻ‌കൂർ നന്ദി.
നന്ദി,
Picture- Good friend from Qatar
മുരളി തുമ്മാരുകുടി





















1.ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക. 13/8/18

2. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉള്ള യുദ്ധം മനുഷ്യർ തോൽക്കുന്നു 27/08/2018

3.ഓരോ റെസിഡന്റ്റ് അസോസിയേഷനും ദുരന്ത നിവാരണ സംവിധാനങ്ങൾ തുടങ്ങണം 16/8/2018

4.ദുരന്തകാലത്തെ സ്‌കൂളുകൾ

5.അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി.22.8.2018

6.ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത് 15.08.2018

7.തായ്‌ലൻഡിലെ രക്ഷാപ്രവർത്തനത്തെ പറ്റി
8.പ്രളയാനന്തര പാഠങ്ങൾ..!-
9.എങ്ങനെയാണ് ദുരന്തത്തിന്റെ പാഠങ്ങൾ പഠിക്കുന്നത്? 1/10/2018
10.ഡാമുകൾ ഇപ്പഴേ വിട്ടുകൊടുക്കുന്നതാണ് ബുദ്ധി 15/11/2018
****************************************************************************
new post

ഡാമുകളും ദുരന്തവും
പ്രളയശേഷം നാട്ടിലെത്തിയപ്പോൾ, ആഗസ്ത് ഇരുപത്തി ഒന്നിന് തന്നെ, ഡാമുകളും പ്രളയവും എന്ന വിഷയത്തെക്കുറിച്ച് ഒരു ടെലിവിഷൻ ഇന്റർവ്യൂ കൊടുക്കണമെന്ന് കരുതിയതാണ്. അന്ന് രാവിലെ തന്നെ ആ വിഷയം രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടു. പ്രളയത്തിന്റെ നടുക്ക് രാഷ്ട്രീയ വിഷയത്തിൽ സാങ്കേതിക അഭിപ്രായം പറഞ്ഞാൽ ആളുകൾ ശ്രദ്ധിക്കില്ലാത്തതിനാൽ അത് വേണ്ടെന്ന് വെച്ചു. ഇന്നിപ്പോൾ ആർക്കെങ്കിലും അതിൽ താല്പര്യമുണ്ടോ എന്നറിയില്ലെങ്കിലും പറയാം.
2018 - ലെ ദുരന്തത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾക്കാകെ ഇപ്പോഴും ബാക്കിനിൽക്കുന്ന ഒരു സംശയം, നമ്മുടെ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഡാമുകൾ ഈ ദുരന്തത്തെ എങ്ങനെ ബാധിച്ചു എന്നതാണ്. ഡാമുകൾ ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് കൂടുതൽ പേരും ചിന്തിക്കുന്നു. അങ്ങനെ അല്ല എന്ന് സർക്കാർ ഏജൻസികൾ വാദിക്കുന്നു. നിയമസഭയിലും ഈ വിഷയം ചർച്ചയായി. ചർച്ച ചെയ്തവരൊക്കെ എല്ലാ ഡാമുകളെയും ഒരുമിച്ചു കൂട്ടി ‘ശരി’ അല്ലെങ്കിൽ ‘തെറ്റ്’ എന്ന തരത്തിലാണ് കാര്യങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ ചർച്ച ശാസ്ത്രീയമായില്ല.
ഒരു സിവിൽ എൻജിനീയർ എന്ന നിലയിലും ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന നിലയിലും ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം. ഉത്തരവും ഞാൻ തന്നെ നൽകാം.
1. കേരളത്തിലെ നദികളിൽ അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ 2018 - ലെ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നോ?
ഇതിന്റെ ഉത്തരം എളുപ്പമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ആഗസ്റ്റ് മാസത്തിൽ പെയ്തത്. കേരളത്തിൽ നാല്പത്തിനാല് നദികൾ ഉണ്ട്. അതിൽ എല്ലാത്തിലും ഡാമുകൾ ഇല്ല. എല്ലാ നദികളും കരകവിഞ്ഞൊഴുകി എല്ലായിടത്തും പ്രളയം ഉണ്ടാക്കി. അപ്പോൾ ഡാമുകൾ ഇല്ലായിരുന്നെങ്കിലും ഈ വർഷം വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു എന്നത് വ്യക്തമാണ്.
2. ഡാമുകൾ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറച്ചിട്ടുണ്ടോ?
ഇക്കാര്യത്തിൽ ഒറ്റയടിക്ക് ഒരുത്തരം പറയാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ ഓരോ ഡാമുകളിലും ഓരോ സ്ഥിതിയായിരിക്കും. പൊതുവെ പറഞ്ഞാൽ ഡാമിന് താഴെ വെള്ളം പൊങ്ങിത്തുടങ്ങിയ സമയത്ത് ഡാമിന് മുകളിൽ പെയ്ത മഴയുടെ ഒരു ഭാഗം ഡാമുകൾക്ക് പിടിച്ചുവെക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് താഴത്തെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറയ്ക്കും. എന്നാൽ കേരളത്തിലെ ഏറെ ഡാമുകളും വളരെ ചെറിയ സ്റ്റോറേജ് കപ്പാസിറ്റി ഉള്ളവയാണ്. പെരുമഴ വരുന്നതിന് മുൻപേ തന്നെ അവ ഏതാണ്ട് നിറഞ്ഞിരുന്നു. അതേ സമയം കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് ചില അണക്കെട്ടുകളിൽ മൊത്തം സ്റ്റോറേജിലും കൂടുതൽ മഴയാണ് ഓരോ ദിവസവും പെയ്തത്. പെരുമഴ പെയ്ത രണ്ടാം ദിവസം തന്നെ മുകളിൽ പെയ്ത മഴയുടെ അത്രയും വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങി. അപ്പോൾ ഭൂരിഭാഗം അണക്കെട്ടുകളും വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറച്ചിട്ടില്ല.
ഇടുക്കി അണക്കെട്ടിൽ പക്ഷെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഏറ്റവും മഴയുള്ള ദിവസങ്ങളിൽ പോലും, മുല്ലപ്പെരിയാറിൽ സ്പിൽ വേ തുറന്നതിന് ശേഷവും, ഇടുക്കി ജലാശയത്തിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റത്രയും വെള്ളം അവർ താഴേക്ക് ഒഴുക്കിവിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ട് ഇടുക്കിയിലെ അണക്കെട്ടുകൾ തീർച്ചയായും പെരിയാറിലെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറക്കാൻ സഹായിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. പറവൂരിൽ 1924 ലെ വെള്ളപ്പൊക്കത്തിന്റെ അടയാളത്തിൽ നിന്നും ഒരടി താഴെയാണ് 2018 ലെ വെള്ളപ്പൊക്കത്തിന്റെ നില എത്തിയത്. ഇതിന് കാരണം പെരിയാറിലെ അണക്കെട്ടുകൾ തന്നെയാണ്.
3. ഡാമുകൾ ഏതെങ്കിലും വിധത്തിൽ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കൂട്ടിയോ?
ഈ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ ഉണ്ട്.
1. കേരളത്തിൽ അണക്കെട്ടുകൾ ഉണ്ടാക്കിയിരിക്കുന്നതും അവ കൊണ്ടുനടക്കുന്നതും വളരെ പഴയ ചിന്താഗതിക്കനുസരിച്ചാണ്. ജലം ഒഴുകുന്ന നദിയിൽ ഒരു തടസ്സമുണ്ടാക്കി നൂറു ശതമാനം ഒഴുക്കും ഇല്ലാതാക്കുക എന്നതാണ് അതിന്റെ രീതി. നദി എന്നത് വെള്ളം ഒഴുകുന്ന ഒരു കനാൽ മാത്രമല്ല എന്ന് പരിഷ്കൃത ലോകം ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അണ കെട്ടുന്പോൾ നദിയെ പൂർണ്ണമായും കൊല്ലാതെ ഒരു അടിസ്ഥാന ഒഴുക്ക് നിലനിർത്തുന്ന രീതിയുണ്ട് (environmental flow). കൂടാതെ അണക്കെട്ടിന്റെ മുകളിലുള്ള നദിയും താഴെയുള്ള നദിയും തമ്മിൽ പാരിസ്ഥിതിക ബന്ധം നിലനിർത്താൻ ഫിഷ് ലാഡർ പോലെ ഒരു സംവിധാനവും ഒരുക്കാറുണ്ട്. നമ്മുടെ അണക്കെട്ടുകളിലൊന്നും ഇതില്ല.
അതുകൊണ്ടാണ് ചെറുതോണി അണക്കെട്ടിന്റെ താഴെ പുഴ ഇല്ലതായത്. ചെറുതോണി അണക്കെട്ട് കഴിഞ്ഞ 26 വർഷം തുറക്കാതിരുന്നപ്പോൾ അവിടെ ഒരു പുഴ ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. 25 വയസ്സുള്ള ഒരു ചെറുതോണിക്കാരന് അണക്കെട്ടിന് താഴെ ഒരു നദിയുണ്ടായിരുന്നു എന്ന് അറിയില്ല. അണക്കെട്ട് ഇല്ലാതാക്കിയ നദിയുടെ കരകളിൽ മാത്രമല്ല, അടിത്തട്ടിൽ പോലും തെങ്ങ് പോലുള്ള ദീർഘകാല വിളകൾ ആളുകൾ കൃഷി ചെയ്തത് അണക്കെട്ട് നൽകിയ (തെറ്റായ) ആത്മവിശ്വാസത്തിലാണ്. ചെറുതോണി പട്ടണം മുതൽ താഴേക്ക് ബസ്‌സ്റ്റാന്റും വീടുകളും ആളുകൾ നിർമ്മിച്ചത് ഈ ആത്മവിശ്വാസത്തിലാണ്. ഇതൊന്നും ശരിയല്ല, ഇത് നദിയായിരുന്നു, അണക്കെട്ട് തുറന്നാൽ ഇവിടെ ഇനിയും വെള്ളം വരും എന്നൊന്നും ആരും അവരോട് പറഞ്ഞില്ല. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ വെള്ളത്തിനടിയിൽ ആകുമെന്ന് നൂറു ശതമാനം ഉറപ്പുള്ള സ്ഥലത്ത്, അങ്ങനെ തൊള്ളായിരത്തി എഴുപതുകളിൽ മാർക്ക് ചെയ്ത് വച്ച സ്ഥലത്ത് കൃഷിയും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് നമുക്കെല്ലാം സമ്മതിക്കാം. അതിന് ഉത്തരവാദികൾ കൃഷി ചെയ്തവരോ, വീട് വെച്ചവരോ, അതിന് മൗനമായോ അല്ലാതെയോ അനുവാദം നല്കിയവരോ, അതിന് പ്രേരിപ്പിച്ചവരോ, നിർബന്ധിച്ചവരോ എന്നതിനെക്കുറിച്ച് ചർച്ചയാകാം.
കേരളത്തിലെ ഓരോ നദിയുടെയും ‘environmental flow’ കണക്കാക്കി വർഷത്തിൽ എല്ലാക്കാലത്തും അത് ഉറപ്പാക്കി അണക്കെട്ടുകൾ അത്രയും സ്ഥിരമായി തുറന്നു വിടുന്ന സംവിധാനം ഉണ്ടാക്കണം. നദിയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഫിഷ് ലാഡർ പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം. ചുരുക്കത്തിൽ നമ്മുടെ അണക്കെട്ടുകൾ ഇരുപതാം നൂറ്റാണ്ടിലെ രീതികളിലേക്കെങ്കിലും നമുക്ക് ഉടൻ കൊണ്ടുവരണം. (ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാര്യം പിന്നാലെ പറയാം).
2. ഭൂതത്താൻ കെട്ടിനും താഴെ പെരിയാറിന്റെ ഇരുകരകളിലും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് ഉറപ്പായും പറയാം. നൂറുവർഷം മുൻപ് പെരിയാർ കര കവിഞ്ഞൊഴുകുന്നത് മിക്കവാറും വാർഷിക സംഭവമായിരുന്നു. കുറച്ചു ക്ഷേത്രങ്ങളും രാജാവിന്റെ ഗസ്റ്റ് ഹൌസും ഒഴിച്ചാൽ നദിക്കരയിൽ ആരും വീടുവെയ്ക്കാറില്ല. വർഷാവർഷം മലവെള്ളം ഒഴുകിവരുന്പോൾ ചെളിയും പാന്പും കയറിവരുന്നിടത്ത് പണം നിക്ഷേപിക്കാൻ ആരാണ് ധൈര്യപ്പെടുന്നത്!
ഇടുക്കിയിൽ അണക്കെട്ട് ഉണ്ടാക്കി പെരിയാറിലെ വലിയ അളവ് വെള്ളം മുവാറ്റുപുഴ ആറിലേക്ക് തിരിച്ചുവിട്ടതും, ഇടമലയാറിൽ അണക്കെട്ട് ഉണ്ടാക്കി മലവെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതും പെരിയാറിലെ സ്ഥിരമായ ഒഴുക്ക് വലിയ തോതിൽ കുറച്ചു. മലവെള്ളം എന്നത് എന്റെ തലമുറ മറന്നു. പുതിയ തലമുറയ്ക്ക് ഇതൊന്നും അറിയുക കൂടിയില്ല. ഈ അണക്കെട്ടുകൾ നൽകിയ (തെറ്റായ) സുരക്ഷിതത്വത്തിന്റെ പിൻബലത്തിൽ ആണ് പെരിയാറിന്റെ തീരം മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയായത്. അങ്ങനെയാണ് വിമാനത്താവളം ഉൾപ്പടെയുള്ള ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ നദിയുടെ കരയിലുണ്ടായത്. അതുകൊണ്ടാണ് വെള്ളപ്പൊക്കത്തിൽ കാര്യങ്ങൾ ഇത്ര രൂക്ഷമായത്.
ഇതും വളരെ എളുപ്പത്തിൽ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. കേരളത്തിലെ നദികളിലെ ഫ്ളഡ് റിസ്ക് മാപ്പുകൾ അണക്കെട്ട് തുറക്കുന്നത് മാത്രമല്ല പൊട്ടിപ്പോകുന്ന സാഹചര്യം (dam break scenario) കൂടെ കണക്കിലെടുത്ത് തയ്യാറാക്കണം. ഈ പഠനങ്ങളും മാപ്പുകളും എല്ലാവർക്കും ലഭ്യമായിരിക്കണം. ആ റിസ്ക് അറിഞ്ഞു വേണം സർക്കാരും സ്വകാര്യ വ്യക്തികളും പുഴയോരത്ത് നിക്ഷേപങ്ങൾ നടത്താൻ. ഇതറിഞ്ഞിട്ട് വേണം ബാങ്കുകളും ഇൻഷുറൻസുകളും വായ്പ കൊടുക്കാനും ഇൻഷുറൻസ് ലഭ്യമാക്കാനും.
3. കേരളത്തിൽ ഡാമുകൾ തുറക്കുന്നതും വേണ്ടപ്പെട്ട ആളുകളെ അറിയിക്കുന്നതും ശരിയായ പ്രോട്ടോകോളുകൾ അനുസരിച്ചല്ല എന്ന് ഈ പ്രളയകാലം വ്യക്തമാക്കി. ഇടുക്കിയിലും ഇടമലയാറിലും ടി വി കാമറകളും മാധ്യമങ്ങളും പുറകേ ഉണ്ടായിരുന്നത് കൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മത ഉണ്ടായി. പക്ഷെ മറ്റിടങ്ങളിൽ ഇത്തരം നല്ല രീതികൾ പാലിക്കപ്പെട്ടില്ല. രാത്രിയിൽ, യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണ്മുൻപിൽ വെള്ളം കയറിയപ്പോൾ ആണ് ആളുകൾ അണക്കെട്ട് തുറന്ന് വിട്ടത് അറിഞ്ഞത്. ഇത് ഒഴിവാക്കാമായിരുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അണക്കെട്ട് തുറക്കുന്നതിന് മുൻപ് കേരളവും ആയി എങ്ങനെ ചർച്ച ചെയ്യണം എന്നോ അറിയിക്കണം എന്നോ ഉള്ള ഒരു പ്രോട്ടോക്കോൾ ഇല്ല എന്ന് ഈ പ്രളയകാലം തെളിയിച്ചു. ഇതും ശരിയാക്കാനുള്ള അവസരമാണിത്.
കേരളത്തിലെ ഓരോ അണക്കെട്ടുകളും തുറക്കുന്നതിന് കൃത്യമായ മാർഗ്ഗ നിർദേശം വേണം. അണക്കെട്ടുകൾ തുറന്നാൽ നദിയുടെ കരയിൽ എത്ര വരെ വെള്ളം പോകാമെന്ന കണക്കുകൂട്ടൽ വേണം. ഈ സ്ഥലത്തുള്ള എല്ലാ മൊബൈൽ ഫോണിലും ഒരേ സമയം ആ കാര്യം അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതൊക്കെ സാങ്കേതികമായി നിസ്സാരവും അനവധി സ്ഥലങ്ങളിൽ ചെയ്യുന്നവയും ആണ്.
4. അണക്കെട്ടുകളാൽ വെള്ളപ്പൊക്കം കുറക്കാൻ സാധിക്കുമായിരുന്നോ?
ഈ ചോദ്യമാണ് വാസ്തവത്തിൽ കൂടുതൽ നന്നായി പഠിക്കപ്പെടേണ്ടിയിരുന്നത്. അയ്യായിരം വർഷമായി മനുഷ്യൻ അണകെട്ടി തുടങ്ങിയിട്ട്. ഓരോ അണയ്ക്കും വ്യത്യസ്ത കാരണങ്ങളായിരിക്കും. കൃഷിക്കായി, വേനലിൽ വെള്ളത്തിന്, വൈദ്യുതിക്ക്, ഓരുവെള്ളം തടയാൻ, താഴെ താമസിക്കുന്നവരുടെ വെള്ളംകുടി മുട്ടിക്കാൻ, വെള്ളം കൊടുക്കാതെയോ അമിതമായി ഒഴുക്കിവിട്ടോ താഴെയുള്ളവരുടെ കൃഷി നശിപ്പിക്കാൻ, വെള്ളപ്പൊക്കം തടയാൻ, ടൂറിസത്തിന്, മീൻവളർത്തലിന് എന്നിങ്ങനെ. ഓരോ അണക്കെട്ടിനും ഒന്നിലധികം ഉദ്ദേശങ്ങളും ഉണ്ടാകാം.
കേരളത്തിലെ അണക്കെട്ടുകൾ പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും ജലസേചനത്തിനും വേണ്ടിയാണ്. ചിലയിടത്ത് ടൂറിസത്തിനും കടൽവെള്ളം തടയാനും ഉപയോഗിക്കുന്നു. ഇടുക്കി പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അത് നിർമ്മിച്ചതും വൈദ്യുതി ബോർഡ് ആണ്. അതിനാൽ ഇടുക്കിയിലെ അണക്കെട്ടിന്റെ നിയന്ത്രണം വൈദ്യതി ബോർഡിനാണ്. വൈദ്യുതി ഉദ്പാദനം മുതൽ വെള്ളപ്പൊക്ക നിയന്ത്രണം വരെയുള്ള വിവിധ ഉദ്ദേശങ്ങളെ ഏകോപിപ്പിച്ച് റിസർവോയർ മാനേജ് ചെയ്യുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടുണ്ടോ? അതിനുവേണ്ടി ശാസ്ത്രീയമായ മോഡലുകൾ അവർ ഉണ്ടാക്കിയിട്ടുണ്ടോ? ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ജനീവയിൽ താമസിക്കുന്ന എനിക്ക് ജൂൺ പതിനാലിന് പഴയ ദുരന്തത്തിന്റെ ചരിത്രവും (99- ലെ വെള്ളപ്പൊക്കം), മഴയുടെ തുടരുന്ന രീതിയും വെച്ച് ഈ വർഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പറയാൻ സാധിച്ചുവെങ്കിൽ എന്തുകൊണ്ടാണ് ഈ സന്നാഹങ്ങളും ആയി കേരളത്തിൽ ഇരിക്കുന്നവർക്ക് ഈ കാര്യങ്ങൾ ചിന്തയിൽ വരാതിരുന്നത്?
ആഗസ്റ്റിൽ തുടർന്ന വലിയ മഴ അപ്രതീക്ഷിതമായിരുന്നു, ഇത്ര മഴ പെയ്യും എന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നില്ല എന്നതാണ് മറുവാദം. ഇത് മഴ പെയ്തുവീഴുന്ന വെള്ളം പരമാവധി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം എന്നുകരുതുന്ന ഒരു സ്ഥാപനത്തിലെ എൻജിനീയർമാരെ സംബന്ധിച്ചിടത്തോളം ശരിയാണ്. കാരണം ഡാം നിറയുന്നത് വരെ സംഭരിക്കുക, ഡാം നിറഞ്ഞു കഴിഞ്ഞാൽ ബാക്കി പുറത്തു കളയുക. അതാണല്ലോ ശരി. പക്ഷെ മൊത്തം സമൂഹത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടി ഉപയോഗിക്കാനാണ് അണക്കെട്ടുകൾ എന്ന തരത്തിൽ ചിന്തിച്ചിരുന്നുവെങ്കിൽ, ശ്രമിച്ചിരുന്നതെങ്കിൽ ജൂൺ മാസത്തിൽത്തന്നെ ഈ വർഷം വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത അവർ മനസ്സിലാക്കിയേനെ, അണക്കെട്ടുകൾ തുറന്നു വിട്ടേനെ.
ഇത് വളരെ എളുപ്പത്തിലുള്ള ഒരു കണക്കുകൂട്ടലാണ്. ക്രിക്കറ്റ് കളിക്കുന്നവർക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. ഒരു ടീം ആദ്യത്തെ അഞ്ച് ഓവറിൽ എടുക്കുന്ന റൺസിന്റെ റേറ്റ് വെച്ച് ഇരുപത് ഓവർ കഴിയുന്പോൾ ഉണ്ടായേക്കാവുന്ന സ്‌കോർ പ്രവചിക്കാം. അതുപോലെ ഏപ്രിൽ മുതൽ പെയ്ത മഴയും ജൂൺ - ജൂലൈ - ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ കണക്കുംവെച്ച് ഡാമുകൾ നിറയാനുള്ള സാധ്യത എളുപ്പത്തിൽ പ്രവചിക്കാം. അങ്ങനെ നിറയാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ ജലനിരപ്പ് ഷട്ടറിന്റെ താഴത്തെ ലെവലിൽ (2373) എത്തുന്പോൾ തന്നെ വെള്ളം കുറേശ്ശെയായി തുറന്നുവിടാം. കാരണം കാലവർഷത്തിന്റെ അവസാനമാകുന്പോഴേക്കും ഡാം നിറയ്ക്കുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഏറ്റവും വേഗത്തിൽ അണക്കെട്ട് നിറയ്ക്കുക എന്നതല്ല. ഈ കാര്യത്തിന് ആഗസ്റ്റ് പതിനഞ്ചിനും ഇരുപത്തിനുമിടയ്ക്ക് എത്ര മഴ പെയ്തു എന്നത് പ്രസക്തമല്ല. അങ്ങനെ ഒരു ‘സാധ്യത ഉണ്ടോ’ എന്നതാണ് പ്രധാനം. റിസ്ക് മാനേജ്‌മെന്റ് ആണ് നമ്മൾ ചെയ്യുന്നത്. ഒരു പക്ഷെ മഴ അത്ര കനത്തില്ല എന്ന് വരാം, അപ്പോൾ ഡാം തുറന്ന് വെള്ളം വിട്ടത് അല്പം നഷ്ടമായി എന്ന് വരും. അല്ലെങ്കിൽ മഴ കനത്തു, താഴെ പ്രളയം വന്നു, അപ്പോൾ നമ്മൾ മുൻപ് ഉണ്ടാക്കി വച്ചിരുന്ന ‘ബഫർ കപ്പാസിറ്റി’ ഉപയോഗിച്ച് താഴെ വെള്ളപ്പൊക്കം കൂട്ടാതെ നോക്കാം. അണക്കെട്ട് മുൻ‌കൂർ തുറന്നു വിട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, അണക്കെട്ടിൽ ബഫർ ഇല്ലാത്തതിനാൽ ഏറ്റവും മഴ ഉണ്ടായ സമയത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പറ്റാത്തതിനാൽ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഇവ തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്. അണക്കെട്ട് തുറന്നാൽ 100 കോടി നഷ്ടപ്പെടുമെന്നും, വെള്ളപ്പൊക്കം നിയന്ത്രിച്ചാൽ 150 കോടി ലാഭം ഉണ്ടാകുമെന്നും ആണെങ്കിൽ ഒരു പക്ഷെ നാം അണക്കെട്ട് ആദ്യമേ തുറക്കില്ല. കാരണം വൈദ്യുതി ഉല്പാദനത്തിൽ നഷ്ടം വരാൻ പോകുന്ന 100 കോടി ‘യാഥാർഥ്യവും’ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം മൂലമുള്ള നഷ്ടം ‘ഒരു സാധ്യതയും’ ആണ്. മറിച്ച് വൈദ്യുതി നഷ്ടം 100 കോടിയും വെള്ളപ്പൊക്കത്തിന്റെ നഷ്ടം 5000 കോടിയും ആണെങ്കിൽ നമ്മൾ തീർച്ചയായും ആ ‘ബഫർ’ ഉണ്ടാക്കിവെക്കും. ഇതൊക്കെയാണ് റിസ്ക് മാനേജ്‌മെന്റിന്റെ അടിസ്ഥാന രീതി. ഈ നഷ്ടമാണ് ഇത്തവണ സംഭവിച്ചത്. ബോർഡിന് ഉണ്ടാകുമായിരുന്ന ലാഭത്തിന്റെ നൂറിരട്ടിയെങ്കിലും സമൂഹത്തിന് നഷ്ടപ്പെട്ടു.
ഇനി ഇത് സംഭവിക്കരുത്. നമ്മുടെ ഓരോ റിസർവോയറുകളും അവയുടെ വിവിധ ഉപയോഗങ്ങളെ മനസ്സിലാക്കി ലാഭ നഷ്ടങ്ങൾ ശാസ്ത്രീയമായി പഠിച്ചു വേണം ഡാമുകൾ ഓപ്പറേറ്റ് ചെയ്യാൻ. അതിനുള്ള പരിശീലനം നമ്മുടെ യുവാക്കളായ എഞ്ചിനീയർമാക്ക് നൽകണം. ഈ തരം പ്രോട്ടോക്കോളുകൾ ഒന്നും രഹസ്യമാക്കിവെക്കരുത്. ഇതൊക്കെ സമൂഹത്തിന്റെ മൊത്തം സമ്പത്താണ്. നഷ്ടം ഉണ്ടാകുന്പോൾ സഹിക്കുന്നത് എല്ലാവരും ആണല്ലോ.
വാസ്തവത്തിൽ നമ്മുടെ അണക്കെട്ടുകൾ ഉണ്ടാക്കിയത് ആരാണെങ്കിലും അതൊക്കെ സമൂഹത്തിന്റെ പണം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ‘ഇലക്ട്രിസിറ്റി ബോർഡിന്റെ അണക്കെട്ട്, ഇറിഗേഷന്റെ അണക്കെട്ട്, വാട്ടർ അതോറിറ്റിയുടെ അണക്കെട്ട്’ എന്നൊന്നും വേർതിരിച്ച് കാണേണ്ട കാര്യമില്ല. അണക്കെട്ടുകൾ മൊത്തം സമൂഹത്തിന്റെ നന്മക്കായാണ് ഉപയോഗിക്കേണ്ടത്. അണക്കെട്ടിലെ ജലത്തിന്റെ ഉപയോഗവും ഡാമിന്റെ പ്രവർത്തനത്തിന്റെ നിയന്ത്രണവും മൊത്തം സമൂഹത്തിന്റെ താല്പര്യം അനുസരിച്ചാണ് ചെയ്യേണ്ടത്. ഓരോ വകുപ്പിന്റേതു മാത്രമായി അണക്കെട്ടുകളെ അവർ കാണുന്പോൾ ആ വകുപ്പിന്റെ ലാഭനഷ്ടം ആയിരിക്കും അവരുടെ പ്രധാന ചിന്ത. നമ്മുടെ അണക്കെട്ടുകൾ എല്ലാം സമൂഹത്തിന്റെ മൊത്തം നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിപ്പിക്കുന്ന ഒരു സ്വയം ഭരണാധികാരമുള്ള സ്ഥാപനത്തെ ഏൽപ്പിക്കണം. അതിൽ യുവാക്കളായ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കണം. അണക്കെട്ടുകളുടെ സുരക്ഷ, റിസർവോയറിന്റെ മാനേജ്‌മെന്റ്, ഡാം ബ്രേക്ക് അനാലിസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിൽ അവർക്ക് ഏറ്റവും നല്ല പരിശീലനം ലഭ്യമാക്കണം. നവകേരളം എന്ന് പറയുന്പോൾ ഇത്തരം വലിയ മാറ്റങ്ങളാണ് വേണ്ടത്.
ആറ്റു നോറ്റുണ്ടാക്കിയ അണക്കെട്ടുകളൊന്നും വൈദ്യുതി ബോർഡോ ഇറിഗേഷൻ വകുപ്പോ ഒന്നും അങ്ങനെ ചുമ്മാ വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം. ബോർഡിലെ എൻറെ സുഹൃത്തുക്കൾ ഇത് വായിക്കുന്നുണ്ടെങ്കിൽ അവർക്ക് എന്നോടല്പം വിരോധം തോന്നാനും വഴിയുണ്ട്. അതുകൊണ്ട് ഞാൻ സമൂഹത്തിന്റെ മാത്രം കാര്യമല്ല, ബോർഡിന്റെ കൂടി കാര്യം ചിന്തിക്കുന്നെന്ന് മനസ്സിലാക്കാനായി രണ്ടു കാര്യങ്ങൾ കൂടി പറയാം.
ഡാമുകൾ ബോർഡിന്റെയാണെന്നും അതിനു പിന്നിലെ ജലാശയത്തിന്റെ പ്രധാന ഉദ്ദേശം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണെന്നും നമ്മൾ കടുംപിടുത്തം പിടിച്ചാൽ, ബോർഡിന്റെ സ്വകാര്യ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് റിസർവോയറിനെ കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് ലാഭമുണ്ടാകുന്നത് ബോർഡിനാണെന്നും നമുക്ക് എളുപ്പത്തിൽ വാദിക്കാം. അത്തരം ഒരു സാഹചര്യത്തിൽ താഴെ ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ വെള്ളപ്പൊക്കം കൊണ്ട് സ്വകാര്യനഷ്ടമുണ്ടായ ഓരോരുത്തർക്കും ബോർഡിനെതിരെ നഷ്ടപരിഹാര കേസ് കൊടുക്കാം. അമേരിക്കയിലൊക്കെ ഇത്തരം ഒരു സംഭവം കൊണ്ട് ഏറെപ്പേർക്ക് നഷ്ടം സംഭവിച്ചാൽ ക്ലാസ് ആക്ഷൻ സ്യുട്ട് എന്നൊരു പണിയുണ്ട്. പുകയില കന്പനികൾ ഇത്തരത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. ഓരോ പ്രളയ കാലത്തും നഷ്ടമുണ്ടായ ആളുകൾ എല്ലാം കൂടി വൈദ്യുതി വകുപ്പിനെതിരെ കേസിന് വന്നാൽ ബോർഡിന്റെ കാര്യം കുഴപ്പത്തിലാകും.
സൗരോർജ്ജത്തിന്റെ സാങ്കേതികവിദ്യയുടെ വളർച്ച ജലവൈദ്യുതിയെയും വൈദ്യുതി ബോർഡിനെയും അപ്രസക്തമാക്കാൻ ഇനി അധികനാളുകൾ വേണ്ട. 2030 ആകുന്പോൾ സോളാർ വൈദ്യുതിയുടെ ചെലവ് ജലവൈദ്യുതിയെക്കാൾ കുറയും, ഓരോ വീടുകളും സ്ഥാപനങ്ങളും അവർക്കാവശ്യമുള്ള വൈദ്യതി ഉല്പാദിപ്പിക്കുന്ന കാലം വരും. കേന്ദ്രീകൃത വൈദ്യുതി ഉൽപ്പാദനം അത്യാവശ്യത്തിനു മാത്രമുള്ളതാകും. അതേ കാലത്ത് ബോർഡിന്റെ കൈവശമുള്ള ഓരോ അണക്കെട്ടുകളും ഡീക്കമ്മീഷൻ ചെയ്യേണ്ടിവരും. അത് അക്കാലത്തെ പരിസ്ഥിതി നിയമങ്ങളനുസരിച്ച് ചെയ്യേണ്ടതായി വരും. ഇതിന് ഭാരിച്ച ചെലവ് വരും. താൽക്കാലമെങ്കിലും ബോർഡ് ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇതിനായി പണമൊന്നും മാറ്റിവെച്ചിട്ടുമില്ല. അപ്പോൾ ഒരു വശത്ത് ബോർഡിന്റെ വരുമാനം കുറയുന്നു, മറുവശത്ത് സാമ്പത്തിക ബാധ്യതകൾ കൂടുന്നു. ഇപ്പോൾ നിർബന്ധബുദ്ധി കാണിക്കുന്നവർ അന്ന് പെൻഷൻ കിട്ടാനായി ബുദ്ധിമുട്ടും.
ഇതൊന്നും കടംകഥയല്ല. 2018 ലെ ദുരന്തം 2011 ൽ പ്രവചിച്ച ആളാണീ രണ്ടാമൻ. ഡാമുകൾ ഇപ്പഴേ വിട്ടുകൊടുക്കുന്നതാണ് ബുദ്ധി. ഞാൻ ഇവിടൊക്കെത്തന്നെ കാണും.
മുരളി തുമ്മാരുകുടി
****************************************************************************
എങ്ങനെയാണ് ദുരന്തത്തിന്റെ പാഠങ്ങൾ പഠിക്കുന്നത്?
1/10/2018
ആഫ്രിക്കയിലെ ഒരു വിസ്മയമാണ് കെനിയയിലും ടാൻസാനിയയിലുമായി പരന്നുകിടക്കുന്ന നാഷണൽ പാർക്കുകളിൽ കൂടി പച്ചപ്പുല്ല് തേടി ഓരോ വർഷവും മൃഗങ്ങൾ മൈഗ്രെഷൻ നടത്തുന്നത്. കെനിയയിലെ മാര നദി കടന്നു വേണം അവയ്ക്ക് പോകാൻ. ഓരോ വർഷവും ലക്ഷക്കണക്കിന് മൃഗങ്ങൾ കെനിയയിലെ മാര നദി നീന്തിക്കടക്കാൻ ശ്രമിക്കുന്നു. ആ സമയം നോക്കി അവയെ കൊല്ലാനും തിന്നാനും മുതലകൾ പുഴയിൽ തക്കം പാർത്തുകിടക്കുന്നു. നൂറുകണക്കിന് മൃഗങ്ങളെ അങ്ങനെ കാണാതാകുമ്പോഴും, എന്താണ് നമ്മുടെ കൂട്ടത്തിലുള്ളവർക്ക് സംഭവിച്ചത്? അടുത്ത തവണ ഇതെങ്ങനെ ഒഴിവാക്കാം? എന്നൊന്നും മറുപുറത്തെത്തുന്ന മറ്റു മൃഗങ്ങൾ ചിന്തിക്കാറില്ല. മൃഗങ്ങളും മാര നദിയും ഉള്ളിടത്തോളം കാലം ഈ പ്രയാണവും മരണങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു...
മനുഷ്യന്റെ കാര്യം പക്ഷെ അങ്ങനെയല്ല. സമൂഹത്തിൽ ഒരപകടമോ ദുരന്തമോ ഉണ്ടായാൽ അതിന്റെ കാരണം മാത്രമല്ല പരിഹാരവും നാം തേടും. ചരിത്രമുണ്ടാകുന്ന കാലത്തിനു മുൻപേതന്നെ കാര്യങ്ങൾ ഇങ്ങനെയാണ്. അന്നൊന്നും അതിന് ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ല. വരൾച്ചയുണ്ടാകുന്നത് രാജാവിന്റെ കുറ്റമാണെന്നും, കടലിൽ പോകുന്ന മുക്കുവനുണ്ടാകുന്ന അപകടം കരയിലിരിയ്ക്കുന്ന ഭാര്യയുടെ ദുർന്നടപ്പു കൊണ്ടാണെന്നും സമൂഹം കണ്ടെത്തിയത് അങ്ങനെയാണ്. വരൾച്ച ഒഴിവാക്കാൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുകയോ, രാജകുടുംബത്തിലെ അംഗത്തെ ബലികൊടുക്കുകയോ ചെയ്യുന്നത് ഒരുകാലത്ത് നാട്ടുനടപ്പായിരുന്നു. കുട്ടികൾക്ക് രോഗമുണ്ടായാൽ ആ നാട്ടിലുള്ള ഏതെങ്കിലും വൃദ്ധയും വിധവയുമായ സ്ത്രീയുടെ മന്ത്രവാദം കൊണ്ടാണെന്ന് ചിന്തിച്ച് അവരെ ചുട്ടുകൊല്ലുന്നന്ന ദുരാചാരം ഇപ്പോൾ പോലും ലോകത്തുണ്ട്.
മതങ്ങളും ദൈവങ്ങളും രംഗത്ത് വന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. ഏതൊരു പ്രശ്നത്തെയും ദൈവകോപം എന്ന ഒറ്റ ഒറ്റക്കരണത്തിലേക്ക് ചുരുക്കിക്കെട്ടാം എന്നായി. വസൂരി പിടിപെട്ട് ആളുകൾ മരിയ്ക്കുമ്പോൾ ദേവീക്ഷേത്രത്തിൽ പൂജ നടത്താൻ തീരുമാനിക്കുന്നതും, ക്ഷേത്രമില്ലാത്തിടത്ത് ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കപ്പെടുന്നതും ഇങ്ങനെയാണ്.
എന്നാൽ ശാസ്ത്രം വളർന്നപ്പോൾ പ്രശ്നങ്ങൾ ദൈവകോപം എന്ന ഒറ്റക്കാരണത്തിൽ കെട്ടാൻ പറ്റാതായി. അപ്പോഴാണ് പരിഷ്കൃത സമൂഹം കമ്മിറ്റികൾ കണ്ടുപിടിച്ചത്. മനുഷ്യനിർമ്മിത ദുരന്തമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുക. ലഭ്യമായ ഏറ്റവും നല്ല ശാസ്ത്ര - സാങ്കേതിക വിദ്യയുടെയും, വിദഗ്ദ്ധരുടെയും സഹായത്തോടെ അടിസ്ഥാനകാരണം കണ്ടെത്തി അവ ഒഴിവാക്കാനുള്ള നടപടികളെടുക്കുക എന്നതാണ് ആധുനികലോകത്തെ ദുരന്തലഘൂകരണത്തിന്റെ രീതി.
മൂന്ന് ഉദാഹരണങ്ങൾ പറയാം.
1. 1988 ൽ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള നോർത്ത് സീയിലെ ഒരു എണ്ണ പ്ലാറ്റ്‌ഫോമിന് തീപിടിച്ചു. പൈപ്പർ ആൽഫാ എന്നായിരുന്നു ആ പ്ലാറ്റ്‌ഫോമിന്റെ പേര്. നൂറ്റി അറുപത്തി ഏഴ് ആളുകൾ ആ അപകടത്തിൽ മരിച്ചു. അപകടത്തെക്കുറിച്ച് പഠിക്കാനും അത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനുമായി ബ്രിട്ടീഷ് ഗവണ്മെന്റ് കോടതി ജഡ്ജിയായിരുന്ന William Cullen (ജഡ്ജിയെ കുള്ളൻ എന്നോ കള്ളൻ എന്നോ വിളിക്കേണ്ട എന്ന് കരുതിയാണ് ഇംഗ്ലീഷ് ആക്കിയത്) അന്വേഷണക്കമ്മീഷനായി നിയമിച്ചു, പഠനം തീരാൻ രണ്ടു വർഷമെടുത്തു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കടലിലെ എണ്ണപര്യവേഷണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ അപ്പാടെ മാറ്റിമറിച്ചു. ബ്രിട്ടനിൽ അതിനുശേഷം ഓഫ്‌ഷോറിൽ വൻ തീപിടുത്തം ഉണ്ടായില്ല.
2. 1986 -ൽ അമേരിക്കയിലെ സ്‌പേസ് ഷട്ടിലായിരുന്ന ചലഞ്ചർ അപകടത്തിൽപ്പെട്ട് ഏഴു ബഹിരാകാശസഞ്ചാരികൾ മരിച്ചു. അമേരിക്കയിലെ മുൻ വിദേശകാര്യമന്ത്രിയായിരുന്ന വില്യം റോജേഴ്സിന്റെ നേതൃത്വത്തിൽ നോബൽ സമ്മാന ജേതാവായിരുന്ന ഫെയ്ൻമെൻ ഒക്കെ ഉൾപ്പെട്ട കമ്മിറ്റിയെയാണ് പ്രസിഡന്റ് റീഗൻ അന്വേഷണം ഏൽപ്പിച്ചത്. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങളും നാസയിലെ സുരക്ഷാസംസ്ക്കാരത്തിന്റെ അഭാവവും എല്ലാം കാരണങ്ങളായി കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
3. 2011 ലെ ജപ്പാനിലെ സുനാമിയിൽ ഇരുപത്തിനായിരത്തിൽ അധികം ജപ്പാൻകാർ കൊല്ലപ്പെട്ടു. മുന്നൂറു ബില്യൺ ഡോളറിന് മുകളിൽ നാശനഷ്ടമുണ്ടായി. സുനാമിയുടെ മുന്നറിയിപ്പ് സംവിധാനങ്ങളെപ്പറ്റിയും സുനാമിയെ നേരിട്ട രീതിയെപ്പറ്റിയും പഠിക്കാൻ ജപ്പാനിലെ മീറ്റിരിയോളജിക്കൽ ഏജൻസി അന്വേഷണം നടത്തി. പൂർണ്ണമായും സാങ്കേതിക വിദഗ്ദ്ധരായിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. അവർ പഠിച്ച പാഠങ്ങൾ ജപ്പാനിൽ മാത്രമല്ല ലോകമെമ്പാടും സുനാമി പ്രവചനത്തിലും മുന്നറിയിപ്പ് ജനങ്ങളെ അറിയിക്കുന്നതിലും പ്രതിരോധ പ്രവർത്തനത്തിലും എല്ലാം ഇപ്പോൾ മാതൃകയാണ്.
കേരളസംസ്ഥാനം ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ മൂന്നു മാസങ്ങളിൽ നമ്മൾ കണ്ടത്. ജൂണിൽ തുടങ്ങിയ കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ഏറ്റവുമധികം ആൾനാശമുണ്ടാക്കിയ ഹൈറേഞ്ചിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും, കഴിഞ്ഞ നൂറുവർഷത്തിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഇതെല്ലാം കൂടിയതായിരുന്നു ഈ ദുരന്തം. അഞ്ഞൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പത്തു ലക്ഷത്തിലധികം പേർക്ക് വീടുപേക്ഷിച്ചു പോകേണ്ടിവന്നു. ആകെ അന്പത്തിയഞ്ചു ലക്ഷം പേരെ ദുരന്തം ബാധിച്ചുവെന്നാണ് സർക്കാർ കണക്കുകൾ. ദുരന്തത്തിന്റെ സാമ്പത്തികനാശം 25000 കോടി രൂപയാണെന്നാണ് ലോകബാങ്കിന്റെ പ്രാഥമികകണക്കുകൾ.
ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിക്കഴിയുമ്പോൾ അത് എങ്ങനെയാണ് ഉണ്ടായത്? ദുരന്തത്തെ നേരിടാനുള്ള നമ്മുടെ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലായോ? മുന്നറിയിപ്പ് സംവിധാനങ്ങൾ ആവശ്യത്തിനുണ്ടായിരുന്നോ? ദുരന്തം എങ്ങനെയാണ് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ബാധിച്ചത്? നമ്മുടെ പരിസ്ഥിതി സ്ഥലവിനിയോഗ നിയമങ്ങൾ ദുരന്തത്തിന്റെ ആഘാതം കൂട്ടിയോ? നമ്മുടെ അണക്കെട്ടുകൾ ദുരന്തസമയത്ത് വേണ്ടവിധത്തിലാണോ പ്രവർത്തിപ്പിച്ചത്? എന്നിങ്ങനെയുള്ള അനവധി കാര്യങ്ങൾ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മനസ്സിലാക്കിയേ തീരൂ. ഇതെല്ലാം പ്രകൃതിദുരന്തമായിരുന്നു, അതിനാൽത്തന്നെ ആർക്കും പ്രവചിക്കാൻ സാധ്യമല്ലായിരുന്നു എന്നൊക്കെയുള്ള വാദങ്ങൾക്ക് പ്രസക്തിയില്ല. ദുരന്തകാരണം പ്രകൃതിയാണെങ്കിലും മനുഷ്യനാണെങ്കിലും ഇനി അത്തരം ദുരന്തങ്ങളുണ്ടാകാതെയിരിയ്ക്കേണ്ടത് മനുഷ്യന്റെ ആവശ്യവും, അടുത്ത തലമുറയോടുള്ള നമ്മുടെ കടമയുമാണ്. നൂറുവർഷം മുന്പ് നമ്മുടെ രാജ്യം ഭരിച്ചിരുന്നവർ ഇത്തരത്തിലുള്ള അന്വേഷണമൊന്നും നടത്താതിരുന്നതിനാലാണ് വീണ്ടും നമ്മൾ അപകടത്തിൽപെട്ടത്. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാത്ത ഒരു തലമുറയായി ചരിത്രം നമ്മെ വിലയിരുത്താൻ ഇടയാകരുത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പഠനങ്ങൾ വേണമെന്നത് തർക്കമില്ലാത്ത കാര്യമാണ്.
ദുരന്തമുണ്ടായ ആദ്യ ദിവസങ്ങളിൽ തന്നെ ‘തെറ്റുകാരെ’ കണ്ടുപിടിക്കാൻ ‘ജുഡീഷ്യൽ അന്വേഷണം’ വേണം എന്ന തരത്തിലൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. കേരളത്തിൽ ഇതിന് മുൻപ് എത്രയോ ജുഡീഷ്യൽ അന്വേഷണങ്ങൾ നടന്നിരിക്കുന്നു, പക്ഷെ അതിന്റെയൊക്കെ റിപ്പോർട്ടുകൾ ഒരിക്കലും അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് കാരണമാകാറില്ല. അന്വേഷണത്തെ നയിക്കുന്നത് രാഷ്ട്രീയക്കാരാണോ, ജഡ്ജിമാരാണോ, സാങ്കേതിക വിദഗ്ദ്ധരാണോ എന്നത് പ്രധാനമല്ല. അന്വേഷണം എന്ന പേര് പോലും പ്രധാനമല്ല. പാഠങ്ങൾ പഠിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ ഇതിന് നേതൃത്വം നൽകുന്നത് ആരാണെങ്കിലും പാഠങ്ങൾ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അടിസ്ഥാനമാക്കിയാകണം. ഏതൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടത്, അവ പല സാങ്കേതിക കമ്മിറ്റികൾ ആണോ പഠിക്കേണ്ടത് എന്നൊക്കെ നമുക്ക് തീരുമാനിക്കാം. പക്ഷെ,
പ്രധാനമായുള്ളത് ഇനിപ്പറയുന്ന കാര്യങ്ങളാണ്.
1. ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കലല്ല പഠനത്തിന്റെ ഉദ്ദേശ്യം. കേരളത്തിനകത്തോ പുറത്തോ ഉള്ള ഒരു വ്യക്തിയോ സ്ഥാപനമോ കേരളത്തിൽ ദുരന്തമുണ്ടാക്കണം എന്നാഗ്രഹിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. അപ്പോൾപിന്നെ കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണം തെറ്റാണെന്ന് മാത്രമല്ല, ശരിയായ വിവരങ്ങൾ കിട്ടാൻ തടസ്സവുമാകും.
2. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുക, ദുരന്ത നിവാരണത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് തീരുമാനിയ്ക്കുക എന്നതൊക്കെയായിരിക്കണം പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം.
3. തെറ്റുകൾ മാത്രമല്ല, എന്താണ് നമ്മൾ ശരിയായി ചെയ്തതെന്നതും പഠന വിഷയമാക്കണം. ശരിയായി ചെയ്ത കാര്യങ്ങൾ തുടരണം. മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാവുകയും വേണം.
4. പഠന രീതികളും റിപ്പോർട്ടും സുതാര്യമായിരിക്കണം. നമ്മുടെ സമൂഹമാണ് ദുരന്തമനുഭവിച്ചത്. അതുകൊണ്ട് അവരിൽ നിന്നും മറച്ചുവെക്കേണ്ട ഒന്നും നമുക്കുണ്ടാകരുത്.
5 പഠനത്തിന്റെ ഫലമായുണ്ടാകുന്ന നിർദ്ദേശങ്ങൾ പാലിക്കാമെന്ന് സർക്കാരിന് ഉത്തമബോധ്യം ഉണ്ടായിരിക്കണം. രാഷ്ട്രീയകാരണങ്ങളാൽ അന്വേഷണം ആവശ്യപ്പെടുന്നത് പോലെതന്നെ തെറ്റാണ്, രാഷ്ട്രീയകരണങ്ങളാൽ അന്വേഷണ റിപ്പോർട്ട് അലമാരയിൽ വെക്കുന്നതും.
6. നാളത്തെ ദുരന്തങ്ങൾക്കാണ് തയ്യാറെടുക്കേണ്ടത്: കേരളത്തിലെ ദുരന്ത ലഘൂകരണത്തെ മുൻനിർത്തി നടത്തുന്ന ഏതു പഠനത്തിന്റെയും അടിസ്ഥാനം ദുരന്തങ്ങൾ കുറഞ്ഞ ഒരു കേരളം ഉണ്ടാക്കുക എന്നത് തന്നെ ആകണം. ഇന്നലെ നാം കണ്ട ദുരന്തങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. മറ്റെന്തൊക്കെ ദുരന്ത സാധ്യതകൾ ഉണ്ട്, അവ നേരിടാൻ നമുക്ക് എന്ത് തയ്യാറെടുപ്പുകളുണ്ട്, എന്നെല്ലാം നാം പഠിക്കണം. കൊടുങ്കാറ്റുകൾ മുതൽ അണക്കെട്ടുകൾ പൊട്ടുന്നത് വരെ, ഓയിൽ സ്പിൽ മുതൽ ഫാക്ടറികളിലെ പൊട്ടിത്തെറി വരെ സാധ്യതകൾ പലതുണ്ട്. കാലാവസ്ഥ വ്യതിയാനം ഇതിൽ പലതിനേയും കൂടുതൽ രൂക്ഷമാക്കുകയാണ്. നാം തയ്യാറാണോ ?
ചെറിയ അപകടങ്ങളാണ് കൂടുതൽ ആളെ കൊല്ലുന്നത്: അഞ്ഞൂറോളം ആളുകളെ കൊന്ന പ്രളയവും മണ്ണിടിച്ചിലും ഒക്കെയാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായത് എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ കേരളത്തിൽ ഓരോ വർഷവും പതിനായിരത്തിനടുത്ത് ആളുകളാണ് ഒറ്റക്കൊറ്റക്കായി അപകടങ്ങളിൽ മരിക്കുന്നത്. നാലായിരത്തിലധികം പേർ ഓരോ വർഷവും റോഡപകടത്തിൽ മരിച്ചു കഴിഞ്ഞു, അതായത് ഓരോ മാസവും മുന്നൂറിലധികം പേർ. വെള്ളപ്പൊക്കത്തിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും നിപ്പയിൽ നിന്നും ഒക്കെ സുരക്ഷിതമായാലും ഓരോ മാസവും എണ്ണൂറോളം പേർ റോഡിലും വെള്ളത്തിലും റെയിൽ പാളത്തിലും ഷോക്കടിച്ചും ഒക്കെ മരിക്കുകയാണെങ്കിൽ അതെന്ത് സുരക്ഷയാണ്?. കേരളത്തിന്റെ സുരക്ഷാ പാഠങ്ങൾ ദുരന്ത ലഘൂകരണത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നാകരുത്, പുതിയ സുരക്ഷാ സംസ്കാരമുള്ള ഒന്നായിരിക്കണം.
പാഠങ്ങൾ എല്ലാവരും പഠിക്കണം: ദുരന്തങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തവും പരാജയവും ഒക്കെ ചർച്ച ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. ഒരു വ്യക്തി, കുടുംബം, വാർഡ്, പഞ്ചായത്ത് (മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) എന്നിങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ ദുരന്ത സമയത്ത് നാം എന്ത് ചെയ്തു എന്നതും പ്രധാനമല്ലേ?. സുരക്ഷിതമായ ഒരു കേരളം തിരുവനന്തപുരത്തു നിന്നും കെട്ടിയിറക്കാൻ പോകുന്നതല്ല. കേരളത്തിലെ മൂന്നു കോടി മുപ്പത്തി മൂന്നു ലക്ഷം ജനങ്ങളും കൂടി മുകളിലേക്ക് നിർമ്മിക്കേണ്ട ഒന്നാണ്. അതിനാൽ നിങ്ങൾ സ്വയം ഒരു ആത്മ പരിശോധന നടത്തണം. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിങ്ങൾ വേണ്ടതെല്ലാം ചെയ്തിരുന്നോ?, എന്ത് തരം വിവരങ്ങളാണ് നിങ്ങൾക്ക് ലഭിച്ചത്, ആ വിവരങ്ങൾ അനുസരിച്ചു നിങ്ങൾ വേണ്ട തീരുമാനങ്ങൾ എടുത്തോ?, ഇനി എന്തൊക്കെ ദുരന്ത സാധ്യതയാണ് നിങ്ങൾക്ക് ചുറ്റും ഉള്ളത് ?, അതിൽ നിന്നും നിങ്ങൾക്ക് എങ്ങനെ രക്ഷപെടാം? ഇത്രയും ചോദ്യങ്ങൾ വ്യക്തിപരമായി ചോദിച്ചു കഴിഞ്ഞാൽ പിന്നെ അത് നിങ്ങളുടെ കുടുംബത്തിലും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലും നിങ്ങൾ താമസിക്കുന്ന റെസിഡന്റ് അസോസിയേഷനിലും ചർച്ച ചെയ്യുക. അതിന് വേണ്ടി ഒരു മീറ്റിംഗ് വിളിക്കുക.
എങ്ങനെയാണ് വ്യക്തികളും കുടുംബവും റെസിഡന്റ് അസോസിയേഷനും സ്‌കൂളും ഓഫീസും ഒക്കെ സുരക്ഷക്ക് തയ്യാറെടുക്കേണ്ടത് എന്ന് ഞാൻ വരും ദിവസങ്ങളിൽ എഴുതാം.
അത് വരെ സുരക്ഷിതമായിരിക്കുക. നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദി നിങ്ങളാണ്, ഫയർ ഡിപ്പാർട്ട്മെന്റോ ദുരന്ത നിവാരണ അതോറിറ്റിയോ അല്ല എന്ന വിശ്വാസം ഇപ്പോൾ തന്നെ ഉറപ്പിക്കുക.
മുരളി തുമ്മാരുകുടി
#Disasterlessons2018
പ്രളയാനന്തര പാഠങ്ങൾ..!
പ്രളയത്തിൽ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാൻ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. എന്നാൽ ഒരു ദുരന്തത്തിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തിൽപ്പെടും എന്നത് ഉറപ്പാണ്. 99 -ലെ (1924) വെള്ളപ്പൊക്കത്തിൽ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ൽ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാൻ കാരണം. ഇനിയാകട്ടെ കാലാവസ്ഥാ വ്യതിയാനം വരുന്നു, മലയാളികളുടെ എണ്ണം കൂടുന്നു, ഉള്ളവർ കൂടുതൽ സമ്പന്നരാകുന്നു. ഇനിയും പെരുമഴക്കാലങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്പോൾ ഈ ദുരന്തത്തിലെ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ, ഇനിയൊരു പെരുമഴക്കാല ദുരന്തത്തിന്റെ ആക്കം ഇതിലും വലുതായിരിക്കും. അതുകൊണ്ട് പാഠങ്ങൾ പഠിച്ചേ തീരൂ.
ഈ ദുരന്തത്തെക്കുറിച്ച് - ഹൈറേഞ്ചിലും, കുട്ടനാട്ടിലും, ആലുവ-ചാലക്കുടി പ്രദേശങ്ങളിലും എങ്ങനെ ഈ ദുരന്തം വ്യത്യസ്തമായിരുന്നു, ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ, ഡാമുകൾ എങ്ങനെ ഈ ദുരന്തത്തെ ബാധിച്ചു, എങ്ങനെയാണ് ഈ ദുരന്തം സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ (സ്ത്രീകൾ, അംഗപരിമിതർ, വയസ്സായവർ, മറുനാട്ടുകാർ) അധികമായി ബാധിച്ചത് എന്നതെല്ലാം കഴിഞ്ഞ ഒരു മാസമായി ഞാൻ പഠിക്കുകയായിരുന്നു. ഇനി അതിനെ പറ്റി എഴുതാൻ പോവുകയാണ്. ദുരന്ത ബാധിതരെയോ അധികാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അടുത്ത തലമുറക്ക് വേണ്ടി ഇന്നത്തെ പാഠങ്ങൾ കുറിച്ച് വക്കുകയാണ് ലക്ഷ്യം.
പാഠങ്ങൾ പഠിക്കുക മാത്രമല്ല. എന്തായിരിക്കണം കേരളത്തിന്റെ പുനർ നിർമ്മാണ അടിസ്ഥാന തത്വങ്ങൾ? എങ്ങനെയാണ് പുനർ നിർമ്മാണത്തിന് പണം കണ്ടെത്തേണ്ടത്? പുനർ നിർമ്മാണത്തിന് പുതിയ ഒരു അതോറിറ്റി വേണോ? പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ദുരന്ത ലഘൂകരണത്തിന് എന്ത് സാദ്ധ്യതകളാണുള്ളത്? കാലാവസ്ഥാ വ്യതിയാനവും ദുരന്ത ലഘൂകരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കഴിഞ്ഞ രണ്ടു പതിറ്റാണ്ടയായി ലോകത്തെ അനവധി ദുരന്താനന്തര പുനർ നിർമ്മാണങ്ങളും അവയുടെ വിജയ പരാജയങ്ങളും കണ്ടതിന്റെ വെളിച്ചത്തിൽ കേരളത്തിന് പറ്റിയ മാതൃകകളെ പറ്റിയും പറയാം.
ദുരന്തത്തിലെ പാഠങ്ങളും പുനർനിർമ്മാണത്തിന്റെ രീതികളും അവസരങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ ഒന്ന് മുതൽ പുതിയ പരമ്പര തുടങ്ങുകയാണ്. ഒരു ദിവസം ഒരു ലേഖനം വെച്ച് മുപ്പത്തി ഒന്ന് ദിവസം നോൺ സ്റ്റോപ്പ് ആയിരിക്കും പരമ്പര. ഇതിന് മുൻപുള്ള സീരീസ് പോലെ എൻറെ ലേഖനങ്ങൾ മാത്രമല്ല, നിങ്ങളുടെ കമന്റുകളും കൂടിയാണ് ഈ പരമ്പരയെ സംപുഷ്ടമാക്കുന്നത്. അതുകൊണ്ട് വായിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇവിടെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അധികാരസ്ഥാനത്തുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. അതുകൊണ്ട് തന്നെ നവംബർ ഒന്നിന് നവകേരളം പിറക്കുമ്പോൾ അതിന് ഊർജ്ജം നൽകാൻ നമ്മുടെ ആശയങ്ങളും കൂടി ഉണ്ടാകും.
ഇത്തവണയും ഒരു റിക്വസ്റ്റ് ഉണ്ട്. ഞാൻ എഴുതുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, എൻറെ എഴുത്തുകൾ കൂടുതൽ പേരിൽ എത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ ഒരു സുഹൃത്തിനോടെങ്കിലും പുതിയതായി ഈ പരമ്പര വായിക്കാൻ ആവശ്യപ്പെടണം. ഫേസ്ബുക്കിൽ ഉള്ള സുഹൃത്തുക്കൾ കൂടാതെ വാട്ട്സ്ആപ്പ് സൗഹൃദങ്ങളിൽ (പ്രത്യേകിച്ച് കുടുംബം/ഓഫീസ് ഗ്രൂപുകളിൽ) പറയുക. നിങ്ങളുടെ ജനപ്രതിനിധികൾ സമൂഹ മാധ്യമത്തിൽ ഉണ്ടെങ്കിൽ (പഞ്ചായത്ത് മെമ്പർ തൊട്ട് എംപി വരെ) അവരെ ടാഗ് ചെയ്യുന്നതും നല്ലതാണ്. കൂടുതൽ ആളുകളും അധികാര സ്ഥാനങ്ങളിൽ ഉള്ളവരും നമ്മുടെ ആശയങ്ങൾ ശ്രദ്ധിക്കുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
മുൻ‌കൂർ നന്ദി
മുരളി തുമ്മാരുകുടി










ഒക്ടോബർ ഒന്നു മുതൽ ദുരന്തത്തെപ്പറ്റി സംസാരിക്കാൻ ഏതെങ്കിലും പ്രോഗ്രാമിന് എന്നെ വിളിക്കുന്നുണ്ടെങ്കിൽ ഉചിതമായ ഒരു തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. എന്താണ് ഉചിതം എന്നൊന്നും ഞാൻ പറയുന്നില്ല, നിങ്ങളുടെ പ്രോഗ്രാമിന്റെ വലുപ്പവും പ്രസ്ഥാനത്തിന്റെ കഴിവും അനുസരിച്ചു ചെയ്‌താൽ മതി.
വ്യക്‌തിപരവും ഔദ്യോഗികവുമായ കാരണങ്ങളാൽ ഒക്ടോബർ മുതൽ ഡിസംബർ വരെ പല പ്രാവശ്യം ഗൾഫിലും കേരളത്തിലും ഡൽഹി, ചെന്നൈ, ബാംഗ്ളൂർ, എന്നിവിടങ്ങളിലും ഉണ്ടാകും. എന്തെങ്കിലും പ്രോഗ്രാം നടത്താൻ പ്ലാൻ ഉള്ളവർ +91 94471 24395 എന്ന നമ്പറിൽ വിളിച്ചു തീയതി നിശ്ചയിച്ചാൽ മതി.
(സർക്കാർ സംവിധാനങ്ങളിൽ സംസാരിക്കാൻ തീർച്ചയായും ഒരു ഡിമാൻഡും ഇല്ല. അതുപോലെ തന്നെ എം ടി രണ്ടാമന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ നടത്തുന്ന പരിപാടിക്കും ഡിമാന്റുകൾ ഇല്ല).
-മുരളി തുമ്മാരുകുടി


  ************************************************





ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?-മുരളി തുമ്മാരുകുടി 13/8/2018

(The most relevant article read LAST MONTH-REPOSTING)

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്.  ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക  കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവരെ നിങ്ങൾക്ക് സഹായിക്കാൻ പറ്റാതാകും.

6. ഇത് ഒഴിവാക്കേണ്ടതാണ്, ഒഴിവാക്കാവുന്നതും. ഈ ദുരന്തം സാമ്പത്തിക മാന്ദ്യത്തിലേക്ക് അല്ല സാമ്പത്തിക കുതിപ്പിലേക്കാണ് നയിക്കേണ്ടത്. അതിന് വേണ്ടത് മലയാളികൾ പണം കൂടുതൽ ചിലവാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത് എന്നാണ് സർക്കാർ ചിന്തിക്കേണ്ടത്.

7. ഒന്നാമത് കേരളം ഇപ്പോൾ കടന്നുപോകുന്ന ഈ ദുരിത കാലത്തിന് ഒരു ഔദ്യോഗിക അവസാനം പ്രഖ്യാപിക്കണം. നേപ്പാളിൽ ഭൂമി കുലുക്കം കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ ദിവസം 'ദുരന്തത്തിന്റെ ഓർമ്മ ദിവസം' ആയി സർക്കാർ പ്രഖ്യാപിച്ചു. അന്ന് മത സ്ഥാപനങ്ങൾ പ്രാർത്ഥനയും മറ്റുളളവർ മെഴുകുതിരി കത്തിച്ചുള്ള വിജിലും നടത്തി. ഇതൊക്കെ ദുരന്തത്തിൽ അകപ്പെട്ടസമൂഹത്തെ മൊത്തം മാനസികമായി ധൈര്യപ്പെടുത്തുന്ന നടപടികൾ ആണ്. ആയിരക്കണക്കിന് ആളുകളാണ് നേപ്പാളിൽ മരിച്ചത്, അഞ്ചു ലക്ഷത്തോളം വീടുകൾ നശിച്ചു.

കേരളത്തെക്കാളും ഏറെ സാമ്പത്തിക ശേഷി കുറഞ്ഞ സ്ഥലമാണ് നേപ്പാൾ. ഭാവിയെപ്പറ്റി അന്നവർക്ക് ഇപ്പോൾ മലയാളികൾക്കുള്ളതിൽ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മാതൃക നമ്മളും ചിന്തിക്കണം. സെപ്റ്റംബർ ഒന്നാം തീയതിയോ വേണമെങ്കിൽ അതിന് മുൻപോ ഒരു ദിവസം നമ്മൾ ഓർമ്മ ദിവസം ആയി പ്രഖ്യാപിക്കണം. ഇനി ഇതുപോലെയൊരു ദുരന്തം കേരളത്തിൽ ഉണ്ടാക്കാൻ നമ്മൾ അനുവദിക്കുകയില്ല എന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാം പ്രതിജ്ഞയെടുക്കണം. മതസ്ഥാപനങ്ങളെല്ലാം അന്ന് പ്രത്യേക പ്രാർത്ഥന നടത്തട്ടെ. നമ്മുടെ യുവാക്കളെ അഭിനന്ദിക്കാനും പുതിയ കേരളത്തിന്റെ നിർമ്മാണത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുമുള്ള ദിവസമാകട്ടെ അത്. പുതിയ തലമുറ മെഴുകുതിരി കത്തിച്ചോ, ദുരന്തത്തെ പറ്റി ചർച്ച ചെയ്തോ ആ ദിവസം ആചരിക്കണം. അതിനുശേഷം നമ്മുടെ ചിന്ത മുഴുവൻ പുനർ നിർമ്മാണത്തിൽ ആയിരിക്കണം.

എത്ര നേരം നാം പുറകോട്ടു നോക്കിയിരിക്കുന്നുവോ, അത്രയും സമയം നമ്മുടെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ട് പോകും. അത് കൊണ്ട് സാധിക്കുന്നവരെല്ലാം തന്നെ ഈ ഓണക്കാലത്ത് സദ്യ ഉണ്ടാക്കിയില്ലെങ്കിലും ഓണക്കോടി ഉൾപ്പടെയുള്ള നിങ്ങളുടെ ഒരു കച്ചവട തീരുമാനങ്ങളും മാറ്റി വെക്കരുത്. വിവാഹം പ്ലാൻ ചെയ്തവർ അതിലെ ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക. ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

BY മുരളി തുമ്മാരുകുടി.ON 13/8/2018 REPOSTING BY CKR




തോറ്റോടിയ തലമുറ ? 27/08/2018

അമേരിക്കക്കാർ  ചന്ദ്രനിൽ കാലുകുത്തിയോ, പറക്കും തളികയിൽ എത്തിയ ഏലിയൻസിനെ മനുഷ്യൻ തടവിലാക്കിയിട്ടുണ്ടോ, ട്വിൻ ടവർ തകർത്തത് അൽ ഖയിദ തന്നെയോ എന്നതുൾപ്പെടെ അനവധി വിഷയങ്ങളിൽ ലോകത്ത് ഗൂഢാലോചനാ സിദ്ധാന്തമുണ്ടായിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഉണ്ടായിട്ടുള്ളത്രയും
 ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മറ്റൊന്നിനെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല. അമേരിക്ക ചന്ദ്രനിലേക്ക് ആളുകളെ അയക്കുന്നത് നിർത്തിയപ്പോൾ പണിയില്ലാതായ ശാസ്ത്രജ്ഞന്മാരെല്ലാം സംഘടിച്ച് അവർക്ക് പണിയുണ്ടാക്കാൻ കൊണ്ടുവന്ന സിദ്ധാന്തമാണ് എന്ന് തുടങ്ങി വികസ്വര രാജ്യങ്ങളുടെ വളർച്ചക്ക്  തടയിടാൻ വികസിത രാജ്യങ്ങൾ കൊണ്ടുവന്ന പദ്ധതിയാണെന്ന് വരെ പലതും കേട്ടിട്ടുണ്ട്.

ശാസ്ത്രത്തിന്റെ  വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഇവിടെ ഗൂഢമായി ഒന്നുമില്ല. ഭൂമിയിലെ ശരാശരി താപനില ഉയരുകയാണ്. 1980 കളിലാണ് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ ‘ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്’ ഉണ്ടാക്കിയത്. 1989 ൽ ഒന്നാമത്തെ റിപ്പോർട്ട് പുറത്തുവന്നു. 2015 ൽ അഞ്ചാമത്തെ  റിപ്പോർട്ടും. ഇവ ഓരോന്നും പറയുന്നത് ഒരേ കാര്യമാണ്. കാലാവസ്ഥ മാറിയിരിക്കുന്നു, ഇനിയും മാറും. ഭൂമിയിലെ ചൂട് കൂടുന്നത് മാത്രമല്ല, ധ്രുവങ്ങളിലെ മഞ്ഞുരുകും, കടലിലെ ജലനിരപ്പ് ഉയരും, മഴയുടെ തീവ്രത കൂടും, കൊടുങ്കാറ്റുകളുടെ എണ്ണവും ശക്തിയും വർദ്ധിക്കും, മുൻപ് കാറ്റും  മഴയും ഇല്ലാത്തിടത്ത് അതുണ്ടാകും. ഒന്നും ചെയ്യാതിരുന്നാൽ അൻപത് വർഷത്തിനകം ഭൂമിയിൽ ഇന്നത്തെ പോലെയുള്ള മനുഷ്യവാസം ദുഃസ്സഹമാകും. ഓരോ തവണയും ഇക്കാര്യം പറയുമ്പോൾ ശാസ്ത്രജ്ഞന്മാർക്ക് അവരുടെ വാക്കുകളിലും മോഡലുകളിലും വിശ്വാസം കൂടിവരുന്നു.

പക്ഷെ,  മുപ്പത് വർഷത്തെ മുന്നറിയിപ്പുണ്ടായിട്ടും ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകൾ മനുഷ്യൻ എടുത്തിട്ടില്ല. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെല്ലാം മുന്നോട്ട് നീട്ടിവെക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പഠിച്ച ശാസ്ത്രജ്ഞന്മാരുടെ ആദ്യത്തെ തലമുറ റിട്ടയർ ചെയ്തുകഴിഞ്ഞു. ക്യോട്ടോ  ഉടമ്പടി നെഗോഷിയേറ്റ് ചെയ്ത നയതന്ത്ര വിദഗ്ദ്ധർ വീട്ടിലിരിപ്പായി. ഭൂരിഭാഗം ലോകത്തും അന്നത്തെ നേതൃത്വത്തിൻറെ അടുത്ത തലമുറയാണ് ഇപ്പോൾ ഭരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകൾ മുറ്റത്തെത്തി എന്നാലും നയപരമായ തീരുമാനങ്ങളിലും കർമ്മ പദ്ധതികളിലും ലോകം പുറകിൽ തന്നെ.

കേരളത്തിലെ  സ്ഥിതി ഇതിലും കഷ്ടമാണ്. 1980 കളിൽ കാലാവസ്ഥാവ്യതിയാനം എന്നത് തട്ടിപ്പാണെന്ന ചിന്തയായിരുന്നു ഭൂരിപക്ഷത്തിന്റെയും. തൊണ്ണൂറുകൾ ആയപ്പോഴേക്കും കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയത് വികസിത രാജ്യങ്ങളായതിനാൽ അതിന് പ്രതിവിധിയും അവർ തന്നെ ചെയ്യട്ടെ എന്ന രീതിയിലായി. 2008 ൽ
 കോപ്പൻ ഹേഗനിൽ എത്തിയപ്പോൾ ഇന്ത്യക്ക് ആകുന്നതൊക്കെ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും അതൊക്കെ ‘കേന്ദ്ര വിഷയമാണ്’ എന്ന മട്ടിലായിരുന്നു നമ്മുടെ സമീപനം. കേരളത്തിൽ ഒരു ക്ലൈമറ്റ് ചേഞ്ച് ആക്ഷൻ പ്ലാൻ ഉണ്ടായത് 2013 ലാണ്. അതുതന്നെ നമ്മുടെ വികസനത്തിന്റെ പുറത്ത് കുറച്ച് പണം  ആരെങ്കിലും തന്നാൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്യാമെന്ന മട്ടിലുള്ളതായിരുന്നു. 2015 ൽ പോലും കാലാവസ്ഥാവ്യതിയാനവും നഗരങ്ങളും എന്ന വിഷയത്തിൽ മേയർമാർക്കും നഗരസഭാ മേധാവികൾക്കും നടത്തിയ ക്ലാസിൽ ഒരു ജനപ്രതിനിധി പോലും പങ്കെടുത്തില്ല എന്ന കാര്യം  ഞാനൊരിക്കൽ പറഞ്ഞിരുന്നു. അവർക്കൊന്നും കാലാവസ്ഥാവ്യതിയാനം ഇന്നിന്റെ പ്രശ്നമല്ല. നാട്ടിലെമീഞ്ചന്തയെ പറ്റിയുള്ള ചർച്ചയായിരുന്നെങ്കിൽ എല്ലാവരും ഹാജർ ആയേനെ. കാലാവസ്ഥ വ്യതിയാനം  അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന  പ്രശ്നം അല്ല. അതിനപ്പുറം പ്രളയമാണെങ്കിൽ അവർക്ക് എന്ത് പ്രശ്‌നം?

കാലാവസ്ഥാവ്യതിയാനം  നാളത്തെ പ്രശ്നമല്ല. അതിന്നലെ തന്നെ നമ്മുടെ അടുത്തെത്തിയിരുന്നു. ഇന്ന് നമ്മുടെ ചുറ്റുമുണ്ടെന്ന്  ഓരോ വർഷം കഴിയുന്തോറും നമ്മൾ അറിയുകയാണ്. സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പത്തു വർഷങ്ങളിൽ ഒൻപതും 2001 നു ശേഷമുള്ള പതിനഞ്ചു വർഷത്തിലാണ്. ഉത്തര  ധ്രുവത്തിലെ ഐസുരുകി  മഞ്ഞുകാലത്ത് അവിടെ കൊമേർഷ്യൽ കപ്പൽ ഗതാഗതം സാധ്യമായിരിക്കുന്നു, ആസ്‌ട്രേലിയ മുതൽ ഗ്രീസ് വരെയുള്ള ഇടങ്ങളിൽ വേനൽക്കാലത്ത് കാട്ടുതീ നഗരങ്ങളെ വലക്കുന്നു, മുൻപ് കണ്ടിട്ടില്ലാത്ത പ്രാണികളും, മുൻപ് സാധ്യമല്ലാതിരുന്ന വിളകളും ഉത്തരാർദ്ധ ഗോളത്തിന്റെ മുകളിലുള്ള  അക്ഷാംശ രേഖകളിലുള്ള രാജ്യങ്ങളിൽ എത്തിയിരിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ചുറ്റുമുണ്ട്.

2018  ഇതിനെയൊക്കെ കടത്തിവെട്ടുന്ന മട്ടാണ്. യൂറോപ്പിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തത്രയും ചൂടുള്ള വേനൽക്കാലമാണ്, കേട്ടുകേൾവിയില്ലാത്തത്ര മഴയും വെള്ളപ്പൊക്കവും ജപ്പാനെ വട്ടം ചുറ്റിച്ചിരിക്കുന്നു. അമേരിക്കയിലെ ഹുറിക്കിൻ സീസൺ തുടങ്ങാനിരിക്കുന്നതേയുള്ളു. ഇതിൻറെയൊക്കെ സാമ്പത്തിക  - സാമൂഹ്യ പ്രത്യാഘാതങ്ങളുടെ കണക്കെടുപ്പ് വരുന്നതേയുള്ളു.

2050  നകം കാലാവസ്ഥാവ്യതിയാനം കേരളത്തെ എടുത്തു കുലുക്കുമെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മഴക്കാലത്തും വരൾച്ചക്കാലത്തും ഞാനത് പറയും. വെള്ളപ്പൊക്ക സമയത്തും കാട്ടുതീ പടരുമ്പോഴും കുടിവെള്ള ക്ഷാമത്തിന്റെ സമയത്തും ജനം  അത് ശ്രദ്ധിക്കും. പക്ഷെ, മഴ മാറിയാൽ, തീ അണഞ്ഞാൽ, കുടിവെള്ളം  എത്തിയാൽ പിന്നെ കാലാവസ്ഥാവ്യതിയാനമൊന്നും ആളുകൾക്ക് ഒരു പ്രശ്നമല്ല. വീണ്ടും ജാതി-മതം-രാഷ്ട്രീയം ഒക്കെത്തന്നെ ചർച്ചാവിഷയം.

കുട്ടനാട്ടിൽ  അടുത്തിടെയൊന്നും  കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കവും അതിനെ തുടർന്നുണ്ടായ ദുരിതവും ഒടുങ്ങി വരുന്നതേയുള്ളു. സത്യത്തിൽ കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമല്ല ഇത്. 1924 ലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കമാണ്. ഇനി കേരളത്തിൽ വരാൻ പോകുന്നത് അതിലും വലിയ വെള്ളപ്പൊക്കവും അതിന്റെ
 നൂറിരട്ടി നഷ്ടവുമാണ്. കാരണം, 1924 ലേക്കാൾ അഞ്ചിരട്ടി ആളുകളും നൂറിരട്ടി സമ്പാദ്യവും ഇന്ന് മലയാളിക്കുണ്ട്. ഏറെ ആളുകൾ വീട് വെച്ചിരിക്കുന്നത് വെള്ളം പൊങ്ങുന്ന ഇടങ്ങളിലാണ്. വെള്ളത്തിന് പരന്നൊഴുകാനും കയറിക്കിടക്കാനും ഉണ്ടായിരുന്ന നദീതടങ്ങളും തണ്ണീർത്തടങ്ങളിലുമാണ്  നമ്മൾ വീടും വികസനവും കൊണ്ടുവന്നിരിക്കുന്നത്. ഇതെല്ലാം ഒരിക്കൽ വെള്ളത്തിനടിയിലാകും, സംശയമില്ല… പുലി വരുന്നേ എന്ന് പേടിപ്പിച്ച കുട്ടിയേ പോലെയാണ് ഇപ്പോഴത്തെ എന്റെ സ്ഥിതി. കാലങ്ങളായി ഞാൻ ഇത് പറഞ്ഞുതുടങ്ങിയിട്ട്. ഇപ്പോൾ ആരും മൈൻഡ് ചെയ്യാതെ ആയി.  ഒന്നോർക്കുക… ആ പുലിക്കഥയിലും അവസാനം ഒരു പുലി വരികയും  നാശമുണ്ടാക്കുകയും ചെയ്തു. തൊണ്ണൂറ്റി ഒന്പതിലേ പുലി തിരിച്ചു വരുമ്പോൾ തിന്നാൻ ഞാൻ അവിടെ ഉണ്ടാവില്ല, നിങ്ങൾ കാണും. ശ്രദ്ധിച്ചാൽ നല്ലത്.

കാലാവസ്ഥയിലെ  നേരിയ മാറ്റങ്ങൾ കൊണ്ടുപോലും തീർത്തും മനുഷ്യവാസയോഗ്യമല്ലാതായിത്തീരാവുന്ന  പരിസ്ഥിതിലോലമായ ഒരു ചെറിയ ഹരിത പ്രദേശമാണ് കേരളം. ഇതിനെ വാർഡായും പഞ്ചായത്തായും തിരിച്ചു പരിസ്ഥിതി ലോലവും അല്ലാത്തതും ഒക്കെയാക്കി സംരക്ഷിക്കാൻ പറ്റില്ല. പശ്ചിമ ഘട്ടത്തിനും കടലിനും ഇടക്കുള്ള മൊത്തം ഭൂപ്രദേശത്തെ ഒന്നായി കണ്ടു വേണം നമ്മുടെ കാലാവസ്ഥ സംരക്ഷണ പദ്ധതികൾ തുടങ്ങാൻ. അങ്ങനെ പരിസ്ഥിതിയെ അറിഞ്ഞു, പരിസ്ഥിതിയോടൊപ്പം നിന്നും ജീവിക്കാൻ പഠിച്ചില്ലെങ്കിൽ  2050 ആകുമ്പോൾ പ്രകൃതിയുടെ നിയന്ത്രണം മനുഷ്യൻറെ കൈയിൽ നിന്നും നഷ്ടപ്പെടും. അന്ന് നമ്മൾ ഉണ്ടാക്കിവെച്ച  സ്വന്തം സൗകര്യങ്ങളൊന്നും ഉപയോഗിക്കാൻ പറ്റാതെ വരും. 2050 - ലേക്ക് ഇനി 32 വർഷമേ ദൂരമുള്ളു. അതായത് 1986 ൽ നിന്നും ഇന്നിലേക്കുള്ള ദൂരം. ഞാൻ എഞ്ചിനീയറിംഗ് പാസായ ആ വർഷം ഇന്നലത്തേ പോലെ ഓർമ്മയിലുണ്ട്. നിങ്ങളും ആലോചിച്ചു നോക്കൂ.

കാലാവസ്ഥാവ്യതിയാനം  ഒരു യാഥാർഥ്യമാണെന്നതിൽ ഇനി ചർച്ചയൊന്നും വേണ്ട. അതിന് ഉത്തരവാദികൾ വികസിത രാജ്യങ്ങളാണോ അതിനെതിരെ നയങ്ങളുണ്ടാക്കുന്നത് കേന്ദ്രമാണോ എന്നൊക്കെ ചർച്ച ചെയ്യേണ്ട കാലവും കഴിഞ്ഞു. ജലവിഭവം മുതൽ ആരോഗ്യം, കൃഷി, ടൂറിസം, പൊതുമരാമത്ത്, തീരദേശ സംരക്ഷണം വരെയുള്ള നമ്മുടെ ജീവിതത്തിന്റെ
 ഓരോ ഭാഗത്തെയും കാലാവസ്ഥാവ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിഭാഗങ്ങളിൽ നമ്മൾ ഇപ്പോൾ ചെയ്യുന്നത് പോലെ കാര്യങ്ങൾ ചെയ്തിട്ട് കേന്ദ്രത്തിൽ നിന്നോ ലോകബാങ്കിൽ നിന്നോ പണം കിട്ടിയാൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാം എന്ന ചിന്ത ഉപേക്ഷിക്കുക.

ഒരുകാര്യം പറയട്ടെ. കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചിന്തയും അറിയാൻ താല്പര്യവും ഉള്ള ഒരു ഭരണ നേതൃത്വം ആണിപ്പോൾ കേരളത്തിൽ ഉള്ളത്. കഴിഞ്ഞ ആഗസ്റ്റിൽ നമ്മുടെ നിയമസഭാ സാമാജികർക്ക് വേണ്ടി ഞാൻ നടത്തിയ പ്രഭാഷണം കേൾക്കാൻ മുഖ്യമന്ത്രി ഉൾപ്പടെ ഉളള മന്ത്രിമാരും പകുതിയിലധികം എം  എൽ എ  മാരും  രണ്ടര മണിക്കൂർ ചിലവഴിച്ച കാര്യം ഞാൻ പറഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും, എന്തിന് പാർലിമെന്റിൽ പോലും ഇങ്ങനെ ഒന്നുണ്ടായതായി ഞാൻ കേട്ടിട്ടില്ല. അപ്പോൾ നേതൃത്വത്തിന്റെ താല്പര്യം അല്ല പ്രധാന പ്രശ്നം, പൊതുജനങ്ങൾക്ക് ഇപ്പോഴും ഇതൊരു വിഷയം ആയി തോന്നിയിട്ടില്ല, അങ്ങനെ ആകുന്നത് വരെ ഇതൊരു ഇലക്ഷൻ വിഷയം ആകില്ല, അത് സംഭവിക്കുന്നത് വരെ രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല. ഇത് കാലാവസ്ഥ വ്യതിയാനം ആണെങ്കിലും കുടിയേറ്റം ആണെങ്കിലും ഖരമാലിന്യ നിർമ്മാർജ്ജനം ആണെങ്കിലും ഒരുപോലെയാണ്.

പക്ഷെ ബഹുഭൂരിപക്ഷം മലയാളികൾക്കും കാലാവസ്ഥ വ്യതിയാനം ഇപ്പോഴും ഒരു പ്രധാന പ്രശ്നം അല്ല. കേരളത്തെ ബാധിക്കുന്ന അഞ്ചു പ്രധാന പ്രശ്നങ്ങളെ പറ്റി ചോദിച്ചാൽ തെരുവ് പട്ടികളുടെ ശല്യത്തിലും താഴെ ആയിരിക്കും കാലാവസ്ഥ വ്യതിയാനത്തിന്റെ സ്ഥാനം. ഇത് നാട്ടുകാരുടെ മാത്രം കുറ്റമല്ല.കഴിഞ്ഞ അഞ്ചു വർഷത്തെ അന്തി ചർച്ചകളിൽ എത്ര എണ്ണം കാലാവസ്ഥ വ്യതിയാനത്തെ പറ്റിയായിരുന്നു ?, രണ്ടായിരത്തി നാലിൽ ഞാൻ നോർവേയിൽ ഒരു ബുക്ക് ഷോപ്പിൽ പോയി, അന്ന് കാലാവസ്ഥ വ്യതിയാനത്തെ പറ്റി പത്തു പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. ഇന്ന് കേരളത്തിൽ ഒരു ബുക്ക് ഷോപ്പിൽ പോയാൽ കാലാവസ്ഥ വ്യതിയാനത്തെ പറ്റി എത്ര പുസ്തകം കാണും ?. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ ആണ് കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമായ ആദ്യത്തെ ഹോളിവുഡ് ചിത്രം വരുന്നത്, അതിനു ശേഷം എത്രയോ വന്നു. എന്നാണ് കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമായ മലയാള ചിത്രം വരുന്നത്. നമ്മൾ ഇപ്പോഴും നായികയോടൊപ്പം പാട്ടുപാടി നടക്കുകയാണ്.

നമ്മൾ  പഠിച്ചാലും ഇല്ലെങ്കിലും, നമ്മൾ   ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വികസിത രാജ്യങ്ങളിലെ  ഉപഭോഗമാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടിയതെങ്കിലും അല്ലെങ്കിലും  വെള്ളം പൊങ്ങാൻ പോകുന്നത് വാഷിങ്ങ്ടണിലോ ഡൽഹിയിലോ അല്ല, തിരുവന്തപുരത്തും എറണാകുളത്തും  ആണ്.  മൂന്നാറിലും വയനാട്ടിലും ആണ് മലയിടിയാൻ പോകുന്നത്, കുട്ടനാട്ടിലും എറണാകുളത്തും ആണ്  ഒക്കെയാണ് കടലിലെ ജലനിരപ്പുയരുമ്പോൾ വീടുകൾ വെള്ളത്തിലാകുന്നത്,   ഏലത്തിന്റേയും തേയിലയുടെയും കൃഷിയാണ് അവതാളത്തിൽ ആകാൻ പോകുന്നത്,   കാലാവസ്ഥാവ്യതിയാനം മാറ്റങ്ങൾ വരുത്തുകയാണ്.അപ്പോൾ കേരളത്തിലെ   ഓരോ  വീടുകളും ഗ്രാമങ്ങളും നഗരങ്ങളും സംസ്ഥാനവും കാലാവസ്ഥ വ്യതിയാനത്തിന്  തയ്യാറെടുത്തേ പറ്റൂ. അപ്പോൾ അടുത്ത മുപ്പത് വർഷത്തിൽ ഏത് മാറ്റമാണ് നമുക്ക് ചുറ്റും വരാൻ പോകുന്നതെന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കുക. വികസന പദ്ധതികളുടെ മുകളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്ലാസ്റ്റർ  ഒട്ടിക്കുകയല്ല മറിച്ചു   കാലാവസ്ഥ മാറുമെന്നറിഞ്ഞു വേണം വികസനം ചിന്തിക്കാൻ. അപ്പോൾ റോഡിന്റെ അലൈൻമെന്റ് മുതൽ കൃഷിയുടെ രീതികൾ വരെ മാറ്റേണ്ടി വരും. ചിലയിടങ്ങളിൽ വീടുവെക്കുന്നത് നിരോധിക്കേണ്ടി വരും. ധാരാളം സ്ഥലം വെള്ളത്തിന് കരകവിഞ്ഞൊഴുകാൻ മാറ്റിയിടേണ്ടി വരും. പല ഭാഗങ്ങളിലും വീടുകൾ നിരോധിക്കേണ്ടി  വരും. കടൽ കയറുമെന്നും വെള്ളത്തെ പിടിച്ചുനിർത്താൻ ആവില്ലെന്നും അംഗീകരിക്കേണ്ടി വരും. ഇതെല്ലാം മനുഷ്യനെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരും.

കഴിഞ്ഞ  തലമുറ കാലാവസ്ഥാവ്യതിയാനത്തെ അവഗണിച്ചു. അതു കൊണ്ടാണിതിപ്പോൾ നമ്മുടെ തലയിലായത്. ഇപ്പോൾ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉള്ള യുദ്ധം മനുഷ്യർ തോൽക്കുന്നു എന്നാണ് എക്കൊണോമിസ്റ്റ് പറയുന്നത്. തോറ്റോടിയ തലമുറ എന്നായിരിക്കുമോ അടുത്ത തലമുറ നമ്മളെ വിശേഷിപ്പിക്കുക ?

മുരളി തുമ്മാരുകുടി




forwarded by Biju Kanhangad
കേരളത്തിലെ സുഹൃത്തുക്കളോട്;
 മുരളീ തുമ്മാരുകുടി എഴുതുന്നു.
ഇദ്ദേഹം ലോക പ്രശസ്തനായ ദുരന്തനിവാരണ ഉപദേശക വിദഗ്ദനും യുണൈറ്റഡ് നേഷൻസിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലവനുമാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്.

Published on August 16, 2018

നാട്ടിൽ വരുന്നത് കാരണം കുറേ പണികൾ ബാക്കിയുണ്ടായിരുന്നു. ഏറെ തിരക്കുള്ള ദിവസം ആയിട്ടും നാട്ടിലെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. തെക്കു തൊട്ട് വടക്ക് വരെ എല്ലാ നദികളും കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ തുറക്കുന്ന കാരണം നദികളിൽ സാധാരണ മഴക്കാലത്തേക്കാൾ കൂടുതൽ വെള്ളം വരുന്നതും ഒക്കെ ആളുകളെ ആശങ്കയിൽ ആക്കുന്നുണ്ട്. കുറച്ചു പേരുടെ പോസ്റ്റൊക്കെ കണ്ടപ്പോൾ അല്പം പേടിച്ച പോലെ തോന്നി.

പക്ഷെ രാവിലെ പറഞ്ഞത് പോലെ ഒരു ദുരന്തം നേരിടാനുള്ള ഏറെ സംവിധാനങ്ങൾ നമുക്കുണ്ട്. വെള്ളപ്പൊക്കം എന്നാൽ സുനാമി പോലെയോ ഭൂമികുലുക്കം പോലെയുമൊ ഒക്കെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ദുരന്തമല്ല. കേരളം വളരെ വീതികുറഞ്ഞ ഒരു പ്രദേശമായതിനാൽ (മലയിൽ നിന്നും കടൽ വരെ മുപ്പത് തൊട്ടു നൂറ്റി ഇരുപത് കിലോമീറ്റർ ദൂരമേ ഉള്ളൂ) മഴ നിന്നാൽ വെള്ളമിറങ്ങാൻ മണിക്കൂറുകൾ മതി. വടക്കേ ഇന്ത്യയിലും എന്തിന് തമിഴ്‌നാട്ടിൽ പോലും അങ്ങനെ അല്ല, ഉത്തർപ്രദേശിൽ യമുനയിൽ വെള്ളം പൊങ്ങിയാൽ കടലിൽ എത്താൻ ആയിരം കിലോമീറ്റർ പോകണം, അപ്പോൾ വെള്ളം ഇറങ്ങാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും.

ഇനിയിപ്പോൾ മഴ നിലനിൽക്കുകയോ കൂടുകയോ ചെയ്താലും ആളുകൾ പേടിക്കേണ്ട കാര്യം ഇല്ല. കേരളത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ മാറ്റിതാമസിപ്പിക്കേണ്ടത് മിക്കവാറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിലാണ്, പരമാവധി ഇരുപത് കിലോമീറ്ററിൽ. വടക്കേ ഇന്ത്യയിൽ ഗംഗാ സമതല പ്രദേശത്ത് അഞ്ഞൂറ് കിലോമീറ്റർ പോയാലും വെള്ളം കയറാത്ത സ്ഥലങ്ങൾ ഉണ്ടാകില്ല എന്നോർക്കണം. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ദശ ലക്ഷങ്ങളെ സുരക്ഷിതരാക്കിയ സൈന്യം ഒക്കെ നമുക്ക് വിളിപ്പുറത്ത് ഉണ്ട്. തീർച്ചയായും ആവശ്യമെങ്കിൽ വീട് വിട്ടുമാറി നിൽക്കാൻ തയ്യാറാകണം. അസൗകര്യങ്ങൾ ഒക്കെ ഉണ്ടാകും, പക്ഷെ അതിനപ്പുറം ഉള്ള പ്രശ്നങ്ങൾ ഒന്നുമില്ല. സ്വയം അനാവശ്യമായി ഓരോന്ന് ചെയ്ത് മരണം വിളിച്ചു വരുത്താതിരുന്നാൽ മതി.

ഞാൻ കൂടുതൽ പേടിക്കുന്നത് പക്ഷെ ഉരുൾ പൊട്ടലിനെ ആണ്. ഓരോ ദിവസം മഴ പെയ്യുന്തോറും മലയുടെ ഉൾഭാഗം കുതിർന്നു നിറയുകയാണ്. വെള്ളം പൊങ്ങിവരുന്നത് നമുക്ക് കാണാമെങ്കിലും ഉരുൾ പൊട്ടാൻ തുടങ്ങുന്നത് അറിയാൻ കേരളത്തിൽ ഒരു മാർഗ്ഗവും ഇല്ല, ഇനി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാനും സാധ്യമല്ല.അപ്പോൾ കുന്നിന്റെ ചെരിവുകളിൽ താമസിക്കുന്നവർ, പ്രത്യേകിച്ചും ക്വാറികൾ ഉള്ള മലകളിൽ, മലയുടെ ചെരിവ് വെട്ടി നിരപ്പാക്കി വീടുകളും റിസോർട്ടും ഉണ്ടാക്കിയ സ്ഥലങ്ങളിൽ, മണ്ണെടുക്കാനോ റോഡുണ്ടാക്കാനോ വേണ്ടി മലഞ്ചെരുവുകൾ വെട്ടിയ സ്ഥലങ്ങളിൽ ഒക്കെ ഉരുൾ പൊട്ടൽ സാധ്യതകൾ ഉണ്ട്. എപ്പോഴാണ് എവിടെയാണ് മരണം ഉരുൾപൊട്ടി ഇറങ്ങുന്നത് എന്ന് പറയാൻ പറ്റില്ല. ഞാൻ ഈ പറഞ്ഞ റിസ്ക് ഫാക്ടേഴ്‌സ് ഒക്കെ ഉള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കൾ പ്രത്യേകം ശ്രദ്ധിക്കുക, സംശയം ഉണ്ടെങ്കിൽ മഴ കുറയുന്നത് വരെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറുക, കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അധികാരികളോട് പറഞ്ഞു ക്യാംപുകൾ ഉണ്ടാക്കുക.

ഒന്ന് കൂടി ഞാൻ പറയാം. “എൻ്റെ വീട്ടിൽ മഴക്കാലത്ത് ഒന്നോ രണ്ടോ കുടുംബങ്ങൾക്ക് സ്ഥലം തരാം” എന്നൊക്കെ കുറച്ചു പോസ്റ്റുകൾ നിങ്ങൾ കണ്ടുകാണും. അത് മലയാളികളുടെ പൊതു വികാരം ആണ്. കുറച്ചു പേർ പോസ്റ്റിടുന്നു എന്ന് മാത്രമേ ഉള്ളൂ. പോസ്റ്റ് ഉള്ളതും ഇല്ലാത്തതും ഒന്നും നിങ്ങൾ നോക്കേണ്ട കാര്യമില്ല. കേരളത്തിൽ വെള്ളത്തിൽ മുങ്ങാത്ത ഏതു വീടും, ഉരുൾ പൊട്ടലിൽ നിന്നും സുരക്ഷിതമായ ഏതു വീടും വീട്ടിൽ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുന്നവരെ സ്വീകരിക്കാൻ തയ്യാറായിരിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. മഴയില്ലാത്ത കാലത്ത് ജാതിയും, മതവും രാഷ്ട്രീയവും മമ്മൂട്ടിയും മോഹൻലാലും അർജന്റീനയും ബ്രസീലും ഒക്കെ പറഞ്ഞു നാം തമ്മിൽ കലഹിക്കുമെങ്കിലും ദുരന്തകാലത്ത് നാം ഒന്നാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബവും ഈ വെള്ളപ്പൊക്കക്കാലത്ത് ഒറ്റക്കാണെന്ന് ചിന്തിക്കേണ്ട കാര്യമില്ല. അടുത്ത വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിൽ നിങ്ങൾ പട്ടിണി കിടക്കുന്നതിനെ പറ്റി ആലോചിക്കുക പോലും വേണ്ട.നിങ്ങളുടെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കണം എന്ന് മാത്രം. നമ്മൾ ഒന്നാണ്, നാളെ എൻ്റെ വീട്ടിന് മുകളിൽ മരം വീണാൽ ഞാൻ ഓടി വരാൻ പോകുന്നത് നിങ്ങളുടെ വീട്ടിലേക്കാണ്, അതുകൊണ്ടു തന്നെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയുന്നതോ അറിയാത്തതോ ആയ മറ്റൊരാളുടെ വീട്ടിൽ പോകാൻ ഒട്ടും മടിക്കേണ്ട കാര്യമില്ല. സർക്കാർ സംവിധാനങ്ങൾ ഏറെ വേറെയും ഉണ്ടല്ലോ.

മഴ മാറിയാലും വെള്ളമിറങ്ങിയാലും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. തൊണ്ണൂറ്റി ഒന്പതിലേ വെള്ളപ്പൊക്കക്കാലത്ത് കൂടുതൽ ആളുകൾ മരിച്ചത് വെള്ളത്തിൽ പോയിട്ടല്ല, അതിനു ശേഷം ഉണ്ടായ പനിയിലും പട്ടിണിയിലും ഒക്കെയാണ്. അന്നത്തെ കേരളം അല്ല ഇന്നത്തെ കേരളം. അടച്ചുറപ്പുള്ള വീടുകൾ ഉണ്ട്, ആരോഗ്യ സംവിധാനങ്ങൾ ഉണ്ട്, നാട്ടിലും മറുനാട്ടിലും കേരളത്തിന്റെ ദുരിതമകറ്റാൻ വേണ്ടി പണം ചിലവാക്കാൻ കഴിവുള്ള മലയാളികൾ ഉണ്ട്, ഇതിനൊക്കെ ഉപരി നമ്മൾ തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാർ ഉണ്ട്, അതിനെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടപ്പോൾ വിമർശിച്ചു നേരെയാക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ ഉണ്ട്, സഹായം നൽകാൻ കഴിവുള്ള കേന്ദ്ര സർക്കാരും ഉണ്ട്. അതുകൊണ്ടു തന്നെ കേരളതിലെ ഇപ്പോഴത്തെ സാഹചര്യം എന്നെ പേടിപ്പിക്കുന്നില്ല.

എന്ന് വച്ച് ജാഗ്രത വേണ്ട എന്നല്ല. ഇന്നലെ പറഞ്ഞ പോലെ ഓരോ റെസിഡന്റ്റ് അസോസിയേഷനും ദുരന്ത നിവാരണ സംവിധാനങ്ങൾ തുടങ്ങണം. ഒന്നുകിൽ ദുരന്തം നേരിടാൻ അല്ലെങ്കിൽ ദുരന്തം ഉണ്ടായവരെ സഹായിക്കാൻ. സർക്കാർ അവരുടെ മുഴുവൻ കഴിവും സംവിധാങ്ങളും ഉപയോഗിച്ചാണ് പ്രശ്നത്തെ നേരിടുന്നത്. നമുക്ക് ആവുന്ന വിധത്തിൽ അതിനെ സഹായിക്കണം.

എന്താണ് കേരളം എന്ന് ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ സമൂഹം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളത്തെ നോക്കി പഠിക്കൂ എന്ന് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും ലോകവും പറയാൻ ഇടവരണം. ഇത് നമ്മുടെ സമയമാണ്.
 ദുരന്തകാലത്തെ സ്‌കൂളുകൾ
മുരളി തുമ്മാരുകുടി

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയ ഒരു പ്രശ്നം ആണ്. ദുരന്തം വരുമ്പോൾ തന്നെ സ്‌കൂളുകൾ അടക്കും, പല സ്‌കൂളുകളും ദുരന്തന്തിൽ തകർന്നിട്ടുണ്ടാകും, ചില സ്‌കൂളുകൾ എങ്കിലും ദുരിതാശ്വാസ ക്യാംപുകൾ ആയി ഉപയോഗിക്കപ്പെടുന്നുണ്ടാകും, അധ്യാപകർക്ക് അപകടം ഉള്ളതിനാൽ അവർക്ക് സ്‌കൂളുകളിൽ തിരിച്ചെത്താൻ സാധിച്ചു എന്ന് വരില്ല. കുട്ടികൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാം, അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം, സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമായിക്കാണാം, കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്ന് വരാം.

ഇതൊക്കെ ആണെങ്കിലും ഏറ്റവും വേഗത്തിൽ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം പുനർസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനം ആണ് സ്‌കൂൾ തുറക്കുക എന്നത്

2. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ വലിയ ഒരു പേടി ആണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയ ഒരു ഭാരം ഇറങ്ങുന്നു.

3. കുട്ടികൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ മാതാപിതാക്കൾക്ക് മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നു.

4. കുട്ടികൾ സ്‌കൂളിൽ ഒരുമിച്ചു കൂടുമ്പോൾ ഏത് ദുരന്തത്തിന് ശേഷവും അവർ സന്തോഷത്തിലേക്ക് മടങ്ങാൻ തുടങ്ങുന്നു.

ഇക്കാരണങ്ങളാൽ ഒക്കെ ആയിരക്കണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ച്യ്ക്കുള്ളിൽ ക്യാംപിനുള്ളിലോ, മരത്തിന് താഴെയോ, മറ്റു സൗകര്യമായ എവിടെയോ പഴയ അധ്യാപകരില്ലെങ്കിൽ സന്നദ്ധ സേവകരെ വച്ചോ പഴയ പുസ്തകങ്ങൾ ഇല്ലെങ്കിൽ പുതിയ വിഷയങ്ങൾ വച്ചോ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കാറുണ്ട്.

കേരളത്തിൽ ഇക്കാര്യത്തിൽ വലിയ വെല്ലുവിളികൾ ഒന്നുമില്ല. പ്രളയത്തിൽ പലയിടത്തും വെള്ളം കയറിയെങ്കിലും മൊത്തമായി അധികം സ്‌കൂളുകൾ നശിച്ചതായി അധികം റിപ്പോർട്ടുകൾ ഇല്ല. വലിയ എണ്ണത്തിൽ കുട്ടികളും അധ്യാപകരും മരിച്ചിട്ടില്ല, റോഡുകൾ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങളുടെ നാശം ഒക്കെയാണ് കൂടുതൽ വിഷയം. ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്നതും ആണ്. അടുത്ത ഇരുപത്തി ഒൻപതാം തീയതി സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ചില നിർദ്ദേശങ്ങൾ തരാം.

1. അത്യാവശ്യ സാഹചര്യത്തിൽ ഏതെങ്കിലും കുറച്ചു സ്‌കൂളുകളിൽ ഒഴിച്ച് മറ്റൊരിടത്തും സ്‌കൂൾ തുറക്കുന്ന തീയതി മാറ്റി വക്കരുത്. സ്‌കൂളുകളിൽ ക്യാംപുകൾ ഉണ്ടെങ്കിൽ ക്യാംപുകൾ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ ഒക്കെ മാറ്റുക, സ്‌കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത് ഒരു പ്രിയോറിറ്റി വിഷയം ആണ്.

2. കേരളത്തിലെ ദുരന്തം  ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം  സ്‌കൂൾ കെട്ടിടത്തെ നേരിട്ട്  ബാധിച്ച സ്‌കൂളുകൾ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും  ദുരന്തത്തിൽ അകപ്പെട്ട വിദ്യാര്ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകൾ  (3) മറ്റുള്ളവ.

3. ഏതു തരത്തിൽ ഉള്ള സ്‌കൂളുകളിൽ ആണെങ്കിലും   കേരളത്തിൽ ഉള്ള എല്ലാ  വിദ്യാർത്ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്ന് ആദ്യമായി മനസിലാക്കുക.

4. വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും സംഘർഷം രണ്ടു രീതിയിൽ ആണ്. എന്താണ് സംഭവിക്കുന്നത് എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങൾ ഒക്കെ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിനെ പറ്റിയുള്ള വിഷമവും പരീക്ഷ വരുമോ പാഠഭാഗങ്ങൾ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ആണ് കുട്ടികളെ ആശങ്കാകുലർ ആക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ എല്ലാം അധ്യാപകരുടെ മനസ്സിൽ ഉണ്ടാകും, അതിന് മുകളിൽ ആണ് സ്‌കൂളിലെ പ്രശ്നങ്ങൾ, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളിൽ ഉണ്ടായിരുന്ന റെക്കോർഡുകളുടെ സുരക്ഷ, എന്നിങ്ങനെ തുടങ്ങി പാഠഭാഗങ്ങൾ തീർക്കുന്നതും, കുട്ടികളുടെ സംഘർഷത്തെ മാനേജ് ചെയ്യുന്നതും ഒക്കെ അധ്യാപകരുടെ മനസ്സിൽ ഉണ്ട്. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തത്തിന് മുൻപിൽ സ്‌കൂൾ തുറക്കാൻ.

5. സ്‌കൂളുതുറക്കുന്നതിന് മുൻപ് ഈ ആഴ്ച തന്നെ, പറ്റിയാൽ നാളെ തന്നെ,  എല്ലാ സ്‌കൂൾ അധ്യാപകരുടെയും പി ടി എ യും മീറ്റിംഗ് പ്രത്യേകം നടത്തണം. സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. അധ്യാപകരിലോ അധ്യാപകേതര സ്റ്റാഫുകളിലോ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. വേണ്ടത്ര ഫ്ലെക്സിബിലിറ്റി അവർക്ക് കൊടുക്കുകയും വേണം.

6. സ്‌കൂളുകൾക്കോ, സ്‌കൂളിലെ രേഖകൾക്കോ ഒക്കെ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടെങ്കിൽ "ഹെഡ്മിസ്ട്രസ്സിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു" എന്നൊക്കെ ആളുകൾ കുറ്റപ്പെടുത്താൻ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാർ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നിൽ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികൾക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല. പ്രളയം വരുന്നതിന് മുൻപ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല, പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തരുത്. സ്‌കൂളുകളിൽ ഉണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനദ്ധ്യാപകരോ ഉത്തരവാദികൾ ആയിരിക്കില്ല എന്ന്  മുഖ്യമന്ത്രി പറയുന്നത് ഏറ്റവും നല്ല കാര്യം ആയിരിക്കും.

7. ഈ ദുരന്തം ഏറെ ആളുകളെ  സാമ്പത്തിക ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്. അപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ വിടുന്നതിന് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ സ്‌കൂൾ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളിൽ കുട്ടികൾ സ്‌കൂളിൽ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കൾക്കും കുട്ടികൾക്കും  വലിയ മാനസിക സംഘർഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വർഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂൾ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിൻ്റെ ചിലവ് സ്‌കൂളുകൾ വഹിക്കാം, അല്ലെങ്കിൽ സർക്കാർ വഹിക്കാം,അതുമല്ലെങ്കിൽ പ്രശാന്ത് ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൌസ് ഉണ്ടാക്കിയാൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ കണ്ടെത്താം. 

8  . സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുൻപ് സ്‌കൂളിൽ കുറച്ചു കമ്മിറ്റികൾ ഉണ്ടാക്കണം, അധ്യാപകരും, പി ടി എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരും അതിൽ അംഗങ്ങൾ ആകണം. താഴെ പറയുന്ന കമ്മിറ്റികൾ ആണ് വേണ്ടത്

1. ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളിൽ മാത്രം)
2. കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലും ആകാം)
3. കുട്ടികളുടെയും അധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനും ഉള്ള കമ്മിറ്റി
4. കുട്ടികൾക്കും അധ്യാപകർക്കും സ്‌കൂളിന്  വേണ്ടത്ര സാമ്പത്തിക സുരക്ഷ നൽകാനുള്ള കമ്മിറ്റി
5. പ്രളയത്തെ തുടർന്നുള്ള നിയമ പ്രശ്നങ്ങൾ (കുട്ടികളുടെ രേഖകൾ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകൾ നഷ്ടപ്പെട്ടത്) പരിഹരിക്കാൻ.

9. പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതിതും ആയ എല്ലാ സ്‌കൂളുകളും അവർക്കുണ്ടായ നഷ്ടങ്ങൾ കൃത്യമായി ഡോക്കുമെന്റ് ചെയ്യണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തു വക്കണം.

10.  നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളിൽ സ്‌ട്രെച്ചറൽ, ഇലക്ട്രിക്കൽ സുരക്ഷ, ലബോറട്ടറികളിലെ രാസ വസ്തുക്കൾ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകൾ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും ഒക്കെ സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം. 
 
11.  ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തിൽ മാറ്റണം.

12.ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ ക്യാംപുകളിൽ പോകുന്നത് ഒഴിവാക്കണം.

13. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തിൽ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തിൽ നമ്മൾ ഉണ്ടാകാൻ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്കാരം ഉണ്ടാക്കുമെന്നും ഉള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും എടുക്കണം. സുരക്ഷിതവും നൂതനവും ആയ ഒരു കേരളം സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നൽകണം.

14. ഒരു സ്‌കൂളിൽ ഏതെങ്കിലും കുട്ടികളോ അധ്യാപകരോ മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക സാധാരണമായി ചെയ്യുമല്ലോ. പക്ഷെ ഈ ഇത്തവണ അത് കഴിഞ്ഞു ക്ലാസ് പിരിച്ചു വിടരുത്, മറിച്ച് മറ്റു സ്‌കൂളുകളിലെ പോലെ ദുരന്തത്തെ പറ്റി ചർച്ച ചെയ്യണം.

15. എല്ലാ സ്‌കൂളുകളിലേയും ഒന്നാമത്തെ ദിവസം സുരക്ഷ വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങൾ സംസാരിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകൾ, ആശങ്കകൾ ഒക്കെ തുറന്നു പറയാൻ ഉള്ള അവസരം കൊടുക്കണം.

16. സ്‌കൂളിലെ സുരക്ഷാ വിഷയങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ചർച്ച ചെയ്യുക (ഇത് ദുരന്തത്തിൽ പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളിൽ ഒരു അപകടം ഉണ്ടായാൽ എങ്ങനെ ആണ് അത് കൈകാര്യം ചെയ്യുക എന്ന് ചർച്ച ചെയ്യുക

17. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെടാത്ത സ്‌കൂളുകളിൽ ദുരന്തത്തിൽ അകപ്പെട്ട നാടുകളിലെ സ്‌കൂളുകൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യുക. വസ്തു വകകൾ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടൻ കൂടുതൽ പണം ശേഖരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ ഏതെങ്കിലും ദുരിത ബാധിത സ്‌കൂളുകളെ സഹോദര സ്‌കൂൾ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടുത്തെ കുട്ടികൾ പോകുന്നത് ഒക്കെ പ്ലാൻ ചെയ്യണം. ജപ്പാനിൽ ദുരന്തത്തിൽ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നും ഉള്ള സ്‌കൂളുകളിൽ നിന്നും ഭാഗ്യ ചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന ഒരു രീതി ഉണ്ട്. ഇത് നമുക്ക് ചെയ്തു നോക്കാവുന്നതാണ്.

18. ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്കൂളുകളിൽ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ. ഇത് മനസ്സിൽ വച്ചിട്ട് വേണം സ്‌കൂളുകളിലെ ഇടപെടൽ തുടങ്ങാൻ.

ഈ വിഷയത്തിലേക്ക് ഞാൻ ഇനിയും തിരിച്ചു വരും.  തൽക്കാലം ഇത് എല്ലാവരും ഷെയർ ചെയ്യണം, അധ്യാപക സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം


 ****************************************************
 വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
[19:22, 8/22/2018] Kdm: കോട്ടയം ∙ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഉത്തരവാദിയെത്തേടിയെച്ചൊല്ലിയുള്ള വിവാദങ്ങളെ വിമർശിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. അണക്കെട്ടുകൾ തുറക്കുന്നതിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മനസ്സിലാക്കണം. എന്നാൽ ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി അന്വേഷണം തുടങ്ങിയാൽ യഥാർഥ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ലെ. നാം പാഠങ്ങൾ പഠിക്കില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

അണ തുറക്കുന്ന വിവാദങ്ങൾ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സർക്കാർ ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?’ എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല.

 കേരളത്തിൽ ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയിൽ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല. പക്ഷേ, നമ്മുടെ അണക്കെട്ടുകൾ എങ്ങനെയാണു മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയായും ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാൽ യഥാർഥമായ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങൾ പഠിക്കുകയും ഇല്ല.

അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവർ കേരളത്തിനു സഹായം തരികയാണ്. ഈ അവസരത്തിൽ ഒരു വിവാദം ഉണ്ടാക്കിയാൽ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. എന്ന് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരിൽ നിന്ന് മാറുകയും ചെയ്യും.

ഈ പ്രളയത്തെപ്പറ്റി നമ്മൾ തീർച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീർച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി. ഇപ്പോൾ ഈ തുടങ്ങുന്ന വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
************************************************************************

 ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്


നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റര്‍ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്.

പേടിക്കാതിരിക്കുക. ഇതുപോലെ ഉള്ള പ്രശ്‌നങ്ങളുടെ നടുക്ക് പെടുമ്പോള്‍ നമുക്ക് പെര്‍സ്പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്.ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിന്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാള്‍ ഒക്കെ വളരെ ചെറുതാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ എല്ലായിടവും തന്നെ മഴ മാറിയാല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകള്‍ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തില്‍ ഉള്ളത്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങള്‍ക്കും ഒക്കെ ഉണ്ട്. അപ്പോള്‍ നമ്മള്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല.

വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തില്‍ വണ്ടിയോടിക്കുന്നതും, റോഡില്‍ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തില്‍ നിങ്ങള്‍ക്ക് അടി തെറ്റാം, മുങ്ങി മരിക്കാന്‍ മൂക്കിന് മുകളില്‍ വെള്ളം മതി, റോഡില്‍ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാന്‍ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയില്‍ നിന്നും അറവു ശാലകളില്‍ നിന്നും മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങള്‍ വാങ്ങരുത്.

വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പിവെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാന്‍ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കില്‍ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളില്‍ പ്രത്യേകിച്ചും. ടോയിലറ്റില്‍ പോയാല്‍ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകള്‍ വെള്ളം മൂലമുള്ള രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യത ഉള്ള സ്ഥലമാണ്

മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയില്‍ ആരോഗ്യപ്രശ്‌നം ഒന്നുമില്ലാത്തവര്‍ പനി വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയില്‍ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയില്‍ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.

 അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സര്‍ക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്‌നം നേരിട്ട് പരിചയം ഇല്ല. കൂടുതല്‍ കുഴപ്പം ഒഴിവാക്കാന്‍ അല്പം കൂടുതല്‍ കരുതലോടെ ആയിരിക്കും അവര്‍ നിര്‍ദേശങ്ങള്‍ തരുന്നത്. അത് കൊണ്ട് വീട്ടില്‍ നിന്ന് മാറി താമസിക്കണം എന്നൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നാല്‍ അത് അനുസരിക്കണം. ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ ഒരു സര്‍ക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങള്‍ക്ക് എടുക്കുകയും ചെയ്യാം. കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് കുട്ടിയെ സ്‌ക്കൂളില്‍ വിടാതിരിക്കാം. നിങ്ങള്‍ ഒരു അത്യാവശ്യ സര്‍വീസ് ജീവനക്കാരന്‍ അല്ലെങ്കില്‍ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു തെറ്റുമില്ല.

 ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോള്‍ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമാക്കുന്നത്  കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയില്‍ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെര്‍ ദൂരം കടത്തി വിടാന്‍ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാര്‍ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന 'സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാര്‍ വിട്ടുപോയ വീടുകളില്‍ കവര്‍ച്ച, ദുരിതാശ്വാസ ക്യാമ്പുകളില്‍ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളില്‍ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവര്‍ത്തി, ദുരിതത്തില്‍ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേര്‍തിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലാം സംസ്‌കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനില്‍ ഭൂകമ്പം ഉണ്ടായി ട്രെയിനുകള്‍ നിര്‍ത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകള്‍ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാന്‍ അവസരം നല്‍കിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകള്‍.

© Copyright Mathrubhumi 2018.
 ********************************************************************************
on diving തായ്‌ലൻഡിലെ രക്ഷാപ്രവർത്തനത്തെ പറ്റി

തായ്‌ലൻഡിലെ രക്ഷാപ്രവർത്തനത്തെ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി വിലയിരുത്തുന്നു:

വെങ്ങോലയിൽ എന്റെ വീടിനും ഞാൻ ഒന്നാം ക്ലാസിൽ പഠിച്ച സ്‌കൂളിനുമിടയിൽ ഒരു തോടുണ്ട്. മഴക്കാലത്ത് അതു നിറയും. അധികം വീതിയില്ലാത്ത അതിന്റെ വരമ്പിലൂടെ നടന്നു വേണം സ്‌കൂളിൽ പോകാൻ. ചിലപ്പോൾ കുട്ടികൾ വെള്ളത്തിൽ വീഴും, പലപ്പോഴും അവരുടെ പുസ്തകങ്ങളും. നീന്തൽ അറിഞ്ഞിരുന്നാൽ മാത്രമേ അക്കാലത്ത് ധൈര്യമായി സ്‌കൂളിൽ പോകാൻ സാധിക്കൂ. അഞ്ചു വയസ്സാകുന്നതിന് മുൻപു തന്നെ ചേച്ചിമാർ എന്നെ നീന്തൽ പഠിപ്പിച്ചിരുന്നു. അന്നു മുതൽ എനിക്ക് വെള്ളം ഒട്ടും പേടിയില്ല.

എന്നാൽ ഡൈവിങ്ങിന്റെ കാര്യം അങ്ങനെയല്ല. നാഷനൽ ജിയോഗ്രഫിക്കിൽ കോറൽ റീഫുകളിൽ ആളുകൾ മുങ്ങുന്ന പടം കണ്ടിട്ടുണ്ടെങ്കിലും ഓക്സിജൻ ടാങ്ക് വെച്ച് ആഴത്തിൽ മുങ്ങുന്നവരെ ഞാൻ ആദ്യമായി കാണുന്നത് ബ്രൂണയ്‌യിൽ വെച്ചാണ്. കടലിനുള്ളിൽ ഒരു പ്ലാറ്റ്‌ഫോമിൽ വളർന്നുവരുന്ന കൃത്രിമ റീഫിനെപ്പറ്റി പഠിക്കാൻ വന്ന 16 ഫിലിപ്പിനോ ഡൈവർമാരെ രണ്ടാഴ്ച കടലിൽ താമസിപ്പിച്ച് അവരുടെ ജോലിക്ക് മേൽനോട്ടം വഹിക്കേണ്ടിവന്നു, അന്നാണ് ഡൈവിങ്ങിനെപ്പറ്റി, അതിലെ അപകട സാധ്യതയെപ്പറ്റി കൂടുതൽ പഠിക്കേണ്ടി വന്നത്.

ടിവിയിൽ നമ്മൾ സാധാരണയായി ഡൈവിങ് കാണുന്നത് തെളിഞ്ഞ വെള്ളത്തിൽ മനോഹരമായ പുറ്റുകളും മത്സ്യങ്ങളും ഉള്ളയിടങ്ങളിലാണ്. തൊഴിലിനു വേണ്ടിയുള്ള ഡൈവിങ് അങ്ങനെയല്ല. കൂടുതൽ ആഴത്തിൽ മുങ്ങണം, കൂടുതൽ നേരം വെള്ളത്തിനടിയിൽ നിൽക്കണം, വിസിബിലിറ്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും മുങ്ങണം. മീനിനെ കാണുകയോ ഫോട്ടോ എടുക്കുകയോ ചെയ്താൽ പോരാ, കോൺക്രീറ്റിങ് മുതൽ വെൽഡിങ് വരെ ഉള്ള ജോലി ചെയ്യുകയും സുരക്ഷിതരായിരിക്കുകയും വേണം.

ഒരു ദിവസം രണ്ടു തവണയാണ് ഫിലിപ്പിനോ ഡൈവർമാർ ഡൈവ് ചെയ്യുന്നത്. ഓരോ ഡൈവിങ്ങും ഒരു മണിക്കൂറിൽ താഴെയാണ്. താഴെ ഉള്ള മർദ്ദ വ്യത്യാസം കാരണം നൈട്രജൻ രക്തത്തിലേക്കു കയറും, ഡൈവിങ് കഴിഞ്ഞു തിരിച്ച് ഉയർന്നു വരേണ്ടത് സാവധാനം ആയിരിക്കണം, അല്ലെങ്കിൽ നൈട്രജൻ കുമിളകൾ രക്തത്തിൽനിന്നു പുറത്തു വരും. ഡികംപ്രഷൻ സിക്നെസ്സ് എന്നാണിതിന്റെ പേര്. തല കറങ്ങും, ബോധം മറയും, ജീവൻ വരെ നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ വെള്ളത്തിനടിയിൽ എന്തു ജോലി ചെയ്യുന്നവർക്കും കരയിൽ അതേ ജോലി ചെയ്യുന്നവരുടെ അഞ്ചിരട്ടി ശമ്പളം ഉണ്ട്.

വെള്ളത്തിലേക്ക് 16 പേർ ചാടിക്കഴിഞ്ഞാൽ (രണ്ടു പേർ ചേർന്നതാണ് ഒരു സംഘം) അവരുടെ സുരക്ഷയും നോക്കി മുകളിൽ ഇരിക്കലാണ് എന്റെ പണി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുമായാണ് അവർ പുറത്തു വരുന്നതെങ്കിൽ അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ഡീകംപ്രഷൻ ചേംബർ ഉണ്ട്; നല്ല പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്മാരും. എങ്കിലും പതിനാറു പേരും തിരിച്ചു കയറി വരുന്നതുവരെ ഉള്ളിൽ തീയാണ്. അന്ന് ഞാൻ ഡിങ്കമത വിശ്വാസി അല്ലാതിരുന്നതിനാൽ ‘എന്റെ ഡിങ്കാ..’ എന്നു വിളിക്കാനും പറ്റില്ല. രണ്ടാഴ്ച കൊണ്ട് ഡൈവിങ്ങിനോടുള്ള എല്ലാ ഇഷ്ടവും തീർന്നു കിട്ടി.

തായ്‌ലൻഡിലെ കുട്ടികൾ ഗുഹയിൽ അകപ്പെട്ട വാർത്ത വന്നതു മുതൽ ഞാൻ ഡൈവർമാരുമായുള്ള എന്റെ സമ്പർക്കം ഓർക്കുകയായിരുന്നു. കടലിൽ ഡൈവ് ചെയ്യുന്നതിന്റെ പലയിരട്ടി ബുദ്ധിമുട്ടാണ് കടലിനടിയിൽ കിടക്കുന്ന പഴയ കപ്പലിൽ മുങ്ങുന്നത് (ടൈറ്റാനിക്കിൽ ഒക്കെ മുങ്ങിയത് പോലെ). ഏറെ പരിചയമുള്ളവരേ ‘റെക്ക് ഡൈവിങ്’ (Wreck diving) എന്ന പണിക്കു പോകൂ. അതിലും ദുഷ്‌കരമാണ് ഗുഹയിൽ മുങ്ങുക എന്നത്. വിസിബിലിറ്റി പൂജ്യം. ഇടുങ്ങിയ പാതയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പുറത്തിറങ്ങുകയോ രക്ഷാ പ്രവർത്തനമോ വലിയ ബുദ്ധിമുട്ടാണ്. ചെറുതായി പാറയോ മണ്ണോ ഇടിഞ്ഞ് ഗുഹയുടെ ഒരു ഭാഗം മൂടിപ്പോയാൽ നമ്മൾ ട്രാപ്പിലായി. അത് നീക്കം ചെയ്തു മാറ്റാനുള്ള സമയവുമില്ല, മരണം നിശ്ചയമാണ്. ലോകത്ത് ഡൈവിങ് ചെയ്യുന്നവർ ലക്ഷക്കണക്കിനുണ്ടെങ്കിലും കേവ് ഡൈവിങ് നടത്തുന്നവർ ഒരു ശതമാനത്തിലും താഴെയാണ്.

തായ്‌ലൻഡിലെ ദുരന്തത്തിന്റെ സ്വഭാവം വെച്ചും ഗുഹയിൽ അകപ്പെട്ട ആളുകളുടെ എണ്ണം കൊണ്ടും ഞങ്ങളുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒന്നാണ് ഈ ദുരന്തമെന്ന് എനിക്കറിയാമായിരുന്നെങ്കിലും, മനുഷ്യന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് ഇതെന്ന് ആദ്യമേ മനസ്സിലാക്കി. ഇതുപോലെ ഒരു സാഹചര്യം മാനേജ് ചെയ്യേണ്ടി വന്നാൽ എന്തൊക്കെയായിരിക്കും വെല്ലുവിളികൾ, എങ്ങനെയാണ് തീരുമാനങ്ങളെടുക്കേണ്ടത്, എന്നൊക്കെ എല്ലാ ദിവസവും ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. എല്ലാ ദുരന്തത്തിലും ബാധകമായ ധരാളം പാഠങ്ങൾ ഇവിടെയുമുണ്ട്. അതു നിങ്ങളുമായി പങ്കുവെക്കാം.

 1. കുറ്റപ്പെടുത്തലിന് സമയമില്ല : കുട്ടികൾ ഗുഹയിൽ അകപ്പെടുകയും ഗുഹാമുഖത്ത് വെള്ളം കയറുകയും ചെയ്തതിനു ശേഷമാണ് വിവരം പുറംലോകം അറിയുന്നത്. എന്തിനാണ് ചെറിയ കുട്ടികളുമായി കോച്ച് ഗുഹയിൽ കയറിയത് എന്നൊന്നും ചോദിച്ചിട്ടോ അതിന് ഉത്തരം കിട്ടിയിട്ടോ ഒരു പ്രയോജനവുമില്ല. കുട്ടികൾ ഗുഹയ്ക്കുള്ളിൽ ജീവനോടെയുണ്ടോ എന്ന് കണ്ടുപിടിക്കുകയാണ് പ്രധാനം. ആരുടെയാണ് തെറ്റ്, ഏതൊക്കെ മുന്നറിയിപ്പുകൾ വേണ്ടിയിരുന്നു എന്നൊക്കെ ഉള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇനി എത്രയോ സമയം ബാക്കിയുണ്ട്.

 2. പ്രതീക്ഷ നിലനിർത്തണം : വെള്ളം കയറിക്കിടക്കുന്ന ഗുഹക്കുള്ളിൽ കുട്ടികളുണ്ടോ എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. മുൻപു പറഞ്ഞതുപോലെ ഗുഹയിൽ ഡൈവ് ചെയ്യുന്നവർ ലോകത്ത് കുറവാണ്. അവർ വന്ന് കാര്യങ്ങൾ നിരീക്ഷിച്ച ശേഷം സാവധാനമേ രക്ഷാപ്രവർത്തനം സാധ്യമാകൂ. അതേസമയം സ്വന്തം മക്കൾ ഗുഹയിൽ അകപ്പെട്ട മാതാപിതാക്കളുടെ വേവലാതി മനസ്സിലാക്കുകയും വേണം. ഈ ദുഃഖവും ആശങ്കയും എതിർപ്പായി മാറാതെ കുട്ടികളുടെ മാതാപിതാക്കളോടും ബന്ധുക്കളോടും കരുണയോടെ പെരുമാറുന്നതും വിവരങ്ങൾ അവരുമായി പങ്കുവെക്കുന്നതും പ്രധാനമാണ്. കുട്ടികളുടെ മാതാപിതാക്കൾ ഏറെ ‘ഇമോഷണൽ’ ആവുകയും പൊതുജനം ആ വികാരം ഏറ്റെടുക്കുകയും ചെയ്താൽ ‘ഇപ്പോ ശരിയാക്കിത്തരാം’ എന്ന തരത്തിൽ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തുടങ്ങും, ധൃതി പിടിച്ചു തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും, കുട്ടികളുടേയും രക്ഷാ പ്രവർത്തകരുടേയും ജീവൻ അപകടത്തിൽ ആകും.

 3. രാജ്യാന്തര സഹകരണം പരമപ്രധാനം : ഗുഹയിൽ മുങ്ങൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവർ ഏറെ കുറവാണ്. യൂറോപ്പിൽ വേനലവധി തുടങ്ങിയതിനാൽ മിക്കവാറും ആളുകൾ അവധിയിലാണ്. ഗുഹയിൽ ഡൈവ് ചെയ്യുന്നവരിൽ ഭൂരിഭാഗവും ഡൈവിങ് തൊഴിലാക്കിയവരല്ല. അവരൊന്നും സുരക്ഷാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അല്ല. അവരെ എങ്ങനെ കണ്ടെത്തും? കണ്ടെത്തിയാൽ തന്നെ അവർ സാഹസികമായ രക്ഷാപ്രവർത്തനത്തിന് വരുമോ? നൂറു വർഷം മുൻപോ, എന്തിന് 50 വർഷം മുൻപാണ് ഇത് സംഭവിച്ചതെങ്കിൽ കുട്ടികൾക്ക് ദാരുണമായ അന്ത്യമേ ഉണ്ടാകാൻ സാധ്യതയുള്ളൂ.

കാരണം തായ്‌ലൻഡിലെ ദുരന്തം ലോകം അറിയുമ്പോഴേക്കും ഒരാഴ്ച കഴിയും. അതിനു പറ്റിയ വിദഗ്ധരെ കണ്ടുപിടിച്ച് തായ്‌ലൻഡിൽ എത്തിക്കുമ്പോഴേക്കും മാസം ഒന്നു കഴിഞ്ഞിട്ടുണ്ടാകും. സമൂഹമാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു ദുരന്തം കൂടിയാണിത്. ദുരന്തമുണ്ടായി രണ്ടു ദിവസത്തിൽ ലോകം മുഴുവൻ ഇതറിഞ്ഞു. ഗുഹയിലിറങ്ങി പരിചയമുള്ളവരെ കണ്ടെത്താൻ തായ് സർക്കാരിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. കഴിവുള്ളവർ സ്വന്തം ചെലവിൽ തായ്‌ലൻഡിലെത്തി. തായ് സർക്കാരിന്റെ ദുരന്ത നിവാരണ സംവിധാനം അപ്പോഴേക്കും പൂർണ്ണമായും സജ്ജമായി. ഗുഹാമുഖം അവർ ഏറ്റെടുത്തു.


 4. എത്ര നാൾ തിരച്ചിൽ നടത്തണം?: ഇങ്ങനെ ഒരു സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ഒരുമിച്ച് ജീവനോടെ കണ്ടെത്താൻ പറ്റുമെന്ന പ്രതീക്ഷ ആർക്കും തന്നെ ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ഗുഹ ആരോഗ്യമുള്ളവർക്കു തന്നെ കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ഗുഹയിൽ ഇടത്താവളങ്ങളും പിരിവുകളുമുണ്ട്. കൂരിരുട്ടിൽ കൂട്ടം തെറ്റാനും വെള്ളത്തിൽ വീണു പോകാനുമുള്ള സാധ്യതയാണ് കൂടുതൽ. ഇത്തരത്തിൽ ആളുകൾ നഷ്ടപ്പെട്ടാൽ എത്രനാൾ തിരച്ചിൽ നടത്തണം എന്നത് ദുരന്ത നിവാരണത്തിനിടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രധാന പ്രശ്നമാണ്. ഇതിന് എഴുതിവയ്ക്കപ്പെട്ട നിയമങ്ങളില്ല. ഭൂകമ്പത്തിൽ അകപ്പെട്ടവർ ആഴ്ചകൾക്കു ശേഷവും, കടലിൽ അകപ്പെട്ടവർ മാസങ്ങൾക്ക് ശേഷവും രക്ഷപ്പെട്ട ചരിത്രമുണ്ട്.

അതേസമയം, മലേഷ്യൻ വിമാനം പോലെ ഏറെ തിരച്ചിലിനു ശേഷവും ഒരു വിവരവും കിട്ടാത്ത സാഹചര്യങ്ങളുമുണ്ട്. തിരച്ചിൽ ഏറെ പണച്ചെലവുള്ളതാണ്, അപ്പോൾ അനന്തമായി തിരയാൻ പറ്റില്ല. വൻദുരന്തങ്ങളിൽ തിരച്ചിൽ നിർത്തി, രക്ഷിച്ചവർക്കു വീടും ഭക്ഷണവും നൽകുന്നതിലേക്ക് രക്ഷാപ്രവർത്തനത്തിന്റെ ശ്രദ്ധ മാറ്റേണ്ടതുണ്ട്. അപകടത്തിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ഏറെ മനോവിഷമമുണ്ടാകുന്ന തീരുമാനമാണിത്. ഏതെങ്കിലും ഒരു സമയത്ത് തിരച്ചിൽ നിർത്തിയേ പറ്റൂ. 1972 ൽ യുറഗ്വായിൽനിന്നു ചിലിയിലേക്കു പോയ റഗ്ബി ടീം ആൻഡീസ് പർവത നിരയിൽ വിമാനാപകടത്തിൽ പെട്ടു. പത്തു ദിവസത്തിനു ശേഷം സർക്കാർ തിരച്ചിൽ നിർത്തി വച്ചിരുന്നു, പക്ഷേ അപകടത്തിൽ പെട്ടവർ അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഉള്ള മരിച്ചവരുടെ ശരീരം ഭക്ഷിച്ചു വരെ ആണ് കുറച്ചു പേർ രക്ഷപ്പെട്ടത്. ഇതുകൊണ്ടൊക്കെ തിരച്ചിലിന്റെ സമയപരിധി പ്രധാന വിഷയം ആണ്.


ഭാഗ്യത്തിന്, രാജ്യാന്തര മുങ്ങൽ വിദഗ്‌ധരെത്തി ഒരാഴ്ചക്കകം എല്ലാ കുട്ടികളെയും ഒരുമിച്ചു സുരക്ഷിതരായി കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ റിച്ചാർഡ് സ്റ്റാന്റാനും ജോൺ വോളന്തെന്നും ആണ് കുട്ടികളെ കണ്ടെത്തിയത്. മുൻപ് പറഞ്ഞപോലെ ഇവർ മുഴുവൻ സമയം ഡൈവിങ് തൊഴിലാളികൾ അല്ല. റിച്ചാർഡ് അഗ്നിശമന വിഭാഗത്തിൽ ആണ്, ജോൺ ഇന്റർനെറ്റ് എൻജിനീയറും. ഇപ്പോൾ ചിന്തിക്കുമ്പോൾ പോലും രോമാഞ്ചം ഉണ്ടാകുന്ന ഒരു നിമിഷമാണ് കുട്ടികളെ അവർ കണ്ടെത്തിയ സമയം. ലോകം മുഴുവൻ നോക്കിയിരിക്കുന്ന ആ വാർത്തയുമായി തിരിച്ച് നാലു മണിക്കൂർ മുങ്ങിയും നടന്നും വരുമ്പോഴേക്കും അവർക്ക് അഡ്രിനാലിന്റെ അതിപ്രസരം ഉണ്ടാകാതിരുന്നത് ഭാഗ്യം.


5 . ആശയങ്ങളുടെ കുത്തൊഴുക്ക്: കുട്ടികളെ കണ്ടു, സുരക്ഷിതരാണെന്ന് അറിഞ്ഞു. ആദ്യം പോയവർ വഴി കാണിക്കാനായി ഒരു ‘ഗൈഡ് റോപ്പ്’ ഇട്ടതിനാൽ വീണ്ടും അവിടെയെത്താനും സാധിക്കും. എന്നാൽ എങ്ങനെയാണ് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നത്? വെള്ളം താഴണമെങ്കിൽ നവംബർ ആകും. അതിനിടയിൽ വീണ്ടും വെള്ളം പൊങ്ങിയാൽ കുട്ടികളിരിക്കുന്ന സ്ഥലം പോലും മുങ്ങിയേക്കാം. നാലുമാസം കാത്തിരിക്കാം എന്നുവെച്ചാലും റിസ്‌ക്ക് തന്നെ.

ലോകത്ത് പലയിടത്തുനിന്നും ആശയങ്ങൾ പറന്നെത്തി. ഓക്സിജൻ സപ്ലൈയുള്ള ഒരു കാപ്സ്യൂൾ ഉണ്ടാക്കി അതിൽ കുട്ടികളെ കിടത്തി വലിച്ചു പുറത്തിറക്കിയാലോ എന്ന് അനേകം പേർ ചിന്തിച്ചു. ചിലിയിലെ ഖനിത്തൊഴിലാളികളെ ഇങ്ങനെയാണ് പുറത്തു കൊണ്ടുവന്നത്. എന്നാൽ ഗുഹ, ഭൂമിക്കടിയിലെ ഖനി പോലെയല്ല. കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. കക്കൂസ് ക്ളോസറ്റിന്റെ പുറകിലെ വെള്ളത്തിന്റെ പൈപ്പ് പോലെ യു ഷെയ്പ്പിൽ ഉള്ള ഒരു ട്രാപ്പിലാണ് വെള്ളം നിറഞ്ഞുനിൽക്കുന്നത്. അതിൽക്കൂടി കാപ്സ്യൂൾ പുറമെനിന്ന് വലിച്ചെടുക്കാൻ പറ്റില്ല. അതിനിടയിൽ എവിടെയെങ്കിലും തങ്ങിപ്പോയാൽ മരണം നിശ്ചയം.

ചിലിയിൽ ചെയ്തതു പോലെ മുകളിൽ നിന്ന് ഒരു തുരങ്കം ഉണ്ടാക്കുക എന്നതായി അടുത്ത ചിന്ത. ഇതിനും പല റിസ്ക് ഉണ്ട്. ചുണ്ണാമ്പുകല്ലുപോലെ മൃദുവായ പാറയാണ് അകത്ത്. തുരങ്കം ഉണ്ടാക്കാൻ വേണ്ടി മല തുരക്കുമ്പോൾ അത് ഇടിഞ്ഞു വീഴാനും മതി. പോരാത്തതിന് കുട്ടികൾ കൃത്യമായി എവിടെയാണെന്ന് മുകളിൽ നിന്ന് അറിയില്ല. അതറിയാൻ നടത്തിയ അനവധി ബോറിങ്ങുകളിൽ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയതും ഇല്ല.

കുട്ടികളെ ഡൈവിങ്ങും നീന്തലും പഠിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ചിന്ത. ഏറ്റവും പരിചയസമ്പന്നരായ ഡൈവർമാർ പോലും മടിക്കുന്ന കാര്യമാണ്, ഗുഹയിലെ സീറോ വിസിബിലിറ്റിയിലുള്ള ഡൈവിങ്. നീന്തൽ പോലും അറിയാത്ത കുട്ടികളെ ഡൈവിങ് പഠിപ്പിച്ച് പുറത്തെത്തിക്കുന്നത് അസാധ്യം തന്നെ. ഗുഹാമുഖത്തുനിന്ന് ഒരു വലിയ ട്യൂബ് നമ്മുടെ ഫയർ ഫോഴ്‌സിന്റെ ഹോസ് പോലെ, പക്ഷെ രണ്ടടിയെങ്കിലും വ്യാസമുള്ളത്, കുട്ടികളുള്ള ഇടത്തേക്ക് എത്തിച്ച് അതിൽ വായു നിറച്ച് കുട്ടികളെ അതിലൂടെ വലിച്ചു പുറത്തെടുത്താലോ എന്നായിരുന്നു അമേരിക്കൻ ബില്യനയറായ എലോൺ മസ്‌ക്കിന്റെ ആശയം. അത്തരം സംവിധാനങ്ങൾ ഒരുക്കണമെങ്കിൽ തന്നെ മാസങ്ങൾ വേണ്ടിവരും. അതിനുള്ള സാവകാശമില്ല.

പിന്നെയുള്ളത് കുട്ടികളെ മുതിർന്ന രണ്ടു ഡൈവർമാർ ഓക്സിജനും കൊടുത്ത് കൂടെ കൊണ്ടുപോരുക എന്നതാണ്. കുറേ ഭാഗത്തെങ്കിലും വെള്ളത്തിനടിയിലൂടെയാണ് യാത്ര. ഓക്സിജൻ മാസ്‌ക് വേണം; ടാങ്കുകളും. ഓക്സിജൻ ടാങ്കുകൾ പുറത്തു കെട്ടിയിട്ടാണ് ഡൈവർമാർ മുങ്ങുന്നത്. പത്ത് വയസ്സുള്ള കുട്ടികൾക്ക് ഈ ടാങ്ക് വഹിക്കാനുള്ള ശേഷിയില്ല. അതും മറ്റൊരാൾ വഹിക്കേണ്ടിവരും. ഗുഹയിൽ ചിലയിടങ്ങളിൽ ഒരാൾക്കും ഒരു ടാങ്കിനും കൂടി കടന്നുപോകാനുള്ള ഇടമില്ല. അപ്പോൾ രണ്ടു ടാങ്കുകളുമായി ഒരാൾ എങ്ങനെ വരും?. കുട്ടികൾ പേടിച്ചാലോ, മാസ്ക് വലിച്ചു കളഞ്ഞാലോ? വെള്ളത്തിൽ മുങ്ങിയാൽ പിന്നെ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരുടെയും ജീവൻ അപകടത്തിൽ ആകും.

എന്തൊക്കെ വഴികൾ ആലോചിച്ചാലും അതിലൊക്കെ റിസ്‌ക്കുണ്ട്. സാധാരണഗതിയിൽ മുതിർന്നവരാണ് അപകടത്തിൽ പെട്ടിരിക്കുന്നതെങ്കിൽ അവരോട് കാര്യങ്ങൾ വിശദീകരിക്കാം, അവരുടെ അഭിപ്രായം ആരായാം. ഇവിടെ അതിനുള്ള സാധ്യതയില്ല. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് ദേശീയ ദുരന്തമാകും. ഈ സമയത്താണ് ദുരന്തനിവാരണത്തിന്റെ മാനേജർമാരുടെ മനോബലവും ജഡ്‌ജ്‌മെന്റും പരിശോധിക്കപ്പെടുന്നത്. ഇവിടെയാണ് തീരുമാനം പ്രഫഷനലുകൾക്കു വിടേണ്ടതിന്റെ പ്രാധാന്യം. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും എന്തിന് ബന്ധുക്കളും നാട്ടുകാരും ഒക്കെ ഇടപെട്ടാൽ തീരുമാനം തെറ്റും എന്നതിൽ സംശയം വേണ്ട. സാധാരണഗതിയിൽ മറ്റുള്ളവരെ എല്ലാം മാറ്റി നിർത്തി പ്രഫഷനൽസ് തമ്മിൽ ചർച്ച ചെയ്ത് ഓരോ തീരുമാനത്തിന്റെയും സാധ്യതകൾ വിലയിരുത്തിയാണ് ഈ തീരുമാനം എടുക്കുന്നത്. ഒരു ഓപ്പറേഷൻ കൺട്രോൾ റൂം ഉണ്ടാകേണ്ടത് ഇതിനു വേണ്ടിയാണ്.


 6. രക്ഷാപ്രവർത്തനത്തിന് ആളുകളെ സജ്ജമാക്കുക : ഏത് രീതിയിലാണ് രക്ഷാപ്രവർത്തനം മുന്നേറുന്നതെങ്കിലും രണ്ടു കാര്യങ്ങൾ ചെയ്തേ പറ്റൂ. ഒന്ന്, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുക. രണ്ട്, മാതാപിതാക്കളെ ദുരന്തസാധ്യതകൾ ബോധിപ്പിച്ച് എന്തിനും തയാറാക്കുക. പത്തുദിവസം പട്ടിണിയായിരുന്ന കുട്ടികൾ ആദ്യം ചോദിച്ചത് ഭക്ഷണമാണ്. ഖരഭക്ഷണം ഒറ്റയടിക്കു കൊടുക്കാനും പാടില്ല. അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും വേണം. ഗുഹയിൽ മുങ്ങാൻ അറിയാവുന്ന, ഡോക്ടറായ ഒരാൾ വേണം. അങ്ങനൊരാൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയാറാകുകയും വേണം. ഭാഗ്യത്തിന് ഇങ്ങനൊരാൾ ഓസ്‌ട്രേലിയൻ സംഘത്തിലുണ്ടായിരുന്നു- ഡോക്ടർ റിച്ചാർഡ് ഹാരിസ്. ഡോക്ടറാണ്, ഗുഹയിൽ ഡൈവ് ചെയ്യുന്ന ആളാണ്, ഗുഹയിലേക്ക് പോകാൻ അദ്ദേഹം തയാറുമാണ്. അദ്ദേഹം കുട്ടികളെ പരിശോധിച്ച്, അവരുടെ ഭക്ഷണം ക്രമീകരിച്ച്, ധൈര്യം നൽകി അവരോടൊപ്പം നിന്നു.


മാതാപിതാക്കളെ രക്ഷാപ്രവർത്തനത്തിന്റെ റിസ്ക് മനസ്സിലാക്കിക്കുക എന്നതാണ് അടുത്തത്. കുട്ടികളെ സുരക്ഷിതരായി കണ്ടതിനാൽ ഇനി അവർക്ക് അപകടം ഉണ്ടാകുന്നത് മാതാപിതാക്കൾക്ക് ചിന്തിക്കാൻ കൂടി വയ്യ. അതേസമയം ഏതു രക്ഷാ പ്രവർത്തനത്തിലും റിസ്ക് ഉണ്ട്. അപ്പോൾ എന്താണു ചെയ്യാൻ പറ്റുന്നതെന്നും എന്താണു ചെയ്യാൻ പോകുന്നതെന്നും മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കണം. ഈ കാര്യത്തിൽ പ്രഫഷനൽസ് ആണ് തീരുമാനം എടുക്കേണ്ടത്. എന്നാലും മാതാപിതാക്കളുടെ വികാരം മനസ്സിലാക്കേണ്ടതും അവരെ വിശ്വാസത്തിൽ എടുക്കേണ്ടതും പ്രധാനമാണ്.

 7. ഓക്സിജൻ കുറയുന്നു : പതിമൂന്നു പേരുള്ള ഇടുങ്ങിയ സ്ഥലത്ത് പത്തു ദിവസം കഴിയുമ്പോൾ അന്തരീക്ഷത്തിലെ വായുവിന്റെ അളവ് കുറയും. പോരാത്തതിന് കൂടുതൽ രക്ഷാ പ്രവർത്തകർ എല്ലാ ദിവസവും എത്തുന്നു. അങ്ങനെ ഓക്സിജന്റെ അളവ് പതുക്കെ കുറഞ്ഞു വന്നു. ഇതു പ്രശ്നം വഷളാക്കും, നമ്മുടെ വാഗൺ ട്രാജഡി ഉണ്ടായത് അങ്ങനെയാണ്. തായ്‌ലൻഡിലെ ഗുഹയിൽ ഓക്സിജന്റെ അളവ് ഇരുപത്തിയൊന്ന് ശതമാനത്തിൽ നിന്നു പതിനഞ്ചായി. വേഗത്തിൽ ഓക്സിജൻ എത്തിക്കുക എന്നതും അത്യാവശ്യമായി.

കുട്ടികളുള്ള സ്ഥലത്തേക്ക് ഓക്സിജൻ എത്തിക്കുന്ന ജോലിയിലായിരുന്നു ഡൈവിങ് വിദഗ്ധനായ സമാൻ ഗുണാൻ. തായ് നേവിയിലെ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ആളാണ്‌. ദുരന്ത മുഖത്തേക്ക് സഹായവുമായി ഓടിയെത്തിയതാണ്. (ഒരു ദുരന്തമുണ്ടാകുമ്പോൾ റിട്ടയർ ചെയ്തവർ അതിൽ ഉൾപ്പെടുന്നത് ലോകത്തിലെ ഒരു നല്ല രീതിയാണ്. ഫുക്കഷിമയിലെ ന്യുക്ലിയർ പ്ലാന്റിലെ റിട്ടയർ ചെയ്തവരും ഇങ്ങനെ തിരിച്ചെത്തിയിരുന്നു.

നിപയുടെ സമയത്തും കേരളത്തിലെ റിട്ടയർ ചെയ്ത ഡോക്ടർമാരോട് ഈ ആവശ്യം പറഞ്ഞിരുന്നു, കേരളത്തിൽ സാധാരണ യുവാക്കൾ ഒക്കെയാണ് ദുരന്ത നിവാരണ സംഘങ്ങൾ ഉണ്ടാക്കുന്നത്, പക്ഷേ പരിചയ സമ്പന്നരുടെയും റിട്ടയർ ചെയ്തവരുടെയും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരുടെയും ഒക്കെ വിവരം നമ്മൾ ശേഖരിച്ചു വക്കണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല ). കുട്ടികൾ ഉള്ളിടത്തേക്ക് ഓക്സിജൻ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന്റെ ടാങ്കിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെയായി അദ്ദേഹം ബോധം കെട്ടു. രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. രക്ഷാപ്രവർത്തനത്തിലെ ഒന്നാമത്തെ കാഷ്വാലിറ്റിയായി അദ്ദേഹം. തികച്ചും ഒരു ഹീറോ ആണിയാൾ.

 8. വലിയ തയാറെടുപ്പുകൾ : പതിമൂന്നാം ദിവസം രണ്ടു കാര്യങ്ങളുണ്ടായി. തുടർച്ചയായി വെള്ളം പമ്പ് ചെയ്തതിന്റെ ഫലമായി ജലനിരപ്പ് താഴ്ന്നു. അങ്ങനെ മുങ്ങി തരണം ചെയ്യേണ്ട ദൂരം കുറഞ്ഞു. അതോടൊപ്പം, അധികം താമസിയാതെ മഴ വരുന്നു എന്ന അറിയിപ്പും. കുട്ടികളെ രക്ഷിക്കാനുള്ള സമയമായെന്ന് ഉറപ്പായി. ഓരോ കുട്ടികളുടെ കൂടെയും രണ്ടു ഡൈവർമാരാണ് പുറത്തു സഞ്ചരിക്കുന്നതെങ്കിലും തൊണ്ണൂറു പേരുള്ള സംഘമാണ് ഗുഹക്കകത്ത് തയാറെടുപ്പ് നടത്തുന്നത്. ഗുഹയിൽ രണ്ട് കിലോമീറ്റർ ഉള്ളിൽ ഒരു ബേസ് ക്യാംപ് ഉണ്ടാക്കി. ഗുഹയിൽ എല്ലായിടത്തും ഓക്സിജൻ സ്റ്റോക്ക് ചെയ്തു. അറുപത് പേരാണ് ഗുഹ ഡൈവിങ്ങിൽ പരിചയമുള്ളവർ. മുപ്പതു പേർ നേവി ഉദ്യോഗസ്ഥരാണ്. ഓരോ വളവിലും തിരിവിലും മുങ്ങുന്നവർക്ക് സഹായവുമായി ഇവരുണ്ട്. ഗുഹയ്ക്കു പുറത്ത് ആർമി ഒരു ഫീൽഡ് ഹോസ്പിറ്റൽ ഉണ്ടാക്കി. അവിടെനിന്ന് ആംബുലൻസ്, മെഡിക്കൽ ഹെലികോപ്റ്റർ എന്നിവയും. അടുത്ത വലിയ നഗരമായ ചിയാങ് റായ് പകലും രാത്രിയും സജ്ജമായി.


 9. അലക്ക് മുതൽ ബിരിയാണി വരെ : രക്ഷാപ്രവർത്തനം തായ് ജനത പകലും രാത്രിയും ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയുമാണ്. രക്ഷാപ്രവർത്തകരുടെ ചിത്രം കണ്ട രവിൻമാർട്ട് ലുലെർട്ട് ശ്രദ്ധിച്ചത് അവരുടെ വസ്ത്രങ്ങളിലെ അഴുക്കാണ്. അവർ ചെന്ന് കാര്യമന്വേഷിച്ചു. സംഗതി ഇതാണ്, രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ പലർക്കും ഉടുതുണിക്ക് മറുതുണിയില്ല. ദിവസങ്ങളായി ഒരേ വസ്ത്രം ധരിച്ചിരുന്നവരുടെ വസ്ത്രം അലക്കലും ആവശ്യമായ തുന്നൽ പണിയും അവർ ഏറ്റെടുത്തു. രാത്രി ഒമ്പത് മണിക്ക് അവർ ഗുഹാമുഖത്തെത്തും. തുണിയെല്ലാം കൊണ്ടുപോയി അലക്കിയുണക്കി രാവിലെ തിരിച്ചെത്തും. ഇവർ മാത്രമല്ല, രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നതും കുട്ടികളുടെ ബന്ധുക്കളെ ഗുഹാമുഖത്തേക്കും തിരിച്ചും എത്തിക്കുന്നതുമെല്ലാം സന്നദ്ധ പ്രവർത്തകരാണ്. സമ്പന്നമായ ഒരു ജനതയല്ല തായ്‌ലൻഡിലേത്. എന്നാൽ സഹാനുഭൂതി ഏറെയുണ്ടുതാനും. ഗുഹയിൽ മുങ്ങി സഹായിക്കാൻ പറ്റാത്തവർ തുണിയലക്കിയും ഭക്ഷണമുണ്ടാക്കിയും പണമയച്ചും സഹായിക്കുന്നത് നമ്മൾ കണ്ടു…

No comments:

Post a Comment