ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

GOPAKUMAR GK'S PAGE

 articles list
 Disaster management  മായി ബന്ധപെട്ട പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ

 എന്റെ ചില അഭിപ്രായങ്ങൾ

ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഒരു ചർച്ചക്കുള്ള കാമ്പ്( വകുപ്പ്) ഉണ്ടെങ്കിൽ ആവാം.🙂

 Disaster management  മായി ബന്ധപെട്ട പ്രവർത്തനങ്ങൾ എന്തുകൊണ് പ്രാദേശിക തലത്തിൽ ആരംഭിച്ചു കൂട. ഇപ്പോൾ തന്നെ പ്രളയം കൈകാര്യം ചെയ്യാൻ ആദ്യം പ്രവർത്തനക്ഷമമായ യൂണിറ്റ് അതത് ലൊക്കാലിറ്റിയിൽ ഉള്ള ആളുകളായിരിക്കും. ഏത് തരത്തിലുള്ള എമർജൻസിയും ആദ്യം കൈര്യം ചെയ്യുന്നതും ഇവരൊക്കെ തന്നെയായിരിക്കും.
അത് ഒരു സിസ്റ്റമാറ്റിക്കായി സ്വയം പ്രവർത്തനക്ഷ മമാവുന്ന യൂണിറ്റാക്കി മാറ്റാൻ പറ്റില്ലേ. അത് ദുരന്തങ്ങളെ കൂടുതൽ കാര്യക്ഷമമായി കൈകാര്യം പര്യാപ്തമാക്കില്ലേ. ചെറു പഠനങ്ങളും (പ്രാദേശികമായ) പരിശീലനങ്ങളും വഴി ഇത് സാധ്യമാവില്ലെ.

1. നമുക്ക് പ്രവർത്തനക്ഷമമായ കുടുബശ്രീ കൂട്ടായ്മ മിക്ക പ്രദേശത്തുമുണ്ട്.

2. ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഒത്തുകൂടുന്ന ആരാധനാലയങ്ങൾ ഉണ്ട്. സമൂഹ്യസ്ഥാപനമെന്ന നിലയിൽ മതങ്ങൾക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ് കേരളം. പ്രളയത്തിന് മതമില്ല എന്ന് തിരിച്ചറിഞ്ഞ് നിൽക്കുന്ന സമയം.

3. രാഷ്ട്രീയ പാർട്ടി, യുവജന സംഘടനയുടെ പ്രാദേശിക യൂണിറ്റുകൾ.

4.വിദ്യാലയങ്ങളും അനുബന്ധ യൂണിറ്റുകളും

ഇനിയും ധാരാളം പ്രാദേശിക കൂട്ടായ്മകൾ ഉണ്ട്.

ഒരു പ്രദേശത്തു ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളെയും, ചെറു അപകടസാധ്യത യെ പോലും കണ്ടെത്തി തരം തിരിച്ചു കൂടെ. അതിൽ സ്ഥിരമായുണ്ടാവുന്ന, ലഘുവായത്, ഭീകരമാവാൻ സാധ്യത ഉള്ളത് എന്നിങ്ങനെ പലതായി തരംതിരിച്ച് ഓരോ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ തയ്യാറാക്കി എല്ലാവർക്കും നൽകിക്കൂടെ.  കലൻ ണ്ടർ മാതിരി തൂക്കാം, ഇനി കലണ്ടറിലേ പ്രിൻറ് ചെയ്യാം.
 ഇതിനാവശ്യമാ ക്ലാസുകൾ പരിശീലനങ്ങൾ മുകളിൽ പറഞ്ഞ പ്രാദേശിക യൂണിറ്റുകൾക്ക് നൽകിയുടെ.
പള്ളികളിൽ കുർബാന കഴിഞ്ഞും, നിസ്കാരം കഴിഞ്ഞും, അമ്പലങ്ങളിൽ  ഉത്സവസമയത്തുമൊക്കെ ചെറു പ്രഭാഷണങ്ങളായോ, നാടകരൂപത്തിലോ ഒക്കെ ചെയ്യാമല്ലോ

ഗവൺമെന്റ് ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ മുതലായവർക്ക് FIRST AID പരിശീലനം നൽകിയിട്ട് അവരുടെ കോൺടാക്ട് നമ്പർ പൊതുവായി പ്രദർശിപ്പിച്ചാൽ നന്നായിരിക്കില്ലെ.
പല ഹൃദയ സ്തഭന / ഇലക്ട്രിക്ക് ഷോക്ക് മരണങ്ങളും ഫസ്റ്റ് എയിഡിന്റെയും  ,ഹോസ്പിറ്റലിലേക്ക് കൊണ്ടുേ പോകുമ്പോൾ പാലിക്കേണ്ട രീതി അനുകരിക്കാത്തത് കൊണ്ടും ആണ്.

ഓരോ വാർഡിലും ഒരു വാട്സ് ആപ്പ് കോർ യൂണിറ്റ് ഉണ്ടാക്കി വച്ചു കൂടെ.





 forwarded :21/08/2018
 ദൈവകൃപാര്‍ജനത്തിന് മിണ്ടാപ്രാണികളുടെ കണ്ഠങ്ങളില്‍ കഠാരയിറക്കുന്നത് പുണ്യമല്ല, മഹാപാപമാണെന്ന തിരിച്ചറിവിലേക്ക്
ദൈവകോപം, ദൈവശാപം, ദൈവശിക്ഷ എന്നിവയെല്ലാം ഭാഷയിലുള്ള പ്രയോഗങ്ങളാണ്.-HAMEED CHENNAMANGALUR

ദൈവകോപം, ദൈവശാപം, ദൈവശിക്ഷ എന്നിവയെല്ലാം ഭാഷയിലുള്ള പ്രയോഗങ്ങളാണ്. വന്‍ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഈശ്വരവിശ്വാസികളില്‍ പലരും ആ ദുരന്തങ്ങളെ വിശദീകരിക്കുന്നത് ഇത്തരം പ്രയോഗങ്ങളിലൂടെയാണ്. 1924-നുശേഷം മലയാളക്കര കണ്ട ഏറ്റവും സംഭീതമായ പെരുവെള്ളം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ ചില വ്യക്തികളും കേന്ദ്രങ്ങളും ആ മഹാദുരിതത്തെ വിലയിരുത്തിയത് ദൈവകോപത്തിന്റെ പ്രത്യക്ഷീകരണമായിട്ടാണ്. ഈശ്വരഹിതത്തിനും വില്‍പ്പനകള്‍ക്കും നിരക്കാത്തത് ചില മനുഷ്യര്‍ ചെയ്തതിന് ഈശ്വരന്‍ നല്‍കിയ ശിക്ഷയായി അവര്‍ പ്രളയത്തെ കണ്ടു.
കൂറ്റന്‍ വെള്ളപ്പൊക്കത്തിനു അമ്മട്ടിലുള്ള വിശദീകരണങ്ങള്‍ നല്‍കിയവരുടെ കൂട്ടത്തില്‍, ശബരിമലക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി വിഷയത്തെ കൂട്ടിക്കെട്ടിയവരുമുണ്ട് എന്നതാണ് കൗതുകകരം. വ്യക്തികളോ സംഘടനകളോ സംസ്ഥാന സര്‍ക്കാരോ പ്രസ്തുത ആവശ്യം ഉന്നയിച്ചിരുന്നില്ലെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ സംഭവിച്ചതുപോലുള്ള പേമാരിക്കോ ഉരുള്‍പൊട്ടലുകള്‍ക്കോ പ്രളയക്കെടുതികള്‍ക്കോ കേരളം സാക്ഷിയാകേണ്ടി വരുമായിരുന്നില്ല എന്നവര്‍ രോഷം കൊള്ളുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ക്ഷേത്രത്തില്‍ പ്രായപരിധികൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നീക്കം (ഭക്തിവിഷയത്തില്‍ ആണ്‍-പെണ്‍ തുല്യത നടപ്പാക്കാനുള്ള നീക്കം) ദൈവത്തെ കുപിതനാക്കിയെന്നും ഇനിയെങ്കിലും ഇത്തരം 'നികൃഷ്ട നീക്ക'ങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറേണ്ടതുണ്ടെന്നും ആക്രോശിക്കുന്നു അവര്‍.

പ്ലേഗും ഭൂകമ്പവും ദൈവശിക്ഷകള്‍
പ്രകൃതിദുരന്തങ്ങളോട് ഇവ്വിധമുള്ള പ്രതികരണങ്ങള്‍ പുതിയ കാര്യമോ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളില്‍ ഒതുങ്ങുന്നതോ അല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂറത്തില്‍ പ്ലേഗും ലത്തൂരില്‍ ഭൂകമ്പവുമുണ്ടായപ്പോള്‍ ഒരു കൂട്ടര്‍ പറഞ്ഞത് ഭൂരിപക്ഷ തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ന്യൂനപക്ഷ സമുദായക്കാരെ വേട്ടയാടുകയും ചെയ്തതില്‍ കുപിതനായ ദൈവം ശത്രുക്കള്‍ക്ക് നല്‍കിയ ശിക്ഷയാണ് പ്ലേഗുബാധയും ഭൂമികുലുക്കവുമെന്നായിരുന്നു. വ്യത്യാസം ഒന്നേയുള്ളൂ; കേരളത്തില്‍ കോപിച്ചത് ഹിന്ദു ദൈവമാണെങ്കില്‍, സൂറത്തിലും ലത്തൂറിലും കോപിച്ചത് മുസ്ലിം ദൈവമാണ്.

ഹിന്ദു ദൈവത്തേയും മുസ്ലിം ദൈവത്തേയും വിട്ട് ക്രൈസ്തവ ദൈവത്തിലേക്ക് ചെന്നു നോക്കൂ. യഹോവ എന്നു പേരുള്ള ആ ദൈവം കോപിക്കുകയും ഭൂമിയിലാകമാനം പ്രളയം സൃഷ്ടിക്കുകയും ചെയ്ത കഥ ബൈബിളില്‍ കാണാം. മനുഷ്യന്റെ ദുഷ്ടതയും അതിക്രമങ്ങളും ഏറിവന്ന സാഹചര്യത്തില്‍ യഹോവ 'നാല്‍പ്പത് രാവും നാല്‍പ്പത് പകലും' ഭൂമിയില്‍ പേമാരി വര്‍ഷിച്ചു. തന്റെ കൃപയ്ക്ക് പാത്രമായ നോഹയേയും കുടുംബത്തേയും വ്യത്യസ്ത ജന്തുജാലങ്ങളിലെ ഒന്നു വീതം ഇണകളേയും മാത്രമാണ് ആ കൊടും പ്രളയത്തില്‍നിന്നു ദൈവം രക്ഷിച്ചത്. മറ്റെല്ലാ മനുഷ്യരേയും പക്ഷിമൃഗാദികളും ഉരഗങ്ങളുമുള്‍പ്പെടെയുള്ള സര്‍വ്വ ജീവികളേയും 'ഭൂമിയില്‍ നൂറ്റന്‍പത് ദിവസം പൊങ്ങിക്കൊണ്ടിരുന്ന' ആ ജലപ്രളയം വഴി ദൈവം കൊന്നൊടുക്കി.

ഇതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ദൈവം കോപിക്കുമോ എന്ന ചോദ്യം തികട്ടിവരും. ക്ഷോഭവും കോപവും പ്രതികാരവാഞ്ഛയുമൊക്കെ മനുഷ്യന്റെ വികാരങ്ങളും സ്വഭാവ വിശേഷങ്ങളുമാണ്. അത്തരം വികാരങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പ്രതിഭാസമായിരിക്കേണ്ടതല്ലേ ദൈവം? മനുഷ്യസഹജ വികാരങ്ങളില്ലാത്ത ശക്തിസ്വരൂപമാകുമ്പോഴേ ദൈവം ദൈവമാകൂ. ക്രോധവും പ്രതികാരബുദ്ധിയുമൊന്നും ആ സ്വരൂപത്തെ തൊട്ടുതീണ്ടിക്കൂടാ. പക്ഷേ, മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം, അത് ഭഗവാനായാലും യഹോവയായാലും അല്ലാഹുവായാലും മനുഷ്യനെപ്പോലെ കോപവും പ്രതികാരദാഹവും അളവറ്റ രീതിയില്‍ പ്രകടിപ്പിക്കുന്ന കക്ഷിയാണ്.

ഇതെങ്ങനെ സംഭവിച്ചു? ഇതിനുള്ള ഉത്തരം നരവംശ ശാസ്ത്രകാരനായ ഫാദര്‍ വില്യം ഷ്മിറ്റ് (1868-1954) നല്‍കുന്നുണ്ട്. 1912-ല്‍ പ്രസിദ്ധപ്പെടുത്തിയ തന്റെ 'ദൈവം എന്ന ആശയത്തിന്റെ ഉദ്ഭവം' (The origin of the Idea of God) എന്ന കൃതിയില്‍, ''ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു'' എന്നല്ല ഷ്മിറ്റ് പറയുന്നത്. അദ്ദേഹം എഴുതുന്നത് ''ആദിയില്‍ മനുഷ്യന്‍ ഒരു ദൈവത്തെ സൃഷ്ടിച്ചു; എല്ലാറ്റിന്റേയും ആദിഹേതുവും ആകാശഭൂമികളുടെ അധിപനുമായ ദൈവത്തെ'' എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിനു മനുഷ്യന്റെ ഗുണവിശേഷങ്ങളുണ്ടാവുക തികച്ചും സ്വാഭാവികം. സ്‌നേഹവും കരുണയുമെന്നപോലെ ക്രോധവും ശാപവാസനയും പ്രതികാരത്വരയുമെല്ലാം മനുഷ്യസഹജമാണ്. അവയൊക്കെ എല്ലാ മതങ്ങളിലേയും ദൈവം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?
ഫാദര്‍ ഷ്മിറ്റിന്റെ അഭിപ്രായത്തോട് മതവിശ്വാസികള്‍ യോജിക്കുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ ദൈവത്തെ മനുഷ്യസഹജ വികാരങ്ങളില്‍നിന്നും ദൗര്‍ബ്ബല്യങ്ങളില്‍നിന്നും വിമോചിപ്പിക്കേണ്ടതുണ്ട്. കോപിക്കാത്ത, ശപിക്കാത്ത, ശിക്ഷിക്കാത്ത, പ്രതികാരം ചെയ്യാത്ത പ്രതിഭാസമാണ് തങ്ങളുടെ ദൈവമെന്ന് അവര്‍ പ്രഖ്യാപിക്കണം. ശബരിമലക്ഷേത്രത്തില്‍ പ്രായപരിഗണനയില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചാലും ബാബറി മസ്ജിദ് തല്ലിത്തകര്‍ത്താലും മനുഷ്യര്‍ ഭൂമിയില്‍ തന്റെ കല്‍പ്പനകള്‍ ധിക്കരിച്ചാലും ക്ഷുഭിതനാവുകയോ മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത ദൈവത്തെ അവര്‍ മനസ്സില്‍ കുടിയിരുത്തണം.

അതു മാത്രം പോരാ. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമാണ് ദൈവം എന്ന് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നുണ്ട്. വിശ്വാസികള്‍ ഊണിലും ഉറക്കത്തിലും അതേറ്റു പറയുന്നുമുണ്ട്. എന്നിട്ടും ദൈവത്തിന്റെ സര്‍വ്വജ്ഞതയെ വിശ്വാസികള്‍ തന്നെ നിരന്തരം ചോദ്യം ചെയ്യുന്ന പതിവ് തുടരുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസദാര്‍ഢ്യത്തെ ദൈവം പരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നാണ് മതഗ്രന്ഥങ്ങള്‍ പറയുന്നതും മതാനുയായികള്‍ കണ്ണടച്ചു വിശ്വസിച്ചു പോരുന്നതും. ദൈവം നടത്തിയ അത്തരം ഒരു പരീക്ഷണത്തിന്റെ ഓര്‍മ്മപ്പെരുന്നാളാണ് ലോകത്താകമാനമുള്ള ഇസ്ലാം മതവിശ്വാസികള്‍ വര്‍ഷാവര്‍ഷം ആഘോഷിക്കുന്ന ഈദുല്‍ അസ്ഹ എന്ന ബലിപ്പെരുന്നാള്‍.

ബലിപ്പെരുന്നാളിനു നിദാനമായി വര്‍ത്തിക്കുന്ന സംഭവം ഇസ്ലാമിക പുരാവൃത്തത്തില്‍ പ്രത്യക്ഷപ്പെടുന്നതിങ്ങനെ: ഇബ്രാഹിം നബിക്ക് തന്നോടുള്ള ഭയഭക്തിയുടേയും വിശ്വാസത്തിന്റേയും ആഴം പരിശോധിക്കാന്‍ ദൈവം നിശ്ചയിക്കുന്നു. അതിനു ദൈവം കണ്ടെത്തിയ വഴി ഇബ്രാഹിമിന് ഹാജറയില്‍ ജനിച്ച ഇസ്മായില്‍ എന്ന പുത്രനെ തനിക്കുവേണ്ടി ബലിയറുക്കാന്‍ ആവശ്യപ്പെടുക എന്നതാണ്. ഉറച്ച ദൈവഭക്തനായ ഇബ്രാഹിം ദൈവ കല്‍പ്പന അനുസരിക്കാന്‍ മുതിരുന്നു. അന്നേരം ദൈവം ഇടപെടുകയും പുത്രനു പകരം ആടിനെ അറുത്താല്‍ മതിയെന്നു കല്‍പ്പിക്കുകയും ചെയ്യുന്നു. ദൈവത്തിനുവേണ്ടിയുള്ള ഇബ്രാഹിമിന്റെ സ്വപുത്ര ത്യാഗ മനോഭാവം അനുസ്മരിക്കുകയാണ് ബലിപ്പെരുന്നാള്‍ ദിനത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ ചെയ്യുന്നത്.

ഇതേ കഥ അല്‍പ്പം വ്യത്യാസത്തോടെ ബൈബിളിലും വരുന്നുണ്ട്. അവിടെ ദൈവം ഇബ്രാഹിമിനോട് (അബ്രഹാമിനോട്) ആവശ്യപ്പെടുന്നത് ഹാജറയില്‍ ജനിച്ച ഇസ്മായിലിനെയല്ല, സാറയില്‍ തനിക്ക് ജനിച്ച ഐസക് (ഇസ്ഹാക്ക്) എന്ന പുത്രനെ ബലി നല്‍കാനാണ്. അബ്രഹാമിന്റെ ഭക്തിയും വിശ്വാസദാര്‍ഢ്യവും അളക്കുക എന്നത് തന്നെയാണ് ഇവിടെയും ഉദ്ദേശ്യം.

ഈ രണ്ട് സംഭവങ്ങളും ദൈവത്തിന്റെ സര്‍വ്വജ്ഞതയെ നഗ്‌നമായി ചോദ്യം ചെയ്യുന്നതാണ്. എല്ലാം അറിയുന്ന, ത്രികാലജ്ഞാനിയായ ദൈവം ഇബ്രാഹിമിന്റെ (അബ്രഹാമിന്റെ) വിശ്വാസബലം പരീക്ഷിച്ചു നോക്കേണ്ട കാര്യമില്ല. പരീക്ഷണം ആവശ്യമായി വരുന്നത് അറിവ് അപൂര്‍ണ്ണമാകുമ്പോഴാണ്. സര്‍വ്വജ്ഞനല്ലാത്ത മനുഷ്യന് കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ പരീക്ഷണം ആവശ്യമായി വരും. സമ്പൂര്‍ണ്ണ ജ്ഞാനമുള്ള ദൈവം പരീക്ഷണം നടത്തിയെന്നു പറയുന്നത് ദൈവത്തെ മനുഷ്യന്റെ തലത്തിലേക്ക് താഴ്ത്തിക്കെട്ടലല്ലാതെ മറ്റെന്താണ്?

അതിരിക്കട്ടെ.  ഇബ്രാഹിമിന്റെ വിശ്വാസബലം പരീക്ഷിച്ചറിയുന്ന ദൈവം ഇന്ന് ലാറ്റിന്റേയും ക്രിസ്തുമതത്തിന്റേയും വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഇബ്രാഹിമിന്റെ സ്വപുത്രത്യാഗ മന:സ്ഥിതി അനുസ്മരിക്കുന്ന ആഘോഷവും അനുബന്ധ ചടങ്ങുകളും ഇസ്ലാമിക പാരമ്പര്യത്തില്‍ മാത്രമേ കാണുന്നുള്ളൂ. പ്രസ്തുത ആഘോഷത്തിലെ മുഖ്യകര്‍മ്മം മൃഗബലിയാണ്. ബലിപ്പെരുന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കില്‍ ആടുമാടുകള്‍ അറുക്കപ്പെടുന്നു. ദൈവപ്രീതി ഉന്നമിട്ട് നടത്തപ്പെടുന്നതാണ് ഈ മൃഗക്കശാപ്പ്. പ്രാചീനകാലത്ത് ഗോത്രാചാരങ്ങളുടെ ഭാഗമായി ഈശ്വരകടാക്ഷത്തിനും പ്രീതിക്കും വേണ്ടി മൃഗബലി മാത്രമല്ല, നരബലി നടത്തുന്ന സമ്പ്രദായവും നിലനിന്നിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ പല സമൂഹങ്ങളും ആ ദുഷ്ടാചാരങ്ങളോട് വിടപറഞ്ഞു. ദൈവം ചോരക്കൊതിയനാകാന്‍ വഴിയില്ലെന്ന് ആ സമൂഹങ്ങള്‍ തീരുമാനിച്ചു.

അത്തരമൊരു തീരുമാനം മുസ്ലിം സമൂഹവും കൈക്കൊള്ളേണ്ടതുണ്ടെന്ന് അര നൂറ്റാണ്ടോളം മുന്‍പ് അലി ശരിഅത്തി (1933-1997) എന്ന ഇറാനിയന്‍ ഇസ്ലാമിക ചിന്തകന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഇബ്രാഹിം ത്യജിക്കാന്‍ തയ്യാറായത് തനിക്ക് പ്രിയപ്പെട്ട പുത്രനെയാണെങ്കില്‍, ആധുനിക ഇസ്ലാം മതവിശ്വാസി ആടുമാടുകളെയല്ല, തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ചോരവീഴ്ത്ത് ആവശ്യമില്ലാത്തതുമായ വസ്തുക്കള്‍ വേണം ത്യജിക്കാന്‍ എന്നത്രേ ശരീഅത്തി വ്യക്തമാക്കുന്നത്. സമ്പത്തിന്റെ കേന്ദ്രീകരണം കുറയ്ക്കാനുതകുന്ന തരത്തിലുള്ള ത്യാഗമാണ് യഥാര്‍ത്ഥ ത്യാഗം എന്ന് അദ്ദേഹം പറയുന്നു.
മൃഗബലി എന്ന പ്രാകൃത ഗോത്രാചാരം മതത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്ന സൂചനയാണ് ഇറാനിയന്‍ ഇസ്ലാമിക ചിന്തകന്‍ നല്‍കുന്നത്. മനുഷ്യാവകാശങ്ങള്‍ എന്ന സങ്കല്‍പ്പം പോലെ പ്രധാനമാണ് മൃഗാവകാശങ്ങള്‍ എന്ന സങ്കല്‍പ്പവും. മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നു മൃഗബലി നടത്തുന്നവര്‍ മനസ്സിലാക്കണം. ദൈവകൃപാര്‍ജനത്തിന് മിണ്ടാപ്രാണികളുടെ കണ്ഠങ്ങളില്‍ കഠാരയിറക്കുന്നത് പുണ്യമല്ല, മഹാപാപമാണെന്ന തിരിച്ചറിവിലേക്ക് ഉണരാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും അമാന്തിച്ചുകൂടാ.

FORWARDED BY GGK
ഒ രു സൈനികന്റെ പോസ്റ്റ്,  : സൈന്യത്തെ ഏൽപ്പിക്കുക എന്നതിനെ ക്കുറിച് 
കേരളാ സർക്കാരിനോടുള്ള വിരോധം കൊണ്ടാവാം രക്ഷാപ്രവർത്തന നിയന്ത്രണം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുക എന്നുള്ള സന്ദേശങ്ങൾ കാണുന്നു.

അത്തരം സർക്കാർ വിരുദ്ധവും പോലീസിനെ കളിയാക്കുന്നതുമായ പോസ്റ്റുകൾ share ചെയ്യുന്നവർ ഒന്നു അറിയുക അപകടത്തിൽ പെട്ടിരിയ്ക്കുന്നത് പിണറായിയോ സഖാക്കളോ അല്ല മലയാളികളാണ്, അതേ മലയാളികൾ. ഇവിടെ ഒരുമായാണ് ആവിശ്യം അല്ലാതെ രാഷ്ട്രീയ മത വിവേചനം അല്ല.

യുദ്ധം അല്ല വെള്ളപ്പൊക്കത്തെയാണ് നാം നേരിടുന്നത്, രണ്ടിനും രണ്ടു സ്വഭാവമാണുള്ളത്‌, യുദ്ധത്തിൽ പൂർണ്ണമായും യുദ്ധ മേഖല ഒഴിപ്പിക്കുന്നു, ജീവനിൽ കൊതിയുള്ളവർ സ്വയം ഒഴിഞ്ഞു പോകുന്നു, പട്ടാളത്തിനു സ്വതന്ത്രമായി യുദ്ധം ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു, പക്ഷേ ഇവിടെയൊ?

ഇവിടെ വീടുകൾക്കുള്ളിൽ അകപ്പെട്ടിരിയ്ക്കുന്നവരെ കണ്ടെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്, ഇതിനു പ്രാദേശിക സർക്കാരിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം.

പട്ടാളത്തിൽ എന്നത് ഒരു കമാൻഡ് കണ്ട്രോൾ രീതിയാണുള്ളത്, ഇവിടെ സൈനികൻ ഉത്തരവ് മാത്രം അനുസരിയ്ക്കുന്നു, സ്വജീവൻ രക്ഷിക്കുമ്പോൾ അല്ലാതെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള സൈനികന് guidelines കൊടുക്കേണ്ടത് അത്യാവശ്യമാണ്, അതു സൈനികന്റെ കമാന്ഡറിൽ നിന്നും കിട്ടും പക്ഷേ കമാണ്ടർ ഇൻഫോർമേഷൻ എവിടുന്നു ശേഖരിയ്ക്കും?

ഇവിടെയാണ് സ്റ്റേറ്റ് സർക്കാരിന്റെ ജോലി,
National Disaster Management Authority,
State Disaster Management Authority,
District Disaster Management Authority എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട് ഇതിന്റെ ചെയർമാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കളക്ടർ എന്നീ നിലയിലാണ് കൂടാതെ National Disaster Response Force (NDRF) എന്നൊരു കേന്ദ്ര അർദ്ധ സൈനിക വിഭാഗവും അതു കൂടാതെ എല്ലാ സ്റ്റേറ്റ് പോലീസിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമുണ്ട്,

ഏതു ജില്ലായിലാണോ രക്ഷാ പ്രവർത്തനം നടത്തുന്നത് ആ ജില്ലാ കളക്ടറുടെ കീഴിൽ ആയിരിയ്ക്കും പ്രവർത്തനങ്ങൾ മുഴുവൻ, ജില്ലാ കളക്ടറുടെ മുഖ്യ സപ്പോർട്ട് അതത് ജില്ലയിലെ പോലീസും, കാരണം ഒരു നാടിന്റെ മുക്കും മൂലയും അറിയുന്ന രണ്ടേ രണ്ടു govt ഒഫീഷ്യൽ പോലീസും വില്ലേജ് ഓഫീസറും മാത്രമാണ്,

ഇനി ഇതു മുഴുവൻ പട്ടാളത്തെ എൽപ്പിച്ചെന്നിരിയ്ക്കട്ടെ.

പട്ടാളം എന്നാൽ ആർമിയുടെ മദ്രാസ് റജിമെന്റ് ഒഴികെ എയർ ഫോഴ്‌സ്, നേവി, ബാക്കിയുള്ള NDRF ഉൾപ്പെടെയുള്ള പാരമിലിട്ടറികളിൽ മൃഗീയ ഭൂരിപക്ഷവും കമാന്ഡമാർ മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും. മിലിട്ടറി ഒഴികെയുള്ളവർ വ്യക്തമായ റൂട്ട് മാപ്പ് ഇല്ലാതെ പ്രവർത്തിക്കുന്നവരുമാണ്, ആർമി ആണെങ്കിൽ പോലും വഴിയും വീടുകളും കണ്ടത്താൻ പ്രാദേശിക സർക്കാരിന്റെ സഹായമില്ലാതെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മാത്രമല്ല ഇവിടെ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ മസ്സിൽ പവർ ഉപയോഗിക്കുന്നത് ഈ പട്ടാളം തന്നെയാണ്, അവരുടെ ഗൈഡ് ആയി പോലീസ്, മറ്റു സ്റ്റേറ്റ് ഒഫീഷ്യൽ നിൽക്കുന്നു എന്നു മാത്രമാണ്, ഇവർ രണ്ടുപേരും തമ്മിലുള്ള വ്യക്തമായ കോർഡിനേഷനിൽ മാത്രമാണ് രക്ഷാപ്രവർത്തനം വിജയിക്കുക, അല്ലാതെ പട്ടാളം മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.

ഒരുകാര്യം ഒരിയ്ക്കൽ കൂടി ശ്രദ്ധിക്കുക, യുദ്ധമല്ലരക്ഷാപ്രവർത്തനം ഒരു ഭാഗത്തു നിന്നും വെട്ടിപിടിച്ചു വെട്ടിപിടിച്ചു മുന്നേറാൻ, ഇവിടെ ഒരുപോലെ മുഴുവൻ ഭാഗത്തും പ്രവർത്തിക്കേണ്ടതുണ്ട് എങ്കിലേ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ,

പിന്നെ തെറ്റിദ്ധരിയ്ക്കരുത്, സൈനികർ എന്നത് ഒരു ലേബർ യൂണിറ്റ് പോലെയാണ്, സ്വന്തം സുരക്ഷയും, സഹപ്രവർത്തകന്റെ സുരക്ഷയും ഉറപ്പാക്കാതെ ഒരടി മുന്നോട്ട് വെയ്ക്കില്ല എങ്കിൽ മാത്രമേ അവർക്ക് നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാൻ പറ്റൂ, നമ്മുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ.
**************************************************************************

മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ  വാക്കുകൾ:ബിഗ് സല്യൂട്ട് കേരള.

'മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ.  കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം..  വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി.  സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു.  അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ...

മൂന്നുമാസമായി തുടരുന്ന മഴ!

തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല.  അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല.  നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു.  കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

 നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത്  ലോകം കണ്ടതാണ്.   നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല.  എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല.  നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും  ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

 ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം.  പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും  ഇന്ത്യാ മഹാരാജ്യത്ത്  എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക   പ്രതിരോധിക്കുക..   .ജീവിച്ചു കാണിക്കാനായി മരണം വരെ  ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.  

ബിഗ് സല്യൂട്ട് കേരള. "

ഒരു തമിഴ് സുഹൃത്തിന്റെ വാക്കുകളുടെ മൊഴിമാറ്റം.
(എം സാദിഖ്  തിരുന്നാവായ)

അതേ ലോകമേ.....
ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്...
ഞങ്ങൾ ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്
more items will be added soon.

No comments:

Post a Comment